നയ്റോബി: കെനിയൻ പ്രസിഡന്റായി രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ട ഉഹ്റു കെനിയാറ്റയ്ക്കു സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. ഓഗസ്റ്റ് എട്ടിനു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലും ഫല പ്രഖ്യാപനത്തിലും ക്രമക്കേടു നടന്നെന്നു ചൂണ്ടിക്കാട്ടിയ കോടതി കെനിയാറ്റയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും രണ്ടുമാസത്തിനകം വീണ്ടും വോട്ടെടുപ്പു നടത്താൻ ഉത്തരവിടുകയും ചെയ്തു.
ഭരണഘടനാ വ്യവസ്ഥകൾ കൃത്യമായി പാലിക്കാതെ നടത്തിയ തെരഞ്ഞെടുപ്പ് നിയമവിരുദ്ധവും അസാധുവുമാണെന്ന് വിധിന്യായം വായിച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് ഡേവിഡ് മരാഗഗ പറഞ്ഞു. ആറംഗ ബഞ്ചിലെ രണ്ടു ജഡ്ജിമാർ വിയോജനക്കുറിപ്പെഴുതി.
ഇലക്ഷൻ കമ്മീഷന്റെ കംപ്യൂട്ടറിൽ ഹാക്കിംഗ് നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ സ്ഥാനാർഥി റയ്ല ഒഡിംഗ സമർപ്പിച്ച ഹർജിയിന്മേൽ വാദം കേട്ടശേഷമാണു കോടതി വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപനത്തെത്തുടർന്നു കോടതിയിലും പുറത്തും ഒഡിംഗയുടെ അനുയായികൾ ആഹ്ലാദാരവം മുഴക്കി. ഒഡിംഗയും കോടതിയിൽ ഹാജരായിരുന്നു.
കെനിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പു റദ്ദാക്കിക്കൊണ്ട് ഇത്തരമൊരു വിധി ആദ്യമാണ്. സുപ്രീംകോടതി ജഡ്ജിമാർ ജനവിധി അട്ടിമറിച്ചിരിക്കുകയാണെന്നു പറഞ്ഞ കെനിയാറ്റ വിധി മാനിക്കുമെന്നു പ്രതികരിച്ചു.ജനങ്ങൾ ശാന്തരായി വർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഴയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമായി വീണ്ടും ജനങ്ങളെ സമീപിക്കുമെന്നും കെനിയാറ്റ പറഞ്ഞു. കെനിയയ്ക്കു മാത്രമല്ല ആഫ്രിക്കയ്ക്കും നിർണായകമായ വിധിയാണിതെന്ന് പറഞ്ഞ ഒഡിംഗ രാജ്യത്തെ ഇലക്ഷൻ കമ്മീഷനിൽ വിശ്വാസമില്ലെന്നു വ്യക്തമാക്കി.
കിഴക്കൻ ആഫ്രിക്കയിലെ സാന്പത്തിക പവർഹൗസ് എന്നറിയപ്പെടുന്ന കെനിയയെ സുപീംകോടതി വിധി ഞെട്ടിച്ചു. ഓഹരിവിപണിയിൽ ഇടിവുണ്ടായി.
ബിസിനസുകാരും മറ്റും 55 കാരനായ കെനിയാറ്റയെയാണു പിന്താങ്ങിയിരുന്നത്. കൂടുതൽ സാമൂഹിക നീതി വേണമെന്ന ആശയക്കാരനാണ് 72കാരനായ ഒഡിംഗ.
കെനിയാറ്റയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി അസാധുവാക്കി
06:44 PM Sep 02, 2017 | Deepika.com