സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം. അത്തരം ഒരു യഥാർഥ സംഭവത്തിന്റെ സിനിമാ ആഖ്യാനമാണ് സൈറസ് നൗരാസ്തെ എന്ന ഇറാനിയൻ ചലച്ചിത്രകാരൻ തന്റെ ’ദ സ്റ്റോണിംഗ് ഓഫ് സൊരായ എം’ എന്ന കഥയിലൂടെ ലോകത്തിനു സമർപ്പിക്കുന്നത്. പാർശ്വവത്കൃതരും അടിച്ചമർത്തപ്പെട്ട് സത്തയും ശബ്ദവും നഷ്ടപ്പെട്ടവരുമായ മനുഷ്യരുടെ വക്താവാണ് നൗരാസ്തെ. ഇതുമൂലം അദ്ദേഹത്തിന്റെ സൃഷ്ടികൾ പലപ്പോഴും എതിർപ്പും വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്.
സ്വന്തം പശ്ചാത്തലമായ ഇറാനിയൻ സംസ്കാരത്തിന്റെ ഭാവപരിണാമങ്ങളെ വിലയിരുത്തുന്ന ചിത്രമാണ് സ്റ്റോണിംഗ്. 1986ൽ അയത്തൊള്ള ഖൊമേനിയുടെ വാഴ്ചയ്ക്കു കീഴിൽ സ്വന്തം രാജ്യത്ത് അരങ്ങേറിയ ഒരു ’നിയമാനുസൃത’ ആൾക്കൂട്ട കൊലയുടെ കഥയാണിത്. അതിന്റെ ഇരയായിത്തീർന്നത് നിസഹായയായ സൊരായ മാനുച്ചെമിൽ എന്ന 36 വയസുള്ള ഒരു വീട്ടമ്മയും.
പ്രസ്തുത കൊലയുടെ പിന്നിലെ കഥ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്പോൾ, അതോടൊപ്പം നമ്മുടെ മുന്പിലേക്കു നാം ജീവിക്കുന്ന ലോകത്തെ സംബന്ധിച്ച അലോസരപ്പെടുത്തുന്ന ചില ചോദ്യങ്ങളുമുണ്ട്. 21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ ചില കോണുകളിൽ നിലനിർത്തപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതുമായ കിരാത സാമൂഹ്യവ്യവസ്ഥകളും നിയമസംഹിതകളും അതിനുള്ളിൽ അമാനവീകരിക്കപ്പെടുന്ന മനുഷ്യജീവികളും ലോകത്തിന്റെ ശ്രദ്ധ അർഹിക്കുന്നില്ലേ?
1979ൽ വിപ്ലവത്തെത്തുടർന്ന് ഇറാനിൽ നിലവിൽവന്ന ഖൊമേനി ഭരണകൂടം ആ രാജ്യത്തിന്റെ ആധുനികതയിലേക്കുള്ള പരിണാമത്തിന് സഡൻ ബ്രേക്കിട്ടു എന്നു പറയാം. ഏഴാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ അറേബ്യൻ ഗോത്രവർഗ നിയമങ്ങളുടെ പ്രാകൃത ലോകത്തിലേക്കുള്ള മടക്കമായിരുന്നു അത്. ഈ മാറിയ വ്യവസ്ഥയുടെ ഇരയാണ് സൊരായ. കുപ്പായേ എന്ന ചെറുപട്ടണത്തിൽ ജീവിച്ച നാലുമക്കളുടെ അമ്മ പുരുഷധാർഷ്ഠ്യത്തിന്റെയും ക്രൂരമതനിയമങ്ങളുടെയും കുരുക്കിൽപ്പെട്ട് കൊല്ലപ്പെട്ടു. ഈ കഥ മൂടിവച്ച രഹസ്യമായിരുന്നു.
