സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ് മേരി ലില്ലു...
സിനിമ തുടങ്ങുംമുമ്പ് മിന്നിമായുന്ന ടൈറ്റില്‍ കാര്‍ഡുകളും അതിലെ പേരുകളും കുട്ടികളെന്നല്ല, മുതിര്‍ന്നവരും സാധാരണ ശ്രദ്ധിക്കാറില്ല. പക്ഷേ, അതൊക്കെയും മനസിൽ പതിപ്പിച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ സിനിമാകാഴ്ചകളില്നിന്ന് ഈ കഥ തുടങ്ങാം. കേരള -കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുടിയാന്മല അരങ്ങിലെ വീട്ടിലിരുന്നു നിരന്തരം സിനിമകള്‍ കാണുക എന്നതായിരുന്നു അവളുടെ ബാല്യകാലവിനോദം.
ഞായറാഴ്ചകളിലെ സിനിമാപേജുകളുടെയും ഫിലിം മാഗസിനുകളുടെയും കളക്്ഷൻ, കൂട്ടുകാരോടു സിനിമാക്കഥ പറച്ചിൽ, പാട്ടുസീനുകളുടെ ഷൂട്ടിംഗ്സാധ്യതകള് ചര്‍ച്ചചെയ്യൽ... സ്കൂള്‍ദിനങ്ങളിൽ അവളുടെ സിനിമാ അഡിക്ഷന് പൂര്‍വാധികം ഭംഗിയായി! സിനിമയില്‍ എന്തെങ്കിലുമാവണമെന്ന മോഹങ്ങള്‍ക്കു കൂട്ടായി വീട്ടുകാരും.
അടങ്ങാത്ത ആഗ്രഹവും പതറാത്ത പരിശ്രമവും കൈകോര്‍ത്തപ്പോള്‍ റോസ്മേരി ലില്ലുവെന്ന ആ കണ്ണൂരുകാരി ഒരു പതിറ്റാണ്ടിനിപ്പുറം മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഡിസൈനറായി. ടൈറ്റിലും ഫുള്‍ പോസ്റ്ററും ഡിസൈൻ ചെയ്ത് പത്തോളം സിനിമകളുടെ ടൈറ്റില്‍ കാര്ഡിലെത്തി. ഒപ്പം, ഫെഫ്കയിൽ അംഗത്വവും. റോസ്മേരി ലില്ലു സംസാരിക്കുന്നു.
ലവ് ആക്ഷന്‍ ഡ്രാമ
പ്ലസ് ടു കഴിഞ്ഞ് നോര്‍മല്‍ ഡിഗ്രിക്കു ചേരാന്‍ താത്പര്യമില്ലായിരുന്നു. വരയോടുള്ള ഇഷ്ടത്തിൽ കലാപരമായി എന്തെങ്കിലും പഠിക്കണമെന്നു മോഹം. അങ്ങനെ കോഴിക്കോട് വിസ്മയയില്‍ മള്‍ട്ടിമീഡിയ പഠനം. ഇന്റേണ്‍ഷിപ്പിനു കൊച്ചിയിലെത്തി. ഗ്രാഫിക് ഡിസൈനറായപ്പോഴും സിനിമ തന്നെയായിരുന്നു ലക്ഷ്യം.
അക്കാലത്തു സിനിമാതാരങ്ങളെ വരച്ച് അവര്‍ക്ക് അയച്ചുതുടങ്ങി. കുഞ്ചാക്കോബോബന്, അജു വര്‍ഗീസ്, ആസിഫ് അലി, നീരജ് മാധവ് തുടങ്ങിയവരൊക്കെ അതു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. പ്രേമം സിനിമയിലൂടെ ഫാന്‍ മെയ്ഡ് പോസ്റ്ററുകളിലേക്കു കടന്നു. ആസിഫ് അലി സിനിമ കവി ഉദ്ദേശിച്ചതിനുവേണ്ടി ചെയ്ത ടൈറ്റിലും പോസ്റ്ററും കണ്ട് സംവിധായകന്റെ ഫോണ്‍കോള്‍. എന്റെ ടൈറ്റില്‍ ഡിസൈന്‍ സിനിമയുടെ ഔദ്യോഗിക ടൈറ്റില്‍ പോസ്റ്ററായി. ലവ് ആക്്ഷന്‍ ഡ്രാമയുടെ ടൈറ്റില്‍ ഡിസൈനിംഗ് ക്ലിക്കായതോടെ ആത്മവിശ്വാസമായി.
