യുദ്ധചിത്രങ്ങൾ ചലച്ചിത്രകല ഉണ്ടായ കാലം മുതൽ തിരശീലയിൽ എത്തുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ നടന്ന രണ്ടു ലോകയുദ്ധങ്ങളും ചെറുതും വലുതുമായ അനേകം സായുധസംഘട്ടനങ്ങളും ഇപ്പോഴും ചലച്ചിത്രകാരന്മാർക്ക് ഇഷ്ടവിഷയമാണ്.
ഇവയിൽ ക്ലാസിക്കുകളായി എണ്ണപ്പെടുന്ന ഒരുപിടി സൃഷ്ടികൾ എടുത്തുകാട്ടാനുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് ഡേവിഡ് ലീനിന്റെ "ദ ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ്.' ലീൻ സൃഷ്ടിച്ച ചലച്ചിത്ര ഇതിഹാസങ്ങളിൽ ഈ ചിത്രം ഒന്നാമതു നിൽക്കുന്നു.
രണ്ടാം ലോകയുദ്ധത്തിൽ ജാപ്പനീസ് സൈന്യം യുദ്ധവിജയം സുഗമമാക്കാൻ തായ്ലാൻഡിനും ബർമയ്ക്കുമിടയിൽ പണിത "മരണത്തിന്റെ തീവണ്ടിപ്പാത' എന്നറിയപ്പെട്ട റെയിൽപാത നിർമാണത്തെ പുരസ്കരിച്ച് ഫ്രഞ്ച് നോവലിസ്റ്റ് പിയേർ ബുൾ രചിച്ച നോവലാണ് കഥയുടെ അടിസ്ഥാനം.
1942-43ൽ തെക്കുകിഴക്കൻ ഏഷ്യയിൽനിന്ന് സഖ്യശക്തികളെ തുരത്തി മുന്നേറിയ ജപ്പാൻ, തങ്ങൾ തടവിലാക്കിയ സൈനികരെയും തദ്ദേശവാസികളെയും അടിമവേല ചെയ്യിപ്പിച്ചാണ് ഈ തീവണ്ടിപ്പാത പണിതത്. പക്ഷേ പണി പൂർത്തിയാകും മുന്പേ അവർ തുരത്തപ്പെട്ടു. പതിനായിരങ്ങൾ മരിച്ചുവീണ ഈ യത്നത്തിലെ ഒരു നിർണായക ഭാഗമായിരുന്നു ക്വായ് നദിക്കു കുറുകെ പണിയേണ്ടിയിരുന്ന പാലം.
ബൂളിന്റെ കഥയിൽ കാര്യമായ ചില മാറ്റങ്ങളോടെയാണ് ഡേവിഡ് ലീനും നിർമാതാവ് സാം സ്പീഗലും "ദ ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ്' തിരശീലയിലെത്തിച്ചത്. മൂന്നു പ്രഗത്ഭ തിരക്കഥാകൃത്തുക്കളുടെ കൈകളിൽകൂടി കടന്നാണ് തികച്ചും ഒരു പെർഫക്ഷനിസ്റ്റായ ലീൻ സ്ക്രിപ്റ്റ് പൂർത്തീകരിച്ചത്. അത് എല്ലാ അർഥത്തിലും ഒരു ദൃശ്യ ക്ലാസിക് സൃഷ്ടിയായിത്തീരുകയും ചെയ്തു.
1943ൽ മഹായുദ്ധം കൊടുന്പിരിക്കൊണ്ടിരിക്കെ തടവുകാരാക്കപ്പെട്ട ഇന്ത്യക്കാരടക്കമുള്ള ബ്രിട്ടീഷ്-അമേരിക്കൻ പട്ടാളക്കാർ അതിക്രൂരനായ സെയ്റ്റോ എന്ന ജാപ്പ് കമാൻഡാന്റിന്റെ കീഴിലുള്ള തടങ്കൽപാളയത്തിൽ എത്തുന്നതോടെയാണു കഥ തുടങ്ങുന്നത്.
