കൊച്ചി: കച്ചേരിപ്പടി സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലെ ക്ലാസ്മുറി അക്ഷരാര്‍ഥത്തില്‍ ഇന്നലെ കളിയരങ്ങായി. കലിയായി വേഷമിട്ട് ടീച്ചര്‍ നിറഞ്ഞാടിയപ്പോള്‍ കാണികളായിയുണ്ടായിരുന്നത് അഞ്ഞൂറോളം വരുന്ന വിദ്യാര്‍ഥികൾ. കലിപൂണ്ട "കലി'യുടെ ദംഷ്ട്ര കാട്ടിയുള്ള അലര്‍ച്ച ഇടയ്ക്കിടെ വിദ്യാര്‍ഥികളെ പേടിപ്പിച്ചതൊഴിച്ചാല്‍ ആദ്യാവസാനം ആവേശത്തോടെ ആസ്വദിച്ചിരിക്കുകയായിരുന്നു കുട്ടികൾ.
പത്താംക്ലാസിലെ മലയാളം പാഠപുസ്തകത്തിലുള്ള നളചരിതം രണ്ടാംദിവസത്തെ ആട്ടക്കഥാ ഭാഗത്തിന്റെ ദൃശ്യാവിഷ്കാരമാണ് മലയാളം അധ്യാപികയായ പ്രീത ബാലകൃഷ്ണന് അവതരിപ്പിച്ചത്. ആട്ടക്കഥകള്‍ കഥകളിയിലൂടെ തന്നെ കുട്ടികള്‍ക്കു പഠിപ്പിച്ചു കൊടുക്കണമെന്ന ടീച്ചറുടെ നിര്‍ബന്ധത്തിനു പ്രധാനാധ്യാപിക അനുമതി നല്‍കിയതോടെ വേറിട്ട പാഠ്യരീതിക്കു സ്കൂള്‍ വേദിയായി.
നളചരിതം രണ്ടാംദിവസത്തെ കഥയുൾക്കൊള്ളുന്ന "പ്രലോഭനം' എന്ന പാഠഭാഗം ഒരാഴ്ച മുന്‍പാണ് പ്രീതടീച്ചര്‍ പഠിപ്പിച്ചത്. കൂടുതല്‍ മനസിലാക്കാന്‍ ഇതിന്റെ കഥകളി അവതരണം ഉണ്ടാകുമെന്നും ഉറപ്പും നല്കി. അവതരണത്തിനു മുന്നോടിയായി കഥകളി അഭിനയത്തെയും വേഷങ്ങളെയും മുദ്രകളെയും സമ്പ്രദായങ്ങളെയും കുറിച്ചൊക്കെ ഡെമോസ്ട്രേഷനും നടത്തി.
പത്തിലേയും ഒന്പതിലേയും വിദ്യാര്‍ഥികള്‍ക്കു മുന്നിലായിരുന്നു കഥകളി അവതരണം.
രാവിലെ ഏഴിനു ചുട്ടികുത്താൻ തുടങ്ങി. താത്കാലിക ക്ലാസ്മുറിയായി മാറിയ സ്കൂള്‍ ഓഡിറ്റോറിയത്തിലെ വേദിയിലെ ആട്ടവിളക്കില്‍ 11.30 ഓടെ കറുത്ത താടിയും വലിയ കിരീടവും അണിഞ്ഞ് പ്രീത ടീച്ചര്‍ "കലി പൂണ്ട്' അലറി രംഗപ്രവേശനം ചെയ്തു. ഒപ്പം പുഷ്കരന്റെ പച്ചവേഷവും.
പ്രീത ടീച്ചറുടെ സുഹൃത്തും കഥകളി കലാകാരിയുമായ പാര്‍വതി മേനോനാണ് പുഷ്കരനായി വേഷമിട്ടത്. കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാര്‍ (വായ്പാട്ട്), ആല്‍എല്‍വി മിഥുന് മുരളി (ചെണ്ട), കലാമണ്ഡലം വിനീത് (മദളം), കലാമണ്ഡലം അരുണ്‍ രമേശ് (ചമയം), എരൂര്‍ മനോജ് (ചുട്ടി) എന്നിവരും പിന്നണിയിൽ അണിചേർന്നു. ഏരൂര്‍ ഭവനീശ്വരി കഥകളി യോഗത്തിന്റേതായിരുന്നു അവതരണം.
2016 ലും പ്രീത ടീച്ചര്‍ പഠനത്തിന്റെ ഭാഗമായി കഥകളി അവതരിപ്പിച്ചിട്ടുണ്ട്. അന്നുപത്താക്ലാസിലെ പാഠഭാഗമായ നളചരിതത്തിലെ ദമയന്തിയേയാണ് അവതരിപ്പിച്ചത്. പ്രളയവും, കോവിഡും മൂലം പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടരാനായില്ല. അടുത്ത വര്‍ഷം സിലബസില്‍ മാറ്റമുണ്ടാകുമെന്നതിനാല്‍ പ്രലോഭനം എന്ന പാഠഭാഗത്തോടുള്ള പ്രത്യേക താല്പര്യമാണ് കഥകളി അവതരണത്തിനു ടീച്ചറെ പ്രേരിപ്പിച്ചത്. അവതരണത്തിന്റെ ചെലവ് പിടിഎയും അധ്യാപകരും ചേര്‍ന്നാണ് സ്വരൂപിച്ചത്.
അനിൽ തോമസ്
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
11:02 AM Oct 28, 2022 | Deepika.com