ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന് നോക്കുന്പോൾ ചന്ദ്രബിംബത്തിൽ കാണുന്ന കറുത്ത വർണത്തെയും ഒരുപാട് വർണിച്ചിട്ടുണ്ട് വയലാർ.
കാലത്തിനുമുൻപേ സഞ്ചരിക്കുന്നവരാണ് കവികളെന്നു പറയാറുണ്ട്. ഗന്ധർവ്വ കവി വയലാറും അങ്ങനെയൊരു കവിയായിരുന്നു. ചാന്ദ്രയാൻ 3 ചന്ദ്രനിലെത്തി ഉപരിതലത്തിലെ ചിത്രങ്ങൾ അയക്കുന്നതിന് അരനൂറ്റാണ്ട് മുന്പുതന്നെ സമാനമായ ഒരു ചന്ദ്രപ്രതലത്തെ ‘തങ്കത്താഴികക്കുടമല്ല...’എന്ന ഗാനത്തിലൂടെ വയലാർ അവതരിപ്പിച്ചു.
1970ൽ റിലീസായ പേൾവ്യൂവിലാണ് ജി.ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ഈ ഗാനം. 1969 ജൂലൈ 21നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തുന്നത്. നീൽ ആംസ്ട്രോങിന്റെ ആദ്യ കാൽവയ്പ് അദ്ഭുതത്തോടെയാണ് ലോകം കേട്ടത്. പുരോഗമന മനസുള്ള സൗന്ദര്യാത്മക കവിയായിരുന്നു വയലാർ.
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന് നോക്കുന്പോൾ ചന്ദ്രബിംബത്തിൽ കാണുന്ന കറുത്ത വർണത്തെയും ഒരുപാട് വർണിച്ചിട്ടുണ്ട് വയലാർ.
1965ൽ ശകുന്തളയിൽ വയലാർ എഴുതിയത്
‘മാനത്തെ വനജ്യോത്സന നനയ്ക്കുവാൻ
പൗർണമി മണ്കുടം കൊണ്ട് നടക്കുന്പോൾ......’
എന്നാണ്. ചന്ദ്രിക അരയിൽ കൊണ്ടുനടക്കുന്ന മണ്കുടമായാണ് ചന്ദ്രനിലെ കളങ്കത്തെ കവി കണ്ടത്. ചന്ദ്രൻ എന്ന ഉപഗ്രഹത്തിൽ മനുഷ്യൻ എത്തിയ നിമിഷങ്ങളിൽ വയലാറിലെ ശാസ്ത്രബോധം ഉണർന്നിരിക്കാം. അതുകൊണ്ട് എന്നേ പേൾവ്യൂവിനുവേണ്ടി വയലാർ എഴുതി.
‘തങ്കത്താഴികക്കുടമല്ല
താരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ
സ്വർണമയൂരമല്ലാ...’
താൻ ഉൾപ്പെടുന്ന കവികളെ പരാമർശിച്ചാണ് ഈ വരി എന്നോർക്കുക. നീൽ ആംസ്ട്രോങിലൂടെ അമേരിക്ക ആദ്യം ചന്ദ്രനിലെത്തുന്ന കാലത്ത് ഇന്നത്തെപോലുള്ള അത്യാധുനിക റോക്കറ്റ് ശാസ്ത്ര സംവിധാനമില്ല. റോവറിലെ നാവിഗേഷൻ ക്യാമറ എടുക്കുന്ന ഫോട്ടോ ചിത്രങ്ങളും ലഭ്യമല്ല. ഭാവനയിൽ വയലാർ കണ്ട ചിത്രങ്ങൾ ഇന്ന് സത്യമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കൗതുകം.
‘കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിർമരത്തണലില്ല
ഏതോ വിരഹത്തിൻ
ഇരുൾവന്നു മൂടുമോരേകാന്ത
ശൂന്യതയല്ലോ...
അവിടെയൊരേകാന്തശൂന്യതയല്ലോ...’
