കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലിയൊരു ചരിത്രം അവകാശപ്പെടാവുന്ന ഈ നഗരം മധ്യപ്രദേശിലെ ധർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
പഴയ പ്രതാപത്തിന്റെ ശേഷിപ്പുകളായി വൻ കോട്ടകളും കൊട്ടാരങ്ങളും വാസ്തുവിസ്മയങ്ങളും മാണ്ഡുവിന് ചരിത്രസ്നേഹികളുടെ മനസിൽ ചിരകാലപ്രതിഷ്ഠ നൽകുന്നു.
മണ്ഡപദുർഗ് എന്ന പേര് പ്രാകൃതഭാഷയിൽ ലോപിച്ചാണ് മാണ്ഡു ആയതെന്നാണ് വിശ്വാസം. ജയവർമൻ രണ്ടാമൻ മുതലുള്ള പരമാര രാജാക്ക·ാരുടെ കാലത്തുള്ള ശാസനങ്ങളെ അടിസ്ഥാനമാക്കിയാൽ ഭോജരാജാവാണ് മണ്ഡപദുർഗ് പണികഴിപ്പിച്ചത്. പത്താം നൂറ്റാണ്ടിലായിരുന്നു ഇത്. ദുർഗ് എന്നാൽ കോട്ട എന്ന് അർഥം.പിന്നീടങ്ങോട്ടുള്ള കാലം അധിനിവേശങ്ങളുടേതായിരുന്നു. 1305ൽ ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി ഇവിടം ആക്രമിച്ചു കീഴടക്കി. ഒരു നൂറ്റാണ്ട് പിന്നിടും മുന്പെ ടിമൂറിന്റെ ആക്രമണത്തിനും മാണ്ഡു വിധേയമായി.
അക്കാലത്ത് ഇവിടം ഭരിച്ചിരുന്ന സുൽത്താൻ നാസിറുദ്ദീൻ മഹമൂദ് ഷാ തുഗ്ലക്കിന് തൊണ്ണൂറായിരം സൈനികരുമായി എത്തിയ ടിമൂറിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. എ.ഡി. 398 ഡിസംബർ 17നായിരുന്നു ആ യുദ്ധം നടന്നത്. മാണ്ഡുവിനെ തച്ചുതകർത്ത ശേഷം ടിമൂർ ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. അക്കാലത്തെ ഭരണ അസ്ഥിരത മുതലെടുത്ത മാൾവയിലെ അഫ്ഗാൻകാരനായ ഗവർണർ ദിലവാർ ഖാൻ ഘൂരി രാജവംശം സ്ഥാപിച്ചതോടെയാണ് മാണ്ഡുവിന്റെ സുവർണകാലം ആരംഭിച്ചത്.
ദിലവാർ ഖാനു ശേഷം മകൻ ഹൊഷാങ് ഷാ തലസ്ഥാനം ധറിൽനിന്ന് മാണ്ഡുവിലേക്ക് മാറ്റിയതോടെ പ്രതാപം പിന്നെയും ഉയർന്നു. ഉയർന്ന സ്ഥലമായതിനാൽ ശത്രുക്കളുടെ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാമെന്നതായിരുന്നു മാണ്ഡുവിന്റെ പ്രധാന സവിശേഷത.
1435ൽ മഹ്മൂദ് ഖിൽജി ഇവിടെ സുൽത്താനായി സ്വയം അവരോധിതനായി. ഹൊസാങ് ഷായുടെ മകൻ മുഹമ്മദിനെ വധിച്ചുകൊണ്ടായിരുന്നു മഹ്മൂദ് ഖിൽജിയുടെ തേർവാഴ്ച. മാൽവയിലെ ഖിൽജി രാജവംശത്തിന് അതോടെ തുടക്കമാവുകയും ചെയ്തു. 1531 വരെ നീണ്ട ഖിൽജി ഭരണത്തിൽ 33 വർഷമാണ് മഹമൂദ് ഖിൽജി ഭരിച്ചത്. അദ്ദേഹത്തിന്റെ ഭരണകാലത്തിനു ശേഷം 1469ൽ അധികാരമേറ്റ മകൻ ഗിയാസുദ്ദീൻ തുടർന്നുള്ള 31 വർഷക്കാലം ഭരിച്ചു.
എന്നാൽ പിതാവിൽനിന്ന് വ്യത്യസ്ഥനായ മനുഷ്യനായിരുന്നു ഗിയാസുദ്ദീൻ. സംഗീതവും സ്ത്രീകളും അദ്ദേഹത്തിന്റെ ദൗർബല്യങ്ങളായിരുന്നു.
