ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസിലായതോടെ പിഎച്ച്ഡിക്കാരനെങ്ങനെ പൊറോട്ടയടി അറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സംശയം. അതുകൊണ്ടാവണം സാധനം ഉണ്ടാക്കി കാണിച്ചുകൊടുക്കാൻ പറഞ്ഞു. ഒന്നും മടിക്കാതെ ഞാൻ പൊറോട്ട ഉണ്ടാക്കി.
പഠിക്കുന്നതിനൊപ്പം പണിയെടുക്കുക... പണ്ടൊക്കെ നമ്മുടെ നാട്ടിൽ ഇതു വലിയ വാർത്തയായിരുന്നു. കാരണം നമ്മുടെ നാട്ടിലെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും പഠിക്കുന്ന കാലത്തു പണിക്കുപോയ ശീലമുള്ളവരായിരുന്നില്ല. എന്നാൽ, പഠിക്കാനായി വിദേശത്തേക്ക് പ്രത്യേകിച്ചു യൂറോപ്യൻ രാജ്യങ്ങളിലേക്കു വിദ്യാർഥികൾ പോയിത്തുടങ്ങിയതോടെ പഠിക്കുന്നതിനൊപ്പം പണിയെടുക്കുക എന്നതു നമ്മുടെ നാട്ടിലും ഒരു വാർത്തയല്ലാതായി മാറി.
കാരണം വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളേറെയും പഠനത്തിനൊപ്പം ജോലി ചെയ്യുന്നവരാണ്. ഇന്നു നമ്മുടെ നാട്ടിലെ കാന്പസുകളിലും പഠനത്തിന്റെ അധിക സമയത്ത് കാന്പസിനു പുറത്ത് ട്യൂഷനടക്കമുള്ള ജോലികൾ ചെയ്യുന്ന വിദ്യാർഥികളെ കണ്ടേക്കാം.
എന്നാൽ, കാലടി സംസ്കൃത സർവകലാശാലയിൽ ചെന്നാൽ ഇതിനേക്കാൾ വേറിട്ട ഒരു കാഴ്ച കാണാം. ഇവിടെയൊരു വിദ്യാർഥി തന്റെ പഠനത്തിനൊപ്പം ജോലി ചെയ്യുന്നതു കാന്പസിനു പുറത്തല്ല, അകത്തു തന്നെയാണ്. ആളെ കാണണമെങ്കിൽ വരൂ, നമുക്കു സർവകലാശാലയിലെ കാന്റീനിലേക്കു പോകാം. കാന്റീനിൽ ചെന്നു ചുറ്റിക്കറങ്ങേണ്ട, ആളെ കാണണമെങ്കിൽ നേരേ അടുക്കളയിലേക്കു നടന്നോളൂ. സമയം പുലർന്നുവരുന്നതേയുള്ളൂ, ഇന്നത്തെ വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് പാചകക്കാരും പണിക്കാരും.
അതിനിടയിൽ അതാ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ പൊറോട്ടയടിക്കുന്ന തിരക്കിലാണ് ഒരു ചെറുപ്പക്കാരൻ. പൊറോട്ടയടിച്ചു തീർത്തുവേണം കുളിച്ചൊരുങ്ങി അദ്ദേഹത്തിനു തന്റെ ക്ലാസിൽ പോകാൻ. ഇത് അഖിൽ കാർത്തികേയൻ. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത (എസ്എസ്യുസ്) സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷക വിദ്യാർഥി. പഠനച്ചെലവിനുള്ള പണം കണ്ടെത്താൻ യൂണിവേഴ്സിറ്റി കാന്റീനിൽത്തന്നെ പൊറോട്ടയടിക്കുകയാണ് അഖിൽ.
അഞ്ചര മുതൽ
പുലർച്ചെ അഞ്ചര മുതൽ ഒന്പതര വരെ കാന്റീനിൽ പൊറോട്ടയടിക്കാരൻ, പത്തു മുതൽ വൈകുന്നേരം വരെ മലയാളം ഡിപ്പാർട്ട്മെന്റിലെ ഗവേഷക വിദ്യാർഥി... ഇതാണ് ഇപ്പോൾ അഖിലിന്റെ ജീവിതവേഷം. രാവിലെ ഒൻപതരയോടെ കാന്റീനിൽനിന്ന് ഇറങ്ങിയാൽ അഖിൽ ഒറ്റക്കുതിപ്പാണ്, ഹോസ്റ്റൽ മുറിയിലേക്ക്. വേഗത്തിൽ കുളിച്ചുവസ്ത്രം മാറി മലയാളം ഡിപ്പാർട്ട്മെന്റിൽ എത്തി രജിസ്റ്ററിൽ ഒപ്പിടും.
