കൊച്ചി: ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ പതിയിരുന്ന പാമ്പിനെ കണ്ട് പരിഭ്രാന്തരായി ജീവനക്കാര്‍. കൊച്ചി കോര്‍പറേഷന്റെ മട്ടാഞ്ചേരി സോണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രത്തിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗത്തിലാണ് ഇന്നലെ വൈകുന്നേരം നാലോടെ പാമ്പ് കടന്നുകൂടിയത്.
ജീവനക്കാരന് ഫയല്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ അനക്കം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരെ കൂടി വിളിച്ച് ഫയല്‍ പൊക്കിയ നോക്കിയപ്പോഴാണ് പാമ്പാണെന്നു മനസിലായത്. രണ്ടരയടിയോളം നീളമുള്ള പാമ്പിനെ കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടി.
ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാന്പായിരുന്നു ഇത്. ഓഫീസിന്റെ പിൻവശം കാടുകയറി കിടക്കുകയാണ്. ഇതിനു മുമ്പും സോണല്‍ ഓഫീസില്‍ പാമ്പ് കയറിയിട്ടുണ്ട്. അന്ന് പാമ്പിനെ പിടികൂടാഞ്ഞതിനെ തുടർന്നു ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകാതിരുന്ന സംഭവവും ഉണ്ടായിരുന്നു.
വെള്ളിക്കെട്ടൻ അതീവ വിഷമുള്ള പാന്പ് ആണ്. സാധാരണ നമ്മുടെ നാട്ടിൽ മൂർഖൻ, വെള്ളിക്കെട്ടൻ അഥവാ വളവളപ്പൻ, അണലി അല്ലെങ്കിൽ മണ്ഡലി, ചേനത്തണ്ടൻ അല്ലെങ്കിൽ ചുരുട്ട എന്നീ പാന്പുകൾക്കാണ് കടുത്ത വിഷം ഉള്ള ഇനങ്ങൾ.
ഇതിൽത്തന്നെ ഒരു ഗ്രാം വിഷം എടുത്താൽ ഏറ്റവും വിഷം വെള്ളിക്കെട്ടന് ആയിരിക്കും. അതേസമയം, ഇവ കടിക്കുന്പോൾ കുറഞ്ഞ അളവിൽ മാത്രമേ വിഷം കടിയേൽക്കുന്ന ആളുടെ ശരീരത്ത് പ്രവേശിക്കൂ.
കാരണം ഇവയുടെ വിഷസഞ്ചി തീരെ ചെറുതാണ്. ഇതിന്‍റെ വിഷം പതുക്കയേ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങൂ. ഇതു കടിച്ചാൽ വലിയ വേദന അനുഭവപ്പെടില്ല. നേർത്ത പല്ലുകളായതിനാൽ മുറിപ്പാടും കാര്യമായി കാണില്ല. രക്തം പൊടിയുന്നതും അത്ര സാധാരണമല്ല.
അതേസമയം, ഇവയുടെ കടിയേറ്റാൽ കടുത്ത ലക്ഷണങ്ങൾ ഉണ്ടാകും. ഉമിനീര് ഇറക്കാൻ വിഷമം, തളർച്ച, തൊണ്ടയിൽ അസ്വസ്ഥത, കണ്ണ് തനിയെ അടഞ്ഞുപോവുക, നാവു കുഴച്ചിൽ, ശ്വസന തടസം എന്നിവയൊക്കെ കാണപ്പെടാം. ശ്വാസം കിട്ടാതെയാണ് കടിയേറ്റയാൾ മരിക്കുന്നതും.
ഫയലിനടിയില്‍ ഉഗ്രവിഷമുള്ള പാമ്പ്; പരക്കംപാഞ്ഞു ജീവനക്കാര്‍
02:11 PM Oct 09, 2021 | Deepika.com