ഭീതിവിതയ്ക്കുന്ന കാര്യത്തിൽ ബ്രാൻ കാസിലിനൊപ്പമോ ഒരുപടി മുന്പിലോ നിൽക്കുന്ന രാജസ്ഥാനിലെ ആൾവാറിലുള്ള കോട്ടനഗരമാണ് ഭാൻഗഡ്. ഇന്ത്യയിലെതന്നെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രദേശമെന്നാണ് ഭാൻഗഡിനുള്ള വിശേഷണം.
പ്രേതങ്ങളെയും പ്രേതനഗരങ്ങളെയും തേടിയുള്ള പലരുടെയും യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഡ്രാക്കുളക്കോട്ടയായ ബ്രാൻ കാസിൽതേടി റൊമാനിയയിലെ ട്രാൻസിൽവാനിയയിൽ ഇന്നും ഏറെപ്പേരാണ് എത്തുന്നത്.
ഭീതിവിതയ്ക്കുന്ന കാര്യത്തിൽ ബ്രാൻ കാസിലിനൊപ്പമോ ഒരുപടി മുന്പിലോ നിൽക്കുന്ന രാജസ്ഥാനിലെ ആൾവാറിലുള്ള കോട്ടനഗരമാണ് ഭാൻഗഡ്.
ഇന്ത്യയിലെതന്നെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രദേശമെന്നാണ് ഭാൻഗഡിനുള്ള വിശേഷണം.
ഭാൻഗഡ് കോട്ടനഗരത്തിന്റെ പ്രവേശനകവാടത്തിനു മുന്പിൽ സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുതന്നെ ഉൾക്കിടിലം സൃഷ്ടിക്കുന്നതാണ്.
സൂര്യാസ്തമയത്തിനുശേഷവും സൂര്യോദയത്തിനുമുന്പും പ്രദേശത്ത് ആരും കടക്കാൻ പാടില്ലെന്നാണ് അതിൽ എഴുതിയിരിക്കുന്നത്.
ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് എന്നറിയുന്പോഴാണ് സംഗതിയുടെ ഗൗരവം പിടികിട്ടുക. തിളങ്ങുന്ന ഭൂതകാലമുണ്ടായിരുന്ന ഒരു നഗരം ഇന്ന് കുരങ്ങുകൾ മാത്രം ജീവിക്കാൻ ധൈര്യപ്പെടുന്ന പ്രേതനഗരമായി മാറിയതെങ്ങനെയായിരിക്കും?
ഇരുട്ടുപോലും കടന്നുചെല്ലാൻ ഭയക്കുന്ന ഭൂമിയായാണ് ജയ്പൂർ-ഡൽഹി പാതയിൽ, സെരിസ്ക കടുവാസങ്കേതത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ പ്രേതനഗരത്തെ കണക്കാക്കുന്നത്. ഭാൻഗഡ് കോട്ടനഗരം പതിനാറാം നൂറ്റാണ്ടിലാണ് പണികഴിച്ചത്.
1573ൽ അന്നത്തെ ഭരണാധികാരിയായ ഭഗവന്ത് ദാസ് രണ്ടാമത്തെ പുത്രൻ മാധോസിംഗിനു വേണ്ടിയാണ് ഈ കോട്ടനഗരം നിർമിച്ചത്. മാധോസിംഗിന്റെ മൂത്തസഹോദരനായിരുന്നു അക്ബറിന്റെ സൈന്യാധിപൻ മാൻസിംഗ്.
തന്റെ മുത്തച്ഛൻ ഭാൻസിംഗിന്റെ സ്മരണാർഥം ഈ നഗരത്തിന് ഭാൻഗഡ് എന്ന പേരു സമ്മാനിച്ചത മാധോസിംഗ് ആയിരുന്നു.
കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നിരവധി കവാടങ്ങളുമുള്ള നഗരം. മലയടിവാരത്തിലെ കോട്ടയുടെ ദൃശ്യങ്ങൾ ആരുടെയും മനം കുളിർപ്പിക്കുന്നതായിരുന്നു. 1783 ആയപ്പോഴേക്കും പ്രദേശം പൂർണമായി ഉപേക്ഷിക്കപ്പെട്ട നിലയിലെത്തി.
