രാജസ്ഥാനിലെ ജയ്സാൽമീറിന് പതിനെട്ടു കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കുൽധാര ഗ്രാമത്തിന് പറയാനുള്ളത് അസാധാരണമായ കുറേ കഥകളാണ്.
വിസ്മൃതിയിലായ നഗരങ്ങൾ പലപ്പോഴും നിഗൂഢതയുടെ കേന്ദ്രങ്ങൾ കൂടിയാണ്. അങ്ങനെയൊരിടമാണ് കുൽധാര. രാജസ്ഥാനിലെ ജയ്സാൽമീറിന് പതിനെട്ടു കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന് പറയാനുള്ളത് അസാധാരണമായ കുറേ കഥകളാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ദുരൂഹ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. പ്രതാപകാലത്ത് പലിവാലി ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു ഇവിടം.
ജയ്സാൽമീറിലെ പാലി പ്രദേശത്തുനിന്ന് ഇവിടേക്കുവന്ന ബ്രാഹ്മണരെയാണ് പലിവാലികൾ എന്ന് വിളിച്ചിരുന്നത്. കഥൻ എന്ന പലിവാലി ബ്രാഹ്മണനായിരുന്നു കുൽധാരയിലെ ആദ്യ അന്തേവാസിയെന്നാണ് ചരിത്രം.
ഗ്രാമാവശിഷ്ടങ്ങളിൽ മൂന്ന് ശ്മശാനത്തറകളും സ്മാരകശിലകളും കാണാനാവും. 1235ലും 1238ലും മരണപ്പെട്ട രണ്ടുപേരുടെ സ്മാരകശിലകളിൽനിന്ന് ഗ്രാമം സ്ഥാപിക്കപ്പെട്ടത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെന്ന് മനസിലാക്കാം.
വേറെയും ശിലാഫലകങ്ങൾ ഇവിടെയുണ്ടെങ്കിലും അവയിലൊന്നിലും പലിവാൽ എന്ന പരാമർശമില്ല. ബ്രാഹ്മിണ് എന്നു മാത്രമാണ് പ്രദേശവാസികളെപ്പറ്റിയുള്ള പരാമർശം. ചില ലിഖിതങ്ങളിൽ പ്രദേശവാസികളുടെ ജാതി കുൽദാർ അല്ലെങ്കിൽ കൽദാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലിവാലി ബ്രാഹ്മണരിലെ ഒരു വിഭാഗമായാണ് കുൽദാറിനെ കണക്കാക്കിയിരിക്കുന്നത്.
ചില ലിഖിതങ്ങളിൽ ഹർജാൽ, ഹർജാലു, മുദ്ഗൽ തുടങ്ങിയ ജാതികളെപ്പറ്റിയും അസാമർ, സുട്താന, ഗാർവി, ഗാഗോ ഗോത്രങ്ങളെപ്പറ്റിയും പറയുന്നു. ഒരു ലിഖിതത്തിൽ ബ്രാഹ്മണരുടെ കുലത്തെ ഗൊണാലി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധൻമാഗ്, സുജോ ഗോപൈന എന്നിങ്ങനെ രണ്ട് വാസ്തുശിൽപ്പികളെപ്പറ്റിയും പരാമർശമുണ്ട്. പ്രദേശവാസികൾ ബ്രാഹ്മണ സമൂഹത്തിൽ നിന്നുതന്നെയാണ് വിവാഹം കഴിച്ചിരുന്നത്. എന്നാൽ ചില ഉപവിഭാഗങ്ങൾ സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിച്ചതായും കാണാം.