എങ്കിലും ആകസ്മികമായി അതു ലോകശ്രദ്ധയിൽപ്പെട്ടു. ഇറാനിയൻ-ഫ്രഞ്ച് പത്രപ്രവർത്തകനായ ഫ്രൈദൂണ് സാഹെബ്ജാം സൊരായയുടെ വധം നടന്നുകഴിഞ്ഞ നാളുകളിൽ കുപ്പായേവഴി കാറിൽ സഞ്ചരിക്കവേ വാഹനം കേടായതുമൂലം ഒരുദിവസം സ്ഥലത്ത് താമസിക്കാനിടയായി. സൊരായയുടെ അമ്മാവിയും അവരുടെ സംരക്ഷകയുമായിരുന്ന സാഹ്റ എന്ന സ്ത്രീയെ വഴിയിൽ കാണുകയും അവരിൽനിന്ന് കഥ കേൾക്കുകയും ചെയ്തു.
സ്ത്രീകൾക്കു കർശന നിയന്ത്രണങ്ങളുള്ള നാട്ടിൽ അപരിചിതനുമായി അവർ സംസാരിക്കുന്നതു ശ്രദ്ധിച്ച സ്ഥലത്തെ അധികാരി ഫ്രൈദൂണിനെ ചോദ്യംചെയ്യുകയും അയാളോട് ഒരു ഹോട്ടലിൽ താമസിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ അതീവരഹസ്യമായി സാഹ്റ ഫ്രൈദൂണിനെ ബന്ധപ്പെട്ട് തനിക്കു പുറംലോകത്തെ അറിയിക്കാൻ ഒരു കഥയുണ്ടെന്നു പറയുന്നു. തുടർന്ന് അവർ തന്റെ അനന്തിരവൾക്കു നേരിടേണ്ടിവന്ന ദുരന്തം മുഴുവൻ പത്രലേഖകനു വിശദമായി പറഞ്ഞുകൊടുത്തു.
ഇക്കാര്യം മനസിലാക്കിയ സിറ്റി മേയറും സ്ഥലത്തെ മുല്ലയും ലേഖകന്റെ കൈവശമുള്ള കുറിപ്പുകൾ പിടിച്ചെടുത്തെങ്കിലും സാഹ്റ രഹസ്യമായി കൈമാറിയ തന്റെ കഥയുടെ ടേപ്പുകൾ അദ്ദേഹം ഫ്രാൻസിൽ എത്തിക്കുകയും തുടർന്നു പുസ്തകമാക്കുകയും ചെയ്തു. 1994ൽ സൊരായയുടെ കഥ ഇംഗ്ലീഷിൽ വരികയും ഇതിനോടകം വിവാദമായി മാറിയ ഈ സംഭവം സൈറസ് നൗരാസ്തെ സിനിമയാക്കാൻ തീരുമാനിക്കുകയും ചെയ്തു. ’ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ നിർമിച്ച സ്റ്റീഫൻ മക് എവിറ്റി നിർമാണം ഏറ്റെടുക്കുകയും പാഷനിലെ മുഖ്യനടൻ ജിം കാവിയേസൽ ഫ്രൈദൂണിന്റെ വേഷം ചെയ്യുകയുമാണുണ്ടായത്.
ഫ്രഞ്ച് പത്രലേഖകന്റെ കാഴ്ചപ്പാടിലൂടെയാണ് സൊരായയുടെ കഥ അനാവരണം ചെയ്യപ്പെടുന്നത്. സൊരായയുടെ പട്ടണത്തിൽ സാഹ്റയുമായുള്ള കൂടിക്കാഴ്ചയും തുടർന്ന് അവർ ഫ്ളാഷ്ബാക്കിലൂടെ പറയുന്ന കഥയും ലേഖകൻ റെക്കോർഡ് ചെയ്യുന്നു. സൊരായയുടെ ഏറ്റവും അടുപ്പമുള്ള ബന്ധുവാണ് സാഹ്റ. ഭർത്താവും അയൽക്കാരും അടുത്ത പുരുഷബന്ധുക്കളും സ്ഥലത്തെ മേയർ, മുല്ല എന്നിവരും ചേർന്നാണ് സൊരായയുടെ ജീവിതം ദുരന്തമാക്കിയത്. തികച്ചും പൈശാചികം എന്നു വിശേഷിപ്പിക്കേണ്ട സംഭവം.
