പരശുരാമൻ തന്റെ മാതാവിനായി അന്ത്യകർമങ്ങൾ അനുഷ്ഠിച്ചത് സരസ്വതീതീരത്തുള്ള സിദ്ധ്പുരിലായിരുന്നുവെന്നാണ് സങ്കൽപ്പം. ഇക്കാരണത്താൽ ഹൈന്ദവ വിശ്വാസികൾ ഈ സ്ഥലത്തെ പുണ്യഭൂമിയായി കണക്കാക്കുന്നു. പൂർവികർക്ക് ബലിയർപ്പിക്കാനായി ഏറെപ്പേർ ഇവിടെയെത്തുന്നുണ്ട്. അതിനാൽ ഇവിടം പടിഞ്ഞാറിന്റെ കാശിയെന്നും അറിയപ്പെടുന്നു.
വടക്കൻ ഗുജറാത്തിലെ പത്താൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിദ്ധ്പുരിന് പറയാനുള്ളത് മനോഹരങ്ങളായ മന്ദിരങ്ങളെ അവശേഷിപ്പിച്ചശേഷം വിസ്മൃതിയിലാണ്ടുപോയ ഒരു പട്ടണത്തിന്റെ കഥയാണ്. ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രാധാന്യമുള്ള ഇടമാണ് സിദ്ധ്പുർ.
വില്ലാളിവീരനായ പരശുരാമൻ തന്റെ മാതാവിനായി അന്ത്യകർമങ്ങൾ അനുഷ്ഠിച്ചത് സരസ്വതീതീരത്തുള്ള സിദ്ധ്പുരിലായിരുന്നുവെന്നാണ് സങ്കൽപ്പം. ഇക്കാരണത്താൽ ഹൈന്ദവ വിശ്വാസികൾ ഈ സ്ഥലത്തെ പുണ്യഭൂമിയായി കണക്കാക്കുന്നു. മാതൃപരന്പരയിൽപ്പെട്ട പൂർവികർക്ക് ബലിയർപ്പിക്കാനായി ഏറെപ്പേർ ഇവിടെയെത്തുന്നുണ്ട്. അതിനാൽ ഇവിടം പടിഞ്ഞാറിന്റെ കാശിയെന്നും അറിയപ്പെടുന്നു.
സോളങ്കി രാജവംശഭരണകാലത്താണ് സിദ്ധ്പുരിന്റെ പ്രൗഢമായ ചരിത്രം ആരംഭിക്കുന്നത്. ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രമായിരുന്നു രുദ്രമഹാലയ ക്ഷേത്രം.
എ.ഡി. 943ൽ സോളങ്കി രാജവംശ സ്ഥാപകനായ മൂൽരാജ് തുടക്കമിട്ട ക്ഷേത്രനിർമാണം 1140ൽ പ്രതാപശാലിയായ സിദ്ധ്രാജ് ജയ്സിംഗ് രാജാവാണ് പൂർത്തീകരിച്ചത്. പ്രദേശത്തിന്റെ പേര് സിദ്ധ്പുർ എന്നാക്കിയ ജയ്സിംഗ് ഇവിടം രാജ്യ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
1298-99 കാലഘട്ടത്തിൽ അലാവുദിൻ ഖിൽജിയുടെ സൈന്യാധിപരായിരുന്ന ഉലൂഘ് ഖാന്റെയും നുസ്രത്ത് ഖാന്റെയും നേതൃത്വത്തിലെത്തിയ സൈന്യം രുദ്ര മഹാലയ ക്ഷേത്രം തകർത്തു കളഞ്ഞു. പിന്നീട് മുഗൾഭരണകാലം എത്തിയതോടെ ക്ഷേത്രം അവശിഷ്ടങ്ങൾ മാത്രമായി.
