
സിനിമയിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ.
ലഹരിവസ്തുക്കളൊക്കെ കൊണ്ടുവന്നത് സിനിമക്കാരണോ എന്നും ലോകത്തിന്റെ ആദ്യം മുതലേ ഇത്തരം വസ്തുക്കളുണ്ടായിരുന്നുവെന്നും ഷൈൻ പറഞ്ഞു. ലൈവ് സിനിമയുടെ പ്രീമിയർ ഷോ കഴിഞ്ഞ് ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഷൈൻ പൊട്ടിത്തെറിച്ചത്.
ഈ ഡ്രഗ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ..സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോദിക്കണം.
ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം. ഷൈൻ ടോം പറഞ്ഞു.
എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്. ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തും. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീൺ. ചിത്രസംയോജകൻ സുനിൽ എസ്. പിള്ള. സംഗീത സംവിധാനം അൽഫോൻസ് ജോസഫ്.