ഡോ. വത്സലൻ വാതുശേരിയുടെ മാർഗനിർദേശത്തിൽ 'മലയാള സിനിമയുടെ ഭാവുകത്വപരിണാമവും വിപണി രാഷ്ട്രീയവും' എന്ന വിഷയത്തിലാണ് ഈ ചെറുപ്പക്കാരൻ ഗവേഷണം നടത്തുന്നത്. ഒരു പൊറോട്ടയടിക്കാരനും ഡോക്ടറൽ ഗവേഷണം നടത്താമെന്നു മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള അഖിൽ ഇവിടെ ജീവിച്ചു കാണിക്കുന്നു!
കാണാൻ രസം, പക്ഷേ
ഈ പൊറോട്ടയടി കാണാൻ രസമുള്ള ഏർപ്പാട് ആണെങ്കിലും ചെയ്യുന്നതത്ര സുഖമുള്ള പരിപാടിയല്ലെന്ന് അഖിൽ പറയുന്നു. അത്യാവശ്യം നല്ല കായികാധ്വാനം വേണ്ട ജോലികളിലൊന്നാണ് പൊറോട്ട അടിക്കൽ. അതിൽത്തന്നെ വെന്ത പൊറോട്ട ചുടുകല്ലിൽനിന്ന് എടുത്ത ഉടനെ രണ്ടു കൈകളും ഉപയോഗിച്ചു ചുറ്റിലും ഒതുക്കിയടിച്ചു പതം വരുത്തുന്നൊരു പരിപാടിയുണ്ട്.
"ഉള്ളംകൈകൾ വെന്തു വിറങ്ങലിച്ചുപോകും'- ഇതു പറയുന്പോൾ അഖിലിന്റെ കണ്ണുകളിൽ ആ ചൂടു തിളയ്ക്കുന്നതു കാണാം. "15 കിലോ മാവിന്റെ പൊറോട്ട ചൂടാറും മുമ്പെ ഒതുക്കിയടിച്ചു മൃദുവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും കാര്യങ്ങൾ നടക്കണമെങ്കിൽ ചെയ്യാതെ പറ്റില്ലല്ലോ. - നൊന്പരം വാക്കുകളിൽ ഒതുക്കി ഗവേഷണഗ്രന്ഥങ്ങളിൽ ആശ്വാസം കണ്ടെത്തും.
പൊറോട്ടയ്ക്കും ഇന്റർവ്യൂ!
പഠിക്കാൻ വന്നിട്ട് ഇതെങ്ങനെ ഈ കാന്റീനിൽ കയറിപ്പറ്റി? അഖിലിനോടു പലരും ചോദിക്കുന്ന ചോദ്യമാണ്. "എനിക്കു പൊറോട്ടയടിക്കാനറിയാം. കാര്യങ്ങൾ മുന്നോട്ടുപോകണമെങ്കിൽ പണം അത്യാവശ്യമാണു താനും. പഠനം മുടങ്ങാതെ ജോലി ചെയ്യാനുള്ള സാധ്യത തേടിയപ്പോഴാണ് കാന്റീനിൽ പൊറോട്ട അടിക്കുന്ന ജോലി ചോദിച്ചാലോ എന്നു തോന്നിയത്. ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല.
ചോദ്യം തമാശയല്ലെന്നു മനസിലായതോടെ പിഎച്ച്ഡിക്കാരനെങ്ങനെ പൊറോട്ടയടി അറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സംശയം. അതുകൊണ്ടാവണം സാധനം ഉണ്ടാക്കി കാണിച്ചുകൊടുക്കാൻ പറഞ്ഞു.
