ഇരുപതാം വയസിൽ ചെറുകഥകളും വിനോദഭാവനകളുമായിട്ടാണ് ഞാൻ എഴുത്തിലേക്കു കടന്നത്. പിന്നീടാണ് നാടകത്തിലേക്കു തിരിഞ്ഞത്. 24-ാം വയസിൽ ആദ്യനാടകം പുറത്തുവന്നു. ഇതുവരെ 36 സന്പൂർണ നാടകങ്ങളും നൂറോളം ഏകാങ്കങ്ങളും നിരവധി റേഡിയോ നാടകങ്ങളും എഴുതി. റേഡിയോ നാടകവാരത്തിൽ പതിനഞ്ചു വർഷം എന്റെ നാടകമുണ്ടായിരുന്നു. അതിൽ വന്ന മണൽക്കാട്, അഗ്നിവലയം എന്നീ നാടകങ്ങൾ ആകാശവാണി ദേശീയ പരിപാടിയിലും പ്രക്ഷേപണം ചെയ്യപ്പെട്ടു.
അവാർഡുകളും അംഗീകാരങ്ങളും തേടി ഞാൻ നടന്നിട്ടില്ല. അത് എന്റെ ഉറച്ച നയവും ആദർശവുമാണ്. ഞാൻ നാടകരചന തുടങ്ങി ഇരുപത്തിരണ്ടു വർഷം കഴിഞ്ഞപ്പോഴാണ് 1978 ൽ തൃശൂരിലെതന്നെയുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ജ്വലനം എന്ന നാടകത്തിന് ലഭിച്ചത്. പിന്നെയും കുറെ വർഷങ്ങൾക്കുശേഷമാണ് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുന്നത്. ഇതിനിടയിൽ സംഗീത നാടക അക്കാദമിയുടെ നിർവാഹക സമിതി അംഗമായും വൈസ് ചെയർമാനായും തുടർന്നു. ചെയർമാനായും പ്രവർത്തിച്ചു.
1992 ൽ അറുപതാം വയസിലാണ് ഞാൻ സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗമായത്. സാംസ്കാരിക വകുപ്പു മന്ത്രിയായിരുന്ന ടി.എം. ജേക്കബാണ് എന്നെ നോമിനേറ്റു ചെയ്തത്. അദ്ദേഹത്തെ ഞാൻ നേരിട്ടു പരിചയപ്പെട്ടിട്ടില്ല. തൃശൂർ രാമനിലയത്തിൽവച്ചാണു അദ്ദേഹത്തെ നേരിട്ടു പരിചയപ്പെട്ടത്. അന്ന് അദ്ദേഹം പറഞ്ഞു: ‘ഞാൻ കോളജിൽ പഠിക്കുന്പോൾ സി.എൽ. ജോസിന്റെ നാടകം ഞങ്ങൾക്കു പഠിക്കാനുണ്ടായിരുന്നു.’
അന്നത്തെ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരുകൾ ഓർമയിൽനിന്നു കുറിക്കുകയാണ്. ടി.എൻ. ഗോപിനാഥൻ നായർ (ചെയർമാൻ), ജോസഫ് കൈമാപ്പറന്പൻ (വൈസ് ചെയർമാൻ), എം.ജി. രാധാകൃഷ്ണൻ, എൽ.പി.ആർ വർമ, ബിച്ചു തിരുമല, സെയ്ത്താൻ ജോസഫ്, കാലടി ഗോപി, പിന്നെ ഞാനും.
തൃശൂരിൽ ടി.എൻ. ഗോപിനാഥൻനായരുടെ അധ്യക്ഷതയിൽ ആദ്യത്തെ കമ്മിറ്റി മീറ്റിംഗ് ആരംഭിച്ചു.അജണ്ടയിലെ വിഷയം തുടങ്ങുന്നതിനുമുന്പ് ഞാൻ പറഞ്ഞു. മീറ്റിംഗ് ആരംഭിക്കുന്നതിനുമുന്പ് ഒരു കാര്യം പറയാനുണ്ട്.’
‘നമ്മുടെ കമ്മിറ്റിയംഗങ്ങളിൽ പലരും സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ ലഭിക്കാത്തവരുണ്ട്. പലരും അവാർഡിന് അർഹരായവരുമുണ്ടാകും. എനിക്കു പറയാനുള്ളത്, നമ്മുടെ സമിതിയുടെ കാലത്ത് നമ്മളോ കുടുംബാംഗങ്ങളോ അക്കാദമി അവാർഡ് വാങ്ങാൻ പാടില്ലെന്നതാണ്.’
അധ്യക്ഷൻ പറഞ്ഞു: ‘അതെന്താ അങ്ങനെ? നമ്മുടെ കുടുംബാംഗങ്ങളിൽ പ്രഗത്ഭ കലാകാരന്മാരുണ്ടെങ്കിൽ അവരുടെ പേരുകൾ തീർച്ചയായും പരിഗണിക്കേണ്ടതല്ലേ?’
‘കാര്യം ശരിയാണ്. നമ്മൾ ഒരാൾക്ക് അവാർഡു കൊടുത്താൽ, പുറമെ വരാവുന്ന ആക്ഷേപം കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും അവാർഡുകൾ പങ്കുവച്ച് എടുക്കുകയായിരുന്നു’ എന്നാവും.
വിഷയം ചർച്ചയായി. ഒടുവിൽ കമ്മിറ്റി എന്റെ അഭിപ്രായം സ്വീകരിക്കാൻ തീരുമാനിച്ചു. ഇക്കാര്യം ഞാൻ വാദിക്കുന്പോൾ നാടകരചന തുടങ്ങി 36 കൊല്ലമായിട്ടും അതുവരെ സംഗീത നാടക അക്കാദമിയുടെ അവാർഡ് എനിക്കു ലഭിച്ചിട്ടില്ല. എം.ജി. രാധാകൃഷ്ണന്റെ സഹോദരിയും സംഗീതവിദുഷിയുമായ ഡോ. ഓമനക്കുട്ടിക്കും അതുവരെ അക്കാദമി അവാർഡ് ലഭിച്ചിട്ടില്ല എന്ന് ഓർക്കണം.
ഈ തീരുമാനം അറിഞ്ഞ് പല പ്രമുഖരും അക്കാദമി ഭാരവാഹികളെ അനുമോദിച്ചു. ഡോ. സുകുമാർ അഴീക്കോട് സാഹിത്യ അക്കാദമിയുടെ ഒരു സമ്മേളനത്തിനു വന്നപ്പോൾ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ സന്തോഷവും അഭിനന്ദനവും നേരിട്ടറിയിച്ചു. അധ്യാപക നിയമനത്തിന് കോഴ വാങ്ങുന്ന ദുഷിച്ച സന്പ്രദായത്തിനെതിരേ തീ പിടിച്ച ആത്മാവ് എന്ന നാടകം 1964ൽ എഴുതിയപ്പോൾ അതിന് അവതാരിക എഴുതിയത് അഴീക്കോട് മാഷാണ്.
സി.എൽ.ജോസ്
കമ്മിറ്റികൾക്ക് ഒരു മാതൃക
01:37 AM Aug 13, 2023 | Deepika.com