പിന്നീടുള്ള ഏതാനും നൂറ്റാണ്ടുകൾ പ്രദേശം നിദ്രയിലായിരുന്നു. സിദ്ധ്പുർ പിന്നീട് ഉണരുന്നത് പത്തൊൻപതാം നൂറ്റാണ്ടോടുകൂടിയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് യമനിൽനിന്ന് ഗുജറാത്തിലെത്തിയ ദാവൂദി ബോറകളാണ് പ്രദേശത്തിന് ഉണർത്തുപാട്ടായത്.
മുസ്ലീം ഷിയ വിഭാഗത്തിൽപ്പെട്ട ദാവൂദി ബോറകൾ അവർക്ക് താമസിക്കാനായി പണികഴിപ്പിച്ച മന്ദിരങ്ങളുടെ പേരിലാണ് പ്രദേശം ഇന്നറിയപ്പെടുന്നതെന്നറിയുന്പോൾ ഇവരുടെ പ്രസക്തി മനസിലാക്കാം.
1820കൾ മുതൽ 1930കൾ വരെ ഇവിടെ വസിച്ചിരുന്ന ദാവൂദികൾ പണിതുയർത്തിയത് ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാവാത്തവിധം നിർമാണശൈലിയിൽ പുതുമയേറിയ മന്ദിരങ്ങളായിരുന്നു.
സിദ്ധ്പുരിനെ പ്രശസ്തമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതും യൂറോപ്യൻ മാതൃകയിൽ നിർമിതമായ മന്ദിരങ്ങളാണ്.
വലിയ വ്യാപാരികളായിരുന്ന ദാവൂദികൾ പണികഴിപ്പിച്ച മന്ദിരങ്ങളെല്ലാം വർണശബളങ്ങളായിരുന്നു. വേഷവിധാനങ്ങളിലും അവർ മറ്റു മുസ്ലിം വിഭാഗങ്ങളിൽ നിന്ന് വേറിട്ടുനിന്നു. കറുത്ത ബുർഖയ്ക്കു പകരം വിവിധ നിറങ്ങളിലുള്ള ബുർഖകൾ അണിഞ്ഞിരുന്ന ദാവൂദി സ്ത്രീകൾ ജീവിത വൈവിധ്യത്തിന് ഉത്തമ ഉദാഹരണമാണ്.
വിക്ടോറിയൻ ശൈലിയുടെ മാതൃകയായാണ് ഈ നിർമിതികൾ അറിയപ്പെടുന്നതെങ്കിലും, യൂറോപ്യൻ, ഇസ്ലാമിക്, ഇന്ത്യൻ ശൈലികളുടെ സ്വാധീനവും ഇതിൽ കാണാനാകും. ഹവേലികൾ എന്നറിയപ്പെടുന്ന ഈ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്ന തെരുവുകൾ ഇപ്പോൾ വിജനമാണ്. മനോഹരമായ അകത്തളങ്ങളുള്ള മന്ദിരങ്ങളുടെ പുറംഭാഗവും മുറ്റവും ഒരു കാലത്ത് സൗന്ദര്യം ജ്വലിപ്പിച്ചിരുന്നു.
പ്രധാനമായും തടികൊണ്ട് നിർമിക്കപ്പെട്ട ഈ മന്ദിരങ്ങൾക്കെല്ലാം ചെറിയ നടുമുറ്റമുണ്ട്. ഉൾവശത്ത് ചൂട് നിലനിർത്താനും വായുസഞ്ചാരം സുഗമമാക്കാനും സഹായിച്ചിരുന്നത് ഈ നടുമുറ്റമാണ്.
വോറാവാദ് എന്നാണ് ഈ മന്ദിരങ്ങൾ സ്ഥിതിചെയ്യുന്ന തെരുവ് അറിയപ്പെടുന്നത്. കാഴ്ചയിൽ ഏറെക്കുറെ ഒരുപോലിരിക്കുന്ന മന്ദിരങ്ങൾ പ്രഭാതസൂര്യനിൽനിന്ന് തെരുവിനെ സംരക്ഷിക്കുന്ന മതിലുകൾ പോലെയാണ് കാണപ്പെടുന്നത്.