അന്തപുരത്തിലെ സ്ത്രീകൾക്കായി ജഹാസ് മഹൽ എന്നൊരു മാളികയും അദ്ദേഹം പണികഴിപ്പിച്ചു. 1534 ൽ മാണ്ഡു മുഗൾ ചക്രവർത്തി ഹുമയൂണിന്റെ അധീനതയിലായി. എന്നാൽ ഖിൽജി വംശത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന മല്ലുഖാൻ ഹുമയൂണിൽ നിന്ന് പ്രദേശം തിരികെ പിടിച്ചെങ്കിലും പിന്നീടുള്ള ഒരു ദശാബ്ദം പ്രദേശത്തിന് അധിനിവേശങ്ങളുടേതായി.
അതിനുശേഷം അധികാരത്തിലെത്തിയ ബാസ് ബഹദൂർ സാമ്രാജ്യ തൽപരനായിരുന്നില്ല. യുദ്ധങ്ങളിലോ സൈന്യത്തിന്റെ വിപുലീകരണത്തിലോ അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹം സദാ കവിത്വത്തിലും സൗന്ദര്യാത്മകതയിലും മുഴുകിയാണ് ജീവിച്ചത്. ഭരണനിർവഹണം അദ്ദേഹത്തിന് രണ്ടാമത്തെ കാര്യം പോലുമായിരുന്നില്ല.
കലകളുടെയും സംഗീതത്തിന്റെയും സ്ത്രീകളുടെയും ഉപാസകനായിരുന്നു ബാസ് ബഹദൂർ. റാണി രൂപമതിയും ബാസ് ബഹാദൂറും തമ്മിലുള്ള പ്രണയം ഇന്നും ഇന്ത്യൻ പ്രണയേതിഹാസങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്ന അധ്യായമാണ്. ഭരണനിർവഹണത്തിൽ കൃത്യവിലോപം വരുത്തിയതിന് വലിയ വിലയാണ് അദ്ദേഹത്തിന് നൽകേണ്ടി വന്നത്.
1561 മാർച്ച് 29ന് നടന്ന ശാരംഗ്പുർ യുദ്ധത്തിൽ അദാം ഖാനും പീർമുഹമ്മദും നയിച്ച അക്ബറിന്റെ സൈന്യം ബാസ് ബഹദൂറിനെ പരാജയപ്പെടുത്തി. റാണി രൂപമതിയിലുള്ള അടങ്ങാത്ത മോഹമായിരുന്നു അദാം ഖാനെ ആക്രമണത്തിനു പ്രേരിപ്പിച്ചത്. എന്നാൽ അദാം ഖാന്റെ മോഹം സഫലമായില്ല. ബഹദൂർ പരാജിതനായെന്ന വാർത്ത കേട്ടയുടൻ റാണി രൂപമതി ജീവനൊടുക്കി.
പരാജിതനായ ബഹദൂർ ഖണ്ടേശിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. മാണ്ഡുവിനെ മുഗൾ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്ത അക്ബർ, പ്രദേശത്തെ സ്വതന്ത്രമായി നിലനിൽക്കാൻ അനുവദിച്ചുവെന്നതാണ് മറ്റൊരു കാര്യം.
എന്നാൽ 1732ൽ പേഷ്വാ ബാജിറാവു ഒന്നാമൻ പ്രദേശം അധീനതയിലാക്കുകയും ശേഷം മാൾവയുടെ തലസ്ഥാനം ധറിലേക്ക് മാറ്റുകയും ചെയ്തതോടെ മാണ്ഡു വിസ്മൃതിയിലേക്ക് പുറംതള്ളപ്പെടുകയായിരുന്നു.
മാണ്ഡു അഥവാ മാണ്ഡവഗഡ് പശ്ചിമ മധ്യപ്രദേശിലെ മാൾവ മേഖലയിൽ ധർ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. വലിയ ചരിത്ര അവശേഷിപ്പുകളുടെ ഗൃഹമാണ് പത്ത് കിലോമീറ്റർ നീളത്തിലും പതിനഞ്ച് കിലോമീറ്റർ വീതിയിലും വിസ്തൃതമായ ഈ നഗരം. ഹിന്ദു, മുസ്ലിം വാസ്തുകലയുടെ മകുടോദാഹരണങ്ങളായ മന്ദിരങ്ങളും കൂറ്റൻ മരങ്ങളും ഇവിടത്തെ മനോഹര കാഴ്ചയാണ്.
