"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോദിച്ചു..
പ്രസിദ്ധ നാടകകൃത്തും ഗ്രന്ഥകാരനുമായ പ്രഫ.ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ 1976 ജൂലൈ മാസത്തിൽ ആലുവ വൈഎംസിഎയിൽ മൂന്നു ദിവസത്തെ നാടകശില്പശാല നടന്നു. നാടകരചയിതാക്കളെയും എഴുതാൻ താല്പര്യമുള്ളവരെയും പങ്കെടുപ്പിച്ചായിരുന്നു ആ ക്യാന്പ്.
ഞാൻ നാടകരചന ആരംഭിച്ചിട്ട് അന്നേക്ക് ഏതാണ്ട് ഇരുപതു വർഷമായി. എങ്കിലും അത്രയും കാലത്തിനിടയ്ക്ക് ഇത്തരം ക്യാന്പുകളിലൊന്നും ഞാൻ പങ്കെടുത്തിട്ടില്ല. എന്താണെന്നറിയാനുള്ള കൗതുകത്തോടെ തൃശൂരിലെ ഒരു കുറി(ചിട്ടി)ക്കന്പനിയിൽ ഉദ്യോഗസ്ഥനായ ഞാൻ മൂന്നു ദിവസം ലീവെടുത്ത് അതിൽ പങ്കെടുത്തു.
പ്രമുഖരുടെ ക്ലാസുകൾ
അന്ന് ആ ക്യാന്പിൽ പങ്കെടുത്തവരുടെ കുറെ പേരുകൾ ഇന്നും ഒാർക്കുന്നുണ്ട്. എനിക്കു പുറമേ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ് ലക്ചറർ വയലാ വാസുദേവൻപിള്ള, ജോസ് ചിറപ്പേൽ, ടി.എം. ഏബ്രഹാം, അബ്ദുൾ ചെന്ത്രപ്പിന്നി, ശ്രീമൂലനഗരം മോഹൻ, കടവൂർ ചന്ദ്രൻപിള്ള, കെ.എസ്.ആർ. പല്ലിശേരി തുടങ്ങി ഇരുപതിലധികം പേർ.
നാടകത്തിന്റെ ഇതിവൃത്തം, രചന, സംവിധാനം, അവതരണം തുടങ്ങി വിവിധ ശാഖകളെക്കുറിച്ചും രചനാശൈലികളെക്കുറിച്ചും പ്രശസ്തരും പ്രഗല്ഭരുമായ വ്യക്തികളാണ് ക്ലാസുകൾ നയിച്ചത്. നല്ല നിലവാരം പുലർത്തിയ ക്ലാസുകൾ.
ധാരാളം വിദേശനാടകങ്ങളെക്കുറിച്ചും അവയുടെ വൈവിധ്യശൈലികളെക്കുറിച്ചും രചനാസങ്കേതങ്ങളെപ്പറ്റിയും പാത്രസൃഷ്ടികളെക്കുറിച്ചും അവതരണസന്പ്രദായങ്ങളെക്കുറിച്ചുമൊക്കെ ശ്രദ്ധേയങ്ങളായ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. നാടകരചനയെക്കുറിച്ച് എനിക്ക് അറിവുള്ള കാര്യങ്ങൾത്തന്നെ കൂടുതൽ അടുക്കിലും ചിട്ടയിലും ആഴത്തിലും തെളിച്ചത്തിലും ഉൾക്കൊള്ളാൻ ശില്പശാല സഹായിച്ചു എന്നതു ചെറിയ കാര്യമല്ല.
അപ്രതീക്ഷിതമായി നെടുമുടി
നാടകത്തിന്റെ താത്വികവും പ്രായോഗികവുമായ വിവിധ വശങ്ങളെക്കുറിച്ചു വിദഗ്ധമായി ക്ലാസുകൾ നയിച്ചതു പ്രഫ. ജി. ശങ്കരപ്പിള്ളയ്ക്കു പുറമേ പി.കെ. വേണുക്കുട്ടൻനായർ, പ്രഫ. എസ്. രാമാനുജം, ഡോ. കെ. അയ്യപ്പപ്പണിക്കർ, ഡോ. കെ.എം. തരകൻ, പ്രഫ. ജി. കുമാരപിള്ള തുടങ്ങിയവർ.
ശില്പശാലയിൽ പങ്കെടുത്ത എല്ലാവർക്കും സമാപനദിനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകി. ഇതിന് എത്തിച്ചേർന്നതു മുൻ റഷ്യൻ അംബാസിഡറും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനുമായ ഒറ്റപ്പാലം സ്വദേശി കെ.പി.എസ്. മേനോൻ ആയിരുന്നു.
സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് റിപ്പോർട്ടുചെയ്യാൻ നേരത്തേതന്നെ പത്രപ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. അവിടെവച്ച് ഒട്ടും പ്രതീക്ഷിക്കാതെ നെടുമുടി വേണുവിനെ കണ്ടു. കോളജ് പഠനം പൂർത്തിയാക്കി പത്രപ്രവർത്തനരംഗത്തേക്കു കടന്നിരുന്ന വേണു കേരള കൗമുദിയുടെ റിപ്പോർട്ടറായിട്ടാണ് അവിടെ വന്നത്.
