സന്പന്ന ഭൂതകാലത്തെ ഓർമിപ്പിച്ച് ഗുജറാത്തിലെ കച്ചിൽ നിലകൊള്ളുന്ന പൗരാണികനഗരമാണ് ലഖ്പദ്.
1800കളായിരുന്നു ലഖ്പതിന്റെ പ്രതാപകാലം. അക്കാലത്ത് അവിടം ഗുജറാത്തിലെയും സിന്ധിലെയും (ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗം) വിഖ്യാതമായ പൊതു കച്ചവടകേന്ദ്രമായിരുന്നു. പ്രൗഢിയുടെ നാളുകളിൽ നഗരവാസികളുടെ വരുമാനം ഒരു ലക്ഷം കോറി (കച്ചിലെ നാണയം) വരെ ഉയർന്നിരുന്നതായാണ് ചരിത്രം.
ഒരു ലക്ഷം കോറികളുടെ ഇടം എന്നതിൽനിന്നാണ് ലഖ്പദ്് എന്ന പേരുണ്ടായതെന്ന് പറയുന്നു. എന്നാൽ പതിമൂന്നാം നൂറ്റാണ്ടിൽ സിന്ധ് ഭരിച്ചിരുന്ന റാവു ലഖായിയുടെ പേരിൽനിന്നാണ് ലഖ്പദ് ഉണ്ടായതെന്നും വാദമുണ്ട്.
കോട്ട നഗരമായിരുന്നു ലഖ്പദ്. 1801ൽ അന്നത്തെ രാജപ്രതിനിധി ജമാദർ ഫത്തേ മുഹമ്മദ് നിർമിച്ച കോട്ടയ്ക്കുള്ളിലാണ് പ്രധാന നിർമിതികളെല്ലാം സ്ഥിതിചെയ്യുന്നത്.
ഈ കോട്ട നിർമിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അക്കാലത്ത് നിരവധി ലക്ഷപ്രഭുക്കളാണ് ലഖ്പദിൽ ജീവിച്ചിരുന്നത്. ഹിന്ദിയിൽ ലാഖ്പതി എന്ന വാക്കിന് അർഥം ലക്ഷപ്രഭു എന്നാണല്ലോ. സന്പന്നമായ നഗരത്തിൽ തസ്കര ഭീഷണി നിലനിന്നിരുന്നതിനാൽ ജനങ്ങളെ സംരക്ഷിക്കാനുള്ള മാർഗം കോട്ട കെട്ടുകയാണെന്ന് ഫത്തേ മുഹമ്മദ് ലഖ്പദിലെ രാജാവിനെ അറിയിച്ചു. എന്നാൽ ധനദൗർലഭ്യം പറഞ്ഞ് രാജാവ് ആ നിർദേശം തള്ളിക്കളഞ്ഞത് ഫത്തേ മുഹമ്മദിനെ നിരാശനാക്കി.
രാജാവിന്റെ നിർദേശത്തിനു വഴങ്ങാൻ ഫത്തേ മുഹമ്മദ് ഒരുക്കമല്ലായിരുന്നു. അദ്ദേഹം തൊട്ടടുത്ത പട്ടണം കൊള്ളയടിച്ചു കോട്ട കെട്ടാനുള്ള പണം സമാഹരിച്ചു. അത്തരത്തിലുണ്ടാക്കിയ പണം ചെലവഴിച്ച് കോട്ടമതിൽ പണിയാൻ ഫത്തേ മുഹമ്മദിനായി. 18 വർഷം ഈ കോട്ട നഗരത്തെ കാത്തുരക്ഷിക്കുകയും ചെയ്തു.
വലിയ മതിൽക്കെട്ടുകളാണ് കോട്ടയ്ക്കുള്ളത്. നഗരത്തെച്ചുറ്റിയുള്ള മതിലിന്റെ ആകെ നീളം ഏഴു കിലോമീറ്റർ വരും. ഉത്തരദിശയിൽനിന്നു നോക്കിയാൽ സിന്ധുനദി അതിന്റെ സന്പൂർണ പ്രഭാവത്തിലൊഴുകുന്ന കാഴ്ചയാണ് കാണാനാവുക. സിന്ധ് പ്രവിശ്യയെയും കച്ചിനെയും വിഭജിക്കുന്ന സിന്ധുവിനെയും ഇവിടെ കാണാം. ലഖ്പദിന്റെ പശ്ചിമഭാഗത്തായാണ് റാൻ ഓഫ് കച്ച്.
1800കളുടെ തുടക്കത്തിൽതന്നെ അദ്ഭുതവളർച്ചയാണ് ലഖ്പദിനുണ്ടായത്. തുടർന്നുള്ള രണ്ടു പതിറ്റാണ്ടുകൾ വാണിജ്യനഗരിയുടെ സുവർണകാലഘട്ടം തന്നെയായിരുന്നു. ഇക്കാലയളവിൽ കോട്ടയ്ക്കുള്ളിലെ ജനസംഖ്യ പതിനയ്യായിരംവരെ എത്തുകയും ചെയ്തു.
