സ്ത്രീകളുടെ സുരക്ഷയും ശക്തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ തനിയെ രാജ്യം മുഴുവൻ സഞ്ചരിക്കുകയാണ് മധ്യപ്രദേശുകാരി ആശ മാൽവിയ. ദേശീയ കായികതാരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ 20,000 കിലോമീറ്ററാണു ലക്ഷ്യമിടുന്നത്.
കണ്ണൂരിലെത്തിയ ആശ മാൽവിയ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്നും മികച്ച സ്വീകരണമാണിവിടെ തനിക്കു ലഭിച്ചതെന്നും ആശ പറഞ്ഞു. ഇന്ത്യ സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം.
നവംബർ ഒന്നിന് ഭോപ്പാലിൽനിന്നും പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. തമിഴ്നാട്, കർണാടക, ഒഡീഷ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കടന്ന് ജമ്മു-കാഷ്മീർ ഉൾപ്പെടെ ഇന്ത്യ മുഴുവൻ യാത്രചെയ്യാനാണ് തീരുമാനം. കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്കായിരുന്നു യാത്ര.
മൂന്ന് മുഖ്യമന്ത്രിമാരെ നേരിൽ കണ്ടു. ഒപ്പം ജില്ലാ കളക്ടർമാരെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് സംസാരിക്കും. അടുത്ത വർഷം ഡൽഹിയിലെത്തി രാഷ്ട്രപതിയെ കാണും.
മധ്യപ്രദേശിലെ രാജ്ഘർ ജില്ലയിലെ നടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആശ ദേശീയ കായിക മത്സരങ്ങളിൽ അത്ലറ്റിക്സിൽ മൂന്നുതവണനേട്ടം കൈവരിച്ചു. 300 ഓളം സൈക്കിൾ റൈഡുകൾ പൂർത്തിയാക്കി. വീട്ടിൽ അമ്മയും അനിയത്തിയുമാണുള്ളത്. 12 വയസ് മുതൽ കായികരംഗത്തുണ്ട്. സാഹസികത ഏറെ ഇഷ്ടമാണ്. യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകമെഴുതാനുള്ള ശ്രമത്തിലാണ് ആശ.
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
11:26 AM Dec 22, 2022 | Deepika.com