ജൊഹാന്നസ്ബർഗ്: ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത മലേറിയ പ്രതിരോധ വാക്സിൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്ത വർഷം മുതൽ ലഭ്യമാകും. ഘാന, കെനിയ, മലാവി തുടങ്ങിയ മൂന്നു രാജ്യങ്ങളിലാണ് മരുന്ന് തുടക്കത്തിൽ ലഭ്യമാകുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആർടിഎസ്എസ് എന്ന പേരിലുള്ള വാക്സിനാണ് മലേറിയക്കെതിരേ വികസിപ്പിച്ചത്. കൊതുകു പരത്തുന്ന മലേറിയയ്ക്കു കാരണമായ പ്ലാസ്മോഡിയം ഫാൾസിപറത്തിൽനിന്നു രക്ഷനേടാൻ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുകയാണ് വാക്സിൻ ചെയ്യുന്നത്.
4.29 ലക്ഷം പേരാണ് ഓരോ വർഷവും മലേറിയ മൂലം മരിക്കുന്നതെന്നും ഇതു തടയാൻ പുതിയ വാക്സിനു കഴിയുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മൂന്ന് മാസം തുടർച്ചയായും പിന്നീട് 18 മാസം കഴിഞ്ഞും നാലുതവണ വാക്സിൻ നൽകേണ്ടതുണ്ട്. നിയന്ത്രിതസാഹചര്യങ്ങളിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അഞ്ചിനും 17നും ഇടയിൽ പ്രായമുള്ള 7.5 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകും. 2.12 കോടി മലേറിയ കേസുകളാണ് ആഫ്രിക്കയിൽ ഒരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ മലേറിയ പ്രതിരോധ വാക്സിൻ പരീക്ഷിക്കുന്നു
07:40 PM Apr 25, 2017 | Deepika.com