ശിലകളിൽ കാണുന്ന ബിംബങ്ങൾ അക്കാലത്തെ വേഷധാരണത്തെ വെളിവാക്കുന്നു. മുഗൾശൈലിയിലുള്ള തലപ്പാവും നീളൻ അങ്കിയും അരപ്പട്ടയുമായിരുന്നു പുരുഷന്മാരുടെ വേഷം. അവരേറെയും ദീക്ഷ വളർത്തിയിരുന്നു. ലെഹങ്കയായിരുന്നു സ്ത്രീകളുടെ വേഷം. ചിലർ നെക്ലേസും ധരിച്ചിരുന്നു. വൈഷ്ണവ വിശ്വാസികളായിരുന്നു ഗ്രാമത്തിലുണ്ടായിരുന്നവർ. ഇവിടുത്തെ പ്രധാന ക്ഷേത്രത്തിൽ വിഷ്ണുവിന്റെയും മഹിഷാസുര മർദിനിയുടെയും വിഗ്രഹങ്ങൾ കാണാം.
ഗണേശസ്തുതിയോടെയാണ് ഒട്ടുമിക്ക ശിലാലിഖിതങ്ങളും ആരംഭിക്കുന്നത്. കൃഷിയായിരുന്നു പ്രധാന ജീവിതോപാധി. കളിമണ്ണിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലും ഇവർ വിദഗ്ധരായിരുന്നു. കക്നി നദിയിലെയും കിണറുകളിലെയും വെള്ളമാണ് കാർഷികാവശ്യങ്ങൾക്കായി ഉപയോഗിരുന്നത്. തുള്ളിനനയ്ക്കു സമാനമായ ജലവിനിയോഗവിദ്യകൾ സ്വായത്തമായിരുന്നു.
410 മന്ദിരങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാനാവും. കൂടാതെ 200 കെട്ടിടങ്ങൾ ഗ്രാമത്തിനു പുറത്തും സ്ഥിതിചെയ്യുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ 1500ലേറെ ജനങ്ങൾ പാർത്തിരുന്ന ഈ പ്രദേശത്ത് 19-ാം നൂറ്റാണ്ടിന്റെ അവസാനം 37 പേർ മാത്രമാണ് അവശേഷിച്ചത്.എന്തുകൊണ്ട് ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്നത് ഇക്കാലത്തും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ഇതേക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ഇവിടത്തെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടിരുന്നു. 1850 എത്തിയപ്പോഴേക്കും ഒന്നോ രണ്ടു കിണറുകളിൽ മാത്രമായി ജലസാന്നിധ്യം ചുരുങ്ങിയതോടെ ഗ്രാമീണർ പ്രദേശത്തു നിന്നൊഴിഞ്ഞു പോയെന്നാണ് ഒരു നിഗമനം.
എന്നാൽ ഏറ്റവും പ്രചാരത്തിലുള്ളതും കുൽധാരയെ പ്രേതനഗരമാക്കി നിലനിർത്തുന്നതും മറ്റൊരു കഥയാണ്. സുവർണകാലത്തിന്റെ അവസാനകാലത്ത് ജയ്സാൽമീറിലെ ദിവാൻ സലിം സിംഗ് എന്ന ക്രൂര ഭരണാധികാരിയായിരുന്നു. ഒരിക്കൽ ഗ്രാമത്തിലെത്തിയ സലിം സിംഗ് ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമീണരുടെ നികുതി വർധിപ്പിക്കുമെന്നായിരുന്നു ഭീഷണി. ആ പെണ്കുട്ടിയുടെ മാനം രക്ഷിക്കാനായി കുൽധാരയിലെയും സമീപമുള്ള 84 ഗ്രാമങ്ങളിലെയും ദേശവാസികൾ ഒരു രാത്രി സ്ഥലം വിട്ടുപോയെന്നാണ് പറയപ്പെടുന്നത്.
മടങ്ങും മുൻപ് ഇനിയൊരിക്കലും ഒരാൾക്കും ഇവിടെ ജീവിക്കാൻ കഴിയാതിരിക്കട്ടെ എന്ന് ഗ്രാമീണർ ശപിച്ചുവത്രെ. എന്നാൽ ഭൂചനത്തെത്തുടർന്നുണ്ടായ നാശനഷ്ടമാണ് കുടിയൊഴിയാൻ കാരണമായമെന്നാണ് മറ്റൊരു കഥ.
