57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെന്നതിന് ഉത്തരമില്ലെങ്കിലും പഠിപ്പിച്ച ഏറെപ്പേരെയും ഓർമയുണ്ടെന്ന് ഇദ്ദേഹം പറയും. എഴുപത്തിയൊൻപതാം വയസിലും ക്ലാസ് മുറിയിലെ ജ്ഞാനപണ്ഡിതനാണ് മാത്യുസാർ. അധ്യാപകൻ മാത്രമല്ല ഗവേഷകനും ഗവേഷകരുടെ ഗൈഡും ഗ്രന്ഥരചയിതാവുമാണ്.
പാലാ സെന്റ് തോമസ് കോളജ് ഇംഗ്ളീഷ് വിഭാഗം അധ്യാപകനായി 1966 ലാണ് തുടക്കം. 33 കൊല്ലം ഭാഷയും വ്യാകരണവും ക്ലാസിക്കുകളും പഠിപ്പിച്ചു. 1979ൽ കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്്്ടറേറ്റ് കരസ്ഥമാക്കി. 1999ൽ ഇംഗ്ലീഷ് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായി വിരമിച്ചശേഷവും അധ്യാപനസുകൃതം തുടർന്നു. ഇതോടകം 25 ഗവേഷക വിദ്യാർഥികളുടെ ഗൈഡായും സേവനമനുഷ്ഠിച്ചു.
സെന്റ് തോമസ് കോളജിൽനിന്നു വിരമിച്ചശേഷം മുൻനിര സിബിഎസ്ഇ സ്കൂളുകളിലൊന്നായ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ അഞ്ചു വർഷം പ്രിൻസിപ്പലായിരുന്നു. കോളജ് ക്ലാസ് മുറിയിൽനിന്ന് സ്കൂൾ കുട്ടികളുടെ മുന്നിലേക്കുള്ള മാറ്റം അധ്യാപന പാതയിലെ വഴിത്തിരവായി. സ്കൂളിനെ ഉന്നതനിലയിൽ ഉയർത്തികൊണ്ടുവരാൻ അക്കാലത്തു സാധിച്ചു.
വിരമിക്കൽ, വിശ്രമം എന്നിവ ജീവിതനിഖണ്ഡുവിലില്ലാത്ത ഡോ. മാത്യു ജോസഫിന് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽനിന്ന് അടുത്ത കർമമണ്ഡലമായത് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടാണ്.
തുടക്കത്തിൽ വൈസ് പ്രിൻസിപ്പലായും നിലവിൽ അസോസിയേറ്റ് പ്രിൻസിപ്പലായും സേവനം തുടരുന്നു. അമലഗിരി ബികെ കോളജിലും കട്ടപ്പന ജെപിഎം കോളജിലും നാലു വർഷം ക്ലാസുകളെടുത്തു. അധ്യാപനത്തിനൊപ്പം ഗ്രന്ഥരചനയിലും ഈ ശ്രഷ്ഠ അധ്യാപകൻ തത്പരനായിരുന്നു. പന്ത്രണ്ട് പഠന, ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് വിവർത്തനവും ഉൾപ്പെടുന്നു.
മാർ ജേക്കബ് മുരിക്കന്റെ ഒരു പുസ്തകവും വിവർത്തനം ചെയ്തിട്ടുണ്ട്. ഡോ. മാത്യു ജോസഫ് രചിച്ച ഫൈൻ ട്യൂണ്‍ യുവർ ഇംഗ്ലീഷ് എന്ന വ്യാകരണഗ്രന്ഥം വിവിധ യൂണിവേഴ്സിറ്റികളിൽ ബിരുദ വിദ്യാർഥികളുടെ ടെക്സ്റ്റ് ബുക്കാണ്. ഈ പുസ്തകം വർഷവും അര ലക്ഷം കോപ്പികളാണ് അച്ചടിക്കുന്നത്. കൂടാതെ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പാഷൻ ഫ്ളവർ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി 26 വർഷം സേവനമനുഷ്്ഠിച്ചു.
അൽഫോൻസാമ്മയുടെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട് റോമിൽ സമർപ്പിച്ച എല്ലാ രേഖകളും സാക്ഷ്യങ്ങളും വിവർത്തനം ചെയ്യാൻ പാലാ രൂപതാധികാരികൾ മാത്യു ജോസഫ് സാറിനെയാണ് ചുമതലപ്പെടുത്തിയത്. നാമകരണ കോടതിയുടെ വൈസ് പോസ്റ്റുലേറ്റർ മോണ്‍. തോമസ് മൂത്തേടത്തിന്റെ താത്പര്യപ്രകാരമാണ് ധന്യത പകരുന്ന ഈ ചുമതല നിർവഹിച്ചത്.
ചീഫ് സെക്രട്ടറിമാർ, എംപിമാർ, എംഎൽഎമാർ, ബിഷപ്പുമാർ ഉൾപ്പെടെ ഉന്നത ശ്രേണിയിലെത്തിയ ഒട്ടേറെ പ്രമുഖ ശിഷ്യഗണങ്ങളാണ് ഭരണങ്ങാനം മഴുവണ്ണൂർ കുടുംബാംഗമായ സാറിനുള്ളത്. ഇപ്പോഴും നിരവധി വിദ്യാർഥികളാണ് പഠനത്തിനും നിർദേശങ്ങൾക്കുമായി ഈ വന്ദ്യഗുരുവിനു മുന്നിലെത്തുന്നത്.
ജിബിൻ കുര്യൻ
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
11:53 PM Sep 02, 2023 | Deepika.com