ഉറച്ച മസിലുകളും ശരീരസൗന്ദര്യവുംകൊണ്ട് ആയിരക്കണക്കിന് ആരാധകരെ നേടിയ ഒരു താരത്തിന്റെ ദയനീയ സ്ഥിതി. എല്ലും തോലുമായി മെലിഞ്ഞുണങ്ങിയ ശരീരം, കരുവാളിച്ച മുഖം, താഴ്ന്ന കണ്ണുകൾ... ആകെ മാറിപ്പോയിരിക്കുന്നു. മയക്കുമരുന്നിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളിലൊന്ന്.
ഗ്ലാഡിയേറ്റർ താരം
1992ൽ ഗ്ലാഡിയേറ്റർ എന്ന കായികാഭ്യാസ ടിവി പരിപാടിയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ജെഫേഴ്സൺ കിംഗ് എന്ന ബോഡി ബിൽഡറാണ് ഇപ്പോൾ രോഗിയായ ഒരു വയോധികനെപ്പോലെ കാണപ്പെടുന്നത്. ഈ കുഴിഞ്ഞ കണ്ണുകളിലേക്ക് നോക്കിയാൽ നമുക്കു കാണാം, മയക്കുമരുന്നിന്റെ ചതിക്കുഴിയിലേക്കു വീണുപോയ അനേകായിരം ജീവിതങ്ങൾ.
കുറെക്കാലമായി ലൈംലൈറ്റിൽനിന്നു മാറിനിന്ന ജെഫേഴ്സണിന്റെ പുതിയ രൂപം പുറത്തു വന്നത് അടുത്തിടെ ഇയാൾ പോലീസ് പിടിയിലായപ്പോഴാണ്. ആരോൺ അലി എന്ന നാൽപ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി എന്നതാണ് ജെഫേഴ്സൺ ചെയ്ത കുറ്റം.
തട്ടിക്കൊണ്ടുപോകുക മാത്രമല്ല, മകനെവിട്ടു കിട്ടണമെങ്കിൽ ആയിരം പൗണ്ട് മോചനദ്രവ്യമായി നൽകണമെന്നു ജെഫേഴ്സണും സംഘവും ആരോണിന്റെ അമ്മ നൊഷീനോടും സഹോദരൻ താരിഖ് അലിയോടും ആവശ്യപ്പെട്ടു. നിലവിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ജെഫേഴ്സൺ അന്തിമ വിധിക്കായുള്ള കാത്തിരിപ്പിലാണ്.
മയക്കുമരുന്നിലേക്ക്
ബോഡി ബിൽഡർമാർ മത്സരാർഥികളായി എത്തുന്ന ഒരു കായികാഭ്യാസ മത്സരമാണ് ഐടിവിയിലെ ഗ്ലാഡിയേറ്റർ. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് മത്സരാർഥികളാകും ഒരു സീരീസിൽ ഉണ്ടാവുക.
ഗ്ലാഡിയേറ്ററിലെ നിഴൽ എന്നറിയപ്പെട്ടിരുന്ന ജെഫേഴ്സൺ ജമൈക്ക സ്വദേശികളായ മാതാപിതാക്കളുടെ മകനായി ലണ്ടനിലാണ് ജനിച്ചത്. പതിന്നാലാം വയസിൽ ജെഫേഴ്സൺ ന്യൂയോർക്കിലേക്കു താമസം മാറി. ഈ മാറ്റത്തിനിടെയാണ് ജെഫേഴ്സൺ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത്.
എന്നാൽ, അതിൽനിന്ന് എങ്ങനെയോ മുക്തനായ ജെഫേഴ്സൺ വീണ്ടും ലണ്ടണിലേക്കു വരികയും അവിടെവച്ച് അയാളുടെ ജീവിത പങ്കാളിയെ കണ്ടുമുട്ടുകയും ചെയ്തു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ജീവിക്കുന്നതിനിടെയാണ് 1992ൽ ഗ്ലാഡിയേറ്റർ ഷോയിലേക്കു ക്ഷണം വരുന്നത്. പക്ഷേ, മയക്കുമരുന്ന് അയാളുടെ പിന്നാലെ തന്നെയുണ്ടായിരുന്നു.
ഷോയിൽനിന്നു പുറത്ത്
1995ൽ കൊക്കെയ്ൻ ഉപയോഗിച്ചതിന്റെ പേരിൽ ജെഫേഴ്സൺ ഐടിവി ഷോയിൽനിന്നു പുറത്തായി. എന്നാൽ, പിന്നെ മയക്കുമരുന്നിൽനിന്നു രക്ഷപ്പെടാൻ അയാൾക്കായില്ല. കൂടുതൽ അതിലേക്കു വീണുപോയി. ജെഫേഴ്സണിനു മുന്നോട്ടുപോകുന്തോറും വീടും കുടുംബവും സുഹൃത്തുക്കളുമെല്ലാം നഷ്ടമായി. എല്ലാ നഷ്ടങ്ങൾക്കുമൊടുവിൽ ജയിലിൽപോലും കഴിയേണ്ടിവന്നു.
ഒടുവിൽ ജയിലിൽനിന്നിറങ്ങിയ ജെഫേഴ്സൺ 2009ൽ ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയ്ക്കായി പോയി. അവിടെനിന്ന് അദ്ദേഹം പുറത്തേക്കിറങ്ങിയത് ഒരു പുതിയ മനുഷ്യനായിട്ടാണ്. മയക്കുമരുന്നിനോടു ജെഫേഴ്സൺ വിടപറഞ്ഞതോടെ അകന്നുപോയ കുടുംബം അദ്ദേഹത്തെ തേടിയെത്തി.
തിരിച്ചുവരാൻ ശ്രമം
"ഷോയിൽനിന്നു പുറത്തിറങ്ങിയ എന്നെ കണ്ടാൽ എന്തോ മാരകരോഗം ബാധിച്ചതുപോലെയായിരുന്നു. ഏറ്റവും വലിയ ടെലിവിഷൻ ഷോകളിൽ ഒന്നിലാണ് ഞാൻ പങ്കെടുത്തത്. എല്ലാം നേടിയെന്ന് എനിക്കു തോന്നി.
പക്ഷേ, ഷോയിൽനിന്നു പുറത്തിറങ്ങിയപ്പോൾ എനിക്കു മനസിലായി, ഒന്നും നേടിയില്ലെന്നു മാത്രമല്ല, ഒരുപാട് നഷ്ടപ്പെടുത്തുകയും ചെയ്തു.' ജെഫേഴ്സൺ പറയുന്നു. ഇത്തരത്തിൽ വീണ്ടുവിചാരമൊക്കെ വന്നു ജെഫേഴ്സൺ നന്നായി എന്നു കരുതിയെങ്കിൽ തെറ്റി.
കഴിഞ്ഞ വർഷം, അതായത് ലണ്ടനിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആരോൺ അലി എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതിനു ജെഫേഴ്സൺ വീണ്ടും പോലീസ് പിടിയിലായത്.