ഒന്നും മടിക്കാതെ ഞാൻ പൊറോട്ട ഉണ്ടാക്കി. ഞാൻ ചുട്ടെടുത്ത പൊറോട്ടയുടെ രുചിയും മാർദവവും നേരിട്ടു ബോധ്യപ്പെട്ട കാന്റീൻ നടത്തിപ്പുകാരൻ, പിറ്റേന്നു മുതൽ വന്നു പൊറോട്ടയടിക്കാൻ എന്നെ നിയോഗിച്ചു- പൊറോട്ടയടിയുടെ ഇന്റർവ്യൂ ആദ്യ ഘട്ടത്തിൽത്തന്നെ പാസായത് അഖിൽ ആവേശത്തോടെ വിവരിക്കുന്നു.
പാചകശാലയിൽ
കിഴക്കു വെള്ളകീറുന്പോൾ കൂട്ടുകാർ പലരും ഉറങ്ങുന്ന സമയത്ത്, സമീപത്തുള്ള ഗവേഷക വിദ്യാർഥികളുടെ ഹോസ്റ്റൽ 'സൗപർണിക'യിൽനിന്ന് അഖിൽ നേരെ പോകുന്നതു യൂണിവേഴ്സിറ്റി കാന്പസിൽത്തന്നെയുള്ള കാന്റീനിലെ പാചകശാലയിലേക്കാണ്. ഏപ്രൺ ധരിച്ചാണ് അടുക്കളയിൽ കയറുന്നത്. മൈദ, കോഴിമുട്ട, എണ്ണ, പാൽ, പഞ്ചസാര, ഉപ്പ്, യീസ്റ്റ് എന്നിവ വേണ്ട അളവിലെടുത്തു കൂട്ടിക്കുഴയ്ക്കും.. രണ്ടു മാസമായി എല്ലാ ദിവസവും അഖിലിന്റെ ജീവിതം തുടങ്ങുന്നത് ഇങ്ങനെയാണ്.
"ഒരു ദിവസം മുന്നൂറിനു മേൽ പൊറോട്ട വേണം. ആളുകൾ പൊറോട്ട ഇഷ്ടപ്പെടുന്നതു പ്രാതലിനാണ്. ഏകദേശം 15 കിലോ തൂക്കം വരുന്ന മാവ് കുഴച്ചു രണ്ടു വലിയ ഉരുളകളാക്കി അര മണിക്കൂർ നേരം പുളിക്കാൻ വയ്ക്കണം. നന്നായി കൂട്ടിച്ചേർത്തു മയമുള്ള മാവുണ്ടാക്കാൻ ചുരുങ്ങിയതു മുക്കാൽ മണിക്കൂർ വേണം. അതിനാൽ അടുക്കളയിലെത്തിയാൽ ആദ്യം ചെയ്യുന്നത് ഇതാണ്.' -ജോലിക്കൊപ്പം പൊറോട്ടയിൽ ഗവേഷണം നടത്തി കണ്ടെത്തിയ വിവരങ്ങൾ അഖിൽ പങ്കുവയ്ക്കുന്നു.
സംഭവം നിസാരമല്ല
മാവ് പുളിക്കാൻ വയ്ക്കുകയെന്നാൽ ചേരുവകളെല്ലാം പരസ്പരം ലയിച്ചു സംയോജിക്കുക എന്നാണ് പൊറോട്ട നിർമിതിയിൽ അർഥം. പാചകകലയിൽ പൊറോട്ടയടി വേറിട്ടു നിൽക്കുന്നതിനു കാരണംതന്നെ ഇതു പാകം ചെയ്യുന്നതിനു വേണ്ട ശ്രദ്ധയും സാങ്കേതികമികവുമാണ്. സാധനം സജ്ജമാക്കുന്ന ക്രമത്തിൽ സംഭവിച്ചുപോകുന്ന ഏതു പിഴവും പൊറോട്ടയുടെ ഗുണമേന്മയെ ബാധിക്കും.
ഉണ്ണിയപ്പവും പാലട പ്രഥമനും മാമ്പഴ പുളിശേരിയുമുണ്ടാക്കാം, പക്ഷേ പൊറോട്ട അത്ര പെട്ടെന്ന് എല്ലാവർക്കും വഴങ്ങില്ല. "കുഴച്ച മാവ് ലോലമായ പാളികളായി രൂപപ്പെടുത്തുന്നതാണ് നവാഗതരുടെ ഏറ്റവും വലിയ വെല്ലുവിളി. മാവ് പരത്തി വായുവിൽ വീശണം.
