ചാത്തന്നൂർ: കെഎസ്ആർടി സിയിൽ പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിക്കുന്നു. ദീർഘനാളായി നിർത്തിവച്ചിരുന്ന പഞ്ചിംഗ് 17 മുതൽ നടപ്പാക്കണമെന്നു സി എംഡി ബിജു പ്രഭാകരൻ ഉത്തരവായി. പഞ്ചിംഗ് അടിസ്ഥാനത്തിലായിരിക്കും ഇന്നുമുതൽ ശമ്പളം അനുവദിക്കുന്നത്.
പഞ്ചിംഗ് അടിസ്ഥാനമാക്കിയുള്ള ശമ്പളം അനുവദിക്കുന്നതടക്കമുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ഡെപ്യൂട്ടി ജനറൽ മാനേജർ (ഐടി)ക്കു നിർദേശവും നല്കിയിട്ടുണ്ട്.
കോവിഡ് രോഗ വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയതോടെ നിർത്തിവച്ചിരുന്ന ഷെഡ്യൂളുകൾ പൂർണമായി പുനരാരംഭിക്കാനും കോർപ്പറേഷൻ ഒരുങ്ങുന്നു.
കെഎസ്ആർടി സി അവശ്യ സർവീസായതിനാലും കോവിഡ്നിയന്ത്രങ്ങളിൽ ഇളവ് അനുവദിച്ചതുമാണ് സർവീസുകൾ പുനരാരംഭിക്കുന്നതിനു സാഹചര്യമൊരുക്കിയിട്ടുള്ളത്. ലഭ്യമായ ബസുകൾ ഉപയോഗിച്ചു പരമാവധി ഷെഡ്യൂളുകൾ നടത്താനാണ് യൂണിറ്റ് ഓഫീസർമാർക്കുള്ള നിർദേശം.
ശനി, ഞായർ ദിവസങ്ങളിലെ ലോക്ക് ഡൗൺ പിൻവലിച്ചിട്ടുണ്ടെങ്കിലും ആ ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്കനുസരിച്ചു മാത്രം സർവീസുകൾ നടത്തിയാൽ മതി. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും ഓഫീസുകൾ പ്രവർത്തിക്കണം.
ഓപ്പറേറ്റിംഗ് ജീവനക്കാരുടെ സ്റ്റാന്റ് - ബൈ ഉത്തരവും റദ്ദാക്കി. സർവീസുകൾ പൂർണമായും പുനരാരംഭിക്കുന്നതിന് എല്ലാ വിഭാഗം ജീവനക്കാരും കൃത്യമായി ഡ്യൂട്ടിക്കു ഹാജരാകണം. ഓപ്പറേറ്റിംഗ് ജീവനക്കാരുടെ തല്ലാത്ത കാരണത്താൽ ഷെഡ്യൂൾ മുടങ്ങിയാൽ മാത്രം സ്റ്റാന്റ്ബൈ ഹാജർ ലഭിക്കുകയുള്ളു.
ഇങ്ങനെ സ്റ്റാന്റ് ബൈ ലഭിക്കുന്നവർ പകരം കിട്ടുന്ന ഡ്യൂട്ടി ചെയ്യാൻ തയാറായി, ഡ്യൂട്ടി സമയം മുഴുവൻ യൂണിറ്റിൽ ഉണ്ടായിരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഇവർ യൂണിറ്റുകളിലുണ്ടാവേണ്ടത്. ഇതിനു യൂണിറ്റ് ഓഫീസർമാർ സൗകര്യം ഒരുക്കി കൊടുക്കണം.
- പ്രദീപ് ചാത്തന്നൂർ
കെഎസ്ആർടിസിയിൽ ശന്പളം പഞ്ചിംഗ് അടിസ്ഥാനത്തിൽ
05:30 AM Jan 01, 1970 | Deepika.com