എന്നാൽ 1819ലെ അതിശക്തമായ ഭൂചലനം ജനജീവിതം ആകെ മാറ്റിമറിച്ചു. ഭൂചലനം സിന്ധുനദിയുടെ സഞ്ചാരപഥംതന്നെ മാറ്റിക്കളഞ്ഞുവെന്നാണു ചരിത്രം.
സമീപത്തുകൂടെ ഒഴുകിക്കൊണ്ടിരുന്ന നദി ഭൂചലനത്തിനുശേഷം സിന്ധ് പ്രവിശ്യയിലൂടെ മാത്രമായി ഒഴുകാൻ തുടങ്ങി. ഇന്നു പാക്കിസ്ഥാന്റെ ഭാഗമായ സിന്ധിലൂടെ ഒഴുക്ക് തുടരുകയും ചെയ്യുന്നു.
ഒരുകാലത്ത് സന്പന്ന വാണിജ്യകേന്ദ്രമായിരുന്ന ലഖ്പദ് ക്രമേണ ഒരു പ്രേതനഗരമായി മാറുകയായിരുന്നു. മെച്ചപ്പെട്ട വാസസ്ഥലം തേടി നഗരവാസികൾ കൂടൊഴിഞ്ഞതോടെ പ്രതാപം അസ്തമിച്ചു. ഇപ്പോൾ ഇവിടെ എണ്ണൂറിൽ താഴെ ജനങ്ങളേയുള്ളു. കോട്ടയുടെ ഉൾവശം മരുഭൂമിക്കു സമാനമായിരിക്കുന്നു. കാലങ്ങൾക്കുമുന്പു തകർന്ന നിരവധി മന്ദിരങ്ങളാണ് ഇവിടെയെത്തുന്നവരെ വരവേൽക്കുന്നത്. ഇതിനു ചുറ്റും രക്ഷകനെപ്പോലെ കോട്ടമതിൽ തലയുയർത്തി നിൽക്കുന്നു.
കോട്ടയുടെ നിരവധി കവാടങ്ങൾ ഇവിടെ കാണാം. സമീപകാലത്ത് പണികഴിപ്പിച്ച മന്ദിരങ്ങളും ഇവിടെയുണ്ട്. സൂഫി പണ്ഡിതൻ ഗൗസ് മുഹമ്മദിന്റെ ശവകുടീരമാണ് സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന ഒരു നിർമിതി. പ്രദേശത്തു ലഭ്യമായ ഒരിനം കറുത്ത കല്ലിലാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിനു നിരവധി ദിവ്യ ശക്തികളുണ്ടായിരുന്നതായി ദേശവാസികൾ വിശ്വസിച്ചിരുന്നതിനാൽ ധാരാളം അനുയായികളുമുണ്ടായി. 1855ൽ ഇദ്ദേഹത്തിന്റെ മരണശേഷം അനുയായികളിൽനിന്നു പണം സ്വരൂപിച്ച് ശവകുടീരം നിർമിച്ചത് അദ്ദേഹത്തിന്റെ സഹോദരനായ ബാവ മിയയാണ്. ശിൽപകലാ വൈദഗ്ധ്യം നിറഞ്ഞ അഷ്ടഭുജാകൃതിയിലുള്ള നിർമിതി കുബോ എന്നാണറിയപ്പെടുന്നത്.
സിഖ് മതാനുയായികൾക്കും ലഖ്പദ് പുണ്യസ്ഥലമാണ്. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് മെക്കയിലേക്ക് പോയത് ഇതുവഴിയാണെന്നാണു പരന്പരാഗത വിശ്വാസം. അന്നു ഗുരു നാനാക്കിന് താമസിക്കാൻ നിർമിച്ചതെന്നു കരുതപ്പെടുന്ന വീട് കാലാന്തരത്തിൽ ഒരു ഗുരുദ്വാരയായി രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റേതായ ചില സ്വകാര്യവസ്തുക്കളും ഇവിടെ സൂക്ഷിച്ചുപോരുന്നു.
കോട്ടയിലൂടെ യാത്ര ചെയ്താൽ കോട്ടമതിലിനു മുകളിലേക്കു കയറാനാവുന്ന പടിക്കെട്ടുകൾ കാണാം. വടക്കുവശത്തുള്ള പടവുകൾ കയറിച്ചെല്ലുന്നവരെ കാത്തിരിക്കുന്നതാവട്ടെ വിശാലമായ റാൻ ഓഫ് കച്ചിന്റെ സുന്ദര ദൃശ്യവും.
ടൂറിസ്റ്റുകൾക്ക് താമസിക്കാൻ ഗുജറാത്ത് ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസ് ഇവിടെയുണ്ട്. കൂടാതെ ചെറിയ പണം നൽകി പ്രദേശത്തെ ഗുരുദ്വാരയിലും താമസിക്കാം. തൊട്ടടുത്ത നഗരമായ ഭുജിലും താമസ സൗകര്യമുണ്ട്.
അജിത് ജി. നായർ
ലഖ്പദ് - ലക്ഷപ്രഭുക്കളുടെ നാട്
04:56 AM Jul 16, 2023 | Deepika.com