ചരിത്രപരമായി തകർച്ച നേരിട്ടെങ്കിലും ശിൽപകലാ വൈദഗ്ധ്യത്തിന്റെ മികവ് ഇന്നുമിവിടെ കാണാനാവും.
എന്താണ് യഥാർഥ്യത്തിൽ ഭാൻഗഡിനു സംഭവിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആർക്കുമറിയില്ല. ചരിത്രപുസ്തകങ്ങളിൽ നാമമാത്രമായ വിവരണം മാത്രമേ ഈ പ്രദേശത്തെക്കുറിച്ചുള്ളൂ. ഏതൊക്കെ രാജാക്കന്മാരാണ് ഇവിടം ഭരിച്ചിരുന്നത് എന്നതിനെപ്പറ്റിയും വിവരങ്ങളില്ല.
ലഭ്യമായ വിവരങ്ങളനുസരിച്ച് 1630കളിൽ മാധോസിംഗിന്റെ മകൻ ഛത്രസിംഗിന്റെ മരണത്തോടെയാണ് ഭാൻഗഡിന്റെ തകർച്ച ആരംഭിക്കുന്നത്.
ഈ തകർച്ചയ്ക്കു പിന്നിൽ പ്രചരിക്കുന്ന കഥകളിലൊന്ന് ഛത്രസിംഗിന്റെ മകൾ രത്നാവതിയുമായി ബന്ധപ്പെട്ടതാണ്. രത്നാവതി രാജകുമാരി അതിസുന്ദരിയായിരുന്നു. അവളുടെ കളങ്കരഹിതമായ സൗന്ദര്യവും പെരുമാറ്റവും ആരെയും ആകർഷിക്കുന്നതായിരുന്നു.
മാന്ത്രികവിദ്യയിൽ അവഗാഹമുള്ള ഒരു പുരോഹിതൻ ഒരിക്കൽ അവളിൽ മോഹിതനായി. രാജകീയ ജീവിതശൈലിയുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നു മനസിലാക്കിയപ്പോൾ, മാന്ത്രികവിദ്യയിലൂടെ അവളെ നേടാൻ അയാൾ ശ്രമിച്ചു.
രത്നാവതിയുടെ പരിചാരിക രാജകുമാരിക്കുവേണ്ടി വാങ്ങിയ ഒരു സുഗന്ധദ്രവ്യത്തിൽ പുരോഹിതൻ വശീകരണത്തിനുള്ള മന്ത്രവാദം നടത്തിയത്രെ. ഇതു മനസിലാക്കിയ രാജകുമാരി കുപ്പി അടുത്തുള്ള പാറയിലേക്ക് വലിച്ചെറിഞ്ഞു. പാറയിൽ തട്ടി കുപ്പി പൊട്ടുകയും ചെയ്തു.
പുരോഹിതന് ഇതു താങ്ങാനായില്ല. വികാരാധീനനായി അദ്ദേഹം താമസിയാതെ മരിച്ചു. മരിക്കുന്നതിനുമുന്പ് അദ്ദേഹം രാജകുമാരിക്കും കോട്ടയ്ക്കും മേൽ ശാപവചസുകൾ ഉതിർത്തിരുന്നു.
പുരോഹിതന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം നടന്ന ഒരു യുദ്ധത്തിൽ ഛത്രസിംഗും രത്നാവതിയുമെല്ലാം കൊല്ലപ്പെടുകയും ചെയ്തു. പുരോഹിതന്റെ ശാപം മൂലമാണ് ഇതെല്ലാം സംഭവിച്ചതെന്ന് പലരും വിശ്വസിച്ചുവരുന്നു.
നഗരത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട കഥകളിലൊന്ന് ഒരു സാധുവുമായി ബന്ധപ്പെട്ടതാണ്. ഈ കുന്നിൻമുകളിൽ ഗുരു ബാലുനാഥ് എന്ന ഒരു സാധു താമസിച്ചിരുന്നുവെന്നാണ് ഐതിഹ്യം.
കോട്ടയുടെ നിർമാണം തുടങ്ങിയ കാലത്ത് സാധുവിനോട് ഇവിടെനിന്നു താമസം മാറ്റാൻ അഭ്യർഥിക്കുകയായിരുന്നു.