12 കൂറ്റൻ കവാടങ്ങളുള്ള ഈ കോട്ട നഗരം 82 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പരന്നു കിടക്കുന്നത്. ഇന്ത്യയിലെ തന്നെ എറ്റവും വലിയ കോട്ടകളിലൊന്നാണിത്.നിരവധി കൊട്ടാരങ്ങളും മോസ്കുകളും ജൈന ക്ഷേത്രങ്ങളും നിറഞ്ഞ കോട്ടയ്ക്കകം മറ്റൊരു ലോകം തന്നെയാണ്.
കോട്ടനഗരത്തെ സെൻട്രൽ അഥവാ ഗ്രാമം, റോയൽ എൻക്ലേവ് , രേവ കുണ്ഡ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.
പ്രധാനമന്ദിരങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് സെൻട്രൽ ഭാഗത്താണ്. ജമാ മസ്ജിദ്, അസ്റാഫി മഹൽ, ഹോഷാങ് ഷായുടെ ശവകുടീരം, ജൈന ക്ഷേത്രങ്ങൾ എന്നിങ്ങനെയുള്ള മനോഹര നിർമിതികളെയെല്ലാം ഈ ഭാഗം ഉൾക്കൊള്ളുന്നു.
അഫ്ഗാൻ ശൈലിയുടെ അതുല്യമായ ഉദാഹരണമാണ് മാണ്ഡുവിലെ ജമാ മസ്ജിദ്. ഡമാസ്ക്കസിലെ ഒമായദ് മോസ്കിന്റെ മാതൃകയിൽ തീർത്തിരിക്കുന്നത് മസ്ജിദ് പണികഴിപ്പിച്ചത് മൊഹമ്മദ് ഷാ ഖിൽജിയാണ്.
1435ൽ പണികഴിപ്പിച്ച ഹൊഷാങ് ഷായുടെ ശവകുടീരം ഒരു വിസ്മയമാണ്. താജ്മഹൽ പണിയാൻ ഷാജഹാനെ പ്രചോദനമായത് ഈ നിർമിതിയാണെന്ന് പറയപ്പെടുന്നു.
ജൈന ക്ഷേത്രങ്ങളുടെ വലിയ സമുച്ചവും സെൻട്രൽ ഗ്രൂപ്പിൽ തന്നെയാണുള്ളത്. തീർഥങ്കര·ാരുടെ സ്വർണത്തിലും വെള്ളിയിലും മാർബിളിലും തീർത്ത വിഗ്രഹങ്ങൾ ഇവിടെ പ്രശോഭിക്കുന്നു. ജൈന മ്യൂസിയവും തീം പാർക്കും കാണേണ്ടതു തന്നെയാണ്.
ജഹാസ് മഹൽ, ഹിന്ദോള മഹൽ, ചന്പാ ബവോദി, ടവേലി മഹൽ എന്നിവയാണ് റോയൽ എൻക്ലേവിലെ പ്രധാന നിർമിതികൾ.
പതിനഞ്ചാം നൂറ്റാണ്ടിൽ സുൽത്താൻ ഗിയാസുദ്ദീൻ ഖിൽജി പണി കഴിപ്പിച്ച ജഹാസ് മഹലിനെക്കുറിച്ച് പറയാതെ മാണ്ഡുവിന്റെ ചരിത്രം പൂർണമാകില്ല. ലോകത്തെന്പാടു നിന്നുമുള്ള തന്റെ പ്രേമഭാജനങ്ങളെ പാർപ്പിക്കാനായി ഗിയാസുദ്ദീൻ പണികഴിപ്പിച്ച ഈ മന്ദിരത്തിൽ അക്കാലത്ത് പതിനയ്യായിരത്തിലധികം സ്ത്രീകളുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഈ ഗണത്തിൽ തുർക്കിയിൽ നിന്നുള്ളവർ വരെയുണ്ടായിരുന്നത്രേ.
മുഞ്ച് തലാവോ, കപൂർ തലാവോ എന്നിങ്ങനെയുള്ള രണ്ട് തടാകങ്ങൾക്ക് നടുവിലായാണ് ഈ മാസ്മരിക നിർമിതി പണിതീർത്തത്. തടാകങ്ങൾക്കു നടുവിലൂടെ നീങ്ങുന്ന കപ്പലിനെ അനുസ്മരിപ്പിക്കുന്നതിനാൽ ഷിപ്പ് പാലസ് എന്നൊരു പേരും ഇതിനുണ്ട്.
