1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ കടന്നുവന്നത്. നിലവിലുള്ള ചലച്ചിത്ര സമവാക്യങ്ങളെ തകർത്തെറിഞ്ഞ് ഓർസണ്‍ വെൽസ് എന്ന ഇരുപത്തിനാലുകാരൻ തന്റെ കന്നിചിത്രം തിയറ്ററുകളിലെത്തിച്ചു. തുടക്കം മുതൽ എതിർപ്പും വിവാദങ്ങളും അകന്പടി സേവിച്ച ചിത്രം പല കാരണങ്ങളാൽ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു.
സിറ്റിസണ്‍ കെയ്ൻ വിവാദമാകാൻ കാരണം സിനിമയുടെ ഇതിവൃത്തം അക്കാലത്ത് അമേരിക്കയിലെ ഏറ്റവും ശക്തമായ മാധ്യമ സിൻഡിക്കറ്റിന്റെ അധിപനും ആഗോളസ്വാധീനശക്തിയുമുള്ള വില്യം റാൻഡോൾപ് ഹേഴ്സ്റ്റിന്റെ കഥയാണെന്ന വാർത്തയാണ്. സംവിധായകൻ നിഷേധിച്ചെങ്കിലും കഥയിലെ പല കാര്യങ്ങളും ഹേഴ്സ്റ്റിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കേട്ടിരുന്ന കാര്യങ്ങളായിരുന്നു.
വൻകിട ചലച്ചിത്ര സ്റ്റുഡിയോ കന്പനികൾ മുതൽ പ്രദർശനം വരെ സകല കാര്യങ്ങളെയും നിയന്ത്രിച്ചിരുന്ന അക്കാലത്ത് കെയ്ൻ പുറത്തിറങ്ങാതിരിക്കാൻ ഹേഴ്സ്റ്റ് സകല സ്വാധീനവും പ്രയോഗിച്ചു. വെൽസിനെ ക്രിമിനൽ കേസിൽ കുടുക്കാനുള്ള ശ്രമവും നടന്നു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് ചലച്ചിത്രം റിലീസ് ചെയ്യപ്പെട്ടു.
നാടക-റേഡിയോ വേദികളിൽ പല പുതിയ ആവിഷ്കാരതന്ത്രങ്ങളും പ്രയോഗിച്ചു പ്രസിദ്ധനായിരുന്ന വെൽസ് സിനിമയിലെത്തുന്പോൾ ആ രംഗത്തുള്ള തന്റെ പരിചയമില്ലായ്മയെ ആനുകൂല്യമായി മാറ്റി. സ്റ്റുഡിയോ താത്പര്യങ്ങളിൽനിന്നു മാറി സംവിധായകനെന്ന നിലയിൽ സന്പൂർണ നിയന്ത്രണം അദ്ദേഹം സ്ഥാപിച്ചു.
ചിത്രത്തിന്റെ വിജയത്തിൽ രണ്ടുപേർ കൂടി പങ്കാളികളാണ് - കാമറാമാൻ ഗ്രെഗ് ടോളണ്ട്, തിരക്കഥാകൃത്ത് ഹെർമൻ മൻക്യേവിക്സ്. അന്നുവരെ പരിചിതമായ നിർമാണസങ്കേതം മുഖ്യമായും ചിത്രസംയോജന രീതികളായിരുന്നു. എന്നാൽ എഡിറ്റിംഗ് സങ്കേതങ്ങളെക്കാൾ ഫലപ്രദമായി കാമറ വർക്ക് ഉപയോഗിച്ചതാണ് ഈ ചിത്രം നടത്തിന്റെ പ്രത്യേകത.
ഏകമാന സ്വഭാവമുള്ള ലെൻസുകൾ പ്രത്യേകം ഉപയോഗിച്ച് ഡീപ് ഫോക്കസ് സങ്കേതം കഥാഖ്യാനത്തിൽ ഉപയോഗിച്ചു. ഇതുവഴി ഓരോ ഫ്രെയ്മിലും സാന്ദ്രതയുള്ള ദൃശ്യങ്ങൾ ലഭ്യമായി. കാമറയുടെ ചലനസ്വാതന്ത്ര്യം വിപുലപ്പെടുത്തുകകൂടി ചെയ്തപ്പോൾ ചടുലമായ കഥപറച്ചിൽ സാധ്യമായി. രംഗസംവിധാനങ്ങൾക്ക് ബഹുമുഖ സ്വഭാവം കൈവന്നു.
