കരുനാഗപ്പള്ളി: പതിനഞ്ചുകാരന്റെ ജീവനെടുത്തതു വിഡിയോ ഗെയിമിനോടുള്ള അടിമത്തം. പബ്ജി ഗെയിം കളിക്കുന്നതു ലഹരിയായിരുന്നു ആദിത്യന്. അമിതമായ വിഡിയോ ഗെയിം കളി കണ്ട് അമ്മ വിലക്കിയതിനെത്തുടർന്നാണ് ആദ്യത്യൻ ജീവനൊടുക്കിയത്. മകൻ മരിച്ചതിന്റെ ആഘാതം താങ്ങാനാവാതെ പിറ്റേന്ന് അമ്മ ഹൃദയം പൊട്ടി മരിച്ചു.
കുലശേഖരപുരം കോട്ടയ്ക്കു പുറം തേനേരില്‍ മധുവിന്റെ മകന് ആദിത്യന് ആണ് കഴിഞ്ഞ ദിവസം വീടിനു സമീപം ഉള്ള പുളിമരത്തില്‍ തൂങ്ങിമരിച്ചത്. അഴിച്ചിറക്കി കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വിവരമറിഞ്ഞ് തളര്‍ന്നുവീണ അമ്മ സന്ധ്യ(38)ക്ക് ഇന്നലെ ഹൃദയാഘാതമുണ്ടായി. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അമ്മയും മരിച്ചു.
കളരിവാതുക്കല്‍ ഗവ:സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ഥി ആയിരുന്നു ആദിത്യന്. മൊബൈല്‍ ഫോണില്‍ അമിതമായി പബ്ജികളിച്ചിരുന്നതായി പറയുന്നു. മൊബൈല്‍ കളി അമ്മ വിലക്കിയതാണ് ആത്മഹത്യക്കു കാരണമായി പറയുന്നത്.
സന്ധ്യ കരുനാഗപ്പള്ളി ഒരു തുണിക്കടയില്‍ സെയില്‍ ഗേളായിരുന്നു. അച്ഛന് മധു അർബുദ ബാധിതനാണ്. അദ്ദേഹം ലോട്ടറി വില്പന നടത്തിയാണ് കുടുംബം പോറ്റുന്നത്.
ഇരുവരുടെയും മൃതദേഹം ഇന്നലെ വൈകിട്ട് അടുത്തടുത്ത ചിതകളില്‍ ദഹിപ്പിച്ചു. രോഗിയായ മധുവിനൊപ്പം ഇനി ഇളയ മകന് അനന്തു മാത്രമായി.
ആദിത്യന്റെ ജീവനെടുത്തത് ഗെയിം പ്രേമം; നെഞ്ചുപൊട്ടി അമ്മയും മരിച്ചു
11:05 AM Oct 07, 2021 | Deepika.com