ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ, ഓരോ ഓണവും അവശേഷിപ്പിക്കുന്ന ദുരന്തവർത്തമാനങ്ങൾ കൂട്ടിവായിക്കുന്പോൾ ലോകത്തിന്റെ വഴിവിട്ട പോക്ക് ഏവരെയും അതിശയിപ്പിക്കും.
ഭക്ഷണത്തിനും ഓണക്കോടിക്കും ചെലവഴിച്ചതിനെക്കാൾ കൂടുതൽ പണം മലയാളികൾ ലഹരി പാനീയത്തിന് വിനിയോഗിക്കുന്നുവെന്ന് തിരിച്ചറിയുക. ഓരോ വർഷവും റിക്കാർഡ് പുതുക്കുന്ന മദ്യവിൽപനയെക്കുറിച്ചുള്ള വാർത്തകൾ മാത്രമല്ല മദ്യം വില്ലനാകുന്ന സംഭവങ്ങളും ഓണദിവസം കാണുന്നു, കേൾക്കുന്നു.
മദ്യക്കുപ്പികൾക്കുചുറ്റുമിരുന്ന് സൗഹൃദത്തോടെ ആഘോഷം തുടങ്ങിയവർ മണിക്കൂറുകൾക്കുള്ളിൽ ഏറ്റുമുട്ടുന്നു. ഇക്കൊല്ലം കത്തിക്കുത്തിലും അടിപിടിയിലും മരിച്ചതു നാലു പേരാണ്. കുടിപ്പകയിൽ സുഹൃത്തുക്കൾ ഏറ്റുമുട്ടി, സഹോദരങ്ങൾ ഏറ്റുമുട്ടി, അപ്പനും മകനും ഏറ്റുമുട്ടി തുടങ്ങി എത്രയോ വാർത്തകൾ വായിക്കാനിടയായി.
ചിലയിടങ്ങളിൽ ചേരിതിരിഞ്ഞ് ആക്രമണങ്ങളുണ്ടായി. മദ്യപിച്ചശേഷം വാഹനാപകടത്തിൽപ്പെട്ട് പത്തിലേറെപ്പേർ മരിച്ചു. മദ്യം മാത്രമല്ല മറ്റു മാരക ലഹരിവസ്തുക്കളും അക്രമങ്ങളിലേക്കു വഴിനയിച്ചിട്ടുണ്ട്.
അത്തം മുതൽ ഉത്രാടം വരെ വിറ്റഴിഞ്ഞത് 665 കോടി രൂപയുടെ മദ്യം. ഇക്കൊല്ലം 50 കോടിയുടെ അധികവിൽപ്പന. എത്രയോ കുടുംബ, വ്യക്തിബന്ധങ്ങൾ തകരാനും മാനസികവും ശാരീരികവുമായി നശിക്കാനും മദ്യം ഇടയാക്കി. ഓണദിവസം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരേറെയും വെട്ടും കുത്തും തല്ലും ഏറ്റവരാണ്.
മദ്യപിച്ച് സമനില തെറ്റിയവരും അവശതയിലായവരും അനേകരാണ്. ഈ ദിവസങ്ങളിൽ ലഹരിവിമോചന ചികിത്സയ്ക്ക് എത്തുന്നവരും ഏറെപ്പേരാണ്. കുടിച്ചുകുടിച്ച് ചങ്കും കരളും കുടലും ക്ഷയിച്ചും ദ്രവിച്ചും പോയവരിൽ പലരും ഈ ദിവസങ്ങളിൽ മരണം പൂകി.
ലഹരിക്ക് അടിമപ്പെടുന്നവരിൽ ക്രിമിനൽ വാസന വർധിച്ചുകൊണ്ടിരിക്കും. തലച്ചോറിന്റെയും നാഡീഞരന്പുകളുടെയും പ്രവർത്തനം അത്തരത്തിൽ വ്യതിയാനങ്ങൾക്കു വിധേയമാകും. ലഹരി പരിധിവിടുന്നതോടെ ഉള്ളിലെ അധമവികാരങ്ങളും അക്രമസ്വഭാവവുമാണ് പുറത്തുവരിക. പലതരത്തിലുള്ള രോഗങ്ങൾ ഇതിന്റെ അടുത്ത ഘട്ടമാണ്. അവസാനം കടംകയറിയ ജീവിതവും ദയനീയ അന്ത്യവും.
മദ്യപിച്ച് സമനില തെറ്റുന്നവർ അറിയാതെയോ അറിഞ്ഞോ ചെയ്യുന്നതും പറയുന്നതുമൊക്കെ അധാർമികവുമായിരിക്കും. പകപോക്കലിൽ മരിക്കുന്നവരുടെയും കൊല്ലുന്നവരുടെയും കുടുംബങ്ങൾ എന്നേക്കുമായി തകരുന്നു എന്നതും മറ്റൊരു വസ്തുത. മദ്യപരെ മാത്രമല്ല, മനോനില തകരുന്ന ബന്ധുക്കളെയും ചികിത്സിക്കേണ്ടിവരാറുണ്ട്. കുടുംബം തകരുന്നതോടെ ഭാര്യയും മക്കളും അനാഥരായി മാറുന്നു.
മദ്യം എക്കാലത്തും എവിടെയും കലഹപ്രിയനാണെന്നതിൽ സംശയം വേണ്ട. മദ്യപാനത്തിലൂടെ തിന്മയല്ലാതെ ഒരിടത്തും നന്മയുണ്ടായിട്ടുമില്ല. ടെൻഷൻ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങളിൽ ഉഴലുന്നവരെ കൗണ്സിലിംഗിന് വിധേയരാക്കുന്പോൾ അവരുടെ ഉറ്റവരിലൊരാൾ മദ്യപനോ അതുവഴി രോഗിയോ അല്ലെങ്കിൽ മരണം സംഭവിച്ചവരോ ആണെന്ന് കാണാറുണ്ട്.
സിസ്റ്റർ ഡോ. ജോവാൻ
ചുങ്കപ്പുര എംഎംഎസ്
ഓണത്തിന്റെ ബാക്കിപത്രം
12:23 AM Sep 03, 2023 | Deepika.com