ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് സമുദ്രങ്ങളുടെ അടിത്തട്ടുകൾ. കണ്ണുകൾകൊണ്ടു കാണാൻ കഴിയാത്ത വിധം ആഴമേറിയതും വ്യത്യസ്തമായ ജലജീവികളാലും സസ്യജാലങ്ങളാലും സമ്പന്നവുമാണ് ഇവിടം. എന്നാൽ ഈ ജീവികൾ എല്ലാം ഒരു സുപ്രഭാതത്തിൽ കടലിന്റെ സമനിലങ്ങളിൽ അടിയുറപ്പിച്ചാൽ മനുഷ്യജീവനു അത് വലിയ ഭീഷണിയാണെന്ന കാര്യം നാം മറന്നുപോകരുത്.
ഭംഗിയുണ്ട് പക്ഷേ...
സമുദ്രതീരങ്ങളിൽ മിന്നിമറയുന്ന ജെല്ലി ഫിഷുകളാണ് ബ്രിട്ടന്റെ ഇപ്പോഴത്തെ ആശങ്ക. ജെല്ലി ഫിഷുകളിൽ കാഴ്ചയിൽ അതി ഭംഗിയേറിയ "പോർച്ചുഗീസ് മെൻ ഓ വാർ' ഇനമാണ് ബ്രിട്ടീഷ് തീരത്ത് എത്തിയിരിക്കുന്നത്.
ഭംഗിയിൽ മയങ്ങേണ്ട, ആളിത്തിരി ഭീകരനാണെന്നാണ് ആളുകൾ പറയുന്നത്. ഇവയുടെ ചെറിയ ഒരു കടി പോലും മനുഷ്യശരീരത്തെ അതിതീവ്രമായി തളർത്തിയേക്കാം.
എന്തായിരിക്കും ഇവിടെ
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയാണ് ഇവയെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് ബ്രിട്ടൺ തീരങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.ബ്രിട്ടൻ തീരങ്ങളിൽ കാണപ്പെടുന്ന പ്ലാൻക്റ്റൺ ജലജീവികളാണ് ഇവയുടെ ഇപ്പോഴത്തെ ആഹാരം.
പർപ്പിൾ നിറത്തിൽ കാണപ്പെടുന്ന ഇവയുടെ നീളം 12 മീറ്ററാണ്. എന്നാൽ റിബൺ ആകൃതിയിൽ കാണപ്പെടുന്ന ടെന്റക്കിൾസിനു ഏകദേശം 160 അടിയോളം വളരാൻ കഴിയും, എന്നാൽ അവ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്തതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.
സെനൻ ബീച്ചിലും തോട്ടടുത്തുള്ള കോൺവോളിലെ പോർത്തിറാസ് അഴിമുഖത്തുമാണ് പോർച്ചുഗീസ് മെൻ ഓ വാറിന്റെ വരവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവയുടെ സഞ്ചാരം അധികം വൈകാതെ വെയിൽസിലേക്കും തുടർന്ന് സൗത്ത് കോസ്റ്റിലേക്കും പടരുമെന്നാണ് അധികൃതരുടെ നിഗമനം.
എങ്ങനെ വന്നു
ഈ ഇനം ജെല്ലി ഫിഷുകൾക്ക് നീന്താൻ കഴിയില്ല അതുകൊണ്ട് തന്നെ കാറ്റിന്റെ സഹായത്തോടെ ആണ് ഇവർ സഞ്ചരിക്കുന്നത്. അതിശക്തമായ കൊടുങ്കാറ്റ് ഇവയെ സമുദ്രതീരങ്ങളിൽ എത്തിക്കുന്നു. ചെറുമീനുകളെ ഭക്ഷിക്കുന്ന ഇവ ഭയപ്പെടേണ്ട ജലജീവികൾ ആണെന്നും, അവ ആക്രമിച്ചാൽ മരണം വരെ സംഭവിക്കുമെന്നും വിദഗ്ധർ പറയുന്നു. ബ്രിട്ടനിലെ നാഷണൽ സർവ്വേ പ്രകാരം ഇവയുടെ വ്യാപനം വൻതോതിലാണ് വർധിച്ചിരിക്കുന്നത്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു ഇവയ്ക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.