ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദിക്ക് ഇന്ന് ജന്മദിനാഘോഷം. ഈ പിറന്നാളിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വരുന്ന ഒക്ടോബർ ഏഴിന് മോദി പൊതുഭരണ രംഗത്തേക്കു പ്രവേശിച്ചിട്ട് 20 വർഷം പൂർത്തിയാകുകയാണ്.
2001 ഒക്ടോബർ ഏഴിനാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. തുടർച്ചയായി മൂന്നു തവണ ഗുജറാത്ത് ഭരിച്ച മോദി ഏറ്റവും കൂടുതൽ കാലം സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി വഹിച്ചയാൾ എന്ന ഖ്യാതി കൂടി നേടിയാണു പ്രധാനമന്ത്രി പദത്തിലേക്കു കാലെടുത്തുവച്ചത്. ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച കോണ്ഗ്രസിതര പ്രധാനമന്ത്രി എന്ന പദവിയും ഇപ്പോൾ മോദിക്കു സ്വന്തം.
കേന്ദ്രത്തിൽ അടൽ ബിഹാരി വാജ്പേയ് സർക്കാർ അധികാരത്തിൽ ഇരിക്കുന്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായി പട്ടേലിന്റെ അനാരോഗ്യാവസ്ഥ പരിഗണിച്ചാണ് മോദിയെ മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി കൈ പിടിച്ച് ഉയർത്തുന്നത്.
അഞ്ചു മാസങ്ങൾക്കു പിന്നാലെ 2002 ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മോദി മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചു. ബിജെപി ദേശീയ സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികളിൽ ഇരുന്ന ശേഷമായിരുന്നു മുഖ്യമന്ത്രിപദത്തിലേക്കുള്ള ചുവടുവയ്പ്.
ഗുജറാത്തിൽ മോദിയുടെ ഭരണകാലം ഏറെ സംഭവബഹുലമായിരുന്നു. ഭുജിലെ ഭൂകന്പം സംസ്ഥാനത്തെ ആകെ പിടിച്ചുകുലുക്കി. വലിയ നാശനഷ്ടങ്ങളാണ് ഭൂകന്പം വരുത്തിവച്ചത്. ഭൂകമ്പത്തിന്റെ കെടുതികളിൽനിന്നു സംസ്ഥാനത്തെ കരകയറ്റുന്നതിൽ മോദിയുടെ പങ്ക് വിലപ്പെട്ടതായിരുന്നു. തൊട്ടടുത്ത വർഷമായിരുന്നു 59 പേർ വെന്തു മരിച്ച ഗോധ്ര സംഭവവും തുടർന്നുണ്ടായ വർഗീയ കലാപവും.
ജൈത്രയാത്ര
1950 സെപ്റ്റംബർ 17ന് ജനിച്ച മോദി 1965ൽ ജനസംഘത്തിന്റെ കൻകാരിയ (അഹമ്മദാബാദ്) വാർഡ് സെക്രട്ടറിയായി. പിന്നീട് നരേന്ദ്ര മോദിയുടെ ജീവിതം മുന്നോട്ടു മാത്രമേ കുതിച്ചിട്ടുള്ളൂ. 1972ൽ ആർഎസ്എസിൽ ചേന്നു. 1974ൽ നവനിർമാണ് അഴിമതി വിരുദ്ധ പ്രചാരണം നയിച്ചു.
അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടാൻ ആർഎസ്എസ് രൂപീകരിച്ച ലോക് സംഘർഷ സമിതിയുടെ ജനറൽ സെക്രട്ടറിയായി. 1987ൽ ബിജെപിയിൽ ചേർന്ന നരേന്ദ്ര മോദി ഒറ്റ വർഷത്തിനുള്ളിലാണ് പാർട്ടിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറിയായത്.
പിന്നെയുള്ള മോദിയുടെ കുതിപ്പ് ബിജെപിയെപോലും അന്പരപ്പിക്കുന്നതായിരുന്നു. അതുവരെയുള്ള പാർട്ടി ദേശീയനേതൃത്വം കണ്ണുചിമ്മി നോക്കിനിൽക്കവേ മുഖ്യമന്ത്രിക്കസേരയുംകടന്നു പ്രധാനമന്ത്രി പദത്തിലേക്കെത്തി.
ഗുജറാത്തിൽനിന്നു തുടക്കം
2002 ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മോദി നയിച്ചു. 182ൽ 127 സീറ്റുകളും നേടി ബിജെപി വീണ്ടും അധികാരത്തിൽ വന്നു. 2007ൽ വീണ്ടും മോദിയുടെ നേതൃത്വത്തിൽ 117 സീറ്റുകൾ നേടി ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തി.
തൊട്ടടുത്ത വർഷം ബംഗാളിലെ സിംഗൂരിൽ കർഷകപ്രതിഷേധത്തിൽ നട്ടം തിരിഞ്ഞുപോയ ടാറ്റയെ നാനോ കാർ നിർമിക്കുന്നതിനായി ഗുജറാത്തിലേക്കു വിളിച്ചു കൊണ്ടുപോയി മോദി വ്യവസായബന്ധു എന്നു പേരെടുത്തു.
2012ലെ തെരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടി ഗുജറാത്തിൽ വിജയിച്ചപ്പോൾ മോദി മൂന്നാമതും മുഖ്യമന്ത്രിയായി. അതോടെ ബിജെപി ദേശീയ നേതൃത്വത്തിലും നരേന്ദ്ര മോദി എന്ന നേതാവിന് പകരക്കാരനില്ലാതെയായി.