ഇക്കാലത്തും കുൽധാരയെക്കുറിച്ച് ഒട്ടേറെ കഥകളാണ് പ്രചാരത്തിലുള്ളത്.
സമീപവാസികൾ ഇത്തരം കഥകളിൽ വിശ്വസിക്കുന്നില്ലെങ്കിലും സഞ്ചാരികളെ ആകർഷിക്കാനായി അവർ ഭീതിപ്പെടുത്തുന്ന കഥകൾ തകൃതിയായി പ്രചരിപ്പിച്ചുവരുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം 2010ലാണ് രാജസ്ഥാൻ സർക്കാർ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്.
2010ന്റെ തുടക്കത്തിൽ ഡൽഹിയിലെ പാരാ നോർമൽ സൊസൈറ്റി 30 പേരടങ്ങുന്ന ഒരു സംഘത്തെ കുൽധാരയിൽ ഒരു രാത്രി തങ്ങാനയച്ചു. എന്നാൽ രാത്രിയിൽ ചില അസാധാരണ അനുഭവങ്ങൾ അവർക്കുണ്ടായതായി സംഘത്തിന് നേതൃത്വം നൽകിയ ഗൗരവ് തിവാരി പറയുന്നു.
ചലിക്കുന്ന നിഴലുകളും അജ്ഞാത ശബ്ദങ്ങളും മറ്റും അനുഭവപ്പെട്ടതായി അദ്ദേഹം പറയുന്നു. കഥ ഇങ്ങനെയെങ്കിലും നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കുൽധാരയിലെ പ്രേതകഥകളെ അടിസ്ഥാനമാക്കി 2010ൽ ‘കാലോ ദി ഡെസേർട്ട് വിച്ച്’ എന്നൊരു സിനിമ ഇറങ്ങിയിരുന്നു.
അജിത് ജി. നായർ
വിസ്മൃതിയിലായ നഗരങ്ങൾ പലപ്പോഴും നിഗൂഢതയുടെ കേന്ദ്രങ്ങൾ കൂടിയാണ്. അങ്ങനെയൊരിടമാണ് കുൽധാര. രാജസ്ഥാനിലെ ജയ്സാൽമീറിന് പതിനെട്ടു കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന് പറയാനുള്ളത് അസാധാരണമായ കുറേ കഥകളാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ദുരൂഹ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. പ്രതാപകാലത്ത് പലിവാലി ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു ഇവിടം.
ജയ്സാൽമീറിലെ പാലി പ്രദേശത്തുനിന്ന് ഇവിടേക്കുവന്ന ബ്രാഹ്മണരെയാണ് പലിവാലികൾ എന്ന് വിളിച്ചിരുന്നത്. കഥൻ എന്ന പലിവാലി ബ്രാഹ്മണനായിരുന്നു കുൽധാരയിലെ ആദ്യ അന്തേവാസിയെന്നാണ് ചരിത്രം.
ഗ്രാമാവശിഷ്ടങ്ങളിൽ മൂന്ന് ശ്മശാനത്തറകളും സ്മാരകശിലകളും കാണാനാവും. 1235ലും 1238ലും മരണപ്പെട്ട രണ്ടുപേരുടെ സ്മാരകശിലകളിൽനിന്ന് ഗ്രാമം സ്ഥാപിക്കപ്പെട്ടത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെന്ന് മനസിലാക്കാം.
