തമിഴ് രാഷ്ട്രീയത്തിൽ ഒരു ഭരണ വിസ്മയം അരങ്ങേറുകയാണ്. അതിനു ചുക്കാൻ പിടിക്കുന്നതു എം.കെ. സ്റ്റാലിൻ എന്ന മുഖ്യമന്ത്രിയും. സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴകത്തു നടക്കുന്ന ജനപ്രിയ ഭരണത്തെ വിലയിരുത്തുന്ന ലേഖനം താഴെ:
സിനിമയും രാഷ്ട്രീയവും
തമിഴക രാഷ്ട്രീയത്തിന്റെ ചരിത്രം പരതുന്പോൾ ആരംഭം മുതലെ സിനിമയും രാഷ്ട്രീയവും ഇഴ ചേർന്നു കിടക്കുന്നു. "ഇന്നത്തെ സിനിമയിലെ സൂപ്പർ സ്റ്റാർ നാളത്തെ മുഖ്യമന്ത്രി’ ആണെന്ന് തമിഴ്നാട്ടിലെ കൊച്ചുകുട്ടിക്കുപോലും അറിയാം. മുഖ്യമന്ത്രിമാരായിരുന്ന അണ്ണാദുരൈ, കരുണാനിധി, എംജിആർ, ജാനകി രാമചന്ദ്രൻ, ജയലളിത എന്നിവർക്കൊക്കെ സിനിമയായിരുന്നു രാഷ്്ട്രീയ പ്രവേശനത്തിന്റെ വാതിൽ.
ഈയടുത്ത കാലം വരെ കരുണാനിധിയുടെയും ജയലളിതയുടെയും തണലിൽ നിൽക്കുകയായിരുന്നു സംസ്ഥാനത്തെ ദ്രാവിഡ പാർട്ടികളായ അണ്ണാ ഡിഎംകെയും ഡിഎംകെയും. ഈ രണ്ടു വടവൃക്ഷങ്ങളും കടപുഴകിയപ്പോൾ രണ്ട് ദ്രാവിഡ പാർട്ടികൾക്കും അസ്തിത്വത്തിനുനേരേയും ചോദ്യങ്ങളുയർന്നു.
എന്നാൽ, അച്ഛനിൽനിന്നു പഠിച്ച രാഷ്ട്രീയ പാഠങ്ങളും അനുഭവങ്ങൾ സമ്മാനിച്ച പാകപ്പെടുത്തലുംകൊണ്ട് ജനകീയ നേതാവിലേക്കു മുഖ്യമന്ത്രി സ്റ്റാലിൻ വളരുന്ന കാഴ്ചയാണ് നവയുഗ തമിഴകത്തിലെ സന്തോഷം നൽകുന്ന രാഷ്ട്രീയവാർത്ത.
അഞ്ചു പ്രഖ്യാപനങ്ങൾ
മേയ് ഏഴിനു തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ എം.കെ.സ്റ്റാലിൻ അന്നു ജനപ്രിയമായ അഞ്ച് പ്രഖ്യാപനങ്ങൾ നടത്തി.
റേഷൻ കാർഡുള്ളവർക്ക് 4000 രൂപ നൽകൽ, ആട്ടിൻ പാലിന് ലിറ്ററിന് മൂന്നു രൂപ കുറയ്ക്കൽ, സ്ത്രീകൾക്കു ബസുകളിൽ സൗജന്യയാത്ര, കോവിഡ് ചികിത്സ മുഖ്യമന്ത്രിയുടെ ഇൻഷ്വറൻസ് സുരക്ഷയുടെ ഭാഗമാക്കൽ, ഓരോ നിയോജകമണ്ഡലങ്ങളിലും ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന സെൽ രൂപീകരിച്ചു നൂറു ദിവസത്തിനകം പരിഹാരം കാണൽ എന്നിവയായിരുന്നു അഞ്ച് പ്രഖ്യാപനങ്ങൾ.
അധികാരത്തിലേറി നാലു മാസങ്ങൾ പിന്നിടുന്പോൾ പ്രഖ്യാപിച്ച പദ്ധതികൾ കടലാസിലൊതുങ്ങാതെ ഒരു പരിധിവരെ പ്രാബല്യത്തിലാക്കുന്നതിൽ വിജയിച്ചു എന്നുതന്നെയാണ് വിലയിരുത്തൽ.
തന്റെ ഏതു നിലപാടുകളെയും സ്തുതിവചനങ്ങളാൽ നിറയ്ക്കുന്നവരെ ബോധപൂർവം മാറ്റിനിർത്താനും മന്ത്രിമാർ തുടങ്ങി സെക്രട്ടറിമാർ വരെ പ്രധാനവകുപ്പുകളുടെയെല്ലാം ചുമതല അഴിമതിരഹിതർക്കും അതതു മേഖലകളിൽ പയറ്റിത്തെളിഞ്ഞവർക്കും ഏൽപ്പിച്ചുകൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതാണ് പൊതുജനവികാരം.
