ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ ഉൾപ്പെടെ പങ്കെടുക്കാൻ എത്തുന്പോൾ ഉയരുന്ന കരഘോഷം മാത്രം മതി ശാരദ എന്ന നടി മലയാളികൾക്കു എത്രത്തോളം പ്രിയപ്പെട്ടവളാണെന്നു തിരിച്ചറിയാൻ.
അഭിനയവിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന എത്രയോ വേഷങ്ങളിലാണ് പ്രേക്ഷകർ ശാരദയെ കണ്ടിട്ടുള്ളത്. തുലാഭാരത്തിലെ വിജയയുടെ കഥ ഓർമിക്കുന്പോൾതന്നെ കണ്ണുനിറയുന്ന പ്രേക്ഷകർ ഇക്കാലത്തുമുണ്ട്. ഭർത്താവ് മരിച്ച് പട്ടിണിയും ദുരിതങ്ങളുംകൊണ്ട് പൊറുതിമുട്ടുന്പോൾ മക്കൾക്കു വിഷം കുഴച്ച ചോറു വാരിവാരി കൊടുക്കുന്ന അമ്മയുടെ ദുർഗതി ശാരദ അവതരിപ്പിച്ചത് എത്ര വിസ്മയകരമായാണ്.
മക്കൾക്കു വിഷച്ചോറു വാരിക്കൊടുക്കാൻ വിധിക്കപ്പെടുന്ന അമ്മയുടെ നിസഹായതയും ധർമസങ്കടവും കണ്ട് മലയാളികൾ പൊട്ടിക്കരഞ്ഞു. ഇക്കാലത്തും ചാനലുകളിൽ തുലാഭാരം സംപ്രേക്ഷണം ചെയ്യുന്പോൾ വിങ്ങിപ്പൊട്ടുന്ന പ്രേക്ഷകരുണ്ട്. മക്കളെ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്പോൾ ശാരദയുടെ കണ്ണുകളിൽ കത്തുന്ന ഒരു പ്രത്യേക ഭാവമുണ്ട്. കൊലപാതകത്തിലേക്കും മരണത്തിലേക്കും നടക്കുന്ന ഒരാളുടെ മുഖത്തു പടരുന്ന ക്രൗര്യമാണത്. സൈക്കിക് ഫയർ എന്നു പറയാവുന്ന ഒരു പ്രത്യേക ജ്വാല... ഇതുപോലെ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന ഒട്ടേറെ സിനിമകളുണ്ട്. അതുകൊണ്ടാണ് മലയാളത്തിന്റെ ദുഃഖപുത്രി എന്ന വിശേഷണം ശാരദയ്ക്കു വന്നതും.
എന്നാൽ ഇതേക്കുറിച്ചു പല അഭിമുഖങ്ങളിലും ശാരദ പറയുന്നത് നിറഞ്ഞ ചിരിയോടെയാണ്. തന്റെ സ്വഭാവവുമായി തീരെ സാമ്യമില്ലാത്തതാണത്രേ മലയാളത്തിൽ ചെയ്ത ഏറെ കഥാപാത്രങ്ങളും. കുട്ടിക്കാലം മുതൽ താനൊരു കുസൃതിക്കാരിയായിരുന്നുവെന്നാണ് ശാരദയുടെ പക്ഷം. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ശാരദ സ്കൂൾകാലത്ത് മരത്തിൽ കയറിയും കുറുന്പുകൾ കാട്ടിയുമൊക്കെയാണ് ചെലവഴിച്ചത്. തുലാഭാരത്തിലും ആഭിജാത്യത്തിലും സ്വയംവരത്തിലുമൊക്കെ കണ്ടതുപോലെ ഒതുങ്ങിക്കൂടി പുരുഷന്റെ നിഴലായി ജീവിക്കുന്ന മിണ്ടാപ്പെണ്ണല്ല ശാരദ.
ആന്ധ്രാപ്രദേശിൽ ഗുണ്ടൂർ ജില്ലയിലെ തെന്നാലിയിൽ 1945 ജൂണ് 25നു ജനനം. ശാരദയുടെ യഥാർഥ പേര് സരസ്വതിദേവി എന്നാണ്. യാഥാസ്ഥിതിക കുടുംബമായിരുന്നു ശാരദയുടേത്. കൗമാരത്തിൽത്തന്നെ പെണ്കുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്ന രീതി. ശാരദയുടെ അമ്മ പതിമൂന്നാം വയസിൽ വിവാഹിതയാവുകയും പിറ്റേ വർഷം അമ്മയാവുകയും ചെയ്തു. എന്നാൽ കുട്ടിക്കാലം മുതൽ അഭിനയമോഹം ഉള്ളിൽ കൊണ്ടുനടന്ന അമ്മയാണ് ശാരദയെ നൃത്തം പരിശീലിക്കാൻ അയച്ചതും പിന്നീട് അഭിനയത്തിനു വഴിയൊരുക്കിയതും.
1955-ൽ എൻടിആർ നായകനായ തെലുങ്ക് സിനിമയിൽ ബാലനടിയായാണ് തുടക്കം. ആന്ധ്രയിൽനിന്ന് അക്കാലത്ത് ചെന്നൈയിലേക്കു കുടുംബം താമസം മാറിയിരുന്നു. ശിവാജി ഗണേശന്റെ കുങ്കുമമാണ് ആദ്യ തമിഴ് ചിത്രം. തമിഴിലും കന്നടയിലും തിളങ്ങി നിൽക്കുന്പോഴാണ് നവോദയ കുഞ്ചാക്കോയുടെ ഇണപ്രാവുകളിലൂടെ മലയാളത്തിൽ എത്തുന്നത്. 1965-ൽ ഇരുപതാം വയസിലാണ് സത്യൻ, പ്രേംനസീർ എന്നിവർക്കൊപ്പം റാഹേൽ ആയി അഭിനയിക്കുന്നത്.
പുതിയ നായികയെ തേടിനടന്ന കുഞ്ചാക്കോ ശാരദയെ ഇതര ഭാഷാ സിനിമകളിൽനിന്ന് കണ്ടെത്തുകയായിരുന്നു. ഒരു മലയാളം വാക്കുപോലും അറിവില്ലാതിരുന്ന ശാരദയെ ഇണപ്രാവുകളിലൂടെ തനി മലയാളിയാക്കി മാറ്റി. സഹായിയെ നിയോഗിച്ച് ശാരദയെ മലയാളം പഠിപ്പിച്ചതും കുഞ്ചാക്കോതന്നെ.
പിൽക്കാലത്ത് തിരുവനന്തപുരത്ത് നടൻ സത്യന്റെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വേളയിൽ ശാരദ ഇണപ്രാവുകളിലെ ക്രിസ്ത്യൻ വിവാഹരംഗം ഓർമിച്ചു പറഞ്ഞു. 1965-ൽ കേരളത്തിൽ തികച്ചും ഒരന്യയായിരുന്ന തനിക്കു ക്രിസ്ത്യൻ വിവാഹച്ചടങ്ങുകളെക്കുറിച്ചു പറഞ്ഞുതന്നത് സത്യനാണെന്ന്. ഇണപ്രാവുകൾക്കുശേഷം സത്യൻ, പ്രേംനസീർ, മധു എന്നിവർക്കൊപ്പം കാമുകിയായും ഭാര്യയായും സഹോദരിയായുമെല്ലാം തകർത്തഭിനയിച്ചു. 1968-ൽ തുലാഭാരത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
1972-ൽ അടൂരിന്റെ സ്വയംവരത്തിലൂടെ രണ്ടാം തവണയും 1977-ൽ തെലുങ്ക് സിനിമ നിമഞ്ജനത്തിലെ അഭിനയത്തിനു മൂന്നാം തവണയും ദേശീയ പുരസ്കാരം. മൂന്നു തവണ ദേശീയ പുരസ്കാരം ലഭിക്കുകയെന്ന അപൂർവ ബഹുമതിക്ക് ശാരദ അർഹയായി. കൂടാതെ സംസ്ഥാന സർക്കാരുകളുടേത് ഉൾപ്പെടെ മറ്റു നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഭദ്രദീപം എന്നൊരു ചിത്രം നിർമിക്കുകയും ചെയ്തു.
നീണ്ട ഇടവേളയ്ക്കു ശേഷം കാഷ്മീരത്തിലും മഴത്തുള്ളി കിലുക്കത്തിലും രാപ്പകലിലും മറ്റൊരു ശാരദയെയാണ് മലയാളം കണ്ടത്.
എസ്. മഞ്ജുളാദേവി
മായാതെ ശാരദനിലാവ്
05:06 AM Jun 18, 2023 | Deepika.com