ഇന്ത്യൻ സിനിമാചരിത്രത്തെ വേണമെങ്കിൽ സത്യജിത് റേയ്ക്ക് മുന്പും ശേഷവും എന്നു വിഭജിക്കാം. റേയുടെ കന്നിച്ചിത്രം ‘പഥേർ പാഞ്ചാലി’ (ചെറുപാതയുടെ പാട്ട് - 1955) നമ്മുടെ ചലച്ചിത്ര സംസ്കാരത്തെ അത്രമേൽ മാറ്റി.
ഒപ്പം ലോകവേദികളിൽ ഇന്ത്യൻ സിനിമ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. അതിനു മുന്പ് പുണ്യപുരാണങ്ങൾ, വീരകഥകൾ, പ്രണയം, ദേശഭക്തി തുടങ്ങിയ പ്രമേയങ്ങൾ നൃത്തവും പാട്ടുമൊക്കെ ചേർത്ത്, അതിഭാവുകത്വത്തിന്റെയും മെലോഡ്രാമയുടെയും അകന്പടിയോടെ ചിത്രീകരിക്കുകയായിരുന്നു ഇന്ത്യൻ ചിത്രങ്ങൾ ചെയ്തുപോന്നത്. പ്രമേയംകൊണ്ടും നിയോറിയലിസ്റ്റ് അവതരണ ശൈലികൊണ്ടും പഥേർ പാഞ്ചാലി ഏറെ വ്യത്യസ്തമായി.
1929ൽ ബംഗാളിഭാഷയിൽ വിരചിതമായ ബിഭൂതിഭൂഷൻ ബന്ദോപാധ്യയയുടെ നോവലാണ് അപുത്രയത്തിന്റെ ആധാരം. ഒരു ബ്രിട്ടീഷ് പരസ്യക്കന്പനിയിൽ ചിത്രകാരനായി ജോലി ചെയ്യവേ, പ്രസ്തുത നോവൽ തന്റെ ആദ്യ ചിത്രമാക്കാൻ റേ ശ്രമം തുടങ്ങി. ഫ്രഞ്ച് ന്യൂവേവിന്റെ വക്താവായ ഴാങ് റെന്വായുമായുള്ള പരിചയവും ദെസീക്കയുടെ ‘ബൈസിക്കിൾ തീവ്സ്’ ലണ്ടനിൽവച്ചു കണ്ടതും മാർഗദർശകമായി.
മൂന്നു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കി പഥേർ പാഞ്ചാലി 1955ൽ ദേശീയ അവാർഡും വൻ സാന്പത്തിക വിജയവും നേടി. തുടർന്നു കാൻ, വത്തിക്കാൻ അവാർഡുകളടക്കം നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ. ചിത്രത്തിന്റെ രണ്ടാം ഭാഗമായി അപരാജിതോ 1956ലും മൂന്നാം ഭാഗം അപുർസൻസാർ 1959ലും ഇറങ്ങി. മൂന്നുംകൂടി ദേശീയ-അന്തർദേശീയ തലങ്ങളിൽ നാൽപതിൽപരം പുരസ്കാരങ്ങൾ കരസ്ഥമാക്കി. ലോകത്തിലെ മികച്ച നൂറു ചിത്രങ്ങളിൽ അപുത്രയം ഉൾപ്പെടുത്തിയിരിക്കുന്നു.
നിഷിന്ദപുർ എന്ന ബംഗാളി ഗ്രാമമാണ് പഥേർ പാഞ്ചാലിയുടെ പശ്ചാത്തലം. ജീവിതം മുന്നോട്ടു നയിക്കാൻ കഷ്ടപ്പെടുന്ന പണ്ഡിതനും കവിയുമായ ബ്രാഹ്മണപൂജാരി ഹരിഹർ റോയ്, ഭാര്യ സർബോജയ, ബുദ്ധിമതിയും കുസൃതിയുമായ മൂത്ത കുട്ടി ദുർഗ, മകൻ അപു എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ വിടരുന്നത്. ഇവർക്കൊപ്പം ഇന്ദിർ എന്ന വയോവൃദ്ധയും ഉണ്ട്. ഹരിഹർ എഴുത്തുകാരനായി പേരെടുക്കാൻ ആഗ്രഹിച്ചും കുടുംബത്തെ രക്ഷപ്പെടുത്താനുമായി വാരണാസിയിൽ തൊഴിൽതേടി പോകുന്നതോടെ അമ്മയും മക്കളും ഇന്ദിറും മാത്രമായി വീട്ടിൽ. ഒരു ദിവസം ഗ്രാമപരിസരത്തുകൂടി ഓടുന്ന തീവണ്ടി കാണാൻ കുട്ടികൾ പോകുന്നു.
എന്നാൽ, മടങ്ങുംവഴിയിൽ, വീടുവിട്ട് വനത്തിൽ ഒറ്റയ്ക്കായ പിഷി മരിച്ചുകിടക്കുന്നത് അവർ കാണുന്നു. കാലവർഷത്തിൽ നനഞ്ഞ ദുർഗ രോഗം ബാധിച്ചു മരിക്കുന്നു. ഹരിഹർ തിരികെവരുന്നത് തകർന്ന വീട്ടിലേക്കാണ്. ദുർഗയുടെ മരണവിവരം അയാൾ അറിയുന്ന രംഗം അവിസ്മരണീയമായ വൈകാരിക ഭാവത്തോടെ നാം ദർശിക്കുന്നു. ദുഃഖിതമായ ആ കുടുംബം പുതിയ ജീവിതംതേടി ഗ്രാമം വിട്ടുപോകുന്നതോടെ ആദ്യഭാഗം തീരുകയാണ്.
പഥേർ പാഞ്ചാലിയുടെ സവിശേഷതകൾ എന്തെന്ന ചോദ്യത്തിനുത്തരം സത്യജിത് റേയുടെ ചലച്ചിത്ര രചനാശൈലി എന്നാണ്. സ്ക്രിപ്റ്റിനു പകരം ഫ്രെയ്മുകൾക്കുവേണ്ട സ്കെച്ചുകൾ ഉപയോഗിച്ചതു മുതൽ പാത്രാവതരണത്തിന് മുൻപരിചയമില്ലാത്ത നടീനടന്മാരെ, മേയ്ക്കപ്പുപോലും ഇല്ലാതെയും സ്റ്റുഡിയോ വിട്ട് പൂർണമായും തുറന്ന ലൊക്കേഷനുകളിൽ സ്വാഭാവിക വെളിച്ചത്തിൽ ചിത്രീകരിച്ചതുമൊക്കെ ഈ ശൈലിയെ വ്യത്യസ്തമാക്കുന്നു. കാമറാമാൻ സുബ്രത റോയ്, പശ്ചാത്തല സംഗീതം നല്കിയ രവിശങ്കർ എല്ലാവരും തുടക്കക്കാരായിരുന്നു. കഥാവിഷ്കാരത്തിൽ കുട്ടികളുടെ കണ്ണിലൂടെ ലോകത്തെ കാണുന്ന സമീപനം ചിത്രത്തിന് ഏറെ മിഴിവ് നല്കി.
പഥേർ പാഞ്ചാലിയുടെ വിജയം അപരാജിതോയ്ക്കു പ്രചോദനമായി. ഈ രണ്ടാം ചിത്രം റോയ് കുടുംബത്തിന്റെ നഗരജീവിതത്തെ പിന്തുടരുന്നു. അപു വളരുകയാണ്. അവന്റെ കണ്ണിലൂടെയാണ് നമ്മൾ വാരണാസിയിലെ ജീവിതം കാണുന്നത്. ജീവിതം പച്ചപിടിച്ചുവരുന്പോൾ ഹരിഹർ മരിക്കുന്നു. അപുവും അമ്മയും മാത്രമാകുന്നതോടെ അവർ നഗരം വിടുകയാണ്.
പഠനത്തിൽ സമർഥനായ അപു സ്കൂൾ കഴിഞ്ഞ് ഉപരിപഠനത്തിനു കൽക്കട്ടയിലെത്തുന്നു. ഗ്രാമത്തിൽ ഒറ്റയ്ക്കായി തീരുന്ന സർബോജയ മരണപ്പെടുന്നു. എന്നാൽ അമ്മയുടെ ശേഷക്രിയകൾ ചെയ്യാൻ നില്ക്കാതെ അയാൾ സന്ദർശനശേഷം കൽക്കട്ടയിൽ തിരികെയെത്തി തൊഴിൽ രംഗത്തു വളരാനും എഴുത്തുകാരനായി മാറാനുമുള്ള ശ്രമങ്ങളിലാണ്. ഈ ചിത്രവും നന്നായി വിജയിച്ചു.
തുടർന്ന് അപുവിന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടം ചിത്രീകരിക്കുന്നതാണ് അപുർസൻസാർ (1959). കൽക്കട്ടയിലെ വാടകവീട്ടിൽ ഏകാന്തവാസിയായ അപു കലാകാരനും സാഹിത്യകാരനുമാകാനുള്ള ശ്രമങ്ങളിലാണ്. കൂട്ടത്തിൽ തൊഴിലന്വേഷണവും. ഒരിക്കൽ കൂട്ടുകാരൻ പുലുവിന്റെ ഗ്രാമത്തിൽ പുലുവിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്പോൾ അപ്രതീക്ഷിതമായ സാഹചര്യത്തിൽ അയാൾക്ക് അപർണയെ വിവാഹം ചെയ്യേണ്ടിവരുന്നു.
ഈ വിവാഹം അപുവിനു സന്തോഷം സമ്മാനിച്ചെങ്കിലും പ്രസവത്തിനു നാട്ടിലേക്കു പോയ അപർണ മരിക്കുന്നതോടെ ഹൃദയം തകർന്ന അപു കുഞ്ഞിനെ അപർണയുടെ മാതാപിതാക്കളെ ഏല്പിച്ചു തിരികെ പോകുകയാണ്. വർഷങ്ങൾക്കുശേഷം പുലുവിന്റെ നിർദേശപ്രകാരം അപു തിരികെച്ചെന്ന് അരക്ഷിതനായി കഴിയുന്ന മകനെ ക ൂട്ടി കൽക്കട്ടയിലേക്കു മടങ്ങി പുതിയ ജീവിതം തുടങ്ങുകയായി.
മുപ്പതോളം ചിത്രങ്ങൾ രചിച്ച സത്യജിത് റേ എന്ന പ്രതിഭയുടെ ക്രാഫ്റ്റിന്റെ അന്തസാരം അപു വെളിവാക്കുന്നു. അന്താരാഷ്ട്ര അംഗീകാരങ്ങളുടെ നടുവിലും സ്വന്തം നാട്ടിൽ സങ്കുചിതമായ വിമർശനശരങ്ങളെ നേരിടേണ്ടിവന്നു റേയ്ക്ക്. ഇന്ത്യൻ പാർലമെന്റിൽ നർഗീസ് ദത്ത് പറഞ്ഞത് പാശ്ചാത്യർ കാണാനാഗ്രഹിക്കുന്ന ഇന്ത്യയിലെ പട്ടിണിയും പരിവട്ടവും വില്ക്കുകയായിരുന്നു റേ എന്നാണ്.
എന്നാൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏതു സാമൂഹ്യ-സാന്പത്തിക സാഹചര്യങ്ങളിലും മനുഷ്യമഹത്വം വിളംബരം ചെയ്യുകയാണെന്ന സത്യം ഇത്തരം വിമർശകർ കണ്ടില്ലെന്നു പറയണം. അപുത്രയത്തിലൂടെ റേ അവതരിപ്പിക്കുന്നത് ഇന്ത്യ എന്ന മഹാസംസ്കാരത്തിന്റെ ആധുനികകാലത്തെ പരിണാമങ്ങളെയാണ്. അതായത് നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ ഒരു നേർകാഴ്ച പ്രതിഭാശാലിയായ ഒരു കലാകാരന്റെ കാമറകണ്ണിലൂടെ.
ജിജി ജോസഫ് കൂട്ടുമ്മേൽ
അപു ത്രയം: ഇന്ത്യൻ സിനിമയുടെ വഴിത്തിരിവ്
05:45 AM Jul 16, 2023 | Deepika.com