വിരമിക്കുന്ന സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻ ആനുകൂല്യത്തിന്റെ ഭാഗമായുള്ള ഗ്രാറ്റുവിറ്റി (ഡിസിആർജി) ഉടൻ ലഭിക്കുവാൻ ബാധ്യത രഹിത സാക്ഷ്യപത്രം നൽകണം. ഉദ്യോഗസ്ഥരുടെ പേരിലുള്ള ഒാഡിറ്റ് തടസം പരിഹരിക്കുവാൻ കാലതാമസമുണ്ടെങ്കിൽ താഴെ പറയുന്ന പ്രകാരമുള്ള സാക്ഷ്യപത്രമായിരുന്നു നൽകിയിരുന്നത്. ബാധ്യത തുക തിരിച്ച് അടയ്ക്കുകയോ സ്ഥാവര ജംഗമ വസ്തുക്കളിൽനിന്ന് ഈടാക്കുകയോ ചെയ്യുന്നതിന് സമ്മതമാണെന്നു കാണിച്ച് 200രൂപയുടെ മുദ്രപ്പത്രത്തിൽ ബോണ്ട് നൽകിയാൽ ഡിസിആർജിയിൽ കുറവൊന്നും വരുത്താതെ മുഴുവൻ തുകയും വിതരണം ചെയ്തിരുന്നു.
വൈദികർക്കും സന്യാസികൾക്കും സ്വത്തുവകകൾ ഒന്നും ഇല്ലാത്ത ഉദ്യോഗസ്ഥർക്കും ബാധ്യതാ രഹിത സാക്ഷ്യപത്രം ഇങ്ങനെ നൽകാനാകില്ല. ഇത്തരക്കാർക്ക് സമ്മതപത്രം 200രൂപ മുദ്രപത്രത്തിൽ താഴെ പറയും പ്രകാരം ബാധ്യതാ രഹിത സാക്ഷ്യപത്രം നൽകാം.
“എന്റെ സേവനകാലത്ത് എന്തെങ്കിലും സാന്പത്തിക ബാധ്യത ഒാഡിറ്റിൽ കണ്ടെത്തുന്ന പക്ഷം ആ ബാധ്യത ഞാൻ തിരിച്ചടയ്ക്കുന്നതാണ്. അല്ലാത്ത പക്ഷം പ്രസ്തുത ബാധ്യത എന്റെ പെൻഷൻ കുടിശികയിൽനിന്നോ ക്ഷാമാശ്വാസ കുടിശികയിൽനിന്നോ ക്ഷാമാശ്വാസത്തിൽനിന്നോ ഈടാക്കാവുന്നതാണെന്നും ഇങ്ങനെ ഈടാക്കിയ ശേഷവും ബാധ്യത അധികരിക്കുന്നപക്ഷം ആ ബാധ്യത എന്റെ പെൻഷനിൽനിന്നും 25 ശതമാനത്തിൽ അധികരിക്കാത്ത പ്രതിമാസ തവണകളായി ഈടാക്കാവുന്നതാണെന്നും ഞാൻ ഇതിനാൽ സമ്മതിച്ചുകൊള്ളുന്നു”.
സർക്കുലർ നന്പർ 80/2019/ ധന. തീയതി 24/09/2019.
പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ വൈദികരും സന്യാസികളും പുതിയ സാക്ഷ്യപത്രം നൽകണം
03:06 PM Oct 14, 2019 | Deepika.com