ആലുവ: തുടർച്ചയായി രണ്ടു ദിവസം ആലുവയിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ പ്രതിയെ മറ്റൊരു മോഷണത്തിനു തയാറെടുക്കുന്നതിനിടെ പോലീസ് കൈയോടെ പൊക്കി.
തൂത്തുക്കുടി ലഷ്മിപുരം നോർത്ത് സ്ട്രീറ്റിൽ കനകരാജ് (40)ആണ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആലുവ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പോലീസിന്റെയും വ്യാപാരികളുടെയും ഉറക്കം കെടുത്തിയ ഒറ്റയാൾ മോഷ്ടാവിനെ കുടുക്കിയതു നഗരത്തിനാശ്വാസമായി.
സിസിടിവി വിനയായി
ആലുവയിൽ കവർച്ച നടന്ന സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ മറ്റ് മോഷണ കേസുകളിൽ പ്രതിയായ കനകരാജിന്റെ വിരലടയാളമാണെന്നും വ്യക്തമായി. തുടർന്നു പോലീസ് സംഘം നഗരത്തിൽ തെരച്ചിൽ നടത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്.
എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചു ജില്ലയാകെ അന്വേഷണം നടത്തിവരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരം വളഞ്ഞാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാൾ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാനും ശ്രമിച്ചു. തുണിക്കടയിൽനിന്നു മോഷ്ടിച്ച വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച്ച പുലർച്ചെ ബൈപ്പാസിനു സമീപം ഷൈൻ സ്റ്റാർ ഇലക്ട്രിക്കൽസിൽനിന്നു കനകരാജ് 9,000 രൂപയും തിങ്കളാഴ്ച്ച പുലർച്ചെ ബൈപ്പാസ് ബ്രിഡ്ജ് റോഡിലെ കോട്ടൺ ബസാറിൽനിന്നു വസ്ത്രങ്ങളും ഇയാൾ വിദഗ്ധമായി കവർന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ആശുപത്രി കവലയിലെ മെഡിക്കൽ ഷോപ്പിലും കാർ ആക്സസറീസ് സ്ഥാപനത്തിലും കവർച്ച നടന്നിരുന്നു. ഈ സംഭവങ്ങളിലും ഇയാൾക്കു പങ്കുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
മുന്പ് പിടിയിലായത് 1999ൽ
വിവിധ കവർച്ച കേസുകളിൽ പ്രതിയായിട്ടുള്ള കനകരാജിനെ 1999ൽ അവസാനമായി തൃശൂർ പോലീസാണ് പിടികൂടുന്നത്. തുടർന്ന് കനകരാജ് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണം നടത്തിയെങ്കിലും പോലീസിനു പിടികൊടുത്തില്ല.
കായംകുളം, തൃശൂർ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത്, എറണാകുളം സെൻട്രൽ, പാലാരിവട്ടം, തിരുനെൽവേലി, കോയമ്പത്തൂർ, കുലശേഖരം പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് കനകരാജ് സമ്മതിച്ചിട്ടുണ്ട്.
മോഷണയാത്ര
ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കാതെ യാത്ര ചെയ്തു മോഷണം നടത്തലാണ് രീതി. മോഷണം നടത്തേണ്ട സ്ഥലം പകൽ കണ്ടുവയ്ക്കും. രാത്രി കടയുടെ ഷട്ടറിനോടു ചേർന്നു തുണി വിരിച്ചു കിടക്കുന്ന ഇയാൾ സാവധാനം താഴ് അറുത്തു മോഷണം നടത്തുന്നതാണ് പതിവ്.
വെളിച്ചത്തിനായി ടോർച്ച് ലൈറ്റിനു പകരം തീപ്പെട്ടിക്കൊള്ളി ഉപയോഗിക്കുന്നതാണ് ശീലം. ആലുവയിലും ഈ രീതിയാണ് ഉപയോഗിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. മോഷണ വസ്തുക്കൾ വിറ്റുകിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
നോൺസ്റ്റോപ്പ്! കനകരാജ് നടത്തുന്നത് മോഷണ യാത്രകൾ! ഒടുവിൽ പെട്ടത് ഇങ്ങനെ
05:30 AM Jan 01, 1970 | Deepika.com