വീശി വിരിയുമ്പോൾ പാളികൾ പിളരുകയോ കീറിപ്പോകുകയോ അരുത്. മാവിന്റെ ചേരുവകളിലോ അതു കുഴയ്ക്കുന്നതിലോ രണ്ടു ഘട്ടമായി പുളിക്കാൻ വയ്ക്കുന്നതിലോ ഒടുവിൽ ചുട്ടെടുക്കാൻ എണ്ണ പുരട്ടിയ മേശയിൽ അടിച്ചു കത്തികൊണ്ടു രണ്ടാക്കി കീറി ഓരോന്നും ചുരുട്ടി കൈകൊണ്ടു പരത്തുന്നതിലോ ഉണ്ടായേക്കാവുന്ന നിസാര പിഴവുകൾ പോലും പൊറാട്ടയുടെ രുചി കുറയ്ക്കും, മൊരിയില്ല,- അഖിൽ വിവരിച്ചു.
പൊറോട്ടയിലെ പോരാട്ടം
പൊറോട്ടയിൽ അഖിൽ കാർത്തികേയൻ എങ്ങനെ വിദഗ്ധനായി എന്നറിയണമെങ്കിൽ കാലടിയിൽനിന്നു നേരേ കൊല്ലത്തിനു വച്ചുപിടിക്കണം. കൊല്ലം ജില്ലയിലെ ശൂരനാട് വടക്കുള്ള ചെറുഗ്രാമമായ ആനയടിയിൽ ചെന്നാൽ ആ കഥ കേൾക്കാം. കൂലിപ്പണിക്കാരായ മതാപിതാക്കൾ പറയും ആ കഥ. ആനയടി ക്ഷേത്രത്തിനു സമീപത്തു പുതുതായി തുടങ്ങിയ ചായക്കടയിൽ സുരേഷ് എന്നയാൾ പൊറോട്ട ഉണ്ടാക്കുന്നത് ഒരു എട്ടാം ക്ലാസ് വിദ്യാർഥി കൗതുകത്തോടെ നോക്കിനിന്നു.
പൊറോട്ട ഉണ്ടാക്കുന്നതിൽ അവനുള്ള കൗതുകവും ആവേശവും തിരിച്ചറിഞ്ഞ കടക്കാരൻ പൊറോട്ട ഉണ്ടാക്കുന്നതിനോടു ബന്ധപ്പെട്ട പ്രാരംഭ പണികൾ പയ്യനെ ഏല്പിച്ചു തുടങ്ങി. അതു കുറെനാൾ തുടർന്നതോടെ ഒാരോ ഘട്ടങ്ങളും പഠിച്ച് പഠിച്ച്, എട്ടാം ക്ലാസുകാരൻ പൊറോട്ട നിർമിതിയുടെ ഏറ്റവും ദുഷ്കരമായ 'വീശി വിരിയിക്കൽ' ഘട്ടം വരെയെത്തി. സുരേഷിൽനിന്നു പൊറോട്ടയടി ഏറ്റെടുക്കാൻ അഖിലിനു പിന്നെ അധിക സമയം വേണ്ടിവന്നില്ല!
പഠനവും പണിയും
രാവിലെ ചായക്കടയിൽ പൊറോട്ടയടി. തുടർന്നു സ്കൂളിൽ പോകും. ഈ ജോലിയിൽനിന്നു കിട്ടുന്ന ചെറിയ പ്രതിഫലം പുസ്തകങ്ങളും പെൻസിലും സ്കെയിലും മറ്റും വാങ്ങാൻ ഉപകാരപ്പെട്ടു. അച്ഛനും അമ്മയും കൂലിപ്പണിയെടുത്തു കിട്ടുന്ന കാശ് വീട്ടുചെലവിനു മാത്രം തികഞ്ഞിരുന്ന അക്കാലത്ത് ഇതു വലിയൊരു തുണയായിരുന്നു. ചില ദിവസങ്ങളിൽ അവർക്കു ജോലിയുമുണ്ടായിരുന്നില്ല- അഖിൽ ഓർമിക്കുന്നു.