ആദ്യ സീക്വൻസുകളിൽതന്നെ നിരന്തരം മരണങ്ങൾ നടക്കുന്ന ക്യാന്പിന്റെ അവസ്ഥ ദൃശ്യമാണ്. അമേരിക്കൻ നേവൽ കമാൻഡറായ ഷിയേഴ്സ് മരിച്ചവരെ കുഴിവെട്ടി മൂടുന്ന പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സൈനികർ ജാപ് യന്ത്രത്തോക്കുകളുടെ നിഴലിൽ കേണൽ നിക്കോൾസന്റെ നേതൃത്വത്തിൽ മാർച്ച് ചെയ്തു പ്രവേശിക്കുന്നതോടെ സംഘർഷങ്ങൾക്കു തുടക്കമായി.
സെയ്റ്റോയുടെ ഉത്തരവിൻപ്രകാരം തടവുകാർ, ഓഫീസർമാരടക്കം പിറ്റേദിവസം മുതൽ റെയിൽപാലത്തിന്റെ പണി ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ്.യുദ്ധനിയമങ്ങൾ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത, തന്റെ സൈനികരുടെ പൂർണ പിന്തുണയുള്ള നിക്കോൾസൺ ഇതിനെ തുറന്നെതിർക്കുന്പോൾ വധഭീഷണിയും തുടർന്ന് പീഡനങ്ങളുമാണ് തടവുകാർക്കു നേരിടേണ്ടിവരുന്നത്.
നിക്കോൾസന്റെ ഇച്ഛാശക്തിയെ തകർക്കാനാവില്ലെന്ന സത്യം സെയ്റ്റോയ്ക്കു മനസിലായി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ബ്രിട്ടീഷ് മെഡിക്കൽ ഓഫീസർ ക്ലിപ്റ്റൺ രണ്ടുപേർക്കുമിടയിൽ ശ്രമകരമായ ഒത്തുതീർപ്പുണ്ടാക്കുന്നു. പക്ഷേ ജപ്പാൻകാരുടെ ആജ്ഞാനുവർത്തിയാകാൻ നിക്കോൾസൺ തയാറില്ല. ഒടുവിൽ പൂർണമായും തന്റെ നിയന്ത്രണത്തിൽ പാലം പണിയാൻ സെയ്റ്റോ സമ്മതിച്ചതോടെ സൈനികർ എത്തിത്തുടങ്ങി.
എന്നാൽ തടവുചാടാൻ അവസരം കിട്ടിയപ്പോൾ കമാൻഡർ ഷിയേഴ്സ് അതിസാഹസികമായി രക്ഷപ്പെട്ട് വനവും കടലും താണ്ടി സിലോണിലെ (ശ്രീലങ്ക) ബ്രിട്ടീഷ് താവളത്തിൽ എത്തുന്നു. ഇതേസമയം നിയമവും മേലധികാരികളുടെ നിർദേശങ്ങളും കർക്കശമായി പാലിക്കണമെന്നു നിർബന്ധമുള്ള നിക്കോൾസൺ തന്റെ സൈനികർ തടവുചാടരുതെന്ന് ഉത്തരവിടുകയും അവരെക്കൊണ്ട് സെയ്റ്റോ പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഠിന ശ്രമങ്ങളിലുമാണ്.
ആദ്യ ട്രെയിൻ ഓടിക്കാനുള്ള ദിവസംപോലും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥിതിക്ക് പണി പൂർത്തിയായില്ലെങ്കിൽ സെയ്റ്റോ ആത്മഹത്യ ചെയ്യേണ്ടിവരും. നിക്കോൾസണെ സംബന്ധിച്ചിടത്തോളം ഈ പണി തന്റെ സാമർഥ്യവും ബ്രിട്ടീഷ് പട്ടാളത്തിന്റെ കഴിവും പ്രകടിപ്പിക്കാനുള്ള അവസരമാണ്.