നടനും നാടകപ്രേമിയുമായ അദ്ദേഹം എന്നെക്കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു:
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?''
"നാടകത്തെക്കുറിച്ച് എത്ര പഠിച്ചാലും അധികമാവില്ലല്ലോ.''- ഞാൻ മറുപടി നൽകി.
"അതു ശരി, എന്നാലും നാടകരംഗത്ത് ഇതിനകം ഏറെ പ്രസിദ്ധി നേടിയ ഒരാൾ എന്ന നിലയിൽ...''
"എനിക്കു പറയാനുള്ളത് രണ്ടു കാരണങ്ങളാണ്. ഒന്ന്, ഇതുവരെ ഏതെങ്കിലും നാടക വർക്ഷോപ്പിലോ കളരിയിലോ ഞാൻ പങ്കെടുത്തിട്ടില്ല. രണ്ട്- അതിനേക്കാൾ പ്രധാനം ഒട്ടേറെ വിദേശനാടകങ്ങളെക്കുറിച്ചു ധാരാളം ക്ലാസുകൾ ചുരുങ്ങിയ സമയംകൊണ്ടു കേൾക്കാനും ആസ്വദിക്കാനും കഴിയും. അതിനുതക്ക യോഗ്യരും പ്രഗല്ഭമതികളുമാണ് ക്ലാസുകൾ നയിക്കുന്നത്. ക്ലാസിൽ ചർച്ചചെയ്യപ്പെട്ട ഇംഗ്ലീഷ് നാടകങ്ങൾ ഞാനൊറ്റയ്ക്കു വായിച്ച് അവയുടെ കാന്പും കനവും മനസിലാക്കണമെങ്കിൽ അനേകം ദിവസങ്ങളും ആഴ്ചകളും വേണം. ഉദ്യോഗമുള്ള എനിക്ക് അതിനുള്ള സമയവുമില്ല.''
എന്റെ വിശദീകരണം കേട്ടു നെടുമുടി സംതൃപ്തനായി. പിന്നെ കൂടുതൽ ചോദ്യങ്ങളൊന്നുമുണ്ടായില്ല.
അന്നത്തെ ഞങ്ങളുടെ സൗഹൃദം വളർന്നു. കാവാലത്തിന്റെ നാടകങ്ങളിലൂടെയും "തകര''തുടങ്ങി നിരവധി മികച്ച ചലച്ചിത്രങ്ങളിലൂടെയും നെടുമുടി പ്രസിദ്ധിയുടെ കൊടുമുടിയിലെത്തി. പിന്നീടു പല വേദികളിലും ഞങ്ങൾ കണ്ടുമുട്ടി. തണ്ടും തലക്കനവുമില്ലാത്ത അദ്ദേഹത്തിന്റെ വിനയവും സ്നേഹവും ഒരിക്കലും എനിക്കു മറക്കാനാവില്ല.
എല്ലാവരും നാടകമെഴുതുക
നാടകക്യാന്പിലെ ഒരു കാര്യംകൂടി കുറിക്കട്ടെ. അവസാന ദിവസം പ്രഫ.ശങ്കരപ്പിള്ള ഒരു ആഗ്രഹം പറഞ്ഞു:
"വിവിധ നാടകങ്ങളെയും മാതൃകകളെയും ആസ്പദമാക്കി വിലപ്പെട്ട അറിവുകളാണ് നിങ്ങൾക്കു ലഭിച്ചിട്ടുള്ളത്. ഇതെല്ലാം മനസിൽവച്ചു ക്യാന്പിൽ പങ്കെടുത്ത എല്ലാവരും ഓരോ നാടകമെഴുതണം.'' അതിന് അദ്ദേഹം ഒരു ക്ലൂ (ആശയ സൂചന)കൂടി തന്നു. "ദീർഘകാലമായി സ്ഥലത്തില്ലാത്ത ഒരു മനുഷ്യൻ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം തന്റെ വീട്ടിൽ തിരിച്ചെത്തുന്നു. ഇത് ഒരു പ്രിമിസ് (കഥാബീജം) ആയി സ്വീകരിച്ചു നിങ്ങളുടെ യുക്തിക്കും ഭാവനയ്ക്കും അനുസരിച്ച് ഓരോ നാടകം എഴുതുക. എല്ലാ വിജയങ്ങളും നേരുന്നു.''
അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ചു പലരും നാടകമെഴുതിയിട്ടുണ്ടാവും എന്നാണ് എന്റെ കണക്കുകൂട്ടൽ.എന്തായാലും പറഞ്ഞ ആശയംവച്ച് ഞാനൊരു നാടകമെഴുതി. അനേക നാളുകളിലെ ചിന്തകൾക്കും മനനത്തിനുംശേഷം രചിച്ച ആ നാടകത്തിന്റെ പേരും മറ്റു വിശദാംശങ്ങളും അടുത്ത ലക്കത്തിൽ.
സി.എൽ. ജോസ്
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
03:31 PM Sep 23, 2023 | Deepika.com