അതുവരെ പാർട്ടിയെ ഉള്ളം കൈയിൽവച്ചു നയിച്ച എൽ.കെ. അഡ്വാനി, അടൽ ബിഹാരി വാജ്പേയ്, മുരളി മനോഹർ ജോഷി എന്നിവർ ഏറെ മുതിർന്നവർ എന്ന പേരിൽ ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കൊടുക്കാൻ നിർബന്ധിതരാവുകയും ചെയ്തു. മോദിയാകട്ടെ ഗുജറാത്തിൽ തന്റെ വലംകൈയും ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷായെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കുതിപ്പിൽ തന്റെ തേരാളിയായി ഒപ്പം കൂട്ടുകയും ചെയ്തു.
2013ലാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല മോദിയുടെ കൈകളിലേക്കെത്തിയത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇന്ത്യയിലൊട്ടാകെ മുന്നോട്ടു വയ്ക്കാൻ നരേന്ദ്ര മോദിയെന്ന മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2013 ജൂണിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു. ഗുജറാത്ത് കലാപത്തിന്റെ കറ എത്ര കഴുകിയാലും പോകില്ലെന്ന പ്രതിപക്ഷ പ്രചാരണങ്ങളെ തകിടംമറിച്ചുകൊണ്ടായിരുന്നു മോദിയുടെ വിജയം.
മേയ് 16ന് 282 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത്. മൂന്നു ദശാബ്ദങ്ങൾക്കുശേഷം ഇന്ത്യയിൽ അധികാരത്തിൽ എത്തുന്ന ഭൂരിപക്ഷ സർക്കാർ.
പ്രധാനമന്ത്രി പദത്തിൽ
2014 മേയ് 26ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി ചുമതലയേറ്റു. അതിനു ശേഷം സമാനതകളില്ലാത്ത പല സംഭവങ്ങളും ഇന്ത്യ കണ്ടു. പ്രധാനമന്ത്രി പാർലമെന്റിലേക്ക് വരുന്നില്ലെന്നും ചോദ്യങ്ങൾക്കു മറുപടി നൽകുന്നില്ലെന്നും പറഞ്ഞ് പ്രതിപക്ഷം ഒന്നടങ്കം ആഞ്ഞടിച്ചു.
ഒരു പത്രസമ്മേളനം പോലും നടത്താൻ ധൈര്യമില്ലെന്ന വിമർശനങ്ങളും ഉണ്ടായി. രാജ്യദ്രോഹ കുറ്റം ചുമത്തിയുള്ള വിചാരണകൾക്കു പിന്നാലെ ജെഎൻയുവിൽനിന്നു വിദ്യാർഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. നോട്ടുനിരോധനവും വിവാദമായ റഫാൽ വിമാന ഇടപാടുകളുമടക്കം ആയുധമാക്കിയ പ്രതിപക്ഷം 2019ലെ തെരഞ്ഞെടുപ്പിൽ മോദി വീഴുമെന്നു കണക്കുകൂട്ടി.
എന്നാൽ, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് 303 ലോക്സഭാ സീറ്റുകൾ നേടിക്കൊണ്ടാണ് നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രി ആയത്. പ്രധാനമന്ത്രി പദത്തിൽ മോദിയുടെ രണ്ടാം വരവ് സംഭവ ബഹുലമായി.
ജമ്മു-കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി. രാജ്യമാകെ കൊടുങ്കാറ്റുപോലെ പ്രതിഷേധം വീശിയടിച്ചിട്ടും പൗരത്വ നിയമം പാസാക്കിയെടുത്തു. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടു.
രാജ്യവ്യാപകമായി ഇന്നും തുടരുന്ന കർഷക പ്രക്ഷോഭത്തിന് വഴിയൊരുക്കി വിവാദ കാർഷിക നിയമങ്ങൾ പാസാക്കി. ലോകത്തെ തന്നെ അന്പരപ്പിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതടക്കം പല തീരുമാനങ്ങളിലും വിമർശനമുയർന്നു.
എന്നാൽ ഇതൊന്നും തന്നെ തളർത്തുന്നില്ലെന്നു തെളിയിക്കാൻ ഓരോ അവസരവും വിദഗ്ധമായി ഉപയോഗിക്കുന്നതിൽ മോദി വിജയിച്ചുകൊണ്ടേയിരിക്കുന്നു. അതിനിടെയുണ്ടായ ബംഗാൾ തെരഞ്ഞെടുപ്പിൽ മമതയുടെ തേരോട്ടത്തെ മറികടക്കാൻ കഴിയാഞ്ഞതും തമിഴ്നാട്ടിലും കേരളത്തിലും ജനപിന്തുണ നേടാനാകാത്തതും മോദിക്കും ബിജെപിക്കും തിരിച്ചടിയായി മാറി.
മോദി നേരിടേണ്ട അടുത്ത വെല്ലുവിളി ഉത്തർപ്രദേശാണ്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ യുപിയിലേക്കു തിരിഞ്ഞുകഴിഞ്ഞു. ഗുജറാത്തിൽ കാലിടറാതിരിക്കാൻ മന്ത്രിസഭയെ അടിമുടി മാറ്റിമറിക്കുകയും ചെയ്തു.
യുപിയിലും ഗുജറാത്തിലും അധികാരം നിലനിർത്തിയാൽ 2024 ലും മോദിതരംഗം നിലനിൽക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കരുത്തനായ നേതാവും വ്യക്തമായ കർമപദ്ധതികളുമില്ലാതെ പ്രതിപക്ഷമാകട്ടെ ഇരുട്ടിൽത്തപ്പുകയും ചെയ്യുന്നു.
സെബി മാത്യു
രണ്ടു പതിറ്റാണ്ട്, എതിരാളിയില്ലാതെ മോദി മാജിക്
05:30 AM Jan 01, 1970 | Deepika.com