മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥത്തിൽ...
മാടപ്രാവേ വാ....
നീല പൊൻമാനേ, എന്റെ പൊൻമാനേ...
മലയാള ഭാഷയോ മലയാളത്തിന്റെ തനതുഗന്ധമോ അറിയാത്ത ബംഗാളിയായ സലിൽ ചൗധരിയാണ് ഈ ഗാനങ്ങൾക്ക് മുഗ്ദ്ധ സംഗീതം നല്കിയത്. 1965ൽ മലയാള സിനിമയുടെ ചരിത്രംതന്നെ തിരുത്തിക്കുറിച്ച ചെമ്മീനിലെ മാനസമൈനേ വരൂ എന്ന ഗാനം ഇന്നും വിരഹത്തിന്റെ തീക്കനലിൽ ആസ്വാദകരുടെ നെഞ്ചിനെ പൊള്ളിച്ചുകൊണ്ടേയിരിക്കുകയാണ്.
‘പുത്തൻവലക്കാരേ
പുന്നപ്പുറക്കാരെ...’ എന്നു കടലിന്റെ മക്കൾ ആർത്തുപാടിയതും ഈ വങ്കനാട്ടുകാരന്റെ ഈണത്തിലാണ്. 58 വർഷം മുന്പ് കേരളത്തിൽ അതിഥിയായി എത്തി ചെമ്മീനിലെ ഗാനങ്ങളെ അനശ്വരമാക്കിയ സലിൽദാ തുടർന്നും ചൊരിഞ്ഞ ഗാനവർഷത്തിനു കണക്കില്ല.
മലയാളത്തിനു പല സംഗീത വിസ്മയങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. പാശ്ചാത്യ ഹാർമണി ഏറ്റവും മനോഹരമായും ശക്തമായും മലയാള ഗാനലോകത്ത് ആദ്യം കൊണ്ടുവന്നതും സലിൽ ചൗധരിയാണ്. വെസ്റ്റേണ് നോട്ട്സ് ആണെന്നു അറിയാത്ത രീതിയിൽ തനി മലയാള ചാരുതയിലാണ് സലിൽദാ പാശ്ചാത്യ സ്വരങ്ങൾ ഇണക്കിച്ചേർത്തിരിക്കുന്നത്.
സലിൽ ചൗധരിയുടെ കുടുംബവക തേയിലത്തോട്ടത്തിലുണ്ടായിരുന്ന ഒരു ഐറിഷ്കാരൻ സുഹൃത്ത് നല്കിയ പാശ്ചാത്യ സംഗീത ശേഖരം അച്ഛന്റെ കൈയിലുണ്ടായിരുന്നു. ഈ സംഗീതം കേട്ടാണ് സലിൽ ചൗധരി വളർന്നത് സ്വപ്നം എന്ന ചിത്രത്തിലെ മാതളപ്പൂവിന്റെ സുഗന്ധമൂറുന്ന ഗാനങ്ങൾ മാത്രമല്ല സ്വപ്നരാഗിണിയായ വാണി ജയറാം എന്ന ഗായികയെയും മലയാളത്തിനു സമ്മാനിച്ചു.
ഇദ്ദേഹത്തിന്റെ പാട്ടുകൾ മൂളുന്നവരിൽ ഭൂരിഭാഗത്തിനും സലിൽ ചൗധരി എന്ന സാമൂഹ്യപരിഷ്കർത്താവിനെ അറിയില്ല. സംഗീത സംവിധായകൻ മാത്രമായിരുന്നില്ല സലിൽ. അദ്ദേഹം കവിയും നാടകകൃത്തും എഴുത്തുകാരനുമായിരുന്നു. എഴുത്തിന്റെ വഴിയും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളും പാരന്പര്യമായി ലഭിച്ചതാണ്. 1923 നവംബർ 19നു ബംഗാളിലെ സോണാർപുർ ഗ്രാമത്തിലാണ് ജനനം. അച്ഛൻ ഗ്യാനേന്ദ്ര ചൗധരി ആസാമിൽ ഡോക്ടറായിരുന്നു.
