വൈക്കം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതിയായ യുവതിയും യുവതിയുടെ കൂട്ടാളിയും പോലിസ് പിടിയിൽ.
കാസർഗോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിനി രഞ്ജിനി (28), ഇവരുടെ കൂട്ടാളി എരുമേലി സ്വദേശി സുബിൻ (35) എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം താമസിക്കുന്ന തുറക്കൽ ജസ്ലിൻ ജോസിയെ കഴിഞ്ഞ ദിവസം വൈക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാസർഗോഡ് സ്വദേശിനിയായ 28കാരി വൈക്കം വല്ലകം സ്വദേശിയായ 57 കാരനായ ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി.
പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഇതുപയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ ചോദിച്ചാണ് വില പേശൽ തുടങ്ങിയതെങ്കിലും പിന്നീട് 20 ലക്ഷം രൂപ നൽകാമെന്ന് ധാരണയായതായി പോലിസ് പറഞ്ഞു. ഇതിന്റെ ആദ്യ ഗഡുവായി 1,35,000 രൂപ യുവതിയും കൂട്ടരും കൈക്കലാക്കി.
വൈക്കത്ത് വർക്ക്ഷോപ്പ് നടത്തുന്ന ഗൃഹനാഥനോടു യുവതിയുടെ കൂട്ടാളികൾ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ചു പണത്തെ ചൊല്ലി കലഹിച്ചതോടെയാണ് പ്രശ്നം വഷളായത്.
കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ട 57കാരൻ ജീവിതം തകരാതിരിക്കാൻ കടം വാങ്ങിയും പണം നൽകേണ്ട സ്ഥിതിയുണ്ടാകുമെന്നു വന്നതോടെ സുഹൃത്തുക്കളുടെയും മറ്റും പ്രേരണയാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഗൃഹനാഥനെ കുടുക്കിയ യുവതിക്കു വൈക്കത്തെ ചില പ്രമുഖരായ വ്യാപാരികളടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന സൂചന പോലിസിനു ലഭിച്ചിരുന്നു. മറ്റു പലരും ഇവരുടെ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടോയെന്നും സംശയം ഉയർന്നിട്ടുണ്ട്.
ഹണിട്രാപ്പ്: രഞ്ജിനിയുടെ കെണിയിൽ വീണു ലക്ഷങ്ങൾ പോയി
03:57 PM Oct 11, 2021 | Deepika.com