മാണ്ഡു ഗ്രൂപ്പിലെ ഏറ്റവും സുന്ദരവും കാൽപ്പനികവുമായ നിർമിതികൾ സ്ഥിതി ചെയ്യുന്ന ഭാഗമാണ് രേവാ കുണ്ഡ് ഗ്രൂപ്പ്. സുൽത്താൻ ബാസ് ബഹദൂറിന്റെയും റാണി രൂപമതിയുടെയും അനശ്വര പ്രണയം വിലയം ചെയ്തിരിക്കുന്ന സ്ഥലമാണിവിടം. മാണ്ഡു ഗ്രാമത്തിന്റെ ദക്ഷിണഭാഗത്ത് ബാസ് ബഹാദൂർ മഹൽ, രൂപമതി പവിലിയൻ എന്നീ മനോഹന മന്ദിരങ്ങൾ അകാലത്തിൽ പൊലിഞ്ഞ പ്രണയത്തിന്റെ അവശേഷിപ്പുകളായി നിലകൊള്ളുന്നു.
1554 മുതൽ 1561 വരെ ഭരിച്ച, മാണ്ഡുവിലെ സ്വതന്ത്രനായ അവസാന സുൽത്താനായ ബാസ് ബഹദൂർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ മഹാനായ ഒരു രാജാവായാണ് കണക്കാക്കപ്പെടുന്നത്.
അദ്ദേഹത്തിന്റെ കൊട്ടാരമായ ബാസ് ബഹദൂർ മഹൽ മുഗൾ-രാജസ്ഥാനി വാസ്തുകലയുടെ അദ്ഭുത മിശ്രണമായാണ് കണക്കാക്കുന്നത്. എന്നാൽ ശിലാശാസനങ്ങൾ ചൂണ്ടിക്കാട്ടുന്നത് ബാസ് ബഹദൂർ അധികാരത്തിലെത്തും മുന്പ് തന്നെ കൊട്ടാരത്തിന്റെ നിർമാണം ആരംഭിച്ചിരുന്നുവെന്നാണ്.
കോട്ടയുടെ മുനന്പിൽ പണിതീർത്തിരിക്കുന്ന റാണി രൂപമതി പവിലിയന് വലിയൊരു കഥയാണ് പറയാനുള്ളത്. ഇവിടെയിരുന്നാണ് റാണി രൂപമതി തന്റെ പ്രേമചിന്തകളെ ഹൃദയത്തിൽ നിന്ന് പുറത്തേക്കൊഴുക്കിയത്. താഴ്വാരത്തിലൂടെ ഒഴുകുന്ന നദിയും ആ ചിന്തകളെ കൂടുതൽ വിശാലമാക്കിയിരിക്കാം.
ബാസ് ബഹദൂർ-രൂപമവതി പ്രണയവുമായി ബന്ധപ്പെട്ട് ചില ഐതിഹ്യകഥകളും പ്രചാരത്തിലുണ്ട്. അതിങ്ങനെയാണ്.
സംഗീതത്തിന്റെ നിത്യോപാസകനായ ബാസ് ബഹദൂർ ഒരിക്കൽ പ്രദേശത്തുകൂടെ സഞ്ചരിക്കുന്പോൾ അതിമനോഹരമായ ഒരു പാട്ട് കേൾക്കാനിടയായി. ആ സംഗീതത്തിന്റെ ഉറവിടം തേടിച്ചെന്ന അദ്ദേഹം എത്തിച്ചേർന്നത് ആട്ടിടയായ ഒരു പെണ്കുട്ടിയിലായിരുന്നു. തൽക്ഷണം ആ പെണ്കുട്ടിയുമായി അഗാധപ്രണയത്തിലായ ബഹാദൂർ അവളെ ഹിന്ദു-മുസ്ലിം ആചാര പ്രകാരം കല്യാണം കഴിക്കുകയായിരുന്നുവെന്നും ആ പെണ്കുട്ടിയാണ് റാണി രൂപമതിയായി മാറിയതെന്നുമാണ് കഥ.
തന്റെ പ്രിയതമയുടെ ആഗ്രഹം മനസ്സിലാക്കി ബഹാദൂർ നർമദയ്ക്ക് അഭിമുഖമായി ഒരു മന്ദിരം പണിതു. അസ്തമയ സമയത്ത് ഈ കൊട്ടാരത്തിന്റെ സൗന്ദര്യം അഭൗമികമാണെന്നാണ് സന്ദർശകരുടെ സാക്ഷ്യം. വേറെയും നിരവധി അനുപമ നിർമിതികൾ ഇവിടെയുണ്ട്.
തകർക്കപ്പെടലിന്റെയും ഉപേക്ഷിക്കപ്പെടലിന്റെയും നൂറ്റാണ്ടുകൾ പിന്നിട്ട മാണ്ഡുവിലെ പുരാമന്ദിരങ്ങൾ ഇന്നും കലാപ്രേമികൾക്ക് ഒരു വിസ്മയമാണ്.
അജിത് ജി. നായർ
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
03:39 AM Sep 10, 2023 | Deepika.com