നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക " എന്ന ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂത്തോൻ, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറന്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം കൂടിയാണിത്.
"അമ്പിളി' ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ സൗണ്ട് എന്‍ജിനിയറായ നിധിൻ ലൂക്കോസിന്റെ ആദ്യ ചിത്രമാണ് പക (RiverofBlood). ഹോളിവുഡ് ചിത്രങ്ങളിലടക്കം ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ നിധിൻ ശബ്ദസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്
നാൽപ്പത്തിയാറാമത് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഡിസ്ക്കവറി വിഭാഗത്തിലാണ് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വേൾഡ് പ്രീമിയറാണ് ഈ ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. നവാഗത സംവിധായകരുടേയും, മറ്റു സംവിധായകരുടെ രണ്ടാം ചിത്രവുമാണ് ഡിസ്ക്കവറി വിഭാഗത്തിൽ പ്രദർശിപ്പിക്കുക.
വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം, ഒരു ഉറങ്ങുന്ന സ്വപ്നമായിരുന്നുവെന്നാണ് നിധിൻ പറഞ്ഞത്. ഒരപ്പ് എന്ന വയനാട്ടിലെ ഒരുൾനാടൻ ഗ്രാമത്തിലാണ് പക ചിത്രീകരിച്ചത്.
ബേസിൽ പൗലോസ്, നിധിൻ ജോർജ്, വിനീതാ കോശി, അഭിലാഷ് നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഫൈസൽ അഹമ്മദ്. അനുരാഗ് കശ്യപ് , രാജ് രചകൊണ്ടെ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.