കെഎസ്എഫ്ഡിസി നിർമിച്ച് ഇന്ദുലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്ത നിളയിൽ ശാന്തികൃഷ്ണ, വിനീത്, മാമുക്കോയ എന്നിവർ പ്രധാന വേഷങ്ങളിൽ...
എംടിയുടെയും പദ്മരാജന്റെയും രചനകളോടുള്ള ആരാധനയാണ് ഐടി പ്രഫഷണല്‍ ഇന്ദുലക്ഷ്മിയെ സിനിമയോട് അടുപ്പിച്ചത്. വായന, എഴുത്ത്, ഫ്രീലാന്‍സ് ജേണലിസം, ഷോര്‍ട്ട് ഫിലിം മേക്കിംഗ്...ഇന്ദുലക്ഷ്മിയുടെ യാത്രകള്‍ സിനിമയെന്ന സ്വപ്നതീരമണഞ്ഞു. കെഎസ്എഫ്ഡിസി നിര്‍മിച്ച് ഇന്ദുലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്ത നിള തിയറ്ററുകളിലേക്ക്. ശാന്തികൃഷ്ണ, വിനീത്, മാമുക്കോയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. ഇന്ദുലക്ഷ്മി സംസാരിക്കുന്നു.
നിളയില്‍ എത്തിയത്...
ഐടി ജോലിയില്‍ യുഎസിലും പിന്നീടു കുടുംബത്തിനൊപ്പം ജര്‍മനിയിൽ ആയിരുന്നപ്പോഴും തിരക്കഥ എഴുതിയിരുന്നു. ഷോര്‍ട്ട് ഫിലിംസ് ചെയ്തപ്പോള്‍ ഫിലിംമേക്കിംഗിനോടു കൂടുതല്‍ അടുത്തു. ഉത്തരക്കടലാസ് എന്ന ഹ്രസ്വചിത്രം കോല്‍ക്കത്ത ഇന്റര്‍നാഷണലില്‍ സെലക്ടായി. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത രണ്ടു തിരക്കഥകളില്‍ ഞാനെഴുതിയ നിളയും ഉള്‍പ്പെട്ടു. അങ്ങനെയാണ് ഈ സിനിമയുടെ തുടക്കം.
എംടിയുടെയും പദ്മരാജന്റെയും ക്ലാസിക് സിനിമകളാണ് ഏറെയും കണ്ടിട്ടുള്ളത്. ഓരോ പ്രായത്തില്‍ കാണുന്പോഴും ഓരോന്നും പുതിയൊരു കഥ പറയുന്നതുപോലെയാണ്. തിരക്കഥയുടെ രൂപഘടനകളില്‍ ഇരുവരുടെയും രചനകള്‍ എനിക്കു റഫറന്‍സാണ്. കെ.ജി. ജോര്‍ജിന്റെ കഥപറച്ചിലും ഇഷ്ടമാണ്. എംടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ നിളയെത്തും.
അദ്ദേഹം പറഞ്ഞിട്ടുള്ള നിളയാണ് എനിക്കു നിള. നിള ഞാന്‍ നേരില്‍ കണ്ടിട്ടില്ല. നാശത്തിന്റെ വക്കിലാണു നിള. എന്നാല്‍, ഓരോ മഴക്കാലത്തും അതു സജീവമായി ഒഴുകും. അതുപോലെതന്നെയാണ് പല വ്യക്തികളും. എല്ലാം നശിച്ചിരിക്കുന്പോഴും എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാനുണ്ടാകുമല്ലോ. അങ്ങനെയൊരു രൂപകമാണ് ഇവിടെ നിള. ഇതിലെ ഒരു കഥാപാത്രത്തിന്റെ പേരുമാണത്.
ശാന്തികൃഷ്ണ, വിനീത്, മാമുക്കോയ
ശാന്തികൃഷ്ണയാണ് ഡോ. മാലതിയെന്ന പ്രധാന വേഷത്തില്‍. നേരിട്ടറിയുന്ന ചില ഡോക്ടര്‍മാരില്‍ നിന്നു പ്രചോദനംനേടി രൂപപ്പെടുത്തിയ വേഷം. ഒരു ആക്സിഡന്റ് കഴിഞ്ഞ് അവര്‍ അതിനെ അതിജീവിച്ചുവരുന്നിടത്താണു സിനിമ തുടങ്ങുന്നത്. പൂര്‍ണമായും പെര്‍ഫോമന്‍സ് ആവശ്യമായ വേഷം. എന്തെങ്കിലും ഒരംശം കുറഞ്ഞാല്‍ സിനിമയുടെ ജീവന് നഷ്ടമാകും. ശാന്തികൃഷ്ണ എന്ന അഭിനേത്രിയില്‍ പൂര്‍ണമായി വിശ്വസിച്ചു. കഥാപാത്രത്തെ ഉള്‍ക്കൊണ്ടുതന്നെയാണ് അവര്‍ അതു ചെയ്തിരിക്കുന്നതും.
ഡോ. മാലതിയുടെ മകന്റെ വേഷം അഭിനയിക്കുന്നതു വിനീതാണ്. വളരെ മനോഹരമായ കഥാപാത്രം. സ്ക്രിപ്റ്റ് എഴുതുമ്പോള്‍ വിനീതിന്റെ മുഖം മനസിലേക്കുവന്നു. അടുത്തിടെ അദ്ദേഹം ചെയ്ത വേഷങ്ങളില്നിന്നു വളരെ വ്യത്യസ്തം. അദ്ദേഹത്തിന്റെ അമ്മയും ഗൈനക്കോളജിസ്റ്റാണ്. ഈ കഥയിലെ പല സന്ദര്‍ഭങ്ങളും വിനീതിന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളതാണ്. അദ്ദേഹത്തിനു വ്യക്തിപരമായ അടുപ്പം തോന്നിയ സ്ക്രിപ്റ്റ്. പരസ്പരം കളിയാക്കിയും തമാശപറഞ്ഞും വളരെ മനോഹരമായ അമ്മ-മകന് രസതന്ത്രം ശാന്തികൃഷ്ണയ്ക്കും വിനീതിനുമിടയിലുണ്ടായി.
ഷൂട്ടിനിടെയുള്ള സംസാരങ്ങളില്‍ ചില്ലു തൊട്ടുള്ള കഥകള്‍ ശാന്തികൃഷ്ണ പങ്കുവച്ചിരുന്നു. ചില്ലിലെ ആദ്യ ഷോട്ടെടുത്ത കോവളം ബീച്ചിലാണ് ഇതിലെ അവസാന ഷോട്ടെടുത്തത്. എംടിയുടെ നഖക്ഷതങ്ങള്‍ തൊട്ടുള്ള അനുഭവങ്ങള്‍ വീനീതും പങ്കിട്ടു.
കഥയിലെ നിർണായക വേഷം മാമുക്കോയ ചെയ്യണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ കഥാപാത്രവും അഭിനയരീതിയുമെല്ലാം സെറ്റില്‍ ആസ്വാദ്യ നിമിഷങ്ങളായി. അദ്ദേഹം സെറ്റില്‍ തമാശ പറഞ്ഞിരുന്നു. ഞങ്ങളെയൊക്കെ ട്രോള്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ സെറ്റില്‍ പാട്ടിട്ടപ്പോള് അദ്ദേഹവും ഒപ്പം ഡാന്‍സ് ചെയ്തു. മധുപാല്‍, മിനി ഐ.ജി തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍.
സ്ത്രീപക്ഷ സിനിമയല്ല
ആരെയും അസിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും മേക്കിംഗില്‍ ബുദ്ധിമുട്ടു തോന്നിയില്ല. ആദ്യഷോട്ട് മുതൽ അവസാന ഷോട്ടുവരെ മനസിലുണ്ടായിരുന്നു. മേക്കിംഗിന്റെ ഓരോ അംശവും... ചെറിയ ശബ്ദങ്ങള്‍ ആലേഖനം ചെയ്തതു വരെ ആസ്വദിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലായിരുന്നു ഷൂട്ടിംഗ്. ഏറെയും ഒരു മുറിക്കുള്ളിലെ സീനുകൾ. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും പരിമിതികൾ. പക്ഷേ, സിനിമാറ്റോഗ്രഫര്‍ രാകേഷ്ധരന് കാറ്റിന്റെ സാന്നിധ്യമുള്‍പ്പെടെ സ്ക്രിപ്റ്റിലെ ചെറിയ അംശങ്ങള്‍ പോലും മനോഹരമായി പകര്‍ത്തി. എഡിറ്റിംഗ് അപ്പു എം. ഭട്ടതിരി, ഷൈജാസ് കെ.എം. പാട്ടും പശ്ചാത്തല സംഗീതവുമൊരുക്കിയതു ബിജിബാല്‍. നിള എന്ന് എഴുതിയ ഫോണ്ട് രൂപപ്പെടുത്തിയതു കാലിഗ്രാഫര്‍ നാരായണ ഭട്ടതിരി.
ഒരു കോടിക്കുള്ളില്‍ തീര്‍ക്കേണ്ട പടമായിരുന്നതിനാല് അഭിനേതാക്കളും ടെക്നീഷന്‍സും പ്രതിഫലം വളരെ കുറച്ചു. ഇതൊരു സ്ത്രീപക്ഷ സിനിമയല്ല. അതില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. ഇനി ഒരു കൊമേഴ്സ്യല്‍ സിനിമയാണ് ആലോചനയിൽ.
ടി.ജി. ബൈജുനാഥ്
ഇന്ദുലക്ഷ്മിയുടെ നിള
05:36 AM Jul 16, 2023 | Deepika.com