ഓണം ബംപറും ഒപ്പം കുറെ കഥകളും ഇന്നലെ കിടന്നു കറക്കത്തോടു കറക്കമായിരുന്നു. അങ്ങ് ദുബായി വരെ ചെന്നു നമ്മുടെ സ്വന്തം ഓണം ബംപർ. സെയ്തലവിയും അഹമ്മദും ജയപാലനും ആയിരുന്നു ഇന്നലത്തെ താരങ്ങൾ. ദുബായിയിൽനിന്നു വയനാട് ചുരവും കയറി ഒടുവിൽ ഇന്നലെ എറണാകുളം മരടിലെത്തിയപ്പോളേക്കും ഓണം ബംപർ ജയപാലനെ ചിരിപ്പിക്കുകയും സെയ്തലവിയ്ക്കു കണ്ണീരും സമ്മാനിച്ചു.
സിനിമയല്ല ജീവിതം
കിലുക്കത്തിൽ രേവതി കിട്ടുണ്ണിയേട്ടനെ ലോട്ടറിയടിച്ചുവെന്നു പറഞ്ഞു പറ്റിക്കുന്ന സീൻ ഓർമയില്ലേ... പ്രേക്ഷകർ ആർത്തലച്ചു ചിരിച്ച ആ സീൻ ഇന്നും എല്ലാവരെയും കുടുകുടാ ചിരിപ്പിക്കുന്ന കലാവിഷ്കാരം തന്നെയാണ്.
എന്നാൽ, അത്തരത്തിൽ ഒരു അനുഭവം ജീവിതത്തിൽ ആർക്കെങ്കിലും ഉണ്ടായാൽ അത് അത്ര അങ്ങോട്ടു രസിക്കണമെന്നില്ല. സെയ്തലവി ഇന്നലെ ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങൾക്കു മുന്നിൽ തന്റെ ഭാഗ്യത്തെ കുറിച്ച് പറഞ്ഞത്. ടിക്കറ്റ് നാട്ടിലാണെന്നും സുഹൃത്താണ് തനിക്കായി ടിക്കറ്റെടുത്തതെന്നും അവൻ എന്നെ വിളിച്ച് ഈ കാര്യം ഉറപ്പിച്ചു പറഞ്ഞുവെന്നും സെയ്തലവി സന്തോഷത്തോടെ പറഞ്ഞു.
തകർന്ന സ്വപ്നം
കിലുക്കത്തിൽ ലോട്ടറിയടിച്ച വിവരം കേട്ട് ബോധം കെട്ടു വീഴുന്നത് ഇന്നസെന്റാണെങ്കിൽ ഇന്നലെ ഓണം ബംപറടിച്ച വിവരം അറിഞ്ഞ സെയ്തലവിയുടെ ഭാര്യയ്ക്കാണ് ബോധക്ഷയം ഉണ്ടായത്. അതെ വലിയൊരു പ്രതീക്ഷയായിരുന്നു അവർക്ക് ആ ബംപർ...
വാടകവീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കുള്ള പിടിവള്ളി, കടങ്ങൾക്കെല്ലാം അറുതി വരുമല്ലോയെന്നുള്ള ചിന്ത, മകന്റെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് കൈത്താങ്ങ്.... ഇങ്ങനെ പലതും സെയ്തലവിയും കുടുംബവും സ്വപ്നം കണ്ടു കാണും.
ക്രൂരമായ തമാശ
വെറും മണിക്കൂറുകളുടെ ആയുസ് മാത്രമേ ആ സ്വപ്നങ്ങൾക്ക് ഉണ്ടായിരുന്നുള്ളു. അഹമ്മദ് നിങ്ങൾ ചെയ്തത് അതു തമാശയ്ക്കാണെങ്കിൽ പോലും ഇമ്മിണി ക്രൂരതയായി പോയി. സെയ്തലവിയെന്ന പാവത്തിനെ വിശ്വസിപ്പിക്കുവാൻ നിങ്ങൾക്ക് എളുപ്പമായിരുന്നിരിക്കാം. അമിതമായി സുഹൃത്തിനെ വിശ്വസിക്കുന്നയാർക്കും ഇത്തരത്തിലുള്ള അമളികൾ പറ്റാം. സെയ്തലവിയാണ് അതിനുള്ള ഏറ്റവും നല്ല ഉദാഹരണം.
ബംപർ യഥാർഥത്തിൽ അടിച്ച ജയപാലനെ ഏവർക്കും മാതൃകയാക്കാം. കാരണം കക്ഷി ടിവിയിലൂടെ തനിക്കാണ് ഒന്നാം സമ്മാനം എന്നറിഞ്ഞിട്ടും പിറ്റേന്നു പത്രം വരുന്നവരെ കാത്തിരുന്നു. പത്രങ്ങൾക്കാണ് ജനമനസിൽ ഇപ്പോഴും വിശ്വാസ്യത കൂടുതൽ എന്നു ജയപാലനെന്ന സാധാരണക്കാരൻ ഒരിക്കൽകൂടി തെളിയിച്ചു.
ഫലം അറിഞ്ഞിട്ടും കക്ഷി അമിത ആഘോഷത്തിലേക്കു കടന്നില്ല. കാനറ ബാങ്കിൽ ഭദ്രമായി ടിക്കറ്റ് നൽകി ത്രില്ലർ സിനിമകളിലെ ക്ലൈമാക്സ് ട്വിസ്റ്റുപോലെ ചാനലുകൾക്ക് മുന്നിൽ വൈകുന്നേരത്തോടെ പ്രത്യക്ഷപ്പെട്ടു.
അതുവരെ ചാനലുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്ന സെയ്തലവി അതോടെ ശോകമൂകമായ അവസ്ഥയിൽ എത്തിയിട്ടുണ്ടാവാം. താൻ സെയ്തലവിയെ പറ്റിച്ചിട്ടില്ലായെന്നു പറഞ്ഞ് അഹമ്മദ് തടിതപ്പിയപ്പോൾ അഹമ്മദ് എന്നെ പറ്റിച്ചെന്ന് സെയ്തലവി ആവർത്തിച്ചു.
ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയാതെ സോഷ്യൽ മീഡിയ വാസികൾ അവരവരുടെ കലാവിരുതോടെ പല കഥകളും പറഞ്ഞു രസിക്കാൻ തുടങ്ങി. ഇനിയെങ്കിലും ഇത്തരം ക്രൂരമായ തമാശകൾ മുളപൊട്ടാത്തിരിക്കട്ടെ മറ്റൊരു സെയ്തലവി ഉണ്ടാകാതിരിക്കട്ടെ.
- വി.ശ്രീകാന്ത്
സെയ്തലവിയെ കിട്ടുണ്ണിയാക്കിയപ്പോൾ ഒരു കുടുംബത്തിനു സംഭവിച്ചത്
10:05 AM Sep 21, 2021 | Deepika.com