നൈജീരിയയിൽ ഭീകരാക്രമണത്തിന് ശിശുക്കളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്‌

01:11 PM Jan 24, 2017 | Deepika.com
മൈദുഗുരി: നൈജീരിയയിൽ ഭീകരാക്രമണം നടത്തുന്നതിനായി ഭീകരർ സ്ത്രീകളെയും വ്യാപകമായി ഉപയോഗിക്കുന്നതായി മുന്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കുന്നതിനായി ചാവേറുകൾ കുട്ടികളെ കൈയിൽ കരുതുന്നതായാണ് പുതിയ റിപ്പോർട്ടുകളും സൈനിക വൃത്തങ്ങളും നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞദിവസം മൈദുഗുരിയിൽ ചാവേറായി എത്തിയ സ്ത്രീകൾ കൈകളിൽ കുട്ടികളെ കരുതിയിരുന്നു. സ്ഫോടനത്തിൽ രണ്ടു ചാവേറുകളും രണ്ടു കുട്ടികളും മറ്റു നാലുപേരും കൊല്ലപ്പെട്ടു. കുട്ടികളെ കൈയിൽ കരുതിയാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചത്.

പുതിയ സൂചനകളുടെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റുകളിൽ സൈന്യം കർശന സുരക്ഷാ പരിശോധന നടത്തുന്നുണ്ട്. പരിശോധനിയിൽനിന്നു സിവിലിയൻമാരെയും ഒഴിവാക്കുന്നില്ല. സ്ത്രീകളെ ചാവേറുകളായി ഉപയോഗിക്കുന്ന പ്രവണത മുന്പുതന്നെ കണ്ടുവന്നിരുന്നുവെങ്കിലും കുട്ടികളെ ഉപയോഗിക്കുന്നത് അടുത്തിടെയാണ് ശ്രദ്ധയിൽപെടുന്നത്.

രാജ്യത്ത് നടക്കുന്ന ഭൂരിഭാഗം ഭീകരാക്രമണങ്ങൾക്കും പിന്നിൽ ബോക്കോ ഹറാമാണെന്നാണു കരുതപ്പെടുന്നത്. ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനായി സർക്കാർ സൈന്യം കടുത്ത പോരാട്ടം നടത്തുന്നുണ്ട്.