പുതിയൊരു ആഖ്യാനശൈലിയാണ് മൻക്യേവിക്സ് തിരക്കഥാ രചനയിൽ സ്വീകരിച്ചത്. സാധാരണ ഹോളിവുഡ് ചിത്രങ്ങളിൽ തുടക്കം മുതൽ ഒടുക്കം വരെ നേർരേഖയിൽ സഞ്ചരിക്കുന്ന കഥയാണു കാണുക. ഈ രീതി വിട്ട് വ്യത്യസ്ത വീക്ഷണകോണുകളിലൂടെ കഥയെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ചും ഫ്ളാഷ്ബാക്കുകൾ ഉപയോഗിച്ചും പ്രേക്ഷകരെ നിഗമനങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും തുറന്നുവിടുന്ന ശൈലിയാണ് ഇതിൽ കാണുക. സംഭവങ്ങളെ കൂട്ടിവായിക്കേണ്ടതു പ്രേക്ഷകൻതന്നെ.
വെൽസ്തന്നെ അവതരിപ്പിക്കുന്ന മുഖ്യകഥാപാത്രം ചാൾസ് ഫോസ്റ്റർ കെയ്ൻ എന്ന വൻകിട വാർത്താമാധ്യമ സിൻഡിക്കറ്റിന്റെ ഉടമയാണ്. ഇയാളുടെ മരണം വലിയ വാർത്തയായി അവതരിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. തുടർന്നു വരുന്നത് ഈ മനുഷ്യനെ ചുറ്റിപ്പറ്റി ഒരു പത്രപ്രവർത്തകൻ നടത്തുന്ന അന്വേഷണങ്ങളുടെ പരന്പരയാണ്.
കെയ്ൻ മരിക്കുന്ന നിമിഷങ്ങളിൽ അയാൾ കൈയിൽ പിടിച്ചിരിക്കുന്ന ഒരു സ്ഫടികഗോളം ഉൗർന്ന് ഉരുണ്ടുപോകുന്നതും അപ്പോൾ അയാൾ റോസ് ബഡ് എന്ന വാക്ക് ഉദ്ധരിച്ചുകൊണ്ട് കണ്ണടയ്ക്കുകയും ചെയ്യുന്നത് ക്ലോസ് അപ്പിൽ കാണിക്കുന്നു. പ്രസ്തുത സ്ഫടിക ഗോളത്തിനുള്ളിൽ മേൽക്കൂരയിൽ മഞ്ഞണിഞ്ഞ ഒരു ചെറിയ വീടിന്റെ രൂപമുണ്ട്.
മരണത്തിന്റെ വാർത്തകൾ പല രൂപത്തിൽ വരുന്നുണ്ട്. ഈ സമയത്ത് ഒരു വാർത്താ ഏജൻസി നിയോഗിക്കുന്ന തോംപ്സണ് എന്ന വാർത്താലേഖകൻ റോസ് ബഡ് എന്ന വാക്കിന്റെ രഹസ്യം തേടിത്തുടങ്ങുകയാണ്. കെയ്നിനെ സംബന്ധിച്ച അഗാധമായ, ആരുമറിയാത്ത ഒരു രഹസ്യം അതിലുണ്ടോ? കെയ്നുമായി പലതരത്തിൽ പരിചയമുള്ള വ്യക്തികൾ - അതിൽ അയാളുടെ രണ്ടു ഭാര്യമാരുമുണ്ട് - ഇന്റർവ്യു ചെയ്യപ്പെടുന്നു.
ലഭ്യമാകുന്ന വിവരങ്ങൾ വച്ച് ഈ മനുഷ്യനെപ്പറ്റി കുറേ കാര്യങ്ങൾ നാമറിയുന്നു. ദരിദ്രനായി ജനിച്ചെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ കുടുംബത്തിൽനിന്നു വിട്ട് ഒരാളുടെ ദത്തുപുത്രനായി വളർന്ന കെയ്ൻ എന്ന ഗ്രാമീണ ബാലൻ, തന്റെ ബുദ്ധിസാമർഥ്യവും അതിമോഹവും കൈമുതലാക്കി ധനസന്പാദനവും സ്വാധീനവും വളർത്തി മുന്നേറിയയാളാണ്. വിജയത്തിന്റെ കൊടുമുടിയിൽ ഇയാളുടെ വ്യക്തിബന്ധങ്ങളും വൈകാരിക-ആധ്യാത്മിക ജീവിതവും തകർന്നുപോയി എന്നു സൂചനകളുണ്ട്.
