“ഇതുവരെ 12 സിനിമകൾ ചെയ്തു. അതിൽത്തന്നെ മികച്ച കഥാപാത്രമായി തോന്നിയത് രേഖയാണ്. ഹൃദയത്തോടു ചേർന്നുനിൽക്കുന്ന കഥാപാത്രം.”
‘രേഖ എന്ന സിനിമയിൽ ഉത്തരകേരളത്തിലെ നാട്ടിൻപുറത്തുകാരിയുടെ തനിമയും സവിശേഷതകളും പ്രണയവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച വിൻസി അലോഷ്യസിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം.’സംസ്ഥാന സിനിമ അവാർഡ് പ്രഖ്യാപന വേളയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. മികച്ച പ്രകടനമാണ് വിൻസി രേഖയിൽ കാഴ്ചവച്ചതെന്ന് പ്രേക്ഷകരും അംഗീകരിക്കുന്നു.
പ്രമുഖ ചാനൽ സംപ്രേഷണം ചെയ്ത നായികാ നായകൻ എന്ന ടാലന്റ് ഹണ്ട് ഷോയിൽ റണ്ണറപ്പായാണ് കരിയറിനു തുടക്കം. അതിൽ ചിക്കൻകറി തയാറാക്കുന്ന വിൻസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഈ ഷോയിലെ പ്രകടനമാണ് വിൻസിയെ സിനിമയിലെത്തിച്ചത്.
2019ൽ വികൃതി എന്ന സിനിമയിൽ സൗബിൻ ഷാഹിറിന്റെ നായികയായി അരങ്ങേറ്റം ഗംഭീരമാക്കി. കുറഞ്ഞ കാലയളവിനുള്ളിൽ 2022ലെ മികച്ച നടിയായി അംഗീകാരം നേടി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകൾ, സൗദി വെള്ളയ്ക്ക, രേഖ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ജിതിൻ ഐസക് തോമസാണ് രേഖയുടെ സംവിധായകൻ.
സംസ്ഥാന പുരസ്കാരം
അവാർഡിൽ ഭയങ്കര സന്തോഷം. രേഖ എന്ന സിനിമ എവിടെയുമെത്തിയില്ലെന്ന വിഷമം ഇതോടെ മാറിക്കിട്ടി. അതാണു വലിയ സന്തോഷം. എന്റെ മാതാപിതാക്കളും സന്തോഷത്തിലാണ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി ഇങ്ങനെയൊരു നേട്ടം കൈവരിക്കാനായതിലെ അഭിമാനം പറഞ്ഞറിയിക്കാനാവില്ല.
ഇതുവരെ 12 സിനിമകൾ. അതിൽ മികച്ച കഥാപാത്രമായി തോന്നിയത് രേഖയാണ്. ഹൃദയത്തോടു ചേർന്നുനിൽക്കുന്ന കഥാപാത്രം. കാരണം രേഖയിലെ കഥാപാത്രമായി മാറാൻ ഞാൻ എടുത്ത എഫർട്ട് വലുതാണ്. മുന്പ് ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എനിക്ക് ഇത്രയധികം കഷ്ടപ്പാടുണ്ടായില്ല. അതുകൊണ്ടുതന്നെ രേഖ സ്പെഷലാണ്.
രേഖയിലൂടെ അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നു പറയാനാകില്ല. അവസാന നിമിഷം വരെ ആഗ്രഹമുണ്ടായിരുന്നു. രേഖ എന്ന സിനിമയെയും മുഖ്യകഥാപാത്രമെന്ന നിലയിൽ എന്നെയും അറിയണം എന്നുണ്ടായിരുന്നു. അത് സഫലമായി.
ടാലന്റ് ഹണ്ട് ഷോയിലേക്ക്
ആ ഷോയിലേക്ക് അപ്രതീക്ഷിതമായാണ് എത്തിയത്. കോളജിൽ ഡിഗ്രി ഫൈനൽ പഠിക്കുന്പോൾ ഒരു ട്രിപ്പ് പോയി. അക്കാലത്ത് ചിക്കൻ പോക്സ് പിടിപെട്ടു തിരിച്ചെത്തി വിശ്രമിക്കുന്പോഴാണ് നായികാ നായകൻ റിയാലിറ്റി ഷോയുടെ അറിയിപ്പ് കാണുന്നത്. അതിലെ ഫസ്റ്റ് ഓഡിഷനിൽ പുറത്തായെങ്കിലും ഭാഗ്യം കൊണ്ട് വർക്ഷോപ്പിനു വിളിച്ചു. സംവിധായകൻ ലാൽ ജോസ് എന്നെ സെലക്ട് ചെയ്യുകയായിരുന്നു. അങ്ങനെ ഞാൻ ഇവിടെ വരെയെത്തി.
ആദ്യ സിനിമ
നായികാ നായകൻ കണ്ടിട്ടാണ് ആദ്യ സിനിമയായ വികൃതിയിലേക്കു വിളിക്കുന്നത്. സൗബിനായിരുന്നു അതിൽ നായകൻ. സുഡാനി ഫ്രം നൈജീരിയിലെ അഭിനയത്തിന് അദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം കിട്ടിയ സമയമായിരുന്നു. കുന്പളങ്ങി നൈറ്റ്സൊക്കെ ഇറങ്ങിയ സമയം. അതോടെ ഞാൻ വലിയ ത്രില്ലിലായി.
ചെയ്യാൻ കൊതിക്കുന്ന വേഷങ്ങൾ
അവാർഡ് ജേതാവായതോടെ പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിക്കും എന്നു മനസിലാക്കുന്നു. കൂടുതൽ ചലഞ്ചിംഗായ വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
പൊന്നാനിയിലാണ് എന്റെ വീട്. അച്ഛൻ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണി ടീച്ചറും. സഹോദരൻ വിപിൻ മസ്കറ്റിലാണ്. ആദ്യകാലത്ത് വീട്ടിൽ സപ്പോർട്ട് കുറവായിരുന്നു. കാരണം, എന്റെ ടാലന്റ് അന്നവരുടെ മുന്നിൽ എനിക്കു തെളിയിക്കാനായിരുന്നില്ല.
എന്റെ ആത്മവിശ്വാസം മാത്രമാണ് അവർക്കു മുന്നിലുണ്ടായിരുന്നത്. മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതോടെ ഏറ്റവും സപ്പോർട്ട് ചെയ്യുന്നത് കുടുംബമാണ്. ഞങ്ങൾ അവാർഡ് എൻജോയ് ചെയ്യുകയാണിപ്പോൾ.
പ്രദീപ് ഗോപി
അവാർഡ് തിളക്കത്തിൽ വിൻസി അലോഷ്യസ്
01:26 AM Jul 30, 2023 | Deepika.com