നാലു മക്കളുള്ള സൊരായയുടെ ഭർത്താവ് ഗോർബൻ അലി കുടിലബുദ്ധിയും ക്രൂരനുമായ ഒരു ജയിൽവാർഡനാണ്. തന്റെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പ്രമുഖ കുറ്റവാളിയുടെ പതിനാല് വയസുള്ള മകളിൽ അയാൾക്കു നോട്ടമുണ്ട്. തന്റെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് പ്രതിയെ വധശിക്ഷയിൽനിന്നു രക്ഷിക്കാൻ ഉപാധിയായി അയാളുടെ മകളെ രണ്ടാം ഭാര്യയായി തരണമെന്നു പറഞ്ഞു. ബഹുഭാര്യാത്വവും ബാലവിവാഹവും അനുവദനീയമായ നാട്ടിൽ ഇതു പ്രശ്നമല്ല.
അലിയുടെ പ്രശ്നം സ്വന്തം കുടുംബമാണ്. രണ്ടാം വിവാഹം നടന്നാൽ രണ്ടു കുടുംബങ്ങളെ പോറ്റാൻ അയാൾക്കു പറ്റില്ല. അതുകൊണ്ട് അയാൾ സൊരായയോട് തനിക്കു വിവാഹമോചനം ആവശ്യപ്പെടുന്നു. സൊരായ ഇതു നിഷേധിക്കുന്നു. കാരണം വിവാഹമോചനം കഴിഞ്ഞാൽപിന്നെ മക്കളെ വളർത്താൻ അവൾക്കു വരുമാനമില്ല. മർദനവും സമ്മർദവും വിലപ്പോകുന്നില്ല. അലി സ്ഥലത്തെ മുല്ലായെ ഇക്കാര്യത്തിൽ ഇടപെടാൻ നിർബന്ധിക്കുന്നു. മുല്ല ആദ്യം എതിർത്തു.
എന്നാൽ മുല്ല മുൻപ് ക്രിമിനൽ കുറ്റത്തിൽ ശിക്ഷ അനുഭവിച്ച കാര്യം പരസ്യമാക്കുമെന്ന ഭീഷണിക്കു വഴങ്ങി അയാൾ സൊരായയോട് സഹകരിക്കാനാവശ്യപ്പെടുന്നു. തന്റെ നിസഹായത പറയുന്ന സ്ത്രീയോട് താൻ അവളെ വെപ്പാട്ടിയാക്കി സംരക്ഷിക്കാമെന്ന സൂചന കൊടുത്ത മുല്ലായെ അവൾ പുച്ഛിച്ചു തള്ളി. അങ്ങനെയിരിക്കെ ഭാര്യയെ ഒഴിവാക്കാൻ അയാൾക്ക് ഒരവസരം വീണുകിട്ടി.
സൊരായയുടെ അയലത്ത് രോഗിയായ ഒരു മെക്കാനിക്ക് താമസിക്കുന്നുണ്ട്. അയാളുടെ ഭാര്യ മരിച്ചു. മകനെ നോക്കാനോ സ്വന്തം കാര്യങ്ങൾ നിർവഹിക്കാനോ പറ്റാത്ത ഈ മനുഷ്യനെ സഹായിക്കാൻ മുല്ലായുടെ ശിപാർശയോടെ സാഹ്റയും സൊരായയും തയാറാകുന്നു.