ഒരു നൂറ്റാണ്ടിനുമേൽ പാരന്പര്യം അവകാശപ്പെടാനുള്ള മന്ദിരങ്ങളുടെ ഇളംനിറമാർന്ന ഭിത്തികളിൽ സൂര്യപ്രകാശം പതിക്കുന്പോഴുണ്ടാകുന്ന വർണവൈവിധ്യം ഏറെ വശ്യമാണ്. ഗുജറാത്തിൽനിന്നു വ്യത്യസ്തമായി ഒരു പേർഷ്യൻ രാജ്യത്തെ തെരുവിലൂടെ നടക്കുന്ന ഒരനുഭവമായിരിക്കും സഞ്ചാരികൾക്കു ലഭിക്കുക.
തിളങ്ങുന്ന മേൽക്കൂരകളും അലംകൃതമായ വാതിലുകളും ജനാലകളുമെല്ലാം ആരെയും ആകർഷിക്കുന്നതാണ്. തെരുവുകളുടെ രൂപകൽപ്പനതന്നെ പഴയ യൂറോപ്യൻ നഗരങ്ങളെ അനുസ്മരിപ്പിക്കുംവിധമാണ്.
പ്രൗഢഗംഭീരമാണെന്നിരിക്കെയും മരുഭൂവിനു സമാനമായ ഒരു ശൂന്യതാബോധം പ്രദേശത്തെ ചൂഴ്ന്നുനിൽക്കുന്നതായി അനുഭവപ്പെടും. അപൂർവമായ ജനസാന്നിധ്യമാണ് ഇതിനു കാരണം. ഇതു തന്നെയാണ് സിദ്ധ്പുരിനെ ഒരു പ്രേതനഗരമാക്കുന്നത്.
അതിശയകരമായ മനോഹര നിർമിതികൾ നിറഞ്ഞ, ചരിത്രപ്രാധാന്യമുള്ള ഈ പട്ടണം എന്തുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു എന്ന ചോദ്യം സഞ്ചാരികളുടെ മനസിൽ അവശേഷിക്കും.
ഈ ചോദ്യത്തിന് ഉത്തരമായി ചേർത്തു വയ്ക്കാവുന്ന പ്രധാനകാര്യം ദാവൂദി ബോറകളുടെ നാടോടി സ്വഭാവമാണ്. കച്ചവടം വികസിപ്പിക്കുന്നതിനായി അവർ സിദ്ധ്പുരിന് പുറത്തേക്കു പലായനം ചെയ്തതായാണ് ചരിത്രം പറയുന്നത്. വൻ നഗരങ്ങളായ മുംബൈയിലേക്കും അഹമ്മദാബാദിലേക്കും മാത്രമല്ല യൂറോപ്പിലേക്കും കിഴക്കൻ ആഫ്രിക്കയിലേക്കുംവരെ അവരുടെ കുടിയേറ്റം നീണ്ടു.
അതോടെ ഈ പ്രൗഢോജ്ജ്വല മന്ദിരങ്ങൾ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കച്ചവടത്തിലൂടെ സന്പന്നരായിത്തീർന്ന ദാവൂദിബോറകളുടെ പിൻതലമുറക്കാർ തങ്ങളുടെ പൂർവികർ താമസിച്ചിരുന്ന സിദ്ധ്പുർ പിൽക്കാലത്ത് സന്ദർശിക്കുകയും ഹവേലികളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്.
പിങ്കും നീലയും ഇളംമഞ്ഞയും ഇളംപച്ചയുമാർന്ന വർണങ്ങളിൽ തിളങ്ങിനിൽക്കുന്ന അതിമനോഹര മന്ദിരങ്ങൾ സന്ദർശകരുടെ മനസിൽ മനോഹരമായ ഭൂതകാലത്തിന്റെ സ്മരണകളാണ് പ്രതിഫലിപ്പിക്കുക.
അജിത് ജി. നായർ
ദാവൂദി ബോറകളുടെ ഹവേലികൾ
12:41 AM Jul 30, 2023 | Deepika.com