വാലാട്ടി സിനിമയില്‍ അഭിനേതാക്കളായി നൂറിനടുത്തു നായകളുണ്ട്. ഒരു ഡയലോഗ് എങ്കിലുമുള്ള പത്തു നായകള്‍. പിന്നെ, ഒരു പൂവന് കോഴിയും. പൂര്‍ണമായും നായകളുടെ കാഴ്ചപ്പാടില്‍ കഥ പറയുന്ന ആദ്യ ഇന്ത്യന്‍ സിനിമ.
സെറ്റിൽ ആർട്ടിസ്റ്റുകൾക്കു നൽകുന്ന അതേ പരിഗണനയും പരിചരണവും ആസ്വദിച്ച് 100 നായകൾ, പിന്നെ ഒരു പൂവൻകോഴിയും. വേണ്ടിവന്നാൽ ചികിത്സിക്കാൻ ഡോക്ടർ. ഷോട്ടിനു ശേഷം വിശ്രമിക്കാൻ എസി കാരവാൻ... പൂര്‍ണമായും നായകളുടെ കാഴ്ചപ്പാടില്‍ കഥ പറയുന്ന ആദ്യ ഇന്ത്യൻ സിനിമ വാലാട്ടിയുടെ മേക്കിങ് വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു.
ടോമി, അമലു എന്നീ നായകളുടെ ലവ് സ്റ്റോറിയാണ് ദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത വാലാട്ടി. വി.കെ. പ്രകാശിന്റെ പരസ്യചിത്രങ്ങളില്‍ സഹായിയായി സംവിധാനത്തിലേക്ക് കടന്ന ദേവൻ പിന്നീടു മാതൃഭൂമി, കപ്പ ചാനലുകളില്‍ പ്രോഗ്രാം പ്രൊഡ്യൂസറും ഹലോ നമസ്തേ സിനിമയില്‍ അസി. ഡയറക്ടറുമായി. ദേവന് സംസാരിക്കുന്നു...
നായകള്‍ ചിന്തിക്കുന്നത്...
വീട്ടില്‍ സിനിമയെപ്പറ്റിത്തന്നെ ധാരാളം കേട്ടുവളരാൻ സാഹചര്യമൊരുങ്ങിയ കുട്ടിക്കാലം. അച്ഛന് ജയന് മുളങ്ങാട് മുഖചിത്രം ഉള്‍പ്പെടെയുള്ള സിനിമകളുടെ നിര്‍മാതാവും ഹലോ നമസ്തേയുടെ സംവിധായകനുമാണ്. അസി.ഡയറക്ടറാകാനാണ് ഫ്രൈഡേ ഫിലിം ഹൗസിലെത്തിയത്. വിജയ്ബാബുവുമായുള്ള കൂടിക്കാഴ്ചയില്‍ ഈ സിനിമ സംവിധാനം ചെയ്യാന്‍ അവസരമൊരുങ്ങി.
നായകളുടെ കാഴ്ചപ്പാടിലുള്ള സിനിമകള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ വരുന്നില്ല എന്ന ചിന്ത മുന്‍പേയുണ്ടായിരുന്നു. രണ്ടു കുരങ്ങുകൾ പ്രധാന കഥാപാത്രങ്ങളായ കാടിന്റെ മക്കൾക്കുശേഷം മൃഗങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമകൾ വന്നിരുന്നില്ല.
നായകളെ കാണുമ്പോള്‍ ഇവര്‍ ഇപ്പോള്‍ എന്താവും ചിന്തിക്കുന്നത് എന്നൊക്കെ ആലോചിച്ചിരുന്നു. ഇംഗ്ലീഷില്‍ അത്തരം ഡോഗ് ഫിലിംസ് വന്നു കണ്ടിട്ടുണ്ട്. നായകളുടെ ലവ് സ്റ്റോറി എന്ന ആശയം വിജയ്ബാബുവിനു സ്വീകാര്യമായി. അവയെക്കൊണ്ട് എന്തൊക്കെ ചെയ്യിപ്പിക്കാമെന്നു ട്രെയിനര്‍മാരുമായി ആലോചിച്ചാണ് തിരക്കഥയെഴുതിയത്. റൊമാന്‍സ് കോമഡി അഡ്വഞ്ചര്‍ ഗണത്തിലുള്ള സിനിമയാണിത്. റൊമാന്‍സ്, അതുണ്ടാക്കുന്ന ഫണ്‍, അഡ്വഞ്ചര്‍...അങ്ങനെയാണു കഥാഗതി.
ടോമിയും അമലുവും തമ്മിൽ
10 നായകളും ഒരു പൂവന്‍കോഴിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. നായകൻ ടോമി ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലുള്ള വെളുത്ത നായയാണ്. നായിക അമലു കോക്കര്‍ സ്പാനിയല്‍ എന്ന ബ്രീഡും. കരിദാസ് കറുത്ത നാടന്നായയാണ്. നായകളുടെ സ്വഭാവം അവയെ വളര്‍ത്തുന്നവരുടെ സ്വഭാവം പോലെയിരിക്കുമെന്നു പറയാറുണ്ട്. ടോമിക്ക് താൻ അച്ചായനുമല്ല അമലുവിന് താൻ അയ്യരുമല്ല. പക്ഷേ, അവരെ വളർത്തുന്നവരുടെ കാഴ്ചപ്പാടിൽ ടോമി അച്ചായനും അമലു അയ്യരുമാണ്!