ഈ സന്പർക്കം വ്യഭിചാരമാണെന്ന പ്രചരണം അലി ആരംഭിച്ചു. വ്യഭിചാരം കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമാണ്. നിലവിലുള്ള നിയമപ്രകാരം ഭർത്താവിനെതിരേ ഭാര്യ വ്യഭിചാരം ആരോപിച്ചാൽ അതു തെളിയിക്കേണ്ടതു ഭാര്യയാണ്. മറിച്ച് ഭാര്യയ്ക്കെതിരേ ഭർത്താവ് കുറ്റമാരോപിച്ചാൽ നിരപരാധിത്വം തെളിയിക്കേണ്ടതു ഭാര്യതന്നെയാണ്. പുരുഷന്റെ സാക്ഷ്യമാണ് പ്രധാനം. സ്ത്രീക്ക് പ്രസക്തിയില്ല.
അലി ഇതു മുതലെടുത്ത് മേയറടക്കം പ്രമുഖരെയെല്ലാം വരുതിയിലാക്കി, ഒപ്പം സൊരായയുടെ വൃദ്ധനായ പിതാവിനെയും. വ്യഭിചാരത്തിൽ പങ്കാളിയായി ആരോപിക്കപ്പെട്ട വൃദ്ധനായ മെക്കാനിക്കിനെയും അയാൾ സൊരായയ്ക്കെതിരേ സാക്ഷിയാക്കി. പുരുഷ പങ്കാളിക്കു ശിക്ഷയില്ല.
പരസ്യമായി ഒരു നാടകം കളിച്ച് സ്വഭാര്യ വ്യഭിചാരിണിയാണെന്ന് അവർ പ്രഖ്യാപിക്കുകയും തുടർന്ന് പുരുഷ·ാർ മാത്രം അടങ്ങിയ ഒരുസംഘം അവളെ കുറ്റം വിധിക്കുകയും ചെയ്യുന്നു. സൊരായയുടെ നിരപരാധിത്വം തെളിയിക്കാൻ സാഹ്റ നടത്തിയ ശ്രമം പരാജയപ്പെട്ടു.
അവളെ സ്ഥലത്തുനിന്ന് നാടുകടത്തിക്കൊണ്ടുപോകാനുള്ള ശ്രമവും നടന്നില്ല. പിന്നീട് നടക്കുന്നത് ഹൃദയഭേദകമായ രംഗങ്ങളാണ്. മുല്ലയുടെ കുറ്റാരോപണ പ്രസംഗത്തിൽ തുടങ്ങി ആദ്യം സ്വപിതാവ്, പിന്നെ ഭർത്താവ്, ആണ്മക്കൾ, പിന്നാലെ നാട്ടുകാർ എന്ന ക്രമത്തിൽ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ട സ്ത്രീ കല്ലെറിയപ്പെടുന്നു.
മരണത്തിലേക്കു ശാന്തതയോടെ നടന്നുനീങ്ങുന്ന സൊരായ പരസ്യമായി തന്റെ നിരപരാധിത്വം പ്രഖ്യാപിച്ചുകൊണ്ട് കൊലയാളികളോട് ഒരുകാര്യം പറയുന്നുണ്ട്- “നിങ്ങളെ ദൈവം വെറുതേ വിടില്ല.’’ സ്ത്രീകൾ അടിമകൾ മാത്രമാണെന്ന പ്രസ്താവവും സൊരായയും സാഹ്റയും പങ്കുവയ്ക്കുന്നു. വധിക്കപ്പെട്ടവൾക്ക് മാന്യമായ സംസ്കാരം പോലും അനുവദിക്കുന്നില്ല.
വഴിപോക്കരായ ചിലർ ശരീരമെടുത്തു പൊതിഞ്ഞ് വനത്തിൽ ഉപേക്ഷിക്കുന്നു. സാഹ്റയുടെ നിശ്ചയദാർഢ്യവും ധാർമികരോഷവും അവളെക്കൊണ്ട് ദൃഢനിശ്ചയം ചെയ്യിച്ചിരുന്നു. ഈ കഥ പുറംലോകത്ത് എത്തിക്കണം. അതവൾ സാധിക്കുകയും ചെയ്തു.
ജിജി ജോസഫ്
കൂട്ടുമ്മേൽ
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
04:52 AM Sep 10, 2023 | Deepika.com