പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിലും റോഡിലിറങ്ങിയ കാട്ടാനയ്ക്കു സമീപവും അഗാധമായ കൊക്കയുടെ മുകളിലെ പാറക്കെട്ടിലുംനിന്ന് മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് യുവാക്കൾ ദാരുണമായി മരിച്ച സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ലഹരി ഉണർത്തുന്ന ആവേശത്തിലും ധൈര്യത്തിലുമാണ് ഈ അകൃത്യങ്ങളൊക്കെ ചെയ്തുകൂട്ടുന്നതെന്ന് അധികമാരും അറിയാറില്ല.
വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ ഉപദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വഴങ്ങാത്തവിധം ലഹരിയുടെ പിടിയിലമരുന്ന ചെറുപ്രായക്കാരുടെ കൃത്യങ്ങളേറെയും അപകടത്തിലാണ് കലാശിക്കുക. ലഹരിക്ക് അടിമപ്പെടുന്ന പലരും സാഹസങ്ങൾക്ക്, നാടൻഭാഷയിൽ പറഞ്ഞാൽ തോന്നിയവാസങ്ങൾക്ക് മുതിരുക പതിവാണ്. മറ്റുള്ളവർക്കു മുന്നിൽ ഹീറോയിസം പ്രകടിപ്പിച്ചാൽ അതൊക്കെ വലിയ അംഗീകാരമാണെന്ന് ഇവർ ധരിച്ചുവച്ചിരിക്കുന്നു.
മനോനില അഥവാ സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തുന്ന ഘട്ടമാണിത്. ലഹരി ഉപയോഗിക്കുന്നവരുടെ സംഘം ഒരുമിച്ചുകൂടുന്പോൾ ഇതിനേക്കാൾ വലിയ ഹീറോയിസത്തിലേക്ക് എടുത്തുചാടുന്ന സാഹചര്യമുണ്ടാകും. ഉറ്റവരെ അറിയിക്കാതെയാവും ഇവരുടെ ഇത്തരം യാത്രകളും ചെയ്തികളുമൊക്കെ. ആഴക്കയങ്ങളിലും വെള്ളച്ചാട്ടത്തിലും ബീച്ചിലും രസിക്കുന്നതാണ് ഏറെപ്പേരുടെയും രീതി.
ഉള്ളിലെ ലഹരിക്ക് തണുപ്പ് സുഖവും രസവും പകരുമെന്ന തോന്നലാണ് വെള്ളത്തിലെ സാഹസങ്ങളിലേക്ക് വഴിതിരിക്കുക. പതിവായിരിക്കുന്ന മുങ്ങിമരണങ്ങൾക്കു പിന്നിലെ പ്രധാന വില്ലൻ ലഹരിക്കൂട്ടായ്മ തന്നെ. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ സെൽഫി എടുത്ത് സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് പതിവാക്കിയ ഒരു വിദ്യാർഥി. ഒന്നിലേറെ തവണ അപകടത്തിൽപ്പെട്ടപ്പോഴാണ് മകൻ മയക്കുമരുന്നിന് അടിമയാണെന്ന് ബന്ധുക്കൾ തിരിച്ചറിയുന്നതും ചികിത്സയ്ക്കു വിധേയനാക്കുന്നതും.
ചികിത്സയുടെയും കൗണ്സിലിംഗിന്റെയും വേളയിലാണ് അവനെന്തൊക്കെയാണ് ചെയ്തുകൂട്ടുന്നതെന്ന് അവൻ അറിയുന്നില്ലെന്ന തിരിച്ചറിവുണ്ടാകുന്നത്. സമനില തെറ്റി എന്ന വാക്ക് പലപ്പോഴും നാം കേൾക്കാറുണ്ട്. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനങ്ങൾ താറുമാറായി എന്നാണ് ഇതിലൂടെ വിവക്ഷിക്കേണ്ടത്. ഇത്തരക്കാർക്ക് ഒരു കാര്യത്തിലും നിലയും നിലപാടും ഉണ്ടാകില്ല.
വിവിധങ്ങളായ മനോവൈകല്യങ്ങൾക്ക് അടിമപ്പെടുന്പോൾ ഉള്ളിലെ ലഹരി ചെയ്യുന്നതും ചെയ്യിക്കുന്നതും എന്തൊക്കെയാണെന്ന് ഇത്തരക്കാർക്ക് തിരിച്ചറിവുണ്ടാകില്ല. ആ മാനസികാവസ്ഥയിൽ വാക്കും പ്രവൃത്തിയും എന്തെന്ന് അവർക്ക് മനസിലാകില്ല, പിന്നീട് ഓർമിക്കുകയുമില്ല.
വൃദ്ധമാതാപിതാക്കളെ വെട്ടിക്കൊന്നതും നിസാരതർക്കങ്ങളുടെ പേരിൽ അപരിചിതനെ കുത്തിക്കൊന്നതുമായ സമാപ കാലത്തെ സംഭവങ്ങൾക്കൊക്കെ പിന്നിൽ മനോനിലയുടെ തകർച്ചയാണ് കാണാവുക. ലഹരി വിമുക്ത ചികിത്സയിലൂടെ ആസക്തി കുറഞ്ഞാലും വിഷാദരോഗംപോലുള്ള മാനസികാവസ്ഥയിൽ ഇവർ എത്തിച്ചേരുന്നതും സ്വാഭാവികമാണ്.
ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിൽ വാഹനാപകടത്തിൽപ്പെട്ടു വരുന്ന പലരും ഏതെങ്കിലും തരത്തിലുള്ള ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് കാണാം. ആത്മനിയന്ത്രണമാണ് ജീവിതപ്രയാണത്തെ ചലിപ്പിക്കുന്നത്. ഈ നിയന്ത്രണം എപ്പോൾ നഷ്ടപ്പെട്ടാലും അത് അപകടത്തിൽ കലാശിക്കും.
സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര എംഎംഎസ്
ഹിറോയിസം സീറോയിലെത്തുന്പോൾ
12:29 AM Jul 30, 2023 | Deepika.com