വേറെയും ശിലാഫലകങ്ങൾ ഇവിടെയുണ്ടെങ്കിലും അവയിലൊന്നിലും പലിവാൽ എന്ന പരാമർശമില്ല. ബ്രാഹ്മിണ് എന്നു മാത്രമാണ് പ്രദേശവാസികളെപ്പറ്റിയുള്ള പരാമർശം. ചില ലിഖിതങ്ങളിൽ പ്രദേശവാസികളുടെ ജാതി കുൽദാർ അല്ലെങ്കിൽ കൽദാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലിവാലി ബ്രാഹ്മണരിലെ ഒരു വിഭാഗമായാണ് കുൽദാറിനെ കണക്കാക്കിയിരിക്കുന്നത്.
ചില ലിഖിതങ്ങളിൽ ഹർജാൽ, ഹർജാലു, മുദ്ഗൽ തുടങ്ങിയ ജാതികളെപ്പറ്റിയും അസാമർ, സുട്താന, ഗാർവി, ഗാഗോ ഗോത്രങ്ങളെപ്പറ്റിയും പറയുന്നു. ഒരു ലിഖിതത്തിൽ ബ്രാഹ്മണരുടെ കുലത്തെ ഗൊണാലി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധൻമാഗ്, സുജോ ഗോപൈന എന്നിങ്ങനെ രണ്ട് വാസ്തുശിൽപ്പികളെപ്പറ്റിയും പരാമർശമുണ്ട്. പ്രദേശവാസികൾ ബ്രാഹ്മണ സമൂഹത്തിൽ നിന്നുതന്നെയാണ് വിവാഹം കഴിച്ചിരുന്നത്. എന്നാൽ ചില ഉപവിഭാഗങ്ങൾ സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിച്ചതായും കാണാം.
ശിലകളിൽ കാണുന്ന ബിംബങ്ങൾ അക്കാലത്തെ വേഷധാരണത്തെ വെളിവാക്കുന്നു. മുഗൾശൈലിയിലുള്ള തലപ്പാവും നീളൻ അങ്കിയും അരപ്പട്ടയുമായിരുന്നു പുരുഷന്മാരുടെ വേഷം. അവരേറെയും ദീക്ഷ വളർത്തിയിരുന്നു. ലെഹങ്കയായിരുന്നു സ്ത്രീകളുടെ വേഷം. ചിലർ നെക്ലേസും ധരിച്ചിരുന്നു. വൈഷ്ണവ വിശ്വാസികളായിരുന്നു ഗ്രാമത്തിലുണ്ടായിരുന്നവർ. ഇവിടുത്തെ പ്രധാന ക്ഷേത്രത്തിൽ വിഷ്ണുവിന്റെയും മഹിഷാസുര മർദിനിയുടെയും വിഗ്രഹങ്ങൾ കാണാം.
ഗണേശസ്തുതിയോടെയാണ് ഒട്ടുമിക്ക ശിലാലിഖിതങ്ങളും ആരംഭിക്കുന്നത്. കൃഷിയായിരുന്നു പ്രധാന ജീവിതോപാധി. കളിമണ്ണിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലും ഇവർ വിദഗ്ധരായിരുന്നു. കക്നി നദിയിലെയും കിണറുകളിലെയും വെള്ളമാണ് കാർഷികാവശ്യങ്ങൾക്കായി ഉപയോഗിരുന്നത്. തുള്ളിനനയ്ക്കു സമാനമായ ജലവിനിയോഗവിദ്യകൾ സ്വായത്തമായിരുന്നു.
410 മന്ദിരങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാനാവും. കൂടാതെ 200 കെട്ടിടങ്ങൾ ഗ്രാമത്തിനു പുറത്തും സ്ഥിതിചെയ്യുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ 1500ലേറെ ജനങ്ങൾ പാർത്തിരുന്ന ഈ പ്രദേശത്ത് 19-ാം നൂറ്റാണ്ടിന്റെ അവസാനം 37 പേർ മാത്രമാണ് അവശേഷിച്ചത്.എന്തുകൊണ്ട് ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്നത് ഇക്കാലത്തും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ഇതേക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ഇവിടത്തെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടിരുന്നു. 1850 എത്തിയപ്പോഴേക്കും ഒന്നോ രണ്ടു കിണറുകളിൽ മാത്രമായി ജലസാന്നിധ്യം ചുരുങ്ങിയതോടെ ഗ്രാമീണർ പ്രദേശത്തു നിന്നൊഴിഞ്ഞു പോയെന്നാണ് ഒരു നിഗമനം.
എന്നാൽ ഏറ്റവും പ്രചാരത്തിലുള്ളതും കുൽധാരയെ പ്രേതനഗരമാക്കി നിലനിർത്തുന്നതും മറ്റൊരു കഥയാണ്. സുവർണകാലത്തിന്റെ അവസാനകാലത്ത് ജയ്സാൽമീറിലെ ദിവാൻ സലിം സിംഗ് എന്ന ക്രൂര ഭരണാധികാരിയായിരുന്നു. ഒരിക്കൽ ഗ്രാമത്തിലെത്തിയ സലിം സിംഗ് ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമീണരുടെ നികുതി വർധിപ്പിക്കുമെന്നായിരുന്നു ഭീഷണി. ആ പെണ്കുട്ടിയുടെ മാനം രക്ഷിക്കാനായി കുൽധാരയിലെയും സമീപമുള്ള 84 ഗ്രാമങ്ങളിലെയും ദേശവാസികൾ ഒരു രാത്രി സ്ഥലം വിട്ടുപോയെന്നാണ് പറയപ്പെടുന്നത്.
മടങ്ങും മുൻപ് ഇനിയൊരിക്കലും ഒരാൾക്കും ഇവിടെ ജീവിക്കാൻ കഴിയാതിരിക്കട്ടെ എന്ന് ഗ്രാമീണർ ശപിച്ചുവത്രെ. എന്നാൽ ഭൂചനത്തെത്തുടർന്നുണ്ടായ നാശനഷ്ടമാണ് കുടിയൊഴിയാൻ കാരണമായമെന്നാണ് മറ്റൊരു കഥ.
ഇക്കാലത്തും കുൽധാരയെക്കുറിച്ച് ഒട്ടേറെ കഥകളാണ് പ്രചാരത്തിലുള്ളത്.
സമീപവാസികൾ ഇത്തരം കഥകളിൽ വിശ്വസിക്കുന്നില്ലെങ്കിലും സഞ്ചാരികളെ ആകർഷിക്കാനായി അവർ ഭീതിപ്പെടുത്തുന്ന കഥകൾ തകൃതിയായി പ്രചരിപ്പിച്ചുവരുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം 2010ലാണ് രാജസ്ഥാൻ സർക്കാർ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്.
2010ന്റെ തുടക്കത്തിൽ ഡൽഹിയിലെ പാരാ നോർമൽ സൊസൈറ്റി 30 പേരടങ്ങുന്ന ഒരു സംഘത്തെ കുൽധാരയിൽ ഒരു രാത്രി തങ്ങാനയച്ചു. എന്നാൽ രാത്രിയിൽ ചില അസാധാരണ അനുഭവങ്ങൾ അവർക്കുണ്ടായതായി സംഘത്തിന് നേതൃത്വം നൽകിയ ഗൗരവ് തിവാരി പറയുന്നു.
ചലിക്കുന്ന നിഴലുകളും അജ്ഞാത ശബ്ദങ്ങളും മറ്റും അനുഭവപ്പെട്ടതായി അദ്ദേഹം പറയുന്നു. കഥ ഇങ്ങനെയെങ്കിലും നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കുൽധാരയിലെ പ്രേതകഥകളെ അടിസ്ഥാനമാക്കി 2010ൽ ‘കാലോ ദി ഡെസേർട്ട് വിച്ച്’ എന്നൊരു സിനിമ ഇറങ്ങിയിരുന്നു.
അജിത് ജി. നായർ