നയ്റോബി: കെനിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ നിലവിലുള്ള പ്രസിഡന്റ് ഉഹ്റു കെനിയാറ്റ ഏറെ മുന്നിലാണെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. എൺപതു ശതമാനം വോട്ടെണ്ണിയപ്പോൾ കെനിയാറ്റയ്ക്ക് 55ശതമാനം വോട്ടു കിട്ടിയെന്ന് ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ വന്ന അറിയിപ്പിൽ പറഞ്ഞു. ഒഡിംഗയ്ക്ക് 44 ശതമാനം വോട്ടേ കിട്ടിയുള്ളു.
എന്നാൽ കമ്മീഷന്റെ കംപ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടെന്ന് എതിർ സ്ഥാനാർഥി റെയ്ല ഒഡിംഗ ആരോപിച്ചു. ക്രമക്കേടു നടന്നെന്ന ഒഡിംഗയുടെ ആരോപണത്തെത്തുടർന്നു പലേടത്തും കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതിനകം മൂന്നു പേർ കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്നും ഒഡിംഗ പറഞ്ഞു.
ഒഡിംഗയുടെ നിലപാട് കെനിയയിൽ വൻ അക്രമത്തിന് ഇടയാക്കുമോ എന്ന് ആശങ്ക പരന്നു. 2007ലെ തെരഞ്ഞെടുപ്പിനെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട ലഹളയിൽ ആയിരത്തോളം പേർ കൊല്ലപ്പെടുകയുണ്ടായി.
കെനിയയിൽ കെനിയാറ്റയ്ക്കു ലീഡ്
11:25 AM Aug 10, 2017 | Deepika.com