ശത്രുതാ രാഷ്ട്രീയം വിട്ടു
പതിറ്റാണ്ടുകളായി തമിഴകം സാക്ഷ്യംവഹിച്ചിരുന്നതു ശത്രുതാ രാഷ്ട്രീയത്തിനാണെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. അതിനു സ്റ്റാലിൻ മാറ്റത്തിന്റെ കൊടുങ്കാറ്റാകുകയാണ്... അതു ബോധപൂർവവുമാണ്. രണ്ട് കാരണങ്ങൾ വിലയിരുത്തപ്പെടുന്നു.
1. ചെറുപ്പത്തിലേ രാഷ്ട്രീയത്തിലേക്കിറങ്ങി, പാർട്ടിയിലെ അണികളുടെകൂടെ പ്രവർത്തിച്ചു താഴെത്തട്ടുമുതലുള്ളവരുടെ ഹൃദയത്തിൽ അയാൾ സ്ഥാനം നേടിയിരിക്കുന്നു.
2. 68 വയസായ സ്റ്റാലിനു രാഷ്ട്രീയത്തിൽനിന്ന് ഇനി ഒന്നും നേടാനില്ല. രാഷ്ട്രീയക്കാർക്കെതിരേ പറയപ്പെടുന്ന "കൈയിട്ടുവാരൽ, ഓഹരി അടിച്ചുമാറ്റൽ’ ഇതിന്റെയൊന്നും ആവശ്യം അയാൾക്കില്ല. പ്രതിപക്ഷത്തെയും എതിർക്കുന്നവരെയും വിമതരെയും കാഴ്ചപ്പാടുകൾകൊണ്ട് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു.
രാഷ്ട്രീയ നന്മകൾ
മുൻ മുഖ്യമന്ത്രിയായിരുന്ന ഒ. പനീർസെൽവത്തിന്റെ ഭാര്യ ജയലക്ഷ്മി മരിച്ചത് ഈയിടെയാണ്. രാഷ്ട്രീയ വൈരാഗ്യം മറന്നു പ്രതിപക്ഷവൈരം മറന്ന് പനീർസെൽവത്തെ ആശ്വസിപ്പിക്കാൻ സ്റ്റാലിനും മകൻ ഉദയനിധിയും ഡിഎംകെ പ്രവർത്തകരും ആശുപത്രിയിൽ ഓടിയെത്തിയിരുന്നു.
പനീർസെൽവത്തെ, സ്റ്റാലിൻ ചേർത്തു നിർത്തി സമാധാനിപ്പിക്കുന്ന ചിത്രം കാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. അണ്ണാ ഡി എംകെയിലെയും ഡിഎംകെയിലെയും നേതാക്കളാരും പതിറ്റാണ്ടുകളായി അങ്ങനെ ചെയ്ത പാരന്പര്യമില്ല. അതുകൊണ്ടുതന്നെ ഒരു പാട് യുവജനങ്ങളും ഈ കൂടിക്കാഴ്ച ചിത്രത്തെ വൈറൽ ആക്കിയിരുന്നു.
മുൻ സർക്കാർ കുട്ടികൾക്കു വിതരണം ചെയ്യാനായി തയറാക്കിവച്ചിരുന്ന 65 ലക്ഷം സ്കൂൾബാഗുകളിൽ ജയലളിതയുടെയും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.
അവ മാറ്റി ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ചിത്രം അച്ചടിച്ചുപയോഗിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അണികളും ശിപാർശ ചെയ്തപ്പോൾ അതിനു ചെലവു വരുന്ന 13 കോടി രൂപ വിദ്യാർഥികളുടെതന്നെ വികസന പ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കാൻ കർശന നിർദേശം നൽകിയതും സ്റ്റാലിനാണ്.
പുകഴ്ത്തല്ലേ... പറഞ്ഞേക്കാം
ഈയിടെ അസംബ്ലിയിൽ മുഖ്യമന്ത്രി സ്റ്റാലിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും പുകഴ്ത്തിപ്പറഞ്ഞ ഗൂഡല്ലൂരിലെ നിയമസഭാംഗമായ ജി. അയ്യപ്പനു ശക്തമായ താക്കീത് നൽകിക്കൊണ്ട് അയാൾ പറഞ്ഞു. "താങ്കൾ താങ്കളുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കൂ, സ്തുതി പാടുന്നത് നിയന്ത്രിക്കൂ. ഇതെന്റെ കൽപ്പനയാണ്. അല്ലെങ്കിൽ ഞാൻ താങ്കൾക്കെതിരേ നിയമ നടപടി ആരംഭിക്കും.’’ ഇതും രാഷ്ട്രീയത്തിന്റെ പുതിയ സമീപനമാണ്.
ഒരു പ്രവചനം നടത്താം: ആരോഗ്യപരമായ പ്രശ്നങ്ങളില്ലെങ്കിൽ തമിഴ്നാട് ഭരണം അദ്ദേഹത്തിന്റെ കൈകളിലായിരിക്കും ഇനി കുറെ വർഷങ്ങളിൽ.!
വാൽക്കഷണം: നന്മ വിലസട്ടെ പകലന്തിയോളം.
- ഡോ. ആൻസൻ പാണേങ്ങാടൻ
സ്റ്റാലിനെ തമിഴകത്തെ ഹീറോയാക്കി അഞ്ചു പ്രഖ്യാപനങ്ങൾ
02:19 PM Sep 27, 2021 | Deepika.com