മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞങ്ങൾ അയൽക്കൂട്ടുകാർ ഒരു വള്ളമെടുത്ത് കുമരകംവരെ ആവേശത്തോടെ തുഴയും. ആ പോക്ക് എവിടേക്കായാലും മീനച്ചിലോരത്തെ കാഴ്ചകൾ ബഹുരസമായിരുന്നു.
അന്നൊക്കെ കംപ്യൂട്ടറും മൊബൈലും ടാബും ഒന്നും ഇല്ലാതിരുന്നത് ഭാഗ്യം. ഇക്കാലത്തെ കുട്ടികളെപ്പോലെയല്ല, ഇരുപത് വയസുവരെ എനിക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് ഓരോ ഓണവും സമ്മാനിച്ചത്. ഇക്കാലത്ത് തിരുവോണദിവസം പുറത്തിറങ്ങാത്തവർ വരെയുണ്ട്, സദ്യ ഓണ്ലൈനിൽ ഓർഡർ ചെയ്തു വരുത്തി കഴിക്കുന്നവരുമുണ്ട്. ഓണപ്പകൽ അപ്പാടെ ടിവിക്കു മുന്നിലും മൊബൈലിൽ ചികഞ്ഞും സമയം തള്ളിവിടുന്നവരും കുറവല്ല.
തിരുവോണം എത്തുന്പോൾ ചെറുപ്പത്തിൽ എനിക്ക് ഇരട്ടി സന്തോഷമായിരുന്നു. ഒന്ന് തിരുവോണസദ്യയും തിരുവോണക്കോടിയും. തിരുവോണത്തിനു പിന്നാലെ വരും കുമാരനല്ലൂർ ഉത്രട്ടാതി വള്ളംകളി. ഓണക്കളി എന്നാൽ എനിക്ക് വള്ളംകളിയാണ്. മീനച്ചിലാറ്റിലൂടെ അലങ്കാരങ്ങളുടെ നിറപ്പകിട്ടിൽ കുതിച്ചുവരുന്ന വള്ളങ്ങളുടെ ഉൗരുചുറ്റൽ.
കരയിലിരുന്നും ചെറുവള്ളങ്ങളിൽ കയറിയും ആവേശത്തോടെയുള്ള ആർപ്പുവിളി. മീനച്ചിലാറിന്റെ തീരത്തുകാരനായ എനിക്ക് പുഴയും വള്ളവും വള്ളംകളിയുമൊക്കെ മറയാക്കാഴ്ചകളാണ്. പലപ്പോഴും ഉത്രട്ടാതി മത്സരവള്ളംകളിയിൽ ഞാൻ തുഴച്ചിലിനും പോയിട്ടുണ്ട്.
ആദ്യം ഓണം ഓർമകൾ പങ്കുവയ്ക്കാം. വീട്ടിൽ അമ്മയൊരുക്കുന്ന ഓണസദ്യയുടെ രുചിഭേദംപോലെ പ്രിയപ്പെട്ടതായിരുന്നു ഓണാവധി. കോട്ടയം അഭിലാഷ്, അനുപമ തിയറ്ററുകളിൽ പോയി ഓണക്കാലത്ത് സിനിമ കാണാം എന്നതായിരുന്നു ഒരു സന്തോഷം. ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുക്കാൻ കൈയിൽ പണമുണ്ടാവില്ല. അതിനാൽ സെക്കൻഡ് ക്ലാസിലായിരുന്നു ഏറെയും ഇരിപ്പ്.
മോർണിംഗ് ഷോയോ സെക്കൻഡ്ഷോയോ എന്നതൊന്നും നോക്കാതെ കാശുകിട്ടിയാൽ സിനിമ കാണുന്നതായിരുന്നു ഓണക്കാലത്തെ കന്പം. മാമാങ്കം, പടയോട്ടം, കണ്ണപ്പനുണ്ണി തുടങ്ങിയ ഹിറ്റുകളൊക്കെ ഓണക്കാലത്ത് കണ്ടതായാണ് ഓർമ. പ്രേം നസീറിനെയും സത്യനെയുമൊക്കെ ആരാധിച്ചിരുന്ന കാലമാണല്ലോ അത്.
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപ വരെയായിരുന്നു വാടക. ഞങ്ങൾ അയൽക്കൂട്ടുകാർ വള്ളമെടുത്ത് കുമരകംവരെ ആവേശത്തോടെ തുഴയും. ആ പോക്ക് എവിടേക്കായാലും മീനച്ചിലോരത്തെ കാഴ്ചകൾ ബഹുരസമായിരുന്നു.
ഒന്നോ രണ്ടോ രൂപയേ കൈയിലുള്ളുവെങ്കിൽ സൈക്കിൾ വാടകയ്ക്കെടുത്ത് ചവിട്ടും. ഒന്നിനു പിന്നാലെ കൂട്ടുകാർ കോട്ടയം, ചുങ്കം, ചാലുകുന്ന്, ഇറഞ്ഞാൽ, കുമ്മനം തുടങ്ങിയ റോഡുകളിലൂടെ പരമാവധി വേഗത്തിൽ പായും.
എന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരനുമാണല്ലോ ജയവിജയൻമാർ. സംഗീതജ്ഞരും ഗായകരുമായ അവർ മിക്കപ്പോഴും സംഗീതപരിപാടികളുമായി നാട്ടിലും പുറത്തുമൊക്കെയായിരിക്കും. അച്ഛൻ ജയൻ ഓണക്കാലത്ത് പരിപാടികൾ ഒഴിവാക്കി വീട്ടിലെത്തും.
അപ്പോഴാണ് അച്ഛനെ അടുത്തുകണ്ട് സംസാരിക്കാൻ സമയം കിട്ടുക. അമ്മ സരോജിനി അധ്യാപികയായിരുന്നു. അമ്മയാണ് ഓണക്കോടി വാങ്ങിത്തരിക. അമ്മ മുടങ്ങാതെ സമ്മാനിച്ചിരുന്ന ഓണക്കോടി ഹൃദയം നിറയ്ക്കുന്ന വലിയ സമ്മാനം തന്നെയാണ്.
ഓണത്തിന് കറികളും പലഹാരങ്ങളും പായസവുമൊക്കെ ഒരുക്കിയിരുന്നതും അമ്മയാണ്. ഞാനും ജ്യേഷ്ഠൻ ബിജുവും ചേർന്ന് പൂക്കളമിടും. ഓണം അനുഭവിച്ചറിയുന്ന ഉത്സവമായിരുന്നു. പ്രകൃതിയും മനുഷ്യരുമൊക്കെ ഒരുപോലെ അണിഞ്ഞൊരുങ്ങുന്ന ദിവസങ്ങൾ. പൂക്കളും ജീവജാലങ്ങളുമൊക്കെ മനുഷ്യരുടെ ഓണ ഉല്ലാസത്തിൽ പങ്കുചേരുന്ന അപൂർവവേള.
അക്കാലത്തെ നാടൻ കളികൾ എത്രയോ രസകരമായിരുന്നു. അയൽവീടുകളിലെ തിരുവാതിരകളിയും തുന്പിതുള്ളലുമൊക്കെ മായാത്ത ഓർമകൾ തന്നെ. ശത്രുതയും ഭിന്നതയുമില്ലാതെ എല്ലാവരും ചിരിച്ചും സംസാരിച്ചും ഒരുമയെ പുണരുന്ന വേള.
സിനിമയിൽ വന്നതിനുശേഷം ചെറുപ്പത്തിലെ ഓണത്തിന്റെ അനുഭവങ്ങൾ ഇല്ലാതായി. 1996ൽ തിരുവോണദിവസവും ഷൂട്ടിംഗിന് അവധി കൊടുക്കാനായില്ല. അടൂരിൽ അന്ന് സമ്മാനം സിനിമയുടെ തിരക്കിട്ട ചിത്രീകരണമായിരുന്നു. മഞ്ജു വാര്യരും ഞാനും ഉൾപ്പെടെ നടീനടൻമാരും അണിയറപ്രവർത്തരുമൊക്കെ ലൊക്കേഷനിൽ ഓണസദ്യയുണ്ടു. സമൃദ്ധമായ സദ്യ പുറത്തുനിന്ന് എത്തിക്കുകയായിരുന്നു.
കേരളത്തെയും മലയാളികളെയും ഒരുമിപ്പിക്കുന്ന ആഘോഷമെന്ന നിലയിൽ ഓണം പുണ്യവേളയാണ്. മായാത്ത അനുഭവങ്ങളെ സമ്മാനിക്കുന്ന ദിവസമാണ്.
മനോജ് കെ. ജയൻ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
05:45 AM Aug 27, 2023 | Deepika.com