ചന്ദ്രോപരിതലത്തിൽ കദളീവനമില്ലെന്നും അരുവികളും കസ്തൂരിമാനും കാറ്റിന്റെ ചിറകടിയും ഇല്ലെന്നും അവിടെ കനത്ത ഏകാന്ത ശൂന്യതയാണെന്നുമാണ് വയലാർ എഴുതിയത്.
ഉൗഷരമായ കാലവസ്ഥയും വിഹ്വലത കലർന്ന ഏകാന്തതയുമുള്ള ചന്ദ്രന്റെ അന്തരീക്ഷത്തെ ഈണവും പശ്ചാത്തല സംഗീതവും ഹമ്മിംഗുംകൊണ്ട് അന്വർത്ഥമാക്കുകയാണ് ജി.ദേവരാജൻ എന്ന് ചലച്ചിത്ര ഗാനസംഗീത നിരൂപകനായ പി.വി പ്രമോദ് പറയുന്നു. “സാധാരണ പ്രകൃതിഗാനങ്ങളിൽ നിറയുന്ന മധുരസംഗീതമല്ല ദേവരാജൻ മാസ്റ്റർ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.
വയലാർ തന്റെ വരികളിലൂടെ പകർന്ന പ്രകൃതിയുടെ സുന്ദരമല്ലാത്ത ഒരവസ്ഥയ്ക്കു സംഗീതഭാവം നൽകുകയാണ് മാസ്റ്റർ. പല്ലവിക്കും (ആദ്യനാല് വരികൾ) അനുപല്ലവിക്കും (രണ്ടമത്തെ നാലുവരികൾ) ഇടയിലും പല്ലവിക്കും ചരണത്തിനും (അവസാനത്തെ വരികൾ) ഇടയ്ക്കും ഇതേ സംഗീത അന്തരീക്ഷം തന്നെയാണ്. അനുപല്ലവിയുടെയും ചരണത്തിന്റെയും അവസാനത്തിൽ വരുന്ന
‘അവിടെയൊരേകാന്ത
ശൂന്യതയല്ലോ.....’
‘അവിടെയൊരേകാന്ത
മൂകതയല്ലോ.....’
എന്നീ വരികൾ ശ്രദ്ധിച്ചാൽ ചാന്ദ്ര അന്തരീക്ഷത്തിന്റെ ഏകാന്തതയും ശൂന്യതയും മൂകതയും വെളിവാകും. ഏകാന്ത ശൂന്യതയല്ലോ എന്ന ആലാപനത്തിനുശേഷം ഒരുമാത്ര സംഗീതം നിശ്ചലമാവുകയാണ്. ഏകാന്ത മുക്തയല്ലോ എന്നതിനുശേഷവും ഇതേ നിശ്ചലതയുണ്ട്. തങ്കത്താഴികക്കുടമല്ല എന്ന് തുടങ്ങുന്ന പല്ലവിയിലെ വരികളോരോന്നും ശാസ്ത്രസത്യം ഉറപ്പിക്കുന്നതാണ്. ഈ സത്യം സംഗീതംകൊണ്ട് അരക്കിട്ടുറപ്പിക്കുകയാണ് ദേവരാജൻ മാസ്റ്റർ.’’
വയലിൻ നാദത്തിലൂടെയാണ് ഗാനത്തിന്റെ പശ്ചാത്തല സംഗീതം തുടങ്ങുന്നത്. ചന്ദ്രന്റെ മൂകമായ അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുവാൻ തുടർന്ന് പുല്ലാങ്കുഴലും താർഷഹനായിയും ഒന്നിച്ച് ദേവരാജൻ പ്രയോഗിച്ചിട്ടുണ്ട്.
ഗാനഗന്ധർവ്വന്റെ പ്രത്യേക രീതിയിലെ ആലാപനവും പേൾവ്യൂവിൽ ഈ ഗാനം ആലപിക്കുന്ന പ്രേം നസീറിന്റെ മുഖത്തെ നിർവികാരമായ ഭാവവും ഗാനത്തിന്റെ ഭംഗി ഏറ്റുന്നുണ്ട് എന്നതും ശ്രദ്ധയം.
എസ്. മഞ്ജുളാദേവി
തങ്കത്താഴിക കുടമല്ല...
04:48 AM Sep 10, 2023 | Deepika.com