ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര ഭൂമിക ജന്മംകൊടുത്ത വിഖ്യാത കലാകാരനാണ് ഖലീൽ ജിബ്രാൻ. അദ്ദേഹത്തിന്റെ അവിസ്മരണീയ കൃതിയായ "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട് തികയുന്നു. 1923ലാണ് ഈ കൃതിയുടെ പ്രസിദ്ധീകരണം. "ഉത്തമഗീത'ത്തിന്റെ അതേ ശൈലിയിൽ ഇരുപത്തിയാറ് വൈവിധ്യമാർന്ന വിഷയങ്ങൾ മിസ്റ്റിക് ചാരുതയോടെ "പ്രവാചകനി'ൽ അനാവരണം ചെയ്യപ്പെടുന്നു.
ലബനോനിന്റെ വടക്കൻ മേഖലയിൽ ബ്ഷാറി എന്ന ഗ്രാമത്തിൽ 1883 ജനുവരി ആറിന് ജിബ്രാൻ ജനിച്ചു. ലബനോൻ അന്ന് ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ക്രൈസ്തവ മാതാപിതാക്കളുടെ സുശിക്ഷിത ആത്മീയ പോഷണത്തിലാണ് ബാലനായ ജിബ്രാൻ വളർന്നത്. ബ്ഷാറി പർവതപ്രദേശത്തുനിന്ന് 1894ൽ ജിബ്രാൻ കുടുംബം അമേരിക്കയിലെ ബോസ്റ്റണിലേക്കു കുടിയേറി. ചിത്രകലയിലായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ.
ദുരന്തങ്ങൾക്കു മുന്നിൽ
ജീവിതദുരന്തങ്ങളുടെ നാൾവഴിയായിരുന്നു പിന്നീട് ജിബ്രാന്റെ ഗതിവിഗതികളെ നയിച്ചത്. സഹോദരി, സഹോദരൻ, അമ്മ എന്നിവരുടെ വിയോഗം ഇരുപതുകാരനായ ജിബ്രാനെ മാനസികമായി തളർത്തി. വിഷാദത്തിലേക്കും ഏകാന്തതയിലേക്കും ഉൾവലിഞ്ഞ നാളുകളിൽ പക്ഷേ, അദ്ദേഹം ചിത്രരചനയ്ക്കു പുറമേ എഴുത്തിലേക്കും ശ്രദ്ധതിരിച്ചു. ആദ്യരചനകൾ മാതൃഭാഷയായ അറബിയിലായിരുന്നു. ക്രമേണ ഇംഗ്ലീഷിൽ എഴുതിത്തുടങ്ങി.
ഒന്നാം ലോകമഹായുദ്ധം ആഗോളതലത്തിൽ വരുത്തിയ മാറ്റങ്ങൾ ജിബ്രാനിലും പ്രതിഫലിച്ചു. അരക്ഷിതാവസ്ഥ, ദാരിദ്ര്യം, നിരാശ, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയവ അമേരിക്കൻ ജനതയിലും ദൂരവ്യാപകമായ മാറ്റങ്ങൾക്ക് ഇടവരുത്തി. ലോകത്തിനും വിശിഷ്യ പാശ്ചാത്യജനതയ്ക്കും പ്രത്യാശയുടെ പൊൻവെളിച്ചം പകരാനായിട്ടാണ് ജിബ്രാൻ 1923ൽ "പ്രവാചകൻ' എന്ന കൃതി രചിച്ചത്. വ്യാപകമായ അംഗീകാരം ഖലീൽ ജിബ്രാനെ തേടിയെത്തിയത് ഇതിന്റെ പ്രസിദ്ധീകരണത്തിനു ശേഷമായിരുന്നു.
പ്രവാചകൻ പറയുന്നത്
"പ്രവാചകൻ' ഒരു കാവ്യനോവലെന്നോ മിസ്റ്റിക് ഗദ്യകവിതയെന്നോ ജിബ്രാന്റെ ഉത്തമഗീതമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ്. ദേവദാരുക്കളും മുന്തിരിത്തോട്ടങ്ങളും വയലേലകളും ഗ്രാമീണകാന്തിയും നിറഞ്ഞ അനശ്വര ഭൂമികയായ ലബനോന്റെ അലൗകിക സൗന്ദര്യം കോറിയിടുന്ന "പ്രവാചകനി'ലൂടെ സ്ഥായിയായ മനുഷ്യാവസ്ഥയുടെ അടിസ്ഥാനവിഷയങ്ങളെയാണു ജിബ്രാൻ പരിശോധിക്കുന്നത്. ഇരുപത്തിയാറ് വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് അൽ മുസ്തഫയെന്ന കേന്ദ്രകഥാപാത്രത്തിലൂടെ ജിബ്രാൻ സംവദിക്കുന്നു.
ജനന-മരണങ്ങളുടെ മധ്യേയുള്ള മാനുഷിക ജീവൽ പ്രശ്നങ്ങളാണ് ഇതിലെ ഇതിവൃത്തം. സ്നേഹം, വിവാഹം, മക്കൾ, സുഖദുഃഖങ്ങൾ, വീട്, വസ്ത്രം, കൊടുക്കൽ വാങ്ങൽ, കുറ്റവും ശിക്ഷയും, നിയമങ്ങൾ, സൗഹൃദം, സ്വാതന്ത്ര്യം, സൗന്ദര്യം, തിന്മ, പ്രാർഥന, മതം, മരണം തുടങ്ങി മനുഷ്യാവസ്ഥയുടെ അടിസ്ഥാന വിഷയങ്ങളെല്ലാം പ്രവാചകനിൽ പരാമർശിക്കപ്പെടുന്നു.
യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ സാരസത്തായ മൂല്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ജിബ്രാന്റെ പ്രവാചകനിൽ സുവ്യക്തമാണ്. കത്തോലിക്കാ മതപുരോഹിതനായ എസ്തേഫാൻ റഹ്മേ എന്ന മാതൃപിതാവിൽനിന്നു നന്നേ ചെറുപ്പത്തിൽ പകർന്നുകിട്ടിയ മതവീക്ഷണവും ആചാരങ്ങളും അവസാനനാളുകൾ വരെ ജിബ്രാനിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബോസ്റ്റണിലെ പരിഷ്കൃത ജീവിതവേളയിൽ ഇതര മതങ്ങളുമായുള്ള സല്ലാപവും ജിബ്രാനിൽ കണ്ടെത്താൻ കഴിയും. ബഹായി, സൂഫിസം എന്നിവ പ്രത്യേക ശ്രദ്ധയൂന്നി അദ്ദേഹം മനസിലാക്കി. സൂഫിസത്തിലെ മിസ്റ്റിക് ഭാവങ്ങൾ കണിശതയോടെ ജിബ്രാൻ ആവാഹിച്ചു. ജീവിതാനുഭവങ്ങളുടെ തീവ്രതയ്ക്കൊപ്പം തന്റെ മനസിലേക്കു ശീതളമന്ദമാരുതനായി കടന്നുവന്ന ഇതരദർശനങ്ങളും സമന്വയിപ്പിച്ച് അദ്ദേഹം "പ്രവാചകൻ' എഴുതി.
നൂറിലേറെ ഭാഷകളിൽ
1923ൽ പ്രസിദ്ധീകരിച്ച ഈ കൃതി 90 വർഷങ്ങൾ പിന്നിട്ടപ്പോൾ 90 ലക്ഷം കോപ്പികൾ ചെലവായി. 5,000 കോപ്പികൾ വീതം വിറ്റഴിക്കപ്പെട്ട ഏതാനും ആഴ്ചകൾ പോലും ഉണ്ടായിരുന്നു. നൂറിലധികം ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ബെസ്റ്റ് സെല്ലർ പട്ടികയിൽ "പ്രവാചകൻ' സ്ഥാനം പിടിച്ചിട്ടുണ്ട്.
ഒരു നൂറ്റാണ്ട് പൂർത്തിയാകുന്പോഴും കൃതിയുടെ ഖ്യാതി കൂടിവരികയാണെന്നു പറയാം. മനുഷ്യമനസുകളിൽ ആത്മീയതയുടെയും ആശ്വാസത്തിന്റെയും മരുപ്പച്ച തീർക്കുന്നതിൽ പ്രവാചകൻ വഹിക്കുന്ന പങ്കാണ് ശ്രദ്ധേയമായിട്ടുള്ളത്. ഇനിയും ഈ അനശ്വരകൃതി മനുഷ്യസഞ്ചയത്തിന്റെ ദുരൂഹ സമസ്യകൾക്ക് ഉത്തരമായി നിലകൊള്ളുമെന്നതു തീർച്ചയാണ്.
ഒരുപടി മുന്നിൽ
ജിബ്രാന്റെ മറ്റേതു കൃതികളെക്കാളും സ്വീകാര്യത ലഭിച്ചത് പ്രവാചകനാണ്. മണലും പതയും (1926), മനുഷ്യപുത്രനായ യേശു (1928), ഭൂമിയിലെ ദൈവങ്ങൾ (1931), അലഞ്ഞുതിരിയുന്നവൻ (1932), പ്രവാചകന്റെ ഉദ്യാനം (1933) തുടങ്ങിയ കൃതികൾ പ്രവാചകനോളം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. കരൾവീക്കവും ശ്വാസകോശക്ഷയവും ബാധിച്ച് 1931 ഏപ്രിൽ പത്തിനു ജിബ്രാൻ അന്തരിച്ചു.
മരിക്കുന്പോൾ 48 വയസായിരുന്നു. താൻ ജനിച്ചുവളർന്ന ലബനോനിലെ ബ്ഷാരി ഗ്രാമത്തിലാണ് അന്ത്യവിശ്രമം. ബെയ്റൂട്ടിൽനിന്ന് 120 കി.മീ. അകലെയുള്ള ബ്ഷാരിയിൽ, ജിബ്രാൻ മ്യൂസിയം ഈ അനശ്വരകലാകാരന്റെ സ്മാരകമായി നിലകൊള്ളുന്നു.
"ഞങ്ങളുടെ സാന്ധ്യപ്രകാശത്തിൽ നീ മധ്യാഹ്നമായിരുന്നു. നിന്റെ യൗവനം ഞങ്ങൾക്കു കിനാവ് കാണാൻ സ്വപ്നങ്ങൾ തന്നു.' "ഞങ്ങൾക്കിടയിൽ നീ ഒരു ചൈതന്യമായി സഞ്ചരിച്ചു. നിന്റെ നിഴൽ ഞങ്ങളുടെ മുഖങ്ങളിൽ വെളിച്ചമായി വീണു.' പ്രവാചകൻ എന്ന അനശ്വര ഗ്രന്ഥത്തിലെ അനേകം മണിമുത്തുകളിൽ ചിലതാണിവ. ജിബ്രാനെ എന്നും അനശ്വരതയിലേക്കു കൊണ്ടുപോകുന്നതും ഇത്തരം മണിരത്നങ്ങളാണ്.
അഡ്വ. ഫാ. ജോർജ് ചേന്നപ്പള്ളിൽ
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
02:32 AM Sep 17, 2023 | Deepika.com