തന്റെ പണിതീരാത്ത ഇരുണ്ട വലിയ കൊട്ടാരത്തിൽ സന്പാദിച്ചുകൂട്ടിയ എല്ലാറ്റിനും നടുവിൽ ഒറ്റയാനായി അരക്ഷിതാവസ്ഥയിൽ കെയ്ൻ മരണമടയുന്നു. മരണവേളയിൽ മുറുകെ പിടിച്ചിട്ടും ഉരുണ്ടുപോയ ഗോളവും വീടിനുള്ളിൽ അലങ്കോലപ്പെട്ട് കൂന്പാരമായി കിടക്കുന്ന കൗതുകവസ്തുക്കളുമെല്ലാം വിളംബരം ചെയ്യുന്നത് വെട്ടിപ്പിടിച്ചതിന്റെയെല്ലാം വ്യർഥതയെയാണ്.
അന്വേഷണങ്ങളുടെ ഒടുവിൽ തോംപ്സണ് തിരിച്ചറിയുന്നു, റോസ് ബഡ് എന്ന വാക്ക് അഴിക്കാനാവാത്ത ഒരു നിഗൂഢതയാണ്. മരണാസന്നനായ കെയ്നിന്റെ ഉപബോധത്തിൽ നഷ്ടപ്പെട്ടുപോയ നിഷ്കളങ്ക ബാല്യത്തെയും സ്നേഹത്തെയും പറ്റിയുള്ള ഗൃഹാതുരത്വമാകാം റോസ് ബഡ്. ദത്തെടുക്കാൻ അയാളുടെ അമ്മ വിട്ടുകൊടുക്കുന്ന രംഗത്ത് കെയ്ൻ കളിച്ചുകൊണ്ടിരുന്ന മഞ്ഞുവണ്ടിയുടെ പേര് റോസ് ബഡ് എന്നായിരുന്നു.
അതുമാത്രമാണ് ഒരു സൂചന. എന്നാൽ തോംപ്സണ് ഒടുവിൽ പറയുന്ന പരാമർശം ചിത്രത്തിന്റെ അഗാധമായ ഒരുൾക്കാഴ്ച അവതരിപ്പിക്കുന്നതാണ്. അയാൾ പറയുന്നു, ആ വാക്ക് എന്തെങ്കിലും വിശദീകരണം തരുന്നില്ല. ഏതെങ്കിലുമൊരു വാക്കുകൊണ്ട് ഒരു മനുഷ്യന്റെ ജീവിതത്തെ വിശദീകരിക്കാനാകുമെന്ന് കരുതുന്നില്ല.
അങ്ങനെ ചാൾസ് ഫോസ്റ്റർ കെയ്ൻ വ്യാഖ്യാനങ്ങൾക്കു വഴങ്ങാത്ത ഒരു കടങ്കഥയായി മാറുന്നു. മനുഷ്യരെപ്പറ്റി കഥകൾ പറയാം. പക്ഷേ ആത്യന്തികമായ വിധി ആർക്കാണു പറയാൻ കഴിയുക? എന്താണു സത്യം? ഇപ്രകാരമുള്ള ചോദ്യങ്ങളുയരുന്നു.
ഹേഴ്സ്റ്റിന്റെ വിരോധംമൂലം അമേരിക്കയിൽ പ്രദർശനവിജയം നേടിയില്ലെങ്കിലും ചിത്രം ഒന്‍പത് ഓസ്കർ നോമിനേഷനുകൾക്ക് അർഹമായി. തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചു. ഓർസണ്‍ വെൽസിനെ സംബന്ധിച്ച കൗതുകകരമായ ഒരു കാര്യം അദ്ദേഹത്തിന്റെ ആദ്യചിത്രത്തിന്റെയൊപ്പം പിന്നീടു വന്ന ചിത്രങ്ങൾ പരിഗണിക്കപ്പെട്ടില്ല എന്നതാണ്. കലാപരമായി മികച്ചു നിന്നപ്പോഴും ഒരു ചിത്രംപോലും സാന്പത്തിക നേട്ടമുണ്ടാക്കിയില്ല.
ജിജി ജോസഫ്
കൂട്ടുമ്മേൽ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
05:56 AM Aug 27, 2023 | Deepika.com