ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് രാജിക്കത്ത് നൽകി.
ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനപ്രകാരമാണ് ആണ് ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനായി വെള്ളിയാഴ്ചയാണ് ഖാർഗെ നാമനിർദേശ പത്രിക നൽകിയത്.
മുതിർന്ന പാർട്ടി നേതാക്കളായ എ.കെ. ആന്റണി, അശോക് ഗെഹ്ലോട്ട്, ദിഗ്വിജയ് സിംഗ്, പ്രമോദ് തിവാരി, പി.എൽ. പുനിയ, പവൻ കുമാർ ബൻസൽ, മുകുൾ വാസ്നിക് തുടങ്ങിയവർ ഖാർഗെയെ പിന്തുണച്ചു. ജി 23 നേതാക്കളായ ആനന്ദ് ശർമയും മനീഷ് തിവാരിയും ഖാർഗെയെ പിന്തുണച്ചു.
അതേസമയം, കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ അറുപതിലധികം നേതാക്കളാണ് തരൂരിനെ പിന്തുണച്ചത്. കേരളത്തിൽനിന്നു മാത്രം പതിനഞ്ച് നേതാക്കളാണ് തരൂരിനെ പിന്തുണച്ച് ഒപ്പുവച്ചിരിക്കുന്നത്. അഞ്ചു സെറ്റ് പത്രികയാണ് തരൂർ സമർപ്പിച്ചത്.
ജാർഖണ്ഡിൽനിന്നുള്ള കോണ്ഗ്രസ് നേതാവ് കെ.എൻ. ത്രിപാഠിയും പത്രിക സമർപ്പിച്ചു. കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധികുടുംബം നിഷ്പക്ഷമായി നിലകൊള്ളുമെന്നാണ് സോണിയ ഗാന്ധി നൽകിയിരിക്കുന്ന ഉറപ്പെന്നാണ് തരൂർ വ്യക്തമാക്കിയത്.
പാർട്ടി അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ള ഖാർഗെയ്ക്ക് പകരം പി. ചിദംബരം, ദിഗ്വിജയ് സിംഗ് എന്നിവരിലൊരാൾ രാജ്യസഭാ പ്രതിപക്ഷ നേതാവാകും എന്നാണ് സൂചന.
രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ
02:04 PM Oct 01, 2022 | Deepika.com