സാഹിത്യരംഗത്തു കൊടുങ്കാറ്റുപോലെ ആഞ്ഞുവീശിയിരുന്ന, നിരൂപണരംഗത്തു എതിരാളികളെ വെട്ടിനിരത്തിയിരുന്ന മുണ്ടശേരി എന്റെ ഒരു നാടകം കൈയിൽ കിട്ടിയാൽ തകർത്തു തരിപ്പണമാക്കുമോ എന്നൊരു ഭയം. അയൽപക്കസ്നേഹം മുറിയേണ്ട എന്നു വിചാരിച്ച് എന്റെ സൃഷ്ടികളൊന്നും അദ്ദേഹത്തെ കാണിക്കാറുണ്ടായിരുന്നില്ല.
നിരൂപകാചാര്യനായിരുന്ന പ്രഫ. ജോസഫ് മുണ്ടശേരിയെക്കുറിച്ചുള്ള ഒരുപാട് ഓർമകൾ മനസിൽ പച്ചവിടാതെ നിൽക്കുന്നു. ഞങ്ങൾ ഇരുവരുടെയും വീട് തൃശൂർ കിഴക്കുന്പാട്ടുകരയിലെ ലൂർദുപുരത്താണ്. വീടുകൾ തമ്മിൽ നൂറടിപോലും അകലമില്ല. ഒഴിവു കിട്ടുന്പോഴൊക്കെ അദ്ദേഹത്തെ കാണാനും മനസിലാക്കാനും ശ്രമിച്ചിരുന്നു.
വീടിനു സമീപത്തുകൂടി പോകുന്പോൾ മുണ്ടശേരി അവിടെയിരിപ്പുണ്ടെങ്കിൽ ഒഴിവുണ്ടോ മാഷേ എന്നു ഞാൻ ചോദിക്കും. തിരക്കില്ലെങ്കിൽ ദീർഘമായി സംസാരിക്കും. ഞാനാവട്ടെ രവീന്ദ്രനാഥ ടാഗോർ എഴുതിയ കാബൂളിവാലയുടെ കഥ പറയുന്പോൾ കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കുന്ന മിനിയെപ്പോലെ ആ അനുഭവങ്ങൾ കേൾക്കാൻ കാതുകൂർപ്പിച്ചിരിക്കും.
ഇത്രയൊക്കെ പരിചയമുണ്ടെങ്കിലും എന്റെ ഒരു നാടകമോ ഏകാങ്കമോ അദ്ദേഹം പത്രാധിപരായ മംഗളോദയം മാസികയിൽ പ്രസിദ്ധീകരിക്കണമെന്നു പറയാനോ ഒരു നാടകം വായിച്ചുനോക്കി അഭിപ്രായം പറയണമെന്ന് അഭ്യർഥിക്കാനോ എനിക്കു ധൈര്യം വന്നിട്ടില്ല. ബഹുമാനത്തേക്കാളേറെ ഭയമായിരുന്നു അദ്ദേഹത്തെ.
സാഹിത്യരംഗത്തു കൊടുങ്കാറ്റുപോലെ ആഞ്ഞുവീശിയിരുന്ന, നിരൂപണരംഗത്തു എതിരാളികളെ വെട്ടിനിരത്തിയിരുന്ന അദ്ദേഹം എന്റെ ഒരു നാടകം കൈയിൽ കിട്ടിയാൽ തകർത്തു തരിപ്പണമാക്കുമോ എന്നൊരു ഭയം. അയൽപക്കസ്നേഹം മുറിയേണ്ട എന്നു വിചാരിച്ച് എന്റെ സൃഷ്ടികളൊന്നും അദ്ദേഹത്തെ കാണിക്കാറുണ്ടായിരുന്നില്ല.
എങ്കിലും ഞാനെഴുതിയ ‘ ഒരു ചിത്രം പൂർത്തിയായി’ എന്ന ഏകാങ്കം ഒരിക്കൽ അദ്ദേഹത്തെ ഏല്പിച്ചു. വായിച്ചുനോക്കണമെന്നും യോഗ്യമാണെങ്കിൽ മംഗളോദയത്തിൽ പ്രസിദ്ധീകരിച്ചാൽ കൊള്ളാമെന്നും പറഞ്ഞു. ഏകാങ്കം വാങ്ങിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞു. വായിച്ചോ എന്നു ചോദിക്കാൻ ധൈര്യവുമില്ല. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു അടുത്ത ലക്കം മംഗളോദയത്തിൽ അതു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
ഞാൻ നന്ദിയും സന്തോഷവും അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ’ഏകാങ്കം കൊള്ളാം. നന്നായിട്ടുണ്ട്. ഹൃദയസ്പർശിയാണ്. അതിലെ ചിത്രകാരന് നല്ല വ്യക്തിത്വമുണ്ട്.’ അദ്ദേഹം തുടർന്നു. ’ധാരാളം ഇംഗ്ലീഷ് നാടകങ്ങൾ വായിക്കണം. അവ അനുകരിക്കാനോ അപഹരിക്കാനോ അല്ല. വിദേശ നാടകകൃത്തുക്കൾ അവിടത്തെ പ്രശ്നങ്ങൾ അവിടത്തെ പശ്ചാത്തലത്തിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു, എന്തെല്ലാം ടെക്നിക്കുകൾ ഉപയോഗിക്കുന്നു എന്നു പഠിക്കുക.
ആ ടെക്നിക്കുകളും മോഡലുകളും ഇവിടെ പ്രയോജനപ്പെടുത്തി ഇവിടത്തെ പ്രശ്നങ്ങളെയും ഇവിടത്തെ മനുഷ്യരെയും വച്ചു നാടകമെഴുതുക. ആ രചനാകൗശലങ്ങളും ഭാവനാ രീതികളും ആവിഷ്കരണ സന്പ്രദായങ്ങളും മനസിലാക്കുക. അതേറെ ഗുണം ചെയ്യും.’
അതനുസരിച്ച് ഇംഗ്ലീഷ് നാടകങ്ങളും ഏകാങ്കങ്ങളും ലക്ഷണ ഗ്രന്ഥങ്ങളും ഞാൻ വായിച്ചുകൂട്ടി. വിഖ്യാത കൃതികൾവരെ വായിച്ചു.
മുണ്ടശേരി മാഷ് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു. ഞാൻ നിർവാഹകസമിതിയംഗവും. പരിഷത്തിന്റെ മീറ്റിംഗിന് എറണാകുളത്തേക്കു പോകുന്പോൾ യാത്രയിൽ പല അനുഭവങ്ങളും ഞങ്ങൾ പങ്കുവച്ചിരുന്നു.
നിരൂപകപ്രമുഖനായ അദ്ദേഹം ആദ്യകാലത്തു കുറെ ചെറുകഥകളും പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് എന്നിങ്ങനെ നോവലുകളും രചിച്ചിട്ടുണ്ട്. പാറപ്പുറത്തു വിതച്ച വിത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. യാത്രകളിൽ അതേക്കുറിച്ചുള്ള ചർച്ചയും അഭിപ്രായങ്ങളും ഞങ്ങൾ നടത്തിയിരുന്നു.
സി.എൽ. ജോസ്
മുണ്ടശേരിയും ഞാനും
12:34 AM Jul 30, 2023 | Deepika.com