പരിശീലനം നേടിയ നായക്കുട്ടികളെ കിട്ടാന്‍ പ്രയാസമായിരുന്നു. അതിനാല്‍ അവയെ എടുത്തുവളര്‍ത്തി. മൈസൂര്‍, ബംഗളൂരു, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുവരെ. പിന്നീട് ട്രെയിനര്‍മാരുടെ സഹായത്തോടെ ഡോഗ് പാര്‍ക്ക് സെറ്റ് ചെയ്തു. ഞാനും ക്രൂവും അവിടെ താമസിച്ച് ഈ സിനിമയ്ക്ക് ആവശ്യമായ പരിശീലനം കൊടുത്തു. കാമറ, ലൈറ്റിംഗ് ഉപകരണങ്ങളുടെ ഡമ്മിയുണ്ടാക്കി അതുമായി അവരെ പരിചിതരാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ഷൂട്ടിംഗ്. മൃഗക്ഷേമ വിഭാഗത്തിന്റെ നിരീക്ഷണവും ഉണ്ടായിരുന്നു.
മൂഡ് റെഡി, ഷോട്ട് ഓകെ!
നായകളുടെ മൂഡ് നന്നാകുന്നതിനും സന്തോഷം വരുന്നതിനുമായി ക്ഷമയോടെ മണിക്കൂറുകള്‍ കാത്തിരുന്നാണ് ഷോട്ടെടുത്തത്. ഷൂട്ടിംഗ് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതാണു താന്‍ ചെയ്യേണ്ടത്, ഇതാണ് അവര്‍ തന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത്... എന്നൊക്കെ നായകൾക്ക് ഏകദേശം മനസിലായിത്തുടങ്ങി. പലപ്പോഴും അമലു എന്നെ അദ്ഭുതപ്പെടുത്തി. ഞാന്‍ റീടേക്ക് പറയുമ്പോള്‍ ആരുടെയും സഹായമില്ലാതെ അവള് പഴയ പൊസിഷനില്‍ ചെന്നു നില്ക്കുമായിരുന്നു.
ശബ്ദം നൽകിയത് താരങ്ങള്‍
ടോമിക്കു റോഷന് മാത്യുവും അമലുവിനു രവീണരവിയുമാണ് ശബ്ദം നല്‍കിയത്. ഇന്ദ്രന്‍സ്, സൗബിന്, സുരഭിലക്ഷ്മി, സണ്ണിവെയ്ന്, സൈജുകുറുപ്പ്, നസ്ലെന്, രഞ്ജിനി ഹരിദാസ് എന്നിവരാണ് മറ്റു നായകള്‍ക്കു ഡബ്ബ് ചെയ്തത്.
പൂവന്‍കോഴിക്കു ശബ്ദം നല്‍കിയത് അജു വര്‍ഗീസാണ്. റോഷന്, സൗബിന്, സണ്ണി വെയ്ന്‍ എന്നിവര്‍ സിനിമ കണ്ടതിനുശേഷമാണ് ഡബ്ബ് ചെയ്യാന്‍ തയാറായത്. നായകള്‍ സംസാരിക്കുമ്പോള്‍ ചുണ്ട് അനങ്ങുന്ന ഇടം മാത്രമാണ് അനിമേറ്റ് ചെയ്തത്. മുഖഭാവവും വൈകാരിക ഭാവവും യഥാർഥ നായകളുടേതു തന്നെയാണ്.
റെസ്റ്റിലാണ് നായകർ!
നായകളാണു പ്രധാന വേഷങ്ങളിലെങ്കിലും ഈ സിനിമയിൽ കുറച്ചു മനുഷ്യരും അഭിനയിച്ചിട്ടുണ്ട്. രോഹിണി, അക്ഷയ് രാധാകൃഷ്ണൻ, തെലുങ്ക് നടൻ സുരേഷ്, ദേവ്മോഹന്, മഹിമ നമ്പ്യാർ, വിജയ് ബാബു എന്നിവർ വിവിധ വേഷങ്ങളിലുണ്ട്.
നിര്‍മാണത്തിലെ എല്ലാ ഘട്ടങ്ങളും വെല്ലുവിളികളുടേതായിരുന്നു. ചിത്രം അഞ്ചു ഭാഷകളില്‍ റിലീസാണ്. പാട്ടുകളും ബാക്ക് ഗ്രൗണ്ട് സ്കോറും കംപോസ് ചെയ്തത് വരുണ്‍ സുനില്‍. ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഓര്ക്കസ്ട്രേഷന് ഫോര്‍ 4 മ്യൂസിക്. റീ റെക്കോര്‍ഡിംഗ് മിക്സിംഗ് ജസ്റ്റിന് ജോസ്.
ഇതില്‍ അഭിനയിച്ച നായകളും പൂവനും ഇപ്പോള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട ആളുകളുടെ വീടുകളില്‍ സ്വസ്ഥമായി കഴിയുന്നു.
ടി.ജി. ബൈജുനാഥ്
നായ നടിപ്പിന്റെ വാലാട്ടി വിസ്മയം
01:45 AM Jul 23, 2023 | Deepika.com