പത്താം ക്ലാസ് മുതൽ ഇത്തിരികൂടി കാശ് കൂടുതൽ കിട്ടുന്ന പണികളിലേക്കും തിരിഞ്ഞു. ഇഷ്ടിക ലോഡിംഗ്, മൈക്ക് സെറ്റ് വർക്ക്, പെയിന്റിംഗ്, ടിപ്പർ ലോറി ക്ലീനിംഗ്, പ്രൈവറ്റ് ബസ് ക്ലീനിംഗ് മുതലായ ജോലികൾക്കും പോയിത്തുടങ്ങി. ചെങ്ങന്നൂർ-ഭരണിക്കാവ് റൂട്ടിൽ ബസ് കണ്ടക്ടറായും ജോലി ചെയ്തു. ഇതിനൊക്കെ ഒപ്പം പഠനവും നടക്കുന്നുണ്ടായിരുന്നു. മാവേലിക്കര ബിഷപ് മൂർ കോളജിലെ ബിരുദ പഠനം, എസ്എസ്യുഎസ് പന്മന പ്രാദേശിക കേന്ദ്രത്തിലെ ബിരുദാനന്തര ബിരുദ പഠനം ഒക്കെ ഇതിനിടയിൽ നടന്നു.
സ്കോളർഷിപ് വൈകും
"സിനിമ പണ്ടു മുതൽ എന്റെ പ്രിയ മാധ്യമമാണ്. അതിനാലാണ് ചലച്ചിത്രവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഗവേഷണം ചെയ്യാൻ തീരുമാനിച്ചത്. സർക്കാർ ധനസഹായമായ ഇ-ഗ്രാന്റ്സ് സ്കോളർഷിപ് തുക പതിവായി വൈകിയാണെത്തുന്നത്. അതിനാൽ പൊറോട്ടയടിച്ചു കിട്ടുന്ന വരുമാനം ശരിക്കും ഒരു പിന്തുണയാണ്.
ഹോസ്റ്റൽ വാടകയും മെസ് ബില്ലും മറ്റും കൊടുക്കേണ്ടേ? സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിക്കാനായി തിരുവനന്തപുരം യാത്രകൾ ഇടയ്ക്കിടെയുണ്ട്. ഗവേഷണ വിഷയവുമായി ബന്ധമുള്ള ധാരാളം പുസ്തകങ്ങൾ അവിടെയുണ്ട്. കാന്റീൻ ജോലി ഏറ്റെടുത്ത ശേഷം അങ്കമാലിയിൽനിന്നു തലസ്ഥാനത്തേക്കുള്ള യാത്രാച്ചെലവ് ഒരു ഭാരമായി റിസർച്ച് സ്കോളർക്കു തോന്നുന്നില്ല.
പിഎച്ച്ഡി പഠനവും കാന്റീൻ ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ കാന്പസിലും ജന്മനാട്ടിലും നല്ല പ്രതികരണങ്ങൾ മാത്രമേ ഇതുവരെ വന്നിട്ടുള്ളൂ, ഒാൾ കേരള റിസർച്ച് സ്കോളേഴ്സ് അസോസിയേഷന്റെ കൺവീനർ കൂടിയായ ഈ ചെറുപ്പക്കാരൻ പറയുന്നു.
ആ കമന്റുകൾ സാരമില്ല
"സോഷ്യൽ മീഡിയയിൽ രണ്ടു മൂന്നു അരസികന്മാർ വന്നു പൊറോട്ട-പിഎച്ച്ഡി കൂട്ടുകെട്ടിനെ പരിഹസിച്ചു കമന്റുകളിട്ടതു ഞാനത്ര ഗൗനിക്കുന്നില്ല," അഖിൽ കൂട്ടിച്ചേർത്തു.
പൊറോട്ടയടിയും പഠനവും കഴിഞ്ഞാൽ, പാട്ടും പടം വരയുമുണ്ട്. അതുകൊണ്ടുതന്നെ കാമ്പസിനകത്തും പുറത്തും ഈ സഹൃദയൻ പലർക്കും പ്രിയപ്പെട്ടവനും പ്രചോദനവുമാണ്. കാർത്തികേയനും ലീലയുമാണ് മാതാപിതാക്കൾ. അനുജൻ അമൽ. അഖിലിന്റെ മധുവിധു കാലം കൂടിയാണ് ജോലിക്കും പഠനത്തിനുമിടയിൽ കടന്നുപോകുന്നത്. എഴുത്തുകാരിയും എസ്എസ്യുഎസിലെ ഗവേഷകയുമായ അനുശ്രീ ചന്ദ്രനുമായുള്ള വിവാഹം അഞ്ചു മാസം മുന്നേയായിരുന്നു.
സി.എച്ച്. വിജയ്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
05:28 AM Oct 01, 2023 | Deepika.com