എന്നാൽ ഇതേസമയം സിലോണിൽ മേജർ വാർഡൻ എന്ന കമാൻഡോയുടെ നേതൃത്വത്തിൽ ക്വായ് പാലം തകർക്കാനുള്ള ഒരു സംഘം നിയോഗിക്കപ്പെടുന്നു. വഴികാട്ടിയായി കമാൻഡർ ഷിയേഴ്സുമുണ്ട്. ഉദ്ഘാടനം നടക്കുന്നതിനു തലേന്ന് രാത്രി പണി പൂർത്തിയാക്കിയ ബ്രിട്ടീഷുകാരും ജപ്പാൻ സൈനികരും ക്യാന്പിൽ ആഘോഷിക്കുന്പോൾ ജലനിരപ്പുയർന്ന നദിയിൽ സ്ഥലത്തെത്തിയ സഖ്യസേനാ കമാൻഡോകൾ പാലം തകർക്കാനുള്ള സംവിധാനങ്ങൾ ചെയ്യുകയാണ്.
ട്രെയിൻ വരുന്നതിനു മിനിറ്റുകൾ മുൻപ് സെയ്റ്റോ തുറക്കുന്പോൾ നിക്കോൾസൺ ജലനിരപ്പു താഴ്ത്തി നദിയിലെ ഡിറ്റൊണേഷൻ കേബിൾ കാണുന്നതോടെ അതിനാടകീയവും ഭീകരവുമായ രംഗങ്ങളാണ് അരങ്ങേറുന്നത്. സ്വന്തം സഖ്യത്തിൽനിന്നുതന്നെ താൻ സൃഷ്ടിച്ച പാലം അട്ടിമറിക്കപ്പെടുന്നതു കാണുന്ന നിക്കോൾസൺ ആദ്യം ആ പരിശ്രമം തകർക്കാൻ ശ്രമിക്കുന്നുവെങ്കിലും അതു ശത്രുവും മിത്രവുമെന്നില്ലാതെ കൂട്ടക്കൊലയിലാണ് കലാശിക്കുന്നത്.
തിരിച്ചറിവിന്റെ ആ നിമിഷത്തിൽ പരിക്കേറ്റ കേണൽ തന്റെ കുറ്റബോധത്താൽ തകർന്നുപോകുന്നു. സ്വന്തം വീഴ്ചയിൽതന്നെ ക്വായ് പാലവും പാലം കടക്കാനെത്തുന്ന ജാപ്പനീസ് തീവണ്ടിയും. ഒടുവിൽ അവശേഷിക്കുന്ന കാഴ്ചക്കാരനായ മെഡിക്കൽ ഓഫീസർ ക്ലിപ്റ്റന്റെ നാവിൽനിന്നുയരുന്ന വാക്കുകളിൽ ചിത്രത്തിന്റെ അന്തസാരം വെളിവാകുന്നു,"ഭ്രാന്ത്, ഭ്രാന്ത്...'
"ദ ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ്' 57ലെ മുഖ്യനടൻ (അലക്സ് ഗിന്നസ്), ഉപനടൻ സെഡ്യൂ ഹയാക്കാവ എന്നിവർക്കും മികച്ച ചിത്രം, ചിത്രീകരണം, സംവിധാനം, എഡിറ്റിംഗ്, സംഗീതം, തിരക്കഥ എന്നീ ഏഴിനങ്ങളിൽ ഓസ്കർ, കൂടാതെ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ എന്നിവയടക്കം അനേകം അന്താരാഷ്ട്ര മേളകളിലുംകൂടി 34 അവാർഡുകൾ ലഭിച്ചു.
എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി നിരൂപകർ വിലയിരുത്തിയ ഈ ചിത്രം ജീവൻ സ്പിൽബർഗ്, മാർട്ടിൻ സ്കോർസസേ എന്നിവർ പാഠപുസ്തകം എന്നാണ് വിശേഷിപ്പിച്ചത്. സർ അലക് ഗിന്നസിന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ് കേണൽ നിക്കോൾസൺ.
ജിജി ജോസഫ് കൂട്ടുമ്മേൽ
യുദ്ധം വ്യർഥം; ഒരു പാലത്തിന്റെ ഇതിഹാസം
01:34 AM Jun 25, 2023 | Deepika.com