ഡിസൈനിംഗ് ജോലി രാജിവച്ച് ഫ്രീലാന്‍സറായി. ജിബു ജേക്കബിന്റെ എല്ലാം ശരിയാകും, ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ വിത്തിന് സെക്കന്‍ഡ്സ്, അമീറാ, 99 ക്രൈം ഡയറി എന്നിവയുടെ ഫുള്‍ പോസ്റ്റര്‍ ചെയ്തു. ഖരം, മൈക്കിള്‍സ് കോഫി ഹൗസ് എന്നിവയില്‍ ടൈറ്റില്‍ മാത്രം. ചോല വിസ്കിയും ഉല്ലാസപ്പൂത്തിരികളുമാണ് അടുത്ത റിലീസുകള്‍.
ടൈറ്റിലില്‍ ഒരാള്‍രൂപം!
സസ്പെന്‍സ് ഒഴികെ വണ്‍ ലൈനും കഥാഗതിയും സിനിമയുടെ ടൈറ്റിലും ആദ്യമേ കിട്ടും. പൊളിറ്റിക്കല്‍, ഫണ്‍ എന്നിങ്ങനെ ജോണറിനെക്കുറിച്ചു ചില സൂചനകളും. ആദ്യം ഒരു സാമ്പിള്‍ ചെയ്തു കാണിക്കും. അവരുദ്ദേശിച്ച ഫസ്റ്റ് ലുക്കിലേക്ക് എത്തിപ്പെടാന്‍ മൂന്നു നാലു തവണ മാറ്റി ചെയ്യേണ്ടിവരും. ചെയ്ത എല്ലാ സാമ്പിളുകളും നിരസിക്കപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ട്. ടൈറ്റിലിലെ അക്ഷരത്തില്‍ ഒരാൾരൂപം കൂടി ചേര്‍ക്കണം എന്നൊക്കെ ഡിമാന്‍ഡ് വരാറുണ്ട്.
പക്ഷേ, അത് ഏത് അക്ഷരത്തില്‍ വന്നാലാണു തെളിച്ചവും വ്യക്തതയും വായനക്ഷമതയും ഉണ്ടാവുക എന്നതൊക്കെ ഡിസൈനറാണു തീരുമാനിക്കുന്നത്. ഒറ്റനോട്ടത്തില്‍തന്നെ ടൈറ്റില്‍ വായിച്ചെടുക്കാനാവണം. ലവ് ആക്ഷന്‍ ഡ്രാമയുടെ ടൈറ്റില്‍ ഇംഗ്ലീഷില്‍തന്നെ വേണമെന്നു പറഞ്ഞിരുന്നു. നാലാമതുചെയ്ത ടൈറ്റിലാണു പോസ്റ്ററുമായി മാച്ച് ആയത്.
ഭീഷണിയല്ല എഐ
ഇവിടെ എത്തിപ്പെടുക അത്ര എളുപ്പമല്ല. ഞാന്‍ ഇവിടെ സെറ്റാവാന്‍ എട്ടു വര്‍ഷമെടുത്തു. 2016 മുതല്‍ 2023 വരെ പത്തു സിനിമകള്‍. ഈ രംഗത്തു ധാരാളം വന്‍കിട കമ്പനികളുണ്ട്, നല്ല മത്സരവുമുണ്ട്. ഫ്രീലാന്‍സേഴ്സും ധാരാളം. എന്റേത് ഒറ്റയാള്‍ പട്ടാളമാണ്. ക്രിയേറ്റിവിറ്റി ഉപയോഗപ്പെടുത്തി പ്രൊഡക്ഷൻ ടീമിന്റെ മനസറിഞ്ഞ് ചെയ്താൽ ക്ലിക്കാവും. പിന്നെ, സിനിമ എപ്പോഴുമുണ്ടാവില്ലല്ലോ. ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിംഗ്, മ്യൂസിക് ആല്‍ബം മേക്കിംഗ്, ഓണ്‍ ലൈന്‍ ഫിലിം പ്രമോഷൻ...ഇതിലൂടൊക്കെയാണ് പിടിച്ചുനില്‍ക്കുന്നത്.
ഇന്നു പോസ്റ്റര്‍ ഡിസൈനിംഗിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്പർശമുണ്ട്. ബാക്ക്ഗ്രൗണ്ട് കട്ട് ചെയ്യുന്നതിലൊക്കെ എഐ, ഡിസൈനേഴ്സിന്റെ ജോലി എളുപ്പമാക്കുന്നുണ്ട്. പക്ഷേ, നമ്മുടെ ക്രിയേറ്റിവിറ്റി കൂടി ചേരാതെ വർക്കിനു പൂര്‍ണതയുണ്ടാവില്ല. ക്രിയേറ്റിവിറ്റി ആവശ്യമുള്ളിടത്തോളം എഐ നമ്മളെ ബാധിക്കില്ലെന്നാണു വിശ്വാസം.
ടി.ജി. ബൈജുനാഥ്
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
01:05 AM Sep 03, 2023 | Deepika.com