അവിടത്തെ തേയിലത്തോട്ടങ്ങളിൽ അധ്വാനിക്കുന്ന മനുഷ്യരുടെ ഹൃദയംകൂടി തൊട്ടറിഞ്ഞു ഗ്യാനേന്ദ്ര ചൗധരി. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ സാമൂഹ്യബോധം ഉണർത്താനും അവരെ ആഹ്ലാദിപ്പിക്കുവാനും അച്ഛൻ നാടകങ്ങളും ഗാനങ്ങളുമെഴുതി. നാടകങ്ങളിൽ കൂലിപ്പണിക്കാർ അഭിനേതാക്കളായി. ഇതൊക്കെ കണ്ടുവളർന്ന സലിൽ ചൗധരിയുടെ ഉള്ളിൽ പൗരബോധവും സംഗീതസംസ്കാരവും ഉണർന്നതിൽ അത്ഭുതമില്ല.
പഠിച്ച യൂണിവേഴ്സിറ്റികളല്ല മറിച്ച് അച്ഛൻ തുറന്നുവച്ച ലോകമാണ് തന്നിലെ മനുഷ്യനെയും സംഗീതത്തെയും ഉണർത്തിയതെന്നു സലിൽ ചൗധരി പറയുന്നതും ഇതുകൊണ്ടുതന്നെ. ഇന്ത്യ മുഴുവൻ സ്വാതന്ത്ര്യസമരം അലയടിക്കുന്ന കാലംകൂടിയായിരുന്നു അത്. ക്വിറ്റ് ഇന്ത്യ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിൽ സലിൽ ചൗധരിയും ആകൃഷ്ടനായി. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുക എന്നാൽ ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല ഒരു വിഭാഗം മനുഷ്യർ നേരിടുന്ന അടിമത്തത്തിൽനിന്നുള്ള മോചനം കൂടിയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
കോളജ് പഠനത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നതിനുപിന്നിലും ഈ സമത്വചിന്തതന്നെ. 1945ലെ കർഷക പ്രസ്ഥാനത്തിന്റെ സജീവ അംഗമായിരുന്നു. ഇപ്റ്റയുടെ കലാപ്രവർത്തനങ്ങളിലൂടെ ഗ്രാമീണരെയും അധ്വാനവർഗത്തെയും പൊതുധാരയിലെത്തിക്കുന്നതിനുവേണ്ടി സഹിച്ച യാതനകൾ കഠിനമായിരുന്നു. ദിവസങ്ങളോളം പട്ടിണി കിടന്നും പോലീസിന്റെ മർദനങ്ങളും സഹിച്ചാണ് സംഘം മുന്നേറിയത്.
ഇപ്റ്റയ്ക്കുവേണ്ടി ഗാനങ്ങൾ എഴുതുകയും ഈണം പകരുകയും പാടുകയുമൊക്കെ ചെയ്തു സലിൽ. 1949-ൽ പരിബർത്തൻ എന്ന ബംഗാളി സിനിമയിലെ ഗാനമൊരുക്കിക്കൊണ്ടാണു തുടക്കം. അന്പതുകളുടെ തുടക്കത്തിൽ സലിൽ ചൗധരി എഴുതിയ റിക്ഷാവാല എന്ന കഥ ബിമൽ റോയിയുടെ നേതൃത്വത്തിൽ ഹിന്ദി സിനിമയാക്കുന്നതോടെയാണ് (ദോ ഭിഗാ സമീൻ) ഇദ്ദേഹത്തിന്റെ ഭാഗ്യരേഖ തെളിയുന്നത്.
ഈ സിനിമയുടെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും എല്ലാം സലിൽ ചൗധരി തന്നെ. പിന്നീടു സംഭവിച്ചത് ചരിത്രം. മധുമതിയിലെ ആജാരാ പരദേശി.... ലത മങ്കേഷ്കർ പാടിയപ്പോൾ ഇന്ത്യ മുഴുവൻ അതേറ്റുപാടുകയായിരുന്നുവല്ലോ.
ഹിന്ദി, ബംഗാളി, മലയാളം, മറാത്തി, ആസാമിസ് ഉൾപ്പെടെ പതിമൂന്നു ഭാഷകളിലെ സിനിമാ ഗാനങ്ങൾക്കാണ് സലിൽ സംഗീതം നല്കിയത്. 27 മലയാള സിനിമകൾക്ക് ഈണം പകർന്നു.
എസ്. മഞ്ജുളാദേവി
മനസിൻ സരസിൽ...
01:14 AM Sep 03, 2023 | Deepika.com