എത്രയും പെട്ടെന്ന് സ്ഥലം ഒഴിയാമെന്ന് സമ്മതിച്ച സാധു ഒരു നിബന്ധന വച്ചു. പകൽ സമയത്തെങ്ങും തന്റെ കുടിലിനുമേൽ കോട്ടനിഴൽ വീഴ്ത്തരുതെന്നതായിരുന്നു അത്.
സാധുവിന്റെ അഭ്യർഥന അംഗീകരിക്കപ്പെടുകയും അന്നത്തെ ഭരണാധികാരിയായ അജബ് സിംഗ് പിന്നീട് കോട്ടയുടെ രൂപകൽപ്പനയിൽ മാറ്റം വരുത്താൻ നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ കോട്ടനിർമാണത്തിനുശേഷം നടത്തിയ കൂട്ടിച്ചേർക്കലുകൾ സാധുവിന്റെ വീടിനു മുകളിൽ നിഴൽ വീഴ്ത്തുന്ന തരത്തിലായിരുന്നു.
ഇതു സാധുവിനെ കോപാകുലനാക്കി. കോട്ട എന്നെന്നേക്കുമായി മേൽക്കൂരയില്ലാതെ കിടക്കട്ടെയെന്ന് സാധു ശപിച്ചതോടെ കോട്ടയ്ക്ക് മേൽക്കൂര ഇല്ലാതായി എന്നാണ് വിശ്വാസം. മേൽക്കൂര എത്ര പണിയാൻ ശ്രമിച്ചാലും അതു തകർന്നുവീഴുമെന്നാണു നാട്ടുകാർ പറയുന്നത്.
ചില നാടോടിക്കഥകളിൽ ബാലക് നാഥ് എന്ന് വിളിക്കപ്പെടുന്ന ‘സാധു ബാലുനാഥിന്റെ കൽക്കുടിൽ താന്ത്രിക് കി ഛത്രി’ എന്ന പേരിൽ ഇന്നും കോട്ടയ്ക്കുള്ളിൽ കാണാം.
കോട്ടയുടെ നിഴൽ വീണ കുടിലായിരുന്നു ഇതെന്നും അതിന്റെ ഫലമായി സാധു കോട്ടയെ ശപിച്ചെന്നും നാട്ടുകാർ അവകാശപ്പെടുന്നു.
പ്രവേശനകവാടത്തിൽ സോമേശ്വർ, മംഗളാ ദേവി, ഗണപതി, ഹനുമാൻ ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളുടെ ചുവരുകളിലെ സങ്കീർണമായ കൊത്തുപണികൾ നാഗര ശൈലിയിലുള്ള വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
ഏറെ ഭീതിപ്പെടുത്തുന്ന സ്ഥലം എന്ന കേൾവിക്ക് ഉപോൽബലകങ്ങളായി നിരവധി കഥകളും ഇവിടെ പ്രചരിക്കുന്നുണ്ട്.
സാധുവിന്റെ ശാപഫലമായി യുദ്ധത്തിൽ മരണപ്പെട്ടവരുടെ ആത്മാക്കൾ രാത്രികാലങ്ങളിൽ അലഞ്ഞു നടക്കുന്നതായാണ് വിശ്വാസം. രാത്രിയിൽ കോട്ടയ്ക്കകത്തുനിന്ന് പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും അസാധാരണമായ വെളിച്ചം ഉണ്ടാവാറുണ്ടെന്നും പറയപ്പെടുന്നു.
ഭാൻകാരി റെയിൽവേ സ്റ്റേഷനും ദൗസ റെയിൽവേ സ്റ്റേഷനുമാണ് ഭാൻഗഡ് കോട്ടയിലെത്താൻ ഏറ്റവും അടുത്തുള്ള സ്റ്റേഷനുകൾ. രണ്ടു സ്റ്റേഷനുകളിൽ നിന്നും ഏകദേശം 20-30 കിലോമീറ്റർ മാത്രം അകലെയാണ് ഈ പുരാതനനഗരം.
അജിത് ജി. നായർ
ഭാൻഗഡ് പ്രേതങ്ങളുടെ നിഗൂഢ സാമ്രാജ്യം
01:31 AM Aug 13, 2023 | Deepika.com