വൈക്കം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നടന്നത് വളരെ ആസൂത്രിതമായ തട്ടിപ്പ്. ഹണി ട്രാപ്പിൽ വൈക്കത്തെ ഗൃഹനാഥനു പുറമേ മറ്റു ചിലരെയും കെണിയിൽപ്പെടുത്തി യുവതി പണം തട്ടിയെടുത്തതായും സൂചന കിട്ടി.
ഒരാൾ പിടിയിൽ
സംഭവത്തിൽ പ്രതികളിൽ ഒരാൾ പോലിസ് പിടിയിലായി. എറണാകുളം ഞാറയ്ക്കൽ വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം താമസിക്കുന്ന തുറക്കൽ ജസ്ലിൻ ജോസി (41)യെയാണ് വൈക്കം പോലിസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശിയായ 26കാരി 57കാരനായ ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി.
പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി. ഇതുപയോഗിച്ചു ഗൃഹനാഥനെ ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ ചോദിച്ചാണ് വില പേശൽ തുടങ്ങിയതെങ്കിലും പിന്നീട് 20 ലക്ഷം രൂപ നൽകാമെന്നു ധാരണയായതായി പോലിസ് പറഞ്ഞു. ഇതിന്റെ ആദ്യ ഗഡുവായി 1,35,000 രൂപ യുവതിയും കൂട്ടരും കൈക്കലാക്കി.
വൈക്കം സ്വദേശിയായ ഗൃഹനാഥനോടു യുവതിയുടെ കൂട്ടാളികൾ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ചു പണത്തെ ചൊല്ലി കലഹിച്ചതോടെയാണ് പ്രശ്നം വഷളായത്. കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ട 57കാരൻ ജീവിതം തകരാതിരിക്കാൻ കടം വാങ്ങിയും പണം നൽകേണ്ട സ്ഥിതിയുണ്ടായതോടെ സുഹൃത്തുക്കളുടെയും മറ്റും പ്രേരണയാൽ പോലിസിൽ പരാതി നൽകുകയായിരുന്നു.
ഗൃഹനാഥനെ കുടുക്കിയ യുവതിക്കു വൈക്കത്തെ ചില പ്രമുഖരുമായും ബന്ധമുണ്ടെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ 26 കാരിയായ യുവതിയടക്കമുള്ള പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്നും വൈക്കം ഡിവൈഎസ്പി എ.ജെ. തോമസ് പറഞ്ഞു.
നിരവധി പേർ കുടുങ്ങി
ഹണിട്രാപിൽ കുടുങ്ങിയതു നിരവധി പേരെന്നു സൂചന. പോലീസ് പ്രതികളെന്നു സംശയിക്കുന്ന യുവതിയടക്കമുള്ളവരുടെ ഫോണ് രേഖകൾ പരിശോധിച്ചതിനെത്തുടർന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
പണം നഷ്ടമായ പ്രമുഖരിൽ പലരും മാനം നഷ്ടമാകാതിരിക്കാനാണ് പരാതിയുമായി മുന്നോട്ടു വരാതിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനകം പോലീസ് ചിലരിൽനിന്നു വിവരങ്ങൾ തേടിയതോടെ കെണിയിലകപ്പെട്ട പലരും ആശങ്കയിലാണ്.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടന്നുവരുന്നത്. ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ടു പോലീസ് പുറത്തുവിട്ട ചിലരുടെ ചിത്രങ്ങൾ അബദ്ധത്തിൽ നൽകപ്പെട്ടതാണെന്നും അവർ നിരപരാധികളാണെന്നും പോലീസ് അറിയിച്ചു.
ഹണിട്രാപ്: 26കാരി 57കാരനെ ലോഡ്ജിൽ വിളിച്ചുവരുത്തി
12:23 PM Oct 04, 2021 | Deepika.com