നല്ല കുടുംബാന്തരീക്ഷത്തിൽ വളർന്ന അയൽവാസികളായ നാലു സഹപാഠികൾ. സ്കൂൾതലം മുതൽ ഒരുമിച്ചു പഠിച്ച് നാലുപേരും പ്രമുഖ എൻജിനീയറിംഗ് കോളജിൽ ബിരുദം നേടി. ഇവർക്കു ചെറിയ പ്രായത്തിൽതന്നെ ബംഗളുരുവിൽ ഐടി സ്ഥാപനത്തിൽ വലിയ ശന്പളമുള്ള ജോലിയും ലഭിച്ചു. അവിടെ ഒരു ഫ്ളാറ്റിൽതന്നെയായിരുന്നു നാലു യുവാക്കളുടെയും താമസം.
നഗരജീവിതം ആസ്വദിക്കാനും ആഘോഷിക്കാനുമാണെന്ന ചിന്ത ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ശനിയാഴ്ച സായാഹ്നങ്ങളിൽ ചെറിയ തോതിൽ തുടങ്ങിയ മദ്യപാനം ഏറെ വൈകാതെ ദിവസേന രാത്രി നീളുന്ന ആഘോഷമായി മാറി. സാന്പത്തികമായി ഏറെക്കുറെ ഭദ്രതയുള്ള കുടുംബങ്ങളിലെ മക്കളായതിനാൽ ഇവർക്കു വീട്ടിലേക്കു കാര്യമായി പണം കൊടുക്കേണ്ടിയിരുന്നില്ല. മദ്യാസക്തിയിലേക്കു വഴുതിവീണ ഇവരുടെ അടുത്ത ഊഴം മാരകമായ മയക്കുമരുന്നായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ വഴിവിട്ട ബന്ധങ്ങളിലേക്കും വഴിമാറി. മാസങ്ങൾക്കുള്ളിൽ സകല തിൻമകളിലും സുഖംതേടിപ്പോകുന്ന വഴിപിഴച്ച കൂട്ടമായി ഇവർ.
മുൻപൊക്കെ മാസംതോറും വീട്ടിലെത്തിയിരുന്ന മക്കൾ മാതാപിതാക്കളെ അന്വേഷിക്കുകയോ വിളിക്കുകയോ ചെയ്യാത്ത സാഹചര്യം. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും അന്വേഷണം ബംഗളുരുവിൽ എത്തിയപ്പോഴാണ് മക്കളുടെ നശിച്ച ജീവിതം നേരിൽ അറിയാനും കാണാനും ഇടയായത്. നാലു പേരെയും നാട്ടിലെത്തിച്ച് ലഹരി വിമോചന ചികിത്സ തേടാനുള്ള വ്യഗ്രതയിലാണു മനസുതകർന്ന രക്ഷിതാക്കൾ എന്നെ സമീപിച്ചത്.
വീട്ടുകാരുടെ കടുത്ത സമ്മർദത്തിലും ശാസനയിലും എന്നെ സമീപിച്ച ഈ ചെറുപ്പക്കാരുമായി സംസാരിച്ചപ്പോഴാണ് ഉന്നത ജോലിയിൽ ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ എല്ലാവിധ സാഹചര്യവും ഭാഗ്യവും സിദ്ധിച്ച മക്കളുടെ കുത്തഴിവിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിയാനായത്. ആഴ്ചകളോളം ചികിത്സയും കൗണ്സിലിംഗും നൽകിയെങ്കിലും ആസക്തികളുടെ പിടിയിൽനിന്നു ഇവർ പൂർണമായി മോചിതരായിരുന്നില്ല. മൂന്നു മാസത്തോളം തുടർ ചികിത്സ തേടിയതോടെ ഒരുവിധം ഇവർ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.
ലഹരി സകല തിൻമകളുടെയും ഉറവിടമാണ്. ശരീരത്തെ മാത്രമല്ല തലച്ചോറിന്റെയും നാഡിഞരന്പുകളുടെയും പ്രവത്തനങ്ങളെയും താറുമാറാക്കും. മദ്യത്തിലും മയക്കുമരുന്നിലും അടിപ്പെടുന്നവരിൽ ഏറെപ്പേരും ലൈംഗികമായ ആസക്തികൾക്കും അടിപ്പെടുന്നു. ലൈംഗികതയിലെ വിശുദ്ധി അവരുടെ ചിന്തയിൽനിന്നുതന്നെ നഷ്ടമാകുന്നു. ഒരു തെറ്റ് ഒരായിരം തെറ്റുകളിലേക്ക് ആവർത്തിക്കപ്പെടുന്നു. ധാർമികത ഒരു പുണ്യമാണ്. എന്നാൽ ആ ചിന്തയും ബോധ്യവും നഷ്ടമാകുന്നതോടെ നേരും നെറിവും ഇല്ലാതാകും. വ്യക്തിത്വം വികലമായിത്തീരും.
അവർ വളർന്നുവന്ന വഴികളും കടന്നു പോകേണ്ട വഴികളും മറന്നുപോകുന്ന സ്ഥിതിയിലെത്തും. വീട്ടുകാരുടെ സംരക്ഷണമില്ലാതെ അന്യനാട്ടിൽ ജോലി തേടിപ്പോകുന്ന ഇക്കാലത്തെ യുവതീയുവാക്കളിൽ വലിയൊരു സമൂഹം വഴിതെറ്റിത്തകരുന്ന സംഭവങ്ങൾ പലതാണ്.
ഒരിക്കൽ സംഭവിക്കുന്ന കുത്തഴിവിന്റെ പ്രത്യാഘാതങ്ങൾ പിൽക്കാലത്തും പല പ്രതിസന്ധികൾക്കു കാരണമാകും. വെറുപ്പ്, വിദ്വേഷം, കോപം, അക്രമവാസന തുടങ്ങിയവ മനസിൽ അവശേഷിക്കും. കുറ്റബോധവും മാനസിക രോഗങ്ങളും ശാരീരിക ന്യൂനതകളും വേട്ടയാടും. ഇത്തരക്കാരിൽ കുട്ടികൾ ജനിക്കാത്തവരും കുട്ടികൾ വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. വിവാഹംതന്നെ വേണ്ടെന്നു വയ്ക്കുന്നവരും കുറവല്ല .
പ്രലോഭനങ്ങളും സാഹചര്യങ്ങളും കൂട്ടുകെട്ടുകളും ഒട്ടേറെ യുവതീയുവാക്കളെ ലഹരിയിലേക്കും വഴിവിട്ട ജീവിതത്തിലേക്കും നയിക്കുന്നു. മക്കൾക്ക് പക്വതയും പാകതയുമുണ്ടെന്ന് രക്ഷിതാക്കൾ കരുതിയാലും പലരും അങ്ങനെയല്ലെന്ന് തിരിച്ചറിയുക. മക്കൾ അകലം പാലിക്കുകയോ തുറവിയില്ലാതെ ഒളിച്ചുവയ്ക്കുകയോ ചെയ്താൽ മനസിലാക്കുക എന്തോ പാകപ്പിഴ സംഭവിച്ചുതുടങ്ങിയെന്ന്. ശാസനകളും ശിക്ഷകളുംകൊണ്ടുള്ള തിരുത്തൽ ഇക്കാലത്ത് എളുപ്പമല്ല. അവരെ ആധ്യാത്മികയിലും ധാർമികബോധ്യത്തിലും ബലപ്പെടുത്തുക മാത്രമേ പരിഹാരമുള്ളു.
സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര എംഎംഎസ്
അടിപൊളി ജീവിതങ്ങളുടെ ബാക്കിപത്രം
12:52 AM Jul 23, 2023 | Deepika.com