‘അരിക്കൊന്പൻ ഇനി ഈ വഴി വരില്ല. പേടിക്കാതെ ജീവിക്കാമല്ലോ. ’ ചിന്നക്കനാലിലും ആനയിറങ്കലിലും ശാന്തൻപാറയിലുമൊക്കെ ഇതേ കേൾക്കാനുള്ളു.
രണ്ടു മാസം മുൻപ് നാടുകടത്തി പെരിയാർ വനം കയറ്റിവിട്ട അരിക്കൊന്പൻ തിരികെ ചിന്നക്കനാലിലേക്ക് വരും, വരില്ല എന്നൊക്കെ പന്തയം വച്ചവർ പലരാണ്. ആനബുദ്ധിയല്ലേ, കൊന്പൻ വന്നാൽ പക തീർക്കുമെന്നായിരുന്നു ഭയം.
പെരിയാർ ഉൾവനത്തിൽനിന്ന് മേഘമല കുന്നിറങ്ങി കലിക്കൊന്പൻ കന്പം നഗരത്തെ വിറപ്പിച്ചതും അവിടെനിന്ന് മയക്കുവെടിവച്ചു കളക്കാട് കടുവാസങ്കേതത്തിലേക്കു വീണ്ടും നാടുകടത്തിയതുമൊക്കെയാണ് ഇപ്പോഴത്തെ നാട്ടുവർത്തമാനം. ഇടുക്കി മലനിരകളിലൂടെ ദിവസം എട്ടും പത്തും മൈലുകൾ താണ്ടിയിരുന്ന കാട്ടാന.
കൂട്ടം കൂടിയാലും കൂട്ടം പിരിഞ്ഞാലും അരിക്കൊന്പൻ പ്രശ്നക്കാരനായിരുന്നു. ഇവൻ നാടൊഴിഞ്ഞതോടെ ശാന്തൻപാറ പഞ്ചായത്ത് അതിരിടുന്ന ഇരുപതു മൈൽ ചുറ്റളവിലെ തോട്ടം തൊഴിലാളികളും സഞ്ചാരികളും സ്കൂൾ വിദ്യാർഥികളുമൊക്കെ ആശ്വാസത്തിലാണ്.
എട്ടുപത്തു പേരെയെങ്കിലും അരിക്കൊന്പൻ കുത്തിയും ചവിട്ടിയും കൊന്നിട്ടുണ്ട്. അതിലേറെപ്പേരെ ആക്രമിച്ചിട്ടുണ്ട്. പലയിടങ്ങളിലായി തൊഴിലാളികളുടെ 92 ലായങ്ങളാണ് ഇടിച്ചുതകർത്തത്. പന്നിയാർ, ആനയിറങ്കൽ റേഷൻകടകൾ പതിവായി കൊള്ളയടിച്ച് അരിതിന്നു. മദവും കലിയും അടങ്ങാത്ത കൊന്പന്റെ ചിന്നംവിളി ഓർമിക്കുന്പോൾതന്നെ ഭീതി മാറുന്നില്ല.
അരിവീരന്റെ ആരാധകർക്കും അവകാശവാദക്കാർക്കും അകലങ്ങളിലിരുന്ന് കൊന്പനെ തിരികെ വേണമെന്നൊക്കെ പറയാം. പക്ഷെ വല്ലാത്തൊരു പരാക്രമി മുറ്റത്തും തോട്ടത്തിലും കൃഷിയിടത്തിലും റോഡിലും കൊലവിളിച്ചു നിൽക്കുന്നതിനിടെ ഭയപ്പാടിൽ ജീവിച്ചവർക്കേ അറിയൂ അവന്റെ തനിനിറം.
ഉറങ്ങാതെ കിടന്നവർക്കും കൂലിവേലയ്ക്കു പോകാതിരുന്നവർക്കും നേരം മയങ്ങിയാൽ മുറ്റത്തേക്കിറങ്ങാൻ ഭയപ്പെട്ടിരുന്നവർക്കുമേ അറിയൂ ഇപ്പോഴത്തെ ആശ്വാസം. അരിക്കൊന്പൻ അരുംകൊല ചെയ്തവരുടെ കുടുംബങ്ങളിലെ അനാഥത്വവും തകർച്ചയും പട്ടിണിയും അരിക്കൊന്പൻ ഫാൻസുകാർക്കൊന്നും അറിയേണ്ടതില്ല.
പരാക്രമം റേഷൻകടയിൽ
പന്നിയാർ എസ്റ്റേറ്റിൽ 27 വർഷമായി റേഷൻകട നടത്തുന്ന പി.എസ്. ആന്റണി പുളിക്കലിന് കഷ്ടവും നഷ്ടവും മാറിയിരിക്കുന്നു. ജീവൻ പണയപ്പെടുത്തിയാണ് ഇദ്ദേഹം റേഷൻ വിതരണകേന്ദ്രം നടത്തിയിരുന്നത്. 2018 മുതലാണ് അരിക്കൊന്പൻ അരിതീറ്റ തുടങ്ങിതെന്ന് ആന്റണി ഓർമിക്കുന്നു.
പലപ്പോഴായി പതിനൊന്ന് തവണ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് അരി തിന്നിട്ടുണ്ട്. കൂരിരിട്ടും പെരുമഴയും കോടമഞ്ഞുമൊന്നും ആനയ്ക്കു പ്രശ്നമല്ല. ഓരോ വരവിലും തകരപ്പാട്ട മേഞ്ഞ മേൽക്കൂര പൊളിച്ചെറിയും. തുടർന്ന് ഭിത്തിയുടെ മുകൾവശം തള്ളിയിടും.
വിടവിലൂടെ തുന്പിക്കൈ നീട്ടി അരിച്ചാക്ക് ഉയർത്തിയെടുത്ത് ചവിട്ടിക്കീറും. ഇരുപത് കിലോ അരിയാണ് ഒരു വരവിലെ ശാപ്പാട്. പച്ചരിയോ ചാക്കരിയോ കുത്തരിയോ എന്നത് പ്രശ്നമല്ല. തീറ്റയ്ക്കുശേഷം ചാക്കിൽ ശേഷിക്കുന്ന അരി ഉപേക്ഷിച്ചുപോകുകയായിരുന്നു പതിവ്.
അരിക്കൊള്ളയുടെ നഷ്ടവും കടയുടെ കേടുപാടു തീർക്കുന്നതിലെ ചെലവും താങ്ങാനാവാതെ വന്നതോടെ ആന്റണി റേഷൻകടയിൽതന്നെ ഉറങ്ങിയ കാലമുണ്ട്. പാതിരാ കഴിഞ്ഞുള്ള ആനവരവിൽ ലായങ്ങളിലെ തൊഴിലാളികൾ പന്തം കൊളുത്തി ബഹളമുണ്ടാക്കിയാലും അരി തിന്നേ കൊന്പൻ മടങ്ങൂ.
പലപ്പോഴായി കുറഞ്ഞത് പതിനഞ്ച് ചാക്ക് അരി തിന്നതിന്റെയും കട പൊളിച്ചതിന്റെയും നഷ്ടക്കണക്കുകളാണ് ആന്റണിക്കു പറയാനുള്ളത്. അരിക്കൊന്പനാണ് അരി തിന്നതെന്ന് ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മഹസർ തയ്യാറാക്കിയ ശേഷമേ സ്റ്റോക്ക് ഇളവു ചെയ്യൂ. ആനയുടെ ഓരോ വരവുപോക്കിനും പിന്നാലെ റേഷൻ സാധനങ്ങൾ നനയാത്ത ഇടങ്ങളിലേക്ക് മാറ്റുന്നതും തിരികെയെത്തിക്കുന്നതുമായിരുന്നു വലിയ ദുരിതം.
പകൽ കൂട്ടംകൂടി കറക്കവും വൈകുന്നേരം ഒറ്റയാനായി കട, ഭവനഭേദനവുമായിരുന്നു പതിവ്. ഹാരിസണ് മലയാളം പ്ലാന്റേഷനിലെ തൊഴിലാളികൾ ആശ്രയിക്കുന്ന റേഷൻകടകളിൽ മാത്രമല്ല അവരുടെ ലായങ്ങളിലും വിളയാട്ടമുണ്ടായിരുന്നു. അടുക്കള ജനാല ചവിട്ടിപ്പൊളിച്ച് അകത്ത് എവിടെയാണ് അരി സൂക്ഷിക്കുന്നതെന്ന് മണത്തറിഞ്ഞ് ശാപ്പിടാനുള്ള ആനബുദ്ധി അപാരമായിരുന്നു
അരിക്കൊന്പനെ കാടു കടത്തിയതിൽ ആശ്വസിക്കുന്ന മറ്റൊരു റേഷൻ വിതരണക്കാരൻകൂടിയുണ്ട്. ആനയിറങ്കലിൽ റേഷൻ കട നടത്തുന്ന സിഎം അലിയാർക്കും ചെറുതായിരുന്നില്ല നഷ്ടം. പത്തു തവണ അരിക്കൊന്പൻ അലിയാരുടെ അരി തിന്നുമുടിച്ചു.
കടയുടെ ഭിത്തി ബലവത്തായതിനാൽ മുൻവശത്തെ ഷട്ടർ തകർക്കുകയായിരുന്നു പതിവ്. ആറു തവണ ഷട്ടർ മാറേണ്ടിവന്നു. കൊള്ള സഹിക്കാനാവാതെ അരിച്ചാക്കിനു മുകളിൽ ഗോതന്പ് ചാക്കുകൾ അടുക്കി വച്ചുനോക്കിയെങ്കിലും രക്ഷയായില്ല. ഗോതന്പ് ചാക്കുകൾ തള്ളിയിട്ടശേഷം അരി കണ്ടെടുത്തായി തീറ്റ.
ആന തള്ളിയിടുന്ന ഗോതന്പും വിതരണയോഗ്യമല്ലാതാകും. ചാക്കിൽ ശേഷിക്കുന്ന അരിയും വിറ്റഴിക്കാനാവില്ല. തുന്പിക്കൈയിൽ നിന്നുള്ള സ്രവം വീണ് ധാന്യങ്ങളിൽ പൂപ്പലുണ്ടാകും. ഒപ്പം ദുർഗന്ധവും. ഇത്തരത്തിൽ ആയിരം കിലോ ഗോതന്പും അഞ്ഞൂറു കിലോ അരിയുമാണ് നഷ്ടമായത്.
ഒരിക്കൽ അരി ഇല്ലെന്നു കണ്ടപ്പോൾ അൻപത് പായ്ക്കറ്റ് ആട്ടപ്പൊടിയും പഞ്ചസാരയും തിന്നു. അലിയാർക്ക് പലപ്പോഴായി ഒന്നര ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണുള്ളത്. നഷ്ടത്തിന് പരിഹാരം തേടി അപേക്ഷകൾ നൽകിയതല്ലാതെ കാര്യമായ സഹായവും ഇളവും ലഭിച്ചിട്ടില്ല.
ഒരിക്കൽ അരിക്കൊന്പനു മുന്നിൽപ്പെട്ടു തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം ആന്റണിക്കും അലിയാർക്കുമുണ്ട്. ഒരു രാത്രി ഇരുവരും സൂര്യനെല്ലിയിൽ പോയി മടങ്ങുന്പോൾ അരിക്കൊന്പൻ ഇവരുടെ കാർ തടഞ്ഞു. മരണത്തെ മുഖാമുഖം കണ്ട നിമിഷം. എങ്ങനെയോ കൈവന്ന ധൈര്യത്തിൽ അതിവേഗം കാർ മറ്റൊരു ദിശയിലേക്ക് ഓടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.
കൊന്പന്റെ വിളയാട്ടം
നടപ്പിൽ വേഗക്കാരനായ അരിക്കൊന്പൻ ഒരിക്കൽ നാശം ചെയ്യുന്നിടത്തേക്ക് കുറേക്കാലം തിരികെ വരാറില്ല. ആനയിറങ്കൽ, 301 കോളനി, സിങ്ങുകണ്ടം, സിമന്റ് പാലം, പന്നിയാർ എസ്റ്റേറ്റ്, മതികെട്ടാൻചോല, തലക്കുളം, മൂലത്തറ, ശങ്കരപാണ്ടിമെട്ട്, പെരിയക്കനാൽ പ്രദേശങ്ങളിലെ കാടും കോളനികളും അടക്കിവാണ കൊന്പനെയാണ് നാടുകടത്തിയിരിക്കുന്നത്.
തലപ്പൊക്കത്തിലും മെഴുപ്പിലും കൊന്പിലും മറ്റ് കാട്ടുകൊന്പൻമാരെക്കാൾ കേമനായിരുന്നതിനാൽ അകലെ കണ്ടാൽതന്നെ അരിക്കൊള്ളക്കാരനെ തിരിച്ചറിയാം.
ശാന്തൻപാറ പഞ്ചായത്ത് പരിധിയിൽ ഇതോടകം 44 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വിറകും പച്ചമരുന്നും പറിക്കാൻ പോയവരും രാത്രി തനിച്ചു യാത്രപോയവരും തോട്ടങ്ങളിൽ പണിയെടുത്തു നിന്നവരുമൊക്കെയാണ് ഇരകളായത്. അതിനാൽ നാടിറങ്ങിവരുന്ന ഓരോ കാട്ടാനയും എത്ര പേരെ കൊന്നെന്നും ഏത് ആനയാണ് കൊലയാളിയെന്നും പറയാനാവില്ല.
അരിക്കൊന്പൻ ഒഴിവായതോടെ ഭയപ്പെടാതെ തൊഴിലുറപ്പിനും ജോലിക്കും പോകാനാകുന്നതിന്റെ ആശ്വാസത്തിലാണ് സ്ത്രീകൾ. അരിക്കൊന്പൻ തേയിലത്തോട്ടത്തിനുള്ളിൽ പതുങ്ങിക്കിടക്കുകയും അപ്രതീക്ഷിതമായി മുന്നിലേക്കു പാഞ്ഞടുക്കുകയും പതിവായിരുന്നു. മുന്നിൽപ്പെട്ടാൽ ജീവൻപോയതുതന്നെ.
അരിക്കൊന്പൻ വാർത്തകളിൽ നിറയുന്നതിനു മുന്പ് ഇതേ ആനയുടെ പരാക്രമത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാളാണ് ആനയിറങ്കൽ ഡാമിന്റെ ഓപ്പറേറ്റർ ജോർജ് അരിപ്ലാക്കൽ. അരിക്കൊന്പൻ എന്നൊരു കഥ മൂന്നു വർഷം മുൻപ് ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഡാം സെക്യൂരിറ്റി ക്യാബിനോടു ചേർന്നുള്ള ഏലക്കാട്ടിൽ ഒരു ദിവസം അരിക്കൊന്പനെത്തി. ആന ഇറങ്ങിവരാനുള്ള സാധ്യതയിൽ ജോർജ് വേഗം ബൈക്ക് ഓടിച്ച് ഡാം ടോപ്പിനു മുകളിലെത്തി. ബൈക്ക് അവിടെ സുരക്ഷിതമായി വച്ച് തിരികെ പോരുന്പോൾ അണക്കെട്ടിലുണ്ടായിരുന്ന സഞ്ചാരികൾ അലറിക്കൂവുന്നതു കേട്ട് തിരിഞ്ഞുനോക്കുന്പോൾ പിന്നാലെ പാഞ്ഞുവരുന്നു അരിക്കൊന്പൻ.
ജീവനുംകൊണ്ടോടിയ ജോർജ് സെക്യൂരിറ്റി ക്യാബിനുള്ളിൽ കയറി കതകടച്ചു. ജോർജിനെ ഉന്നംവച്ച ആന ജനാലയുടെ ചില്ലുകൾ തവിടുപൊടിയാക്കി. ഉള്ളിലേക്ക് തുന്പിക്കൈ നീട്ടി ഓരോ കോണിലും പരതി. അലമാരയ്ക്കു പിന്നിൽ ഒളിച്ചിരുന്ന ജോർജ് ഭയന്നുവിറച്ചു. ശ്വാസം അടക്കി അനങ്ങാതെ നിന്നു.
കെട്ടിടത്തിന് സാരമായ കേടുപാടുകൾ വരുത്തി മടങ്ങാൻനേരം കതകിൽ തുന്പിക്കൈകൊണ്ട് ആഞ്ഞടിച്ചശേഷമാണ് കലിയടങ്ങാതെ അരിക്കൊന്പൻ ഡാം നീന്തി അക്കര കയറിപ്പോയത്. പിന്നെ കണ്ടോളാം എന്ന മട്ടിൽ കര കയറിയശേഷം നീട്ടി ചിന്നംവിളിക്കുകയും ചെയ്തു.
സോളാർവേലിയിൽ നിന്നു ഷോക്കേറ്റതാകാം ആനയെ ജോർജ് കരുതുന്നു. പതിവായി അരിക്കൊന്പൻ ആനയിറങ്കലിൽ നീന്തിക്കുളിക്കാനും വെള്ളം കുടിക്കാനും എത്തിയിരുന്നു. ഇപ്പോഴും ഒറ്റയാൻമാരും കൂട്ടവും പതിവായി ഇതുവഴി വന്നുപോകാറുണ്ട്. അവയെ അത്ര ഭയമില്ലെങ്കിലും അരിക്കൊന്പൻ എന്നു കേൾക്കുന്പോഴും ഓർക്കുന്പോഴും ജോർജിനും ഡാമിലെ സെക്യൂരിറ്റി ഗാർഡ് ശ്രീജിത്തിനും ഭീതിയാണ്.
ഭയമില്ലാതെ കുട്ടികൾ
ചിന്നക്കനാലിലെ ആദിവാസി ഉൗരുകളിലും ലായങ്ങളിലും അരിക്കൊന്പനെ ഭയന്ന് പഠനം നിറുത്തിയ കുട്ടികളുണ്ട്. സ്കൂളിലേക്കുള്ള വഴിയിലോ തോട്ടത്തിലോ കൊന്പൻ എത്തിയാൽപിന്നെ ആരും പുറത്തേക്കിറങ്ങിയിരുന്നില്ല. അരിക്കൊന്പനെ ഒഴിവാക്കിയതോടെ കോഴിപ്പനക്കുടി, പന്തടിക്കളം, ചെന്പകത്തൊഴുകുടി പ്രദേശങ്ങളിലെ ആദിവാസി കുട്ടികൾ ഇപ്പോൾ മുടങ്ങാതെ സ്കൂളിൽ പോകുന്നുണ്ട്.
റോഡുകൾ പരിമിതമായതിനാൽ രക്ഷിതാക്കൾ ബൈക്കിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയാണ്. അരിക്കൊന്പൻ പോയാലും മുറിവാലനും ചക്കക്കൊന്പനും മറ്റ് ആനകളും പ്രദേശങ്ങളിലുണ്ടെന്നത് മറ്റൊരു സത്യം.
റോഡിൽ നിലയുറപ്പിച്ച മുറിവാലൻ കൊന്പനെ ചിന്നക്കനാൽ ഡിവിഷനിലെ ഫോറസ്റ്റ് വാച്ചർ അയ്യപ്പൻകുടിയിലെ ശക്തിവേൽ ശകാരിച്ച് കാടുകയറ്റിവിടുന്നതിന്റെ വീഡിയോ കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അരിക്കൊന്പൻ ഉൾപ്പെടെ കാട്ടാനകൾ റോഡിൽ നിൽക്കെ അരികുചേർന്ന് അപാരധൈര്യത്തോടെ ശക്തിവേൽ സ്കൂട്ടർ ഓടിച്ചുപോവുക പതിവായിരുന്നു.
നാടിറങ്ങുന്ന ആനയെ വരുതിയിൽ നിറുത്താൻ ഒരു മുളവടി മാത്രമായിരുന്നു ശക്തിവേലിന് ആയുധം. കാട്ടാന വഴിയിലിറങ്ങിയതായി കണ്ടാൽ അദ്ദേഹം വാട്സ് ആപ്പിലൂടെ പ്രദേശവാസികൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ആന വഴിയിലുണ്ടോ എന്ന് കുട്ടികൾ ഇദ്ദേഹത്തോട് ആരാഞ്ഞശേഷമാണ് സ്കൂളിലേക്കു പോയിരുന്നത്.
ആനയിറങ്കൽ ബോട്ട് ലാൻഡിംഗ് യാർഡിൽ തന്പടിച്ചിരുന്ന അരിക്കൊന്പനെ പല തവണ ഇദ്ദേഹം ശാസിച്ച് ഉൾക്കാട് കയറ്റിവിട്ടിട്ടുണ്ട്. ഇക്കൊല്ലം ജനുവരി 25ന് രാവിലെ ആറിന് പന്നിയാർ എസ്റ്റേറ്റിനു സമീപം തോട്ടത്തിലൂടെ പോകുന്പോൾ ആറ് പിടിയാനകളും രണ്ട് കുട്ടിയാനകളും കോടമഞ്ഞുപൊതിഞ്ഞ വഴിയിൽ നിലയുറപ്പിച്ചിരുന്നു. മുന്നിലെത്തിയ ശക്തിവേലിനെ പിടിയാന എടുത്തെറിഞ്ഞ് ചവിട്ടിക്കൊന്നു. നാല് പെണ്മക്കളും അമ്മയും ഭാര്യയും ഉൾപ്പെടുന്ന കുടുംബം അനാഥമായി.
അരിക്കൊന്പന് മുപ്പത് വയസുണ്ടാകും. എഴുപത് വയസാണ് ആനയുടെ ശരാശരി ആയുസ്. അരിക്കൊന്പൻ എന്നെങ്കിലും ചിന്നക്കനാലിലേക്ക് മടങ്ങിവരുമെന്ന് പറയുന്നവരുമുണ്ട്. അരിക്കൊന്പനെ ഒഴിവാക്കായാലും മറ്റ് കാട്ടാനകളാൽ പൊറുതി മുട്ടുകയാണ് ദേശവാസികൾ.
ജിജോ രാജകുമാരി
രണ്ടു മാസം മുൻപ് നാടുകടത്തി പെരിയാർ വനം കയറ്റിവിട്ട അരിക്കൊന്പൻ തിരികെ ചിന്നക്കനാലിലേക്ക് വരും, വരില്ല എന്നൊക്കെ പന്തയം വച്ചവർ പലരാണ്. ആനബുദ്ധിയല്ലേ, കൊന്പൻ വന്നാൽ പക തീർക്കുമെന്നായിരുന്നു ഭയം.
പെരിയാർ ഉൾവനത്തിൽനിന്ന് മേഘമല കുന്നിറങ്ങി കലിക്കൊന്പൻ കന്പം നഗരത്തെ വിറപ്പിച്ചതും അവിടെനിന്ന് മയക്കുവെടിവച്ചു കളക്കാട് കടുവാസങ്കേതത്തിലേക്കു വീണ്ടും നാടുകടത്തിയതുമൊക്കെയാണ് ഇപ്പോഴത്തെ നാട്ടുവർത്തമാനം. ഇടുക്കി മലനിരകളിലൂടെ ദിവസം എട്ടും പത്തും മൈലുകൾ താണ്ടിയിരുന്ന കാട്ടാന.
കൂട്ടം കൂടിയാലും കൂട്ടം പിരിഞ്ഞാലും അരിക്കൊന്പൻ പ്രശ്നക്കാരനായിരുന്നു. ഇവൻ നാടൊഴിഞ്ഞതോടെ ശാന്തൻപാറ പഞ്ചായത്ത് അതിരിടുന്ന ഇരുപതു മൈൽ ചുറ്റളവിലെ തോട്ടം തൊഴിലാളികളും സഞ്ചാരികളും സ്കൂൾ വിദ്യാർഥികളുമൊക്കെ ആശ്വാസത്തിലാണ്.
എട്ടുപത്തു പേരെയെങ്കിലും അരിക്കൊന്പൻ കുത്തിയും ചവിട്ടിയും കൊന്നിട്ടുണ്ട്. അതിലേറെപ്പേരെ ആക്രമിച്ചിട്ടുണ്ട്. പലയിടങ്ങളിലായി തൊഴിലാളികളുടെ 92 ലായങ്ങളാണ് ഇടിച്ചുതകർത്തത്. പന്നിയാർ, ആനയിറങ്കൽ റേഷൻകടകൾ പതിവായി കൊള്ളയടിച്ച് അരിതിന്നു. മദവും കലിയും അടങ്ങാത്ത കൊന്പന്റെ ചിന്നംവിളി ഓർമിക്കുന്പോൾതന്നെ ഭീതി മാറുന്നില്ല.
അരിവീരന്റെ ആരാധകർക്കും അവകാശവാദക്കാർക്കും അകലങ്ങളിലിരുന്ന് കൊന്പനെ തിരികെ വേണമെന്നൊക്കെ പറയാം. പക്ഷെ വല്ലാത്തൊരു പരാക്രമി മുറ്റത്തും തോട്ടത്തിലും കൃഷിയിടത്തിലും റോഡിലും കൊലവിളിച്ചു നിൽക്കുന്നതിനിടെ ഭയപ്പാടിൽ ജീവിച്ചവർക്കേ അറിയൂ അവന്റെ തനിനിറം.
ഉറങ്ങാതെ കിടന്നവർക്കും കൂലിവേലയ്ക്കു പോകാതിരുന്നവർക്കും നേരം മയങ്ങിയാൽ മുറ്റത്തേക്കിറങ്ങാൻ ഭയപ്പെട്ടിരുന്നവർക്കുമേ അറിയൂ ഇപ്പോഴത്തെ ആശ്വാസം. അരിക്കൊന്പൻ അരുംകൊല ചെയ്തവരുടെ കുടുംബങ്ങളിലെ അനാഥത്വവും തകർച്ചയും പട്ടിണിയും അരിക്കൊന്പൻ ഫാൻസുകാർക്കൊന്നും അറിയേണ്ടതില്ല.
പരാക്രമം റേഷൻകടയിൽ
പന്നിയാർ എസ്റ്റേറ്റിൽ 27 വർഷമായി റേഷൻകട നടത്തുന്ന പി.എസ്. ആന്റണി പുളിക്കലിന് കഷ്ടവും നഷ്ടവും മാറിയിരിക്കുന്നു. ജീവൻ പണയപ്പെടുത്തിയാണ് ഇദ്ദേഹം റേഷൻ വിതരണകേന്ദ്രം നടത്തിയിരുന്നത്. 2018 മുതലാണ് അരിക്കൊന്പൻ അരിതീറ്റ തുടങ്ങിതെന്ന് ആന്റണി ഓർമിക്കുന്നു.
പലപ്പോഴായി പതിനൊന്ന് തവണ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് അരി തിന്നിട്ടുണ്ട്. കൂരിരിട്ടും പെരുമഴയും കോടമഞ്ഞുമൊന്നും ആനയ്ക്കു പ്രശ്നമല്ല. ഓരോ വരവിലും തകരപ്പാട്ട മേഞ്ഞ മേൽക്കൂര പൊളിച്ചെറിയും. തുടർന്ന് ഭിത്തിയുടെ മുകൾവശം തള്ളിയിടും.
വിടവിലൂടെ തുന്പിക്കൈ നീട്ടി അരിച്ചാക്ക് ഉയർത്തിയെടുത്ത് ചവിട്ടിക്കീറും. ഇരുപത് കിലോ അരിയാണ് ഒരു വരവിലെ ശാപ്പാട്. പച്ചരിയോ ചാക്കരിയോ കുത്തരിയോ എന്നത് പ്രശ്നമല്ല. തീറ്റയ്ക്കുശേഷം ചാക്കിൽ ശേഷിക്കുന്ന അരി ഉപേക്ഷിച്ചുപോകുകയായിരുന്നു പതിവ്.
അരിക്കൊള്ളയുടെ നഷ്ടവും കടയുടെ കേടുപാടു തീർക്കുന്നതിലെ ചെലവും താങ്ങാനാവാതെ വന്നതോടെ ആന്റണി റേഷൻകടയിൽതന്നെ ഉറങ്ങിയ കാലമുണ്ട്. പാതിരാ കഴിഞ്ഞുള്ള ആനവരവിൽ ലായങ്ങളിലെ തൊഴിലാളികൾ പന്തം കൊളുത്തി ബഹളമുണ്ടാക്കിയാലും അരി തിന്നേ കൊന്പൻ മടങ്ങൂ.
പലപ്പോഴായി കുറഞ്ഞത് പതിനഞ്ച് ചാക്ക് അരി തിന്നതിന്റെയും കട പൊളിച്ചതിന്റെയും നഷ്ടക്കണക്കുകളാണ് ആന്റണിക്കു പറയാനുള്ളത്. അരിക്കൊന്പനാണ് അരി തിന്നതെന്ന് ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മഹസർ തയ്യാറാക്കിയ ശേഷമേ സ്റ്റോക്ക് ഇളവു ചെയ്യൂ. ആനയുടെ ഓരോ വരവുപോക്കിനും പിന്നാലെ റേഷൻ സാധനങ്ങൾ നനയാത്ത ഇടങ്ങളിലേക്ക് മാറ്റുന്നതും തിരികെയെത്തിക്കുന്നതുമായിരുന്നു വലിയ ദുരിതം.
പകൽ കൂട്ടംകൂടി കറക്കവും വൈകുന്നേരം ഒറ്റയാനായി കട, ഭവനഭേദനവുമായിരുന്നു പതിവ്. ഹാരിസണ് മലയാളം പ്ലാന്റേഷനിലെ തൊഴിലാളികൾ ആശ്രയിക്കുന്ന റേഷൻകടകളിൽ മാത്രമല്ല അവരുടെ ലായങ്ങളിലും വിളയാട്ടമുണ്ടായിരുന്നു. അടുക്കള ജനാല ചവിട്ടിപ്പൊളിച്ച് അകത്ത് എവിടെയാണ് അരി സൂക്ഷിക്കുന്നതെന്ന് മണത്തറിഞ്ഞ് ശാപ്പിടാനുള്ള ആനബുദ്ധി അപാരമായിരുന്നു
അരിക്കൊന്പനെ കാടു കടത്തിയതിൽ ആശ്വസിക്കുന്ന മറ്റൊരു റേഷൻ വിതരണക്കാരൻകൂടിയുണ്ട്. ആനയിറങ്കലിൽ റേഷൻ കട നടത്തുന്ന സിഎം അലിയാർക്കും ചെറുതായിരുന്നില്ല നഷ്ടം. പത്തു തവണ അരിക്കൊന്പൻ അലിയാരുടെ അരി തിന്നുമുടിച്ചു.
കടയുടെ ഭിത്തി ബലവത്തായതിനാൽ മുൻവശത്തെ ഷട്ടർ തകർക്കുകയായിരുന്നു പതിവ്. ആറു തവണ ഷട്ടർ മാറേണ്ടിവന്നു. കൊള്ള സഹിക്കാനാവാതെ അരിച്ചാക്കിനു മുകളിൽ ഗോതന്പ് ചാക്കുകൾ അടുക്കി വച്ചുനോക്കിയെങ്കിലും രക്ഷയായില്ല. ഗോതന്പ് ചാക്കുകൾ തള്ളിയിട്ടശേഷം അരി കണ്ടെടുത്തായി തീറ്റ.
ആന തള്ളിയിടുന്ന ഗോതന്പും വിതരണയോഗ്യമല്ലാതാകും. ചാക്കിൽ ശേഷിക്കുന്ന അരിയും വിറ്റഴിക്കാനാവില്ല. തുന്പിക്കൈയിൽ നിന്നുള്ള സ്രവം വീണ് ധാന്യങ്ങളിൽ പൂപ്പലുണ്ടാകും. ഒപ്പം ദുർഗന്ധവും. ഇത്തരത്തിൽ ആയിരം കിലോ ഗോതന്പും അഞ്ഞൂറു കിലോ അരിയുമാണ് നഷ്ടമായത്.
ഒരിക്കൽ അരി ഇല്ലെന്നു കണ്ടപ്പോൾ അൻപത് പായ്ക്കറ്റ് ആട്ടപ്പൊടിയും പഞ്ചസാരയും തിന്നു. അലിയാർക്ക് പലപ്പോഴായി ഒന്നര ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണുള്ളത്. നഷ്ടത്തിന് പരിഹാരം തേടി അപേക്ഷകൾ നൽകിയതല്ലാതെ കാര്യമായ സഹായവും ഇളവും ലഭിച്ചിട്ടില്ല.
ഒരിക്കൽ അരിക്കൊന്പനു മുന്നിൽപ്പെട്ടു തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം ആന്റണിക്കും അലിയാർക്കുമുണ്ട്. ഒരു രാത്രി ഇരുവരും സൂര്യനെല്ലിയിൽ പോയി മടങ്ങുന്പോൾ അരിക്കൊന്പൻ ഇവരുടെ കാർ തടഞ്ഞു. മരണത്തെ മുഖാമുഖം കണ്ട നിമിഷം. എങ്ങനെയോ കൈവന്ന ധൈര്യത്തിൽ അതിവേഗം കാർ മറ്റൊരു ദിശയിലേക്ക് ഓടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.
കൊന്പന്റെ വിളയാട്ടം
നടപ്പിൽ വേഗക്കാരനായ അരിക്കൊന്പൻ ഒരിക്കൽ നാശം ചെയ്യുന്നിടത്തേക്ക് കുറേക്കാലം തിരികെ വരാറില്ല. ആനയിറങ്കൽ, 301 കോളനി, സിങ്ങുകണ്ടം, സിമന്റ് പാലം, പന്നിയാർ എസ്റ്റേറ്റ്, മതികെട്ടാൻചോല, തലക്കുളം, മൂലത്തറ, ശങ്കരപാണ്ടിമെട്ട്, പെരിയക്കനാൽ പ്രദേശങ്ങളിലെ കാടും കോളനികളും അടക്കിവാണ കൊന്പനെയാണ് നാടുകടത്തിയിരിക്കുന്നത്.
തലപ്പൊക്കത്തിലും മെഴുപ്പിലും കൊന്പിലും മറ്റ് കാട്ടുകൊന്പൻമാരെക്കാൾ കേമനായിരുന്നതിനാൽ അകലെ കണ്ടാൽതന്നെ അരിക്കൊള്ളക്കാരനെ തിരിച്ചറിയാം.
ശാന്തൻപാറ പഞ്ചായത്ത് പരിധിയിൽ ഇതോടകം 44 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വിറകും പച്ചമരുന്നും പറിക്കാൻ പോയവരും രാത്രി തനിച്ചു യാത്രപോയവരും തോട്ടങ്ങളിൽ പണിയെടുത്തു നിന്നവരുമൊക്കെയാണ് ഇരകളായത്. അതിനാൽ നാടിറങ്ങിവരുന്ന ഓരോ കാട്ടാനയും എത്ര പേരെ കൊന്നെന്നും ഏത് ആനയാണ് കൊലയാളിയെന്നും പറയാനാവില്ല.
അരിക്കൊന്പൻ ഒഴിവായതോടെ ഭയപ്പെടാതെ തൊഴിലുറപ്പിനും ജോലിക്കും പോകാനാകുന്നതിന്റെ ആശ്വാസത്തിലാണ് സ്ത്രീകൾ. അരിക്കൊന്പൻ തേയിലത്തോട്ടത്തിനുള്ളിൽ പതുങ്ങിക്കിടക്കുകയും അപ്രതീക്ഷിതമായി മുന്നിലേക്കു പാഞ്ഞടുക്കുകയും പതിവായിരുന്നു. മുന്നിൽപ്പെട്ടാൽ ജീവൻപോയതുതന്നെ.
അരിക്കൊന്പൻ വാർത്തകളിൽ നിറയുന്നതിനു മുന്പ് ഇതേ ആനയുടെ പരാക്രമത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാളാണ് ആനയിറങ്കൽ ഡാമിന്റെ ഓപ്പറേറ്റർ ജോർജ് അരിപ്ലാക്കൽ. അരിക്കൊന്പൻ എന്നൊരു കഥ മൂന്നു വർഷം മുൻപ് ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഡാം സെക്യൂരിറ്റി ക്യാബിനോടു ചേർന്നുള്ള ഏലക്കാട്ടിൽ ഒരു ദിവസം അരിക്കൊന്പനെത്തി. ആന ഇറങ്ങിവരാനുള്ള സാധ്യതയിൽ ജോർജ് വേഗം ബൈക്ക് ഓടിച്ച് ഡാം ടോപ്പിനു മുകളിലെത്തി. ബൈക്ക് അവിടെ സുരക്ഷിതമായി വച്ച് തിരികെ പോരുന്പോൾ അണക്കെട്ടിലുണ്ടായിരുന്ന സഞ്ചാരികൾ അലറിക്കൂവുന്നതു കേട്ട് തിരിഞ്ഞുനോക്കുന്പോൾ പിന്നാലെ പാഞ്ഞുവരുന്നു അരിക്കൊന്പൻ.
ജീവനുംകൊണ്ടോടിയ ജോർജ് സെക്യൂരിറ്റി ക്യാബിനുള്ളിൽ കയറി കതകടച്ചു. ജോർജിനെ ഉന്നംവച്ച ആന ജനാലയുടെ ചില്ലുകൾ തവിടുപൊടിയാക്കി. ഉള്ളിലേക്ക് തുന്പിക്കൈ നീട്ടി ഓരോ കോണിലും പരതി. അലമാരയ്ക്കു പിന്നിൽ ഒളിച്ചിരുന്ന ജോർജ് ഭയന്നുവിറച്ചു. ശ്വാസം അടക്കി അനങ്ങാതെ നിന്നു.
കെട്ടിടത്തിന് സാരമായ കേടുപാടുകൾ വരുത്തി മടങ്ങാൻനേരം കതകിൽ തുന്പിക്കൈകൊണ്ട് ആഞ്ഞടിച്ചശേഷമാണ് കലിയടങ്ങാതെ അരിക്കൊന്പൻ ഡാം നീന്തി അക്കര കയറിപ്പോയത്. പിന്നെ കണ്ടോളാം എന്ന മട്ടിൽ കര കയറിയശേഷം നീട്ടി ചിന്നംവിളിക്കുകയും ചെയ്തു.
സോളാർവേലിയിൽ നിന്നു ഷോക്കേറ്റതാകാം ആനയെ ജോർജ് കരുതുന്നു. പതിവായി അരിക്കൊന്പൻ ആനയിറങ്കലിൽ നീന്തിക്കുളിക്കാനും വെള്ളം കുടിക്കാനും എത്തിയിരുന്നു. ഇപ്പോഴും ഒറ്റയാൻമാരും കൂട്ടവും പതിവായി ഇതുവഴി വന്നുപോകാറുണ്ട്. അവയെ അത്ര ഭയമില്ലെങ്കിലും അരിക്കൊന്പൻ എന്നു കേൾക്കുന്പോഴും ഓർക്കുന്പോഴും ജോർജിനും ഡാമിലെ സെക്യൂരിറ്റി ഗാർഡ് ശ്രീജിത്തിനും ഭീതിയാണ്.
ഭയമില്ലാതെ കുട്ടികൾ
ചിന്നക്കനാലിലെ ആദിവാസി ഉൗരുകളിലും ലായങ്ങളിലും അരിക്കൊന്പനെ ഭയന്ന് പഠനം നിറുത്തിയ കുട്ടികളുണ്ട്. സ്കൂളിലേക്കുള്ള വഴിയിലോ തോട്ടത്തിലോ കൊന്പൻ എത്തിയാൽപിന്നെ ആരും പുറത്തേക്കിറങ്ങിയിരുന്നില്ല. അരിക്കൊന്പനെ ഒഴിവാക്കിയതോടെ കോഴിപ്പനക്കുടി, പന്തടിക്കളം, ചെന്പകത്തൊഴുകുടി പ്രദേശങ്ങളിലെ ആദിവാസി കുട്ടികൾ ഇപ്പോൾ മുടങ്ങാതെ സ്കൂളിൽ പോകുന്നുണ്ട്.
റോഡുകൾ പരിമിതമായതിനാൽ രക്ഷിതാക്കൾ ബൈക്കിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയാണ്. അരിക്കൊന്പൻ പോയാലും മുറിവാലനും ചക്കക്കൊന്പനും മറ്റ് ആനകളും പ്രദേശങ്ങളിലുണ്ടെന്നത് മറ്റൊരു സത്യം.
റോഡിൽ നിലയുറപ്പിച്ച മുറിവാലൻ കൊന്പനെ ചിന്നക്കനാൽ ഡിവിഷനിലെ ഫോറസ്റ്റ് വാച്ചർ അയ്യപ്പൻകുടിയിലെ ശക്തിവേൽ ശകാരിച്ച് കാടുകയറ്റിവിടുന്നതിന്റെ വീഡിയോ കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അരിക്കൊന്പൻ ഉൾപ്പെടെ കാട്ടാനകൾ റോഡിൽ നിൽക്കെ അരികുചേർന്ന് അപാരധൈര്യത്തോടെ ശക്തിവേൽ സ്കൂട്ടർ ഓടിച്ചുപോവുക പതിവായിരുന്നു.
നാടിറങ്ങുന്ന ആനയെ വരുതിയിൽ നിറുത്താൻ ഒരു മുളവടി മാത്രമായിരുന്നു ശക്തിവേലിന് ആയുധം. കാട്ടാന വഴിയിലിറങ്ങിയതായി കണ്ടാൽ അദ്ദേഹം വാട്സ് ആപ്പിലൂടെ പ്രദേശവാസികൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ആന വഴിയിലുണ്ടോ എന്ന് കുട്ടികൾ ഇദ്ദേഹത്തോട് ആരാഞ്ഞശേഷമാണ് സ്കൂളിലേക്കു പോയിരുന്നത്.
ആനയിറങ്കൽ ബോട്ട് ലാൻഡിംഗ് യാർഡിൽ തന്പടിച്ചിരുന്ന അരിക്കൊന്പനെ പല തവണ ഇദ്ദേഹം ശാസിച്ച് ഉൾക്കാട് കയറ്റിവിട്ടിട്ടുണ്ട്. ഇക്കൊല്ലം ജനുവരി 25ന് രാവിലെ ആറിന് പന്നിയാർ എസ്റ്റേറ്റിനു സമീപം തോട്ടത്തിലൂടെ പോകുന്പോൾ ആറ് പിടിയാനകളും രണ്ട് കുട്ടിയാനകളും കോടമഞ്ഞുപൊതിഞ്ഞ വഴിയിൽ നിലയുറപ്പിച്ചിരുന്നു. മുന്നിലെത്തിയ ശക്തിവേലിനെ പിടിയാന എടുത്തെറിഞ്ഞ് ചവിട്ടിക്കൊന്നു. നാല് പെണ്മക്കളും അമ്മയും ഭാര്യയും ഉൾപ്പെടുന്ന കുടുംബം അനാഥമായി.
അരിക്കൊന്പന് മുപ്പത് വയസുണ്ടാകും. എഴുപത് വയസാണ് ആനയുടെ ശരാശരി ആയുസ്. അരിക്കൊന്പൻ എന്നെങ്കിലും ചിന്നക്കനാലിലേക്ക് മടങ്ങിവരുമെന്ന് പറയുന്നവരുമുണ്ട്. അരിക്കൊന്പനെ ഒഴിവാക്കായാലും മറ്റ് കാട്ടാനകളാൽ പൊറുതി മുട്ടുകയാണ് ദേശവാസികൾ.
ജിജോ രാജകുമാരി