ഭിക്ഷാടനം ഇന്ത്യയിൽ ഒരു തൊഴിലാണ്. കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ സർവെ പ്രകാരം നാലു ലക്ഷത്തിലേറെപ്പേർ ഭിക്ഷയാചിച്ച് ഉപജീവനം നടത്തുന്നതായാണ് കണക്ക്. അനൗദ്യോഗിക കണക്ക് ഇതിന്റെ ഇരട്ടിയിലും അധികമാകാം. വഴിയോരങ്ങളിലും തെരുവുകളിലും കാത്തിരിപ്പുകേന്ദ്രങ്ങളിലുമൊക്കെ യാചകരുടെ നിര പതിവുകാഴ്ചയാണ്. തീർഥാടനകേന്ദ്രങ്ങളിലേക്കുള്ള പാതയോരങ്ങൾ നിറയെ ഭിക്ഷക്കാർ. യാചകരെ ഇവിടങ്ങളിൽ കരാറിൽ എത്തിക്കുന്ന ഭിക്ഷാടനലോബികൾ വേറെയും. ശാരീരിക ന്യൂനതകളും വ്രണങ്ങളുമൊക്കെ പ്രദർശിപ്പിച്ചു സമൂഹത്തിനു മുന്നിൽ കൈ നീട്ടുന്നവർ.
കീറിപ്പാറിയ വസ്ത്രവും വൃത്തിഹീനമായ ശരീരവുമായി കുട്ടികളുടെയും കുട്ടികളെ ഉപയോഗിച്ചുമുള്ള ഭിക്ഷാടനം ദൈന്യതയുടെ മറ്റൊരു മുഖമാണ്. ദിവസം പത്തു രൂപ മുതൽ നൂറു രൂപവരെയാണ് ഇവരിൽ ചിലരുടെയെങ്കിലും വരുമാനം. വിശപ്പകറ്റാനുള്ള വക തേടുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ, ചിലയിടങ്ങളിൽ ഭിക്ഷാടനത്തിലൂടെ വലിയ തുക സമാഹരിച്ചവരുമുണ്ട്.
ഈ നിരയിൽ രാജ്യത്തെയും ലോകത്തിലെയുംതന്നെ ഏറ്റവും സന്പന്ന ഭിക്ഷക്കാരനാണ് മുംബൈ നഗരവാസിയായ ഭരത് ജെയിൻ. ഏഴര കോടി രൂപയുടെ ആസ്തിയാണ് ഭരത് ജെയിനിനു സ്വന്തമായുള്ളത്. ഭിക്ഷാടനത്തിൽനിന്നു മാത്രമുള്ള മാസവരുമാനം മാസം 75,000 രൂപവരെ. ശരാശരി ദിവസവരുമാനം 2500 രൂപ.
മുംബൈ ഛത്രപതി ശിവജി ടെർമിനസിലും ആസാദ് മൈതാനത്തുമൊക്കെയാണ് രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ഇയാള് ഭിക്ഷതേടുന്നത്. മഴയോ വെയിലോ മഞ്ഞോ വകവയ്ക്കാതെ പന്ത്രണ്ടു മണിക്കൂർ നീളുന്ന യാചന. ചിലപ്പോൾ നടപ്പുവഴിയോരത്ത് മാറാപ്പ് വിരിച്ചിരിക്കും. അതല്ലെങ്കിൽ ജനങ്ങൾക്കിടയിലൂടെ കൈകളോ പിച്ചപാത്രമോ നീട്ടി നടക്കും. പാത്രത്തിൽ എത്രയാണു വീഴുന്നതെങ്കിലും ഒരേ ഭാവം. ആരു മുഖം കറുപ്പിച്ചാലും ആക്ഷേപിച്ചാലും നയാപൈസ നൽകാതിരുന്നാലും പരിഭവമില്ല.
മുംബൈ നഗരത്തിലെ പരലിൽ ഒന്നര കോടി രൂപ വിലവരുന്ന ഇരുനില ഫ്ളാറ്റും താനെയിൽ രണ്ട് കടകളും ഇദ്ദേഹത്തിനുണ്ട്. കടകളിൽനിന്നു വാടക വരുമാനം മാസം മുപ്പതിനായിരം രൂപ വേറെയുമുണ്ട്. മഹാനഗരത്തിൽ ഇത്രയേറെ ആസ്തി ഭരത് ജെയിൻ സ്വന്തമാക്കിയത് ഭിക്ഷാടനത്തിൽനിന്നു മാത്രമാണ്.
ചേരികളിലും വഴിയോരങ്ങളിലും കടത്തിണ്ണകളിലുമൊക്കെയാണ് കൂട്ടമായി നഗരത്തിലെ ഭിക്ഷാടകരുടെ കിടപ്പും ഭക്ഷണവുമൊക്കെ. എന്നാൽ ഈ കോടീശ്വര പിച്ചക്കാരൻ ഇവരിൽനിന്ന് ഏറെ വ്യത്യസ്തനാണ്. ഭരത് കുടുംബസമേതം താമസം മുംബൈ പരലിലുള്ള ആഡംബര ഫ്ളാറ്റിലാണ്. 54കാരനായ ഭരതിന്റെ രണ്ട് ആണ്മക്കളും മുംബൈയിലെ ഒന്നാംനിര പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുന്നു. ഭാര്യ നഗരത്തിൽ സ്വന്തമായി സ്റ്റേഷനറി കട നടത്തിയും വരുമാനമുണ്ടാക്കുന്നു.
ഇവരെക്കൂടാതെ അച്ഛനും മൂത്ത സഹോദരനും ഭരത് ജെയിനിന്റെ ഫ്ളാറ്റിൽ കഴിയുന്നുണ്ട്. കോടീശ്വരൻമാരുടെ നിരയിലെത്തിയിരിക്കെ ഭിക്ഷയെടുക്കൽ നിർത്തി സ്വന്തമായി ബിസിനസ് നടത്തിക്കൂടേയെന്നു ഭാര്യയും മക്കളും ചോദിക്കാറുണ്ട്. ഭിക്ഷാടനം മാന്യമായ തൊഴിലാണെന്നും അതിലൊരു അന്തസുകേടുമില്ലെന്നാണ് ആ യാചകന്റെ നിലപാട്. ജൈന മതാംഗമാണ് ഭരത്. സ്വകാര്യസ്വത്തും സ്വത്തിനോടു ഭ്രമവും പാടില്ലെന്നാണ് ജൈനമതം അനുശാസിക്കുന്നത്. എന്നാൽ ഭിക്ഷാടനം മതവിശ്വാസത്തിന് എതിരല്ലെന്നാണ് ഭരതിന്റെ നിലപാട്.
മുംബൈ നഗരത്തിലെ ചേരിയിൽ പരമദരിദ്ര കുടുംബത്തിൽ ജനിച്ച ഭരതിനു സാന്പത്തികക്ലേശം മൂലം സ്കൂൾ പഠനം പൂർത്തിയാക്കാനായില്ല. ആ നിലയിലാണ് വിശപ്പകറ്റാൻ ഭിക്ഷ യാചിച്ചിറങ്ങിയത്. ഈ അധ്വാനവഴിയിലാണ് ഇദ്ദേഹം കോടീശ്വരനായി വളർന്നത്. നയാപൈസ മൂലധനം വേണ്ടാത്തതും ടെൻഷനില്ലാത്തതുമായ തൊഴിൽ സംരംഭം. നീട്ടാൻ ഒരു കൈയോ പാത്രമോ മതി.
ദിവസവും ലഭിക്കുന്ന ചില്ലിത്തുട്ടുകൾ ഇയാൾ രാത്രി ഫ്ളാറ്റിലെത്തി എണ്ണിത്തിട്ടപ്പെടുത്തും. ഓരോ ദിവസത്തെയും വരുമാനം ഡയറിയിൽ കുറിക്കും. മദ്യപാനമോ പുകവലിയോ ഇല്ല. വീട്ടുചെലവുകൾക്കു ശേഷം ബാക്കി തുക പിറ്റേന്നുതന്നെ ബാങ്കിൽ നിക്ഷേപിക്കും. തുക പലിശയുൾപ്പെടെ ലക്ഷങ്ങളിലെത്തുന്പോൾ അതൊരു നിക്ഷേപമായി മാറ്റും.
റെജി ജോസഫ്
ഭിക്ഷാടകരിലുമുണ്ട് കോടീശ്വരൻ
05:01 AM Jul 16, 2023 | Deepika.com