“സമയമാം രഥത്തിൽ ഞാൻ
സ്വർഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു...”
മൃതസംസ്കാര ചടങ്ങുകളിൽ പതിവായി കേൾക്കുന്ന വിലാപ ഗാനം. ഈ ഗാനത്തിന്റെ ആദ്യരൂപം രചിച്ചത് 1893ൽ കേരളത്തിൽ സുവിശേഷ പ്രവർത്തനത്തിനു വന്ന ജർമൻ മിഷനറി വോൾബ്രെറ്റ് നാഗൽ ആണ്. നാഗൽ സായിപ്പ് എന്ന് നാട്ടുകാർ വിളിച്ചിരുന്ന ഇദ്ദേഹം കുന്നംകുളത്ത് താമസിക്കുന്ന കാലത്താണ് ഈ ഗാനം രചിച്ചത്. ഈ ഗാനത്തെ അഴിച്ചുപണിത് ഇന്നത്തെ നിലയിൽ ആസ്വാദകരുടെയും ഭക്തരുടേയും ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് വയലാർ രാമവർമ ആണെന്നു ചലച്ചിത്രഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം പറയുന്നു. അരനാഴികനേരം എന്ന ചിത്രത്തിനുവേണ്ടി വയലാറിന്റെ തൂലിക മാറ്റിയെഴുതി, ജി. ദേവരാജൻ ഈണം പകർന്ന അനശ്വര ഗാനമാണ് ഏറെക്കാലമായി അന്ത്യയാത്രാ വേളയിൽ ഒരു വിഭാഗം ക്രൈസ്തവർ ആലപിക്കുന്നത്.
നാഗൽ എഴുതിയ ആദ്യ വരികൾ ഇങ്ങനെയാണ്.
’സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടിന്നു’ ഇതിലെ രണ്ടാമത്തെ വരി വയലാർ എൻ സ്വദേശം കാണ്മതിന്നായ് ഞാൻ തനിയെ പോകുന്നു എന്നു മാറ്റി എഴുതുകയായിരുന്നു. മരണത്തിൽ മനുഷ്യർ ഒറ്റയ്ക്കാണ് എന്ന സത്യം വയലാർ ഇവിടെ ഭംഗിയായി അവതരിപ്പിക്കുന്നു എന്നു പറയാം. ’ബദ്ധപ്പെട്ടോടുന്നു’ എന്ന പ്രയോഗം, മരണ ഗാനത്തിന് ഉചിതമല്ല എന്ന ചിന്തയും കൂടി ചേർന്നപ്പോഴാണ് പുതിയ വരി പിറന്നതെന്നും ടി.പി. വിലയിരുത്തുന്നു.
അനുപല്ലവിയിൽ വോൾബ്രെറ്റ് നാഗൽ എഴുതിയത് ‘ആകെയല്പനേരം മാത്രം എന്റെ യാത്ര തീരുവാൻ യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ’ എന്നാണ്. എന്നാൽ അരനാഴികനേരം എന്ന സിനിമയ്ക്കുവേണ്ടിയായതു കൊണ്ടുതന്നെ വയലാർ ആകെ അരനാഴിക മാത്രം. ഈ ഉടുപ്പ് മാറ്റുവാൻ എന്നാക്കി മാറ്റി.
അതുപോലെ ’രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു’ എന്നിങ്ങനെ നാഗലിന്റെ മനസിൽനിന്നുണർന്ന വരികൾ അതുപോലെ സ്വീകരിച്ച വയലാർ ’രാവിലെ ഞാൻ ദൈവത്തിന്റെ കൈകളിലുണരുന്നു അപ്പോഴുമെൻ മനസിന്റെ സ്വപ്നം മുന്നോട്ടോടുന്നു എന്ന മനോഹരമായ വരികൾകൂടി എഴുതിച്ചേർത്തു. മനസിന്റെ സ്വപ്നം മുന്നോട്ടോടുന്നു എന്ന വരിയിൽ വയലാറിന്റെ കാവ്യപ്രതിഭ കടന്നുവരികയാണ്. മരണത്തിന്റെ കൊടുംവേദന കുറെയെങ്കിലും മാറ്റാനും ജീവിതവും മരണവും യേശുവിന്റെ പാദങ്ങളിൽ അർപ്പിക്കാനും ഭക്തരെ പ്രാപ്തരാക്കാൻ ഈ ഗാനം വളരെയേറെ സഹായകമാണ്.
സിനിമയിൽ മരണശയ്യയിൽ കിടക്കുന്ന കുഞ്ഞേനാച്ചൻ കേൾക്കുന്ന പ്രാർഥനാ ഗാനമാണിത്. ഈ പ്രപഞ്ചസുഖം തേടാൻ ഇപ്പോഴല്ലോ സമയം
എൻ സ്വദേശത്ത് ചെല്ലേണം യേശുവിനെ കാണേണം എന്ന വരികളും വയലാറിന്റേതാണ്. ഗാനത്തിന്റെ തുടക്കത്തിൽ എൻ സ്വദേശം കാണ്മതിനായി പോകുന്നു എന്ന് നാഗൽ എഴുതി. അതേ ഭക്തി ഉള്ളിൽ നിറച്ച് സ്വദേശത്ത് ചെല്ലേണം യേശുവിനെ കാണേണം എന്ന് വയലാർ രാമവർമ എഴുതി.
സ്വർഗമെന്ന ഈ സ്വദേശത്തിലെത്തിച്ചേരുക എന്ന മനുഷ്യന്റെ ലക്ഷ്യവും സ്വപ്നവുമാണ് ഇതിൽ ലയിച്ചുചേർന്നിരിക്കുന്നത്. നാഗലിന്റെ യഥാർഥ രചനയിൽ നാല്പതോളം വരികളുണ്ട്. ചലച്ചിത്രത്തിനുവേണ്ടി പല്ലവിയും രണ്ട് ചരണങ്ങളും മാത്രമായാണ് എടുത്തിട്ടുള്ളത്.
ഈ ഗാനത്തെ ഭാവതീവ്രമാക്കിയത് ജി. ദേവരാജന്റെ സംഗീതമാണെന്നു പറയാം. സിനിമയിൽ പി. ലീലയും മാധുരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുപത്തിരണ്ടാം വയസിൽ കേരളത്തിലെത്തിയ നാഗലിനു മലയാള ഭാഷയും സംസ്കാരവും വളരെ ഇഷ്ടമായിരുന്നു. മലയാളിയായിരുന്നു ഭാര്യ ഹാരിയറ്റ് മിഷൽ. ഹാരിയറ്റിന്റെ സഹായത്തോടെ മലയാളം പഠിച്ച നാഗൽ അറുപതോളം കൃതികൾ മലയാളത്തിനു നല്കിയിട്ടുണ്ട്. കുന്നംകുളത്തുനിന്ന് കണ്ണൂരിലേക്കുള്ള കാളവണ്ടി യാത്രയ്ക്കിടയിലാണ് ഇദ്ദേഹം സമയമാം രഥത്തിൽ എഴുതിയതെന്ന് കരുതപ്പെടുന്നു. വിലാപസ്തുതിയായി ഇക്കാലത്തു മാറിയ ഈ ഗാനം വിലാപഗാനമായി എഴുതപ്പെട്ടതല്ല എന്നതും ശ്രദ്ധേയമാണ്.
എസ്. മഞ്ജുളാദേവി
സ്വർഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു...”
മൃതസംസ്കാര ചടങ്ങുകളിൽ പതിവായി കേൾക്കുന്ന വിലാപ ഗാനം. ഈ ഗാനത്തിന്റെ ആദ്യരൂപം രചിച്ചത് 1893ൽ കേരളത്തിൽ സുവിശേഷ പ്രവർത്തനത്തിനു വന്ന ജർമൻ മിഷനറി വോൾബ്രെറ്റ് നാഗൽ ആണ്. നാഗൽ സായിപ്പ് എന്ന് നാട്ടുകാർ വിളിച്ചിരുന്ന ഇദ്ദേഹം കുന്നംകുളത്ത് താമസിക്കുന്ന കാലത്താണ് ഈ ഗാനം രചിച്ചത്. ഈ ഗാനത്തെ അഴിച്ചുപണിത് ഇന്നത്തെ നിലയിൽ ആസ്വാദകരുടെയും ഭക്തരുടേയും ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് വയലാർ രാമവർമ ആണെന്നു ചലച്ചിത്രഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം പറയുന്നു. അരനാഴികനേരം എന്ന ചിത്രത്തിനുവേണ്ടി വയലാറിന്റെ തൂലിക മാറ്റിയെഴുതി, ജി. ദേവരാജൻ ഈണം പകർന്ന അനശ്വര ഗാനമാണ് ഏറെക്കാലമായി അന്ത്യയാത്രാ വേളയിൽ ഒരു വിഭാഗം ക്രൈസ്തവർ ആലപിക്കുന്നത്.
നാഗൽ എഴുതിയ ആദ്യ വരികൾ ഇങ്ങനെയാണ്.
’സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടിന്നു’ ഇതിലെ രണ്ടാമത്തെ വരി വയലാർ എൻ സ്വദേശം കാണ്മതിന്നായ് ഞാൻ തനിയെ പോകുന്നു എന്നു മാറ്റി എഴുതുകയായിരുന്നു. മരണത്തിൽ മനുഷ്യർ ഒറ്റയ്ക്കാണ് എന്ന സത്യം വയലാർ ഇവിടെ ഭംഗിയായി അവതരിപ്പിക്കുന്നു എന്നു പറയാം. ’ബദ്ധപ്പെട്ടോടുന്നു’ എന്ന പ്രയോഗം, മരണ ഗാനത്തിന് ഉചിതമല്ല എന്ന ചിന്തയും കൂടി ചേർന്നപ്പോഴാണ് പുതിയ വരി പിറന്നതെന്നും ടി.പി. വിലയിരുത്തുന്നു.
അനുപല്ലവിയിൽ വോൾബ്രെറ്റ് നാഗൽ എഴുതിയത് ‘ആകെയല്പനേരം മാത്രം എന്റെ യാത്ര തീരുവാൻ യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ’ എന്നാണ്. എന്നാൽ അരനാഴികനേരം എന്ന സിനിമയ്ക്കുവേണ്ടിയായതു കൊണ്ടുതന്നെ വയലാർ ആകെ അരനാഴിക മാത്രം. ഈ ഉടുപ്പ് മാറ്റുവാൻ എന്നാക്കി മാറ്റി.
അതുപോലെ ’രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു’ എന്നിങ്ങനെ നാഗലിന്റെ മനസിൽനിന്നുണർന്ന വരികൾ അതുപോലെ സ്വീകരിച്ച വയലാർ ’രാവിലെ ഞാൻ ദൈവത്തിന്റെ കൈകളിലുണരുന്നു അപ്പോഴുമെൻ മനസിന്റെ സ്വപ്നം മുന്നോട്ടോടുന്നു എന്ന മനോഹരമായ വരികൾകൂടി എഴുതിച്ചേർത്തു. മനസിന്റെ സ്വപ്നം മുന്നോട്ടോടുന്നു എന്ന വരിയിൽ വയലാറിന്റെ കാവ്യപ്രതിഭ കടന്നുവരികയാണ്. മരണത്തിന്റെ കൊടുംവേദന കുറെയെങ്കിലും മാറ്റാനും ജീവിതവും മരണവും യേശുവിന്റെ പാദങ്ങളിൽ അർപ്പിക്കാനും ഭക്തരെ പ്രാപ്തരാക്കാൻ ഈ ഗാനം വളരെയേറെ സഹായകമാണ്.
സിനിമയിൽ മരണശയ്യയിൽ കിടക്കുന്ന കുഞ്ഞേനാച്ചൻ കേൾക്കുന്ന പ്രാർഥനാ ഗാനമാണിത്. ഈ പ്രപഞ്ചസുഖം തേടാൻ ഇപ്പോഴല്ലോ സമയം
എൻ സ്വദേശത്ത് ചെല്ലേണം യേശുവിനെ കാണേണം എന്ന വരികളും വയലാറിന്റേതാണ്. ഗാനത്തിന്റെ തുടക്കത്തിൽ എൻ സ്വദേശം കാണ്മതിനായി പോകുന്നു എന്ന് നാഗൽ എഴുതി. അതേ ഭക്തി ഉള്ളിൽ നിറച്ച് സ്വദേശത്ത് ചെല്ലേണം യേശുവിനെ കാണേണം എന്ന് വയലാർ രാമവർമ എഴുതി.
സ്വർഗമെന്ന ഈ സ്വദേശത്തിലെത്തിച്ചേരുക എന്ന മനുഷ്യന്റെ ലക്ഷ്യവും സ്വപ്നവുമാണ് ഇതിൽ ലയിച്ചുചേർന്നിരിക്കുന്നത്. നാഗലിന്റെ യഥാർഥ രചനയിൽ നാല്പതോളം വരികളുണ്ട്. ചലച്ചിത്രത്തിനുവേണ്ടി പല്ലവിയും രണ്ട് ചരണങ്ങളും മാത്രമായാണ് എടുത്തിട്ടുള്ളത്.
ഈ ഗാനത്തെ ഭാവതീവ്രമാക്കിയത് ജി. ദേവരാജന്റെ സംഗീതമാണെന്നു പറയാം. സിനിമയിൽ പി. ലീലയും മാധുരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുപത്തിരണ്ടാം വയസിൽ കേരളത്തിലെത്തിയ നാഗലിനു മലയാള ഭാഷയും സംസ്കാരവും വളരെ ഇഷ്ടമായിരുന്നു. മലയാളിയായിരുന്നു ഭാര്യ ഹാരിയറ്റ് മിഷൽ. ഹാരിയറ്റിന്റെ സഹായത്തോടെ മലയാളം പഠിച്ച നാഗൽ അറുപതോളം കൃതികൾ മലയാളത്തിനു നല്കിയിട്ടുണ്ട്. കുന്നംകുളത്തുനിന്ന് കണ്ണൂരിലേക്കുള്ള കാളവണ്ടി യാത്രയ്ക്കിടയിലാണ് ഇദ്ദേഹം സമയമാം രഥത്തിൽ എഴുതിയതെന്ന് കരുതപ്പെടുന്നു. വിലാപസ്തുതിയായി ഇക്കാലത്തു മാറിയ ഈ ഗാനം വിലാപഗാനമായി എഴുതപ്പെട്ടതല്ല എന്നതും ശ്രദ്ധേയമാണ്